ശരി… അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.
മോഹഭംഗമനസ്സുകൾക്കൊന്നും അവിടെ സ്ഥാനമില്ലല്ലോ…
ഒന്നിനും അവകാശവാദമോ, അധികാരഭാവമോ ഇല്ലാത്ത, ഞാൻ എന്ത് പറയാൻ.
അവൾക്ക് വേണ്ടതെല്ലാം, ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവൾക്ക് മുന്നിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു എന്റെ ജോലി…
എന്റെ കടമ പ്രകാരം, എന്റെ കഴിവിന്റെ പരിധിയിലും അതിനുമപ്പുറവും നിന്ന് കൊണ്ട് ഞാൻ അവൾ ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. അതൊന്നും നിഷേധിക്കാൻ അവൾക്കും സാധ്യമല്ല.
അതേപോലെ ഒരു ദിവസം അവന്റെ കൂടെ ഇറങ്ങി പോയതും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി എന്ന വിവരമറിയുന്നത് പോലും ബാംഗ്ളൂരിൽ ഉള്ള എന്റെ ഒരു ഉറ്റ സുഹൃത്ത് പറഞ്ഞിട്ടാണ്.
അപ്പോഴേക്കും ആഴ്ചകൾ കഴിഞ്ഞിരുന്നു… എന്നതാണ് സത്യം.
അവളെ നല്ല നിലയ്ക്ക്, നല്ല തറവാട്ടിലേക്ക് കെട്ടിച്ചയക്കണം, എന്ന മോഹം ഏതൊരു രക്ഷിതാവിനും ഉള്ള പോലെ എന്റെ അമ്മച്ചിക്കും ഉണ്ടായിരുന്നു.
എപ്പോഴും കീരിയും മൂർഖാനും ആയിരുന്നെങ്കിലും, മണിക്കൂറിൽ അഞ്ച് തവണ കോർക്കുമെങ്കിലും നല്ല രീതിയിൽ ഒരു ജക പൊക കല്ല്യാണമായിരുന്നു അവരുടെ മനസ്സിൽ.
ഒന്നിനും അവകാശം വാദങ്ങളില്ലാത്ത, ഞാൻ നിസ്പക്ഷത പാലിച്ചു.
ഏതായാലും അത് അവൾ പൊളിച്ചടുക്കി കൈയിൽ തന്നു. അതോടെ എനിക്ക് അവളോടുള്ള ആ സ്നേഹവും, വാൽസല്യവും, ആത്മാർത്ഥമായ സ്നേഹവും അടുപ്പവുമൊക്കെ കാറ്റിൽ പറന്നു..
അവന്റെ കൂടെ ഇറങ്ങി പോകുന്നതിന് ആഴ്ചകൾക്ക് മുൻപ് വരെ ഞങ്ങൾ ഫോണിൽ ബന്ധപെട്ടിരുന്നു. അതിന് ശേഷം അവൾ ഫോൺ നമ്പർ പോലും മാറ്റി കളഞ്ഞു എന്ന ദുഃഖകരമായ സത്യം ഞാൻ അറിഞ്ഞു.
അവളെ അന്വേഷിച്ച് ആരും അങ്ങോട്ട് ചെല്ലരുതെന്നും, കണ്ടുപിടിക്കാൻ ശ്രമിച്ചാൽ ബാംഗ്ളൂർ എന്ന നാട്ടിൽ നിന്ന് തന്നെ പാലായണം ചെയ്യുമെന്ന ഭീഷണിയോടെ അമ്മച്ചിക്ക് എഴുത്തയച്ചിരുന്നു എന്ന് കൂടി ഞാൻ അറിഞ്ഞതോടെ എന്റെ മനസ്സും ശരീരവും തളർന്നു.
അതിനു ശേഷം എനിക്കും വാശിയായി എന്നെയും അമ്മച്ചിയെയും അവഗണിച്ച ദീപുവിനോട് എനിക്കും മാനസികമായി വലിയ ഒരു അന്തരം വന്നു.
ബാഗ്‌ളൂരിന്റെ സിറ്റി വിട്ട് അൽപ്പം ദൂരെ ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസമെന്ന് അറിഞ്ഞു എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.
അവൾ എവിടെയാണെന്ന് പോലും അറിയാൻ ഞാനും താല്പര്യപ്പെട്ടില്ല. കാരണം അവളെ തേടി പോയാൽ അവിടെ നിന്നും ഞങ്ങളുടെ കണ്ണെത്താത്ത ദൂരത്തേക്ക് അവളും അവനും പൊയിക്കളയുമെന്ന ഭയം തന്നെ.
ഏകദേശം ഒരു ആറുമാസത്തിനു ശേഷമാണ് എന്റെ മറ്റൊരു സുഹൃത്തിന്റെ ഫോൺ സന്ദേശത്തിലൂടെ ഞാൻ ആ ഞെട്ടിക്കുന്ന ദുഃഖകരമായ വാർത്ത അറിഞ്ഞത്…
എന്റെ ദീപുവും, അവളുടെ ഭർത്താവും സഞ്ചരിച്ച കാർ ഒരു അപകടത്തിൽ പെട്ടു എന്ന്…
രണ്ട് പേരും മരിച്ചു എന്നായിരുന്നു, കിട്ടിയ മെസ്സേജ്….
ഞാൻ കിട്ടിയ വണ്ടിക്ക് ബാംഗ്ളൂർക്ക് വിട്ടു… അവിടെ കണ്ടത് വേറൊരു ചിത്രമാണ്..
ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ദീപുവിന്റെ ഹസ്ബൻഡ് കിഷോറിന്റെ ഡെഡ് ബോടിയും അത്യാവശ്യം ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ട, ദീപുവും.
എന്നാൽ, താമസിയാതെ ഞാൻ അറിഞ്ഞു ദീപു അബോധാവസ്ഥയിൽ കിടക്കുകയാണെന്നും, അവൾ ചികിത്സയിലാണെന്നും
എല്ലാം കഴിഞ്ഞു, ഇനി ദീപു എന്ന വ്യക്തി വെറുമൊരു പിടിച്ചു ഓർമ്മകൾ മാത്രമായി എന്ന് കരുതി അഗാധമായി ദുഃഖിച്ചിരുന്ന എനിക്ക് അത് ഒരു വലിയ ആശ്വാസമായിരുന്നു.
എന്റെ പ്രിയപ്പെട്ട,…
എന്റെ ജീവന് തുല്യം സ്നേഹിച്ച…
എന്റെ സഹോദരി എന്ന് വിശേഷിപ്പിച്ച..
എന്റെ മനസ്സിൽ ഒരു സുഹൃത്തിന്റെ സ്ഥാനമുള്ള,..
എന്റെ ആരൊക്കെയോ ആയിരുന്ന…
എന്റെ മനസ്സിന്റെ കോണിൽ ആരോരുമറിയാതെ ഞാൻ എന്തിനോ വേണ്ടി കാത്ത് സൂക്ഷിച്ച സ്വപ്നങ്ങളുടെ പങ്കാളി….
എന്റെ ദീപുവിൽ ജീവന്റെ കണിക അവശേഷിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ ജീവൻ തന്നെ എനിക്ക് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു.
