ഒരു കാര്യവുമില്ലാതെ മുഖത്തു കുറെ വിഷമം വാരിപ്പൂശി പെട്ടിയിലുള്ള അങ്കിളിനൊരു ഹായ് കൊടുത്തശേഷം മെല്ലെ അച്ഛൻ്റെ അടുത്തേക്ക് ചെന്ന് നിന്നു….!
അപ്പോഴേക്കും മിഥു പുറത്തേക്ക് വന്നു. എന്നെക്കണ്ട് ആഹ്ലാദം കുറച്ചൊന്നുമല്ല മുഖത്തുള്ളത്…അവൾക്കെന്ത് മരണവീട്….!
അച്ഛന്റെ കയ്യിൽ നിന്നും ചാവി വാങ്ങി അവൾ എൻ്റെ കയ്യുംപിടിച്ച് വേഗം മുകളിലേക്ക് നടന്നു…!
ഇങ്ങനെ തനിച്ചു കിട്ടിയത് ഏതായാലും നന്നായി. ആദ്യം മെരുക്കേണ്ടത് ഇവളെത്തന്നെയാണ്. അമ്മ വരുന്നതിനു മുമ്പ് അത് നടക്കണം. അല്ലെങ്കിൽ അമ്മയും ഇവളുടെ കൂടെ കൂടും..അതും പറഞ്ഞ് കുറച്ചു ദിവസം ഇവിടെ പിടിച്ചിടുകയും ചെയ്യും….!
പ്രതീക്ഷിച്ചത് പോലെ..ഇന്ന് തന്നെ തിരികെ പോകുമെന്ന് പറഞ്ഞതും അവളുടെ വക ഓട്ടംതുള്ളൽ ആരംഭിച്ചു. എത്ര പറഞ്ഞിട്ടും അടുക്കുന്നതേയില്ല. അര മണിക്കൂറോളം അവളുടെ കാലിൽ വീണു എന്ന് തന്നെ പറയാം. ഒടുക്കം രണ്ടായിരത്തഞ്ഞൂറു രൂപയുടെ ഹെഡ്സെറ്റിൻ്റെ ഓഫറിൽ അവൾ വീണു….!
അവൾക്ക് വല്ലതും മേടിച്ചു കൊടുക്കെന്നും പറഞ്ഞു മേമയാണ് കാശ് തന്നെതെന്ന സത്യം ഞാനങ്ങു വിഴുങ്ങി. അത് പറഞ്ഞാ പണി പാളും.. ഇല്ലാത്ത കാശിന് ഏട്ടൻ വാങ്ങിത്തരുന്ന സ്നേഹസമ്മാനമാവുമ്പോൾ അതിനു മാറ്റ് കൂടും…!
തട്ടിപ്പാണ്..മോശമാണ്..എന്നാലും വേറെ വഴിയില്ല..!
അമസോണിൽ സാധനം ഓർഡർ ചെയ്‌ത്.. വാങ്ങാനുള്ള കാശ് കയ്യിലും കൊടുത്തപ്പോൾ അവൾ പാട്ടിലായി…!
ഇടയ്ക്ക് ഭക്ഷണം എടുത്തു തരാൻ വന്നപ്പോൾ അമ്മയോടും കാര്യം അവതരിപ്പിച്ചു. സൊസൈറ്റിയിൽ പോകുന്ന കാര്യം പറഞ്ഞാണ് പ്രതിരോധിച്ചു പിടിച്ചത്. സമരമാണെന്ന കാര്യമൊന്നും അമ്മയ്ക്കറിയില്ലല്ലോ….!
എനിക്ക് അത്യാവശ്യം കാര്യപ്രാപ്തിയൊക്കെ ആയെന്ന സന്തോഷത്തിലാവണം… അമ്മയും..അമ്മയിലൂടെ അച്ഛനും സമ്മതിച്ചു….!
അങ്കിളിനെ അധോലോകത്തിലേക്ക് പറഞ്ഞു വിട്ടപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞു. എങ്കിലും ഒരു ഉപചാരത്തിനെങ്കിലും കുറച്ചു നേരം മരണവീട്ടിൽ തന്നെ ഇരിക്കാൻ അമ്മ നിർബന്ധം പിടിച്ചു….!
ഇതുപോലൊരവസ്ഥയിൽ ആൻമേരിയുമായുള്ള ഫ്രണ്ട്ഷിപ്പ് അമ്മയ്ക്കറിയാം. ഇരിക്കുമ്പോൾ അവൾക്ക് ഒരു ആശ്വാസമാകുമെന്ന് കരുതിയാവാം അങ്ങനെ പറഞ്ഞത്. ഒഴിഞ്ഞതു മാറാൻ ശ്രമിച്ചെങ്കിലും വേറെ വഴിയില്ലാതിരുന്നതിനാൽ സമ്മതിക്കേണ്ടി വന്നു….!
അരങ്ങനെ എല്ലാം കഴിഞ്ഞ് ഏഴരയോടെയാണ് ഇറങ്ങിയത്. Ksrtc സ്റ്റാൻറിൽ എത്തിയപ്പോഴാണ് അമ്മച്ചന്റെ ‘വർത്തായി’ക്കാര്യം ഓർമ്മ വന്നത്. അപ്പോത്തന്നെ ഓട്ടോ പിടിച്ച് പാരഗണിൻ്റെ അടുത്തുള്ള ‘കുമാരി’യിൽ പോയി ഫ്രഷ് സാധനം തന്നെ മേടിച്ചു കൂടെ പഴം വറുത്തതും കുറെ പലഹാരങ്ങളുമൊക്കെ വാങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒരു വലിയ കവറിലേക്കുള്ളതുണ്ടായിരുന്നു….!
തിരികെ എത്തുമ്പോൾ ബത്തേരിയ്ക്കുള്ള സൂപ്പർഫാസ്റ്റ് വന്നു കിടപ്പുണ്ട്. കഷ്ടകാലം….സീറ്റില്ല..! കൊറോണ കാലമായിട്ടും ആളുകൾ ഇതെങ്ങോട്ടാ ഈ പായുന്നതെന്ന ഈർഷ്യയോടെ ബസ്സിനകത്തേക്ക് കയറി….!
ആ സമയത്താണ് ഫോൺ റിംഗ് ചെയ്തത്….!
“മേമ ..!!!!
ഈശ്വരാ…സംഗതി അറിഞ്ഞിട്ടു വിളിക്കുന്നതാണോ…?! ഒരു സർപ്രൈസ് കൊടുത്ത് ഞെട്ടിക്കാമെന്നു വിചാരിച്ചതായിരുന്നു….!
ഞാൻ വേഗം അറ്റന്റ് ചെയ്തു….!
“ചേച്ചിയ്ക്ക് ഒന്ന് കൊടുക്ക് കണ്ണാ.. വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ…”!!
എനിക്ക് ആശ്വാസമായി. അപ്പൊ സംഗതി അറിഞ്ഞിട്ടില്ല…!
“അമ്മ ആന്റിടെ അടുത്താവും മേമേ..അതാ ഫോൺ എടുക്കാത്തത്..!”!
“നീ പുറത്താണോ..?”!!
“ങ്ഹാ…ഫ്രെണ്ട്സിന്റെ അടുത്താ…”!!
വാഹനങ്ങളുടെ ശബ്‌ദം കേട്ടതുകൊണ്ടാവും മേമ ചോദിച്ചതെന്ന് തോന്നിയിരുന്നു.അതാണ് ഒരു മുട്ടൻ നുണയിൽ കാര്യമൊരുക്കിയത്….!
അവരത് വിശ്വസിച്ചപോലെ ഒന്ന് മൂളി…!
“എന്നാ വച്ചോ…. പിന്നെ. മറ്റന്നാൾ തന്നെ ഇങ്ങു പോന്നേക്കണം.. കേട്ടല്ലോ..!”!!
ഒരു മധുരമൂറുന്ന ചിരി എൻ്റെ കാതുകളിൽ കുളിമഴയായി വന്നു പതിച്ചു. വാത്സല്യമോ സ്നേഹമോ അതിനുമപ്പുറമെന്തോ ഒരു വികാരം ആ സ്വരത്തിൽ തെളിഞ്ഞു നിന്നിരുന്നു…!
