ഖൽബിലെ മുല്ലപ്പൂ – 1
Khalbile Mullapoo | Author : Kabaninath
” പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ….”
പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .
” ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ … പുലർച്ചെ പോന്നാൽ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.
എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിൻ പിറുപിറുത്തു …
“മോളി ഉറങ്ങിയോ ….?”
“ഉം …. ”
ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന …
ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല … ” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.
“ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു.
പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു …
“തിരികെ പോയാലോ ഷാനൂ … “ജാസ്മിൻ ചോദിച്ചു.
“ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ….’
ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..
” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു..
“പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ …”
“അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
” അതേ, വഴിയിലാണ് … നല്ല മഴയാണ് ”
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.
“മോളുറക്കമാണ് … ചെന്നിട്ട് വിളിക്കാം ഇക്കാ…” ഒന്നുരണ്ടു വാക്കുകൾ കൂടി സംസാരിച്ചിട്ട് ജാസ്മിൻ ഫോൺ കട്ടാക്കി.
“ഷാനൂ ..” അവൾ വിളിച്ചു.
” എന്നോട് മിണ്ടണ്ട … പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാൻ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാൻ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാൽ ….”
“അനക്കിപ്പോൾ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല … ഒരു സ്കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് … ”
ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു …
“ഇനി ഡിഗ്രിയ്ക്ക് കൽപ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കിൽ ….” ജാസ്മിൻ അർദ്ധോക്തിയിൽ നിർത്തി.
ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു.
” രാവിലെ ആറു മണി മുതൽ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് … ” അവൾ കൂട്ടിച്ചേർത്തു.
“ഉമ്മാ …” ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി.
ജാസ്മിൻ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോൾ മടിയിൽ കിടന്ന മോളി ഒന്നു ചിണുങ്ങി …
ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു …
ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിൻ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തിൽ ഷാനു കണ്ടു.
” കിണിക്കണ്ട ….” ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു.
മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു…. ഷാനു കാർ പതിയെ സ്റ്റാർട്ട് ചെയ്തു.
മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വർഷം കഴിഞ്ഞ ഷഹനീത് … രണ്ടാമത്തെ കുട്ടി ഷഹാന… ഭർത്താവ് ഷാഹിർ മുഹമ്മദ് സൗദിയിലാണ്..
ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും …
ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാർ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷൻ എത്തുന്നതിനു മുൻപേ ഇടത്തേക്ക് തിരിഞ്ഞു കാർ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വയലിൽ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ
പറഞ്ഞു …
“നല്ല പെയ്ത്തായിരുന്നു … ”
ഷാനു അതിനു മറുപടി പറഞ്ഞില്ല. അഞ്ഞൂറു മീറ്ററോളം ഓടിയ ശേഷം കാർ വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ചെറിയ വാർപ്പിട്ട വീടിനു മുന്നിൽ നിന്നു.
കാർ ഒന്നുകൂടി റെയ്സ് ചെയ്തേ ശേഷം ഷാനു ഡോർ അൺ ലോക്ക് ചെയ്ത് ഉമ്മയെ നോക്കി.
കാര്യം മനസ്സിലായെങ്കിലും ജാസ്മിൻ പുരികമുയർത്തി മകനെ നോക്കി.
ഷാനു പിണക്കത്തോടെ തന്നെ ഡാഷ് ബോർഡിൽ നിന്ന് മൊബൈലും പിന്നിലെ സീറ്റിൽ നിന്ന് ചെറിയ ബാഗും വലിച്ചെടുത്ത് ഡോർ തുറന്നു.
“ഇനി മുഖം വീർപ്പിച്ചിരുന്ന് മാഷിനെക്കൂടി അറിയിക്കണ്ട … ” അവന്റെ ഇടതു കൈത്തണ്ടയിലേക്കു പിടിച്ചു അവൾ പറഞ്ഞു. ഷാനു അത് വകവെയ്ക്കാതെ പുറത്തേക്കിറങ്ങി.
മഴ അത്ര മോശമല്ലാത്ത രീതിയിൽ ചാറുന്നുണ്ടായിരുന്നു. സീറ്റിലിരുന്ന ടർക്കി ടൗവൽ കൊണ്ട് കുട്ടിയെ പൊതിഞ്ഞു പിടിച്ചു ഇടത്തേ വശത്തുകൂടി ജാസ്മിനും പുറത്തേക്കിറങ്ങി.
കഠിനമായ തണുപ്പോടു കൂടി ഒരു ചെറിയ കാറ്റു വീശി. ജാസ്മിൻ കുളിരു കോരിയാലെന്ന പോലെ ഒന്നു വിറച്ചു. ശേഷം സിറ്റൗട്ടിലേക്ക് ഓടിക്കയറി … ബെല്ലടിക്കുന്നതിനു മുൻപേ ഷാജഹാൻ മാഷ് വാതിൽ തുറന്നു … അവൾ അകത്തേക്ക് കയറുമ്പോൾ പിന്നിൽ കാറിന്റെ സെൻസർ ലോക്ക് വീഴുന്ന ശബ്ദം കേട്ടു.
“എന്തിനാ മോളെ തിരക്കിട്ട് ഈ രാത്രിയിൽ വന്നത് …? അതും ഈ പെരും മഴയത്ത് …?”
” ഞാൻ പറഞ്ഞതാ മാഷുപ്പാ … രാവിലെ വരാമെന്ന് … ” പിന്നിലേക്ക് വന്ന ഷാനു വാതിൽ ചേർത്തടച്ചു കൊണ്ട് പറഞ്ഞു.
” അനക്കത് പറഞ്ഞാൽ മനസ്സിലാവില്ല ഷാനൂ … ” അത്ര മാത്രം പറഞ്ഞു കൊണ്ട് ഷഹാനയെ ഹാളിലെ സെറ്റിയിൽ കിടത്തിക്കൊണ്ട് ജാസ്മിൻ എതിർവശത്തെ റൂമിലേക്ക് നടന്നു …
“എന്താ മാഷുപ്പാ ഉമ്മിക്ക് പെട്ടെന്ന് ….?”
ഷാനു ചോദിച്ചു.
“പെട്ടെന്നൊന്നുമല്ലേ മോനെ .. രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്. മഴ തുടങ്ങി കാലാവസ്ഥ മാറിയതിന്റെയാണ് ” മാഷ് പറഞ്ഞു.
മാഷിന്റെ ഭാര്യ മുംതാസിന് ആസ്തമയുടെ അസുഖമുണ്ട്. ചെയ്യാവുന്ന ചികിത്സകളൊക്കെ അവർ ചെയ്തതാണ് … ഒന്നോ രണ്ടോ മാസം കുറയും എന്നല്ലാതെ പൂർണ്ണമായൊരു മുക്തി അവർ നടത്തിയ ചികിത്സകളിൽ നിന്ന് ഒന്നും തന്ന ലഭിച്ചിട്ടില്ല …
പടിഞ്ഞാറത്തറ ടൗണിലെ കണ്ണായ സ്ഥലങ്ങളിൽ രണ്ടു മൂന്ന് ബിൽഡിംഗുകളുണ്ട് മാഷിന് … മാഷിന് രണ്ടു മക്കളാണ് … ഒരാണും ഒരു പെണ്ണും , അവർ വിദേശത്താണ് … ടൗണിൽ തന്നെയുള്ള ഇരു നില വീട് വാടകയ്ക്ക് കൊടുത്തേ ശേഷം വാരാമ്പറ്റയിലുള്ള ഭാര്യയുടെ വിഹിതത്തിലുള്ള ചെറിയ വീട്ടിലാണ് ഇരുവരും താമസം … ജാസ്മിന്റെ അദ്‌ധ്യാപകനായിരുന്നു ഷാജഹാൻ മാഷ് , എന്നു മാത്രമല്ല ജാസ്മിന്റെ കുടുംബം മാഷിന്റെ ആശ്രിതരുമായിരുന്നു. ഭർതൃ വീട്ടിലെ പീഡനങ്ങളേൽക്കവയ്യാതെ നിന്ന ജാസ്മിന് ഒരു കാലത്ത് തുണയായത് മാഷും കുടുംബവുമായിരുന്നു. ആ ഒരു നന്ദിയും കടപ്പാടും ജാസ്മിന് ആ കുടുംബത്തോട് ഉണ്ടുതാനും…