കണ്ണിലുദിച്ച കിനാവുകൾ 16

 

“ ഇത് അമ്പിളി ഇന്നലെ പറഞ്ഞതല്ലേ…

അതിന് ശേഷം ഞാൻ വിളിച്ചോ… കാണാൻ വന്നോ… ?.

ഇല്ലല്ലോ… ?.

പിന്നെന്തിനാ ഈ നേരത്ത് എന്നോടിത് പറയുന്നത്…?”..

 

അമ്പിളി ചമ്മിപ്പോയി.. ശരിയാണ്.. ഇന്നലെ അവനോട് കടുപ്പിച്ച് പറഞ്ഞാണ് താൻ ഫോൺ വെച്ചത്..തനിക്ക് താൽപര്യമില്ലെന്നും,തന്നെ ശല്യം ചെയ്യരുതെന്നും കടുപ്പിച്ചാണ് പറഞ്ഞത്..പിന്നെ അവൻ വിളിച്ചിട്ടുമില്ല.. പിന്നെന്തിനാണ് താനിപ്പോ അവന് വിളിച്ച് അങ്ങിനെ പറഞ്ഞത്..

ശെ.. വേണ്ടായിരുന്നു..

 

“ഉം… ഈ നേരത്ത് അമ്പിളി വിളിച്ചതെന്തിനാന്ന് എനിക്ക് മനസിലായി… ഉറക്കം വരുന്നില്ലല്ലേ… ?.

എനിക്കും ഉറക്കം വരുന്നില്ല… അമ്പിളിക്ക് വിളിക്കരുതെന്ന് എന്നോട് പറഞ്ഞെങ്കിലും പറ്റുന്നില്ല അമ്പിളീ… ഈ മൊബൈലും കയ്യിൽ പിടിച്ച് അമ്പിളിക്ക് വിളിക്കാനായി എത്രനേരമായി ഞാൻ ഒരുങ്ങുന്നെന്നറിയോ… ?.

അമ്പിളി ചീത്ത പറഞ്ഞാലോന്നോർത്താ ഞാൻ വിളിക്കാതിരുന്നത്…”..

 

അത് പറഞ്ഞതും ഒരു തേങ്ങൽ സുധീർ ഫോണിലൂടെ കേട്ടു..

 

“എന്താ അമ്പിളീ… എന്ത് പറ്റി… ?”..

 

“ഒ…ഒന്നൂല്ല…”..

 

തേങ്ങലോടെ അമ്പിളി പറഞ്ഞു..

 

“ഞാനിനി വിളിക്കണ്ടാന്നുണ്ടെങ്കിൽ, ഞാനമ്പിളിക്ക് ഒരു ശല്യമായെങ്കിൽ എന്റെ നമ്പർ അങ്ങ് ബ്ലോക് ചെയ്തേക്ക്… അല്ലാതെ ഞാനെന്താ പറയാ… “..

 

അമ്പിളിക്കൊന്നും പറയാൻ പറ്റുന്നില്ല..വരണ്ടുണങ്ങിക്കിടക്കുന്ന ഹൃദയത്തിൽ തണുത്തൊരു നീരുറവ പൊട്ടുന്നത് അവളറിഞ്ഞു..അതിന്റെ കുളിരല ദേഹമാസകലം വന്ന്

പൊതിയുന്നതും അവളറിഞ്ഞു..

 

“ ഞാനിനി ഒരു ശല്യത്തിനും വരുന്നില്ല…

എനിക്കമ്പിളിയെ ഇഷ്ടമായിരുന്നു.. വിവാഹം കഴിക്കാനും ആഗ്രഹമുണ്ടായിരുന്നു… അത് വിജയനുമായി പിരിഞ്ഞ് ജീവിച്ചതിന് ശേഷമല്ല, വിജയൻ അമ്പിളിയെ കല്യാണം കഴിച്ച് കൊണ്ട് വന്ന് ആ പന്തലിൽ വെച്ച് അമ്പിളിയെ ആദ്യമായി കണ്ടപ്പോ തന്നെ അമ്പിളിയെപ്പോലെ ഒരു പെണ്ണിനെ കിട്ടാനാണ് ഞാനാഗ്രഹിച്ചത്… അത് കൊണ്ടാണ് ഞാനമ്പിളിയോട് തുറന്ന് ചോദിച്ചത്…

ശരി… അമ്പിളിക്കിഷ്ടമല്ലെങ്കിൽ പിന്നെ വിട്ടേക്ക്… “..

 

“അയ്യോ… അതല്ല… ഇതല്ല…എനിക്ക്… പിന്നെ..

ഞാൻ… “..

 

എന്താണ് പറയേണ്ടതെന്നറിയാതെ അമ്പിളി വെപ്രാളം കൊണ്ടു.. അവൻ ഫോൺ കട്ടാക്കുമോന്നാണ് അവൾ പേടിച്ചത്..

 

“എന്താ അമ്പിളിയുടെ പ്രശ്നം… ?..

അത് പറ… ജീവിതകാലം മുഴുവൻ ഇങ്ങിനെ ഒറ്റക്ക് കഴിയാനാണോ… ?..

അത് കൊണ്ട് ആർക്കെന്ത് ഗുണം… ?..

എനിക്കമ്പിളിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്… എന്ന് വെച്ച് എന്നെ മാത്രമേ അമ്പിളി കെട്ടാവൂ എന്നൊന്നുമില്ല… നല്ലൊരാലോചന വരികയാണെങ്കിൽ തീർച്ചയായും അമ്പിളി സമ്മതിക്കണം… എനിക്കിത്രയേ പറയാനുള്ളൂ…”..

 

കുറച്ച് നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല.. രണ്ടാളും ഫോൺ കട്ടാക്കിയതുമില്ല.. അവരുടെ ശ്വാസ്വോഛാസം മാത്രം അവർ പരസ്പരം ഫോണിലൂടെ കേട്ടു..

അമ്പിളിക്ക് സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു.. സുധീറിന്റെ ആത്മാർത്ഥതയും, സത്യസന്ധതയും അവൾക്കിഷ്ടമായി..

 

“ അമ്പിളിക്കൊന്നും പറയാനില്ലല്ലോ..?..

ശരി… ഞാൻ വെക്കുകാ… അമ്പിളിയുടെ തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിച്ചാ മതി… ഇനി പഞ്ചായത്ത് റോട്ടിലും ബസ് സ്റ്റോപ്പിലും അമ്പിളിയെ കാത്ത് ഞാനുണ്ടാവില്ല…”..

 

“അയ്യോ വെക്കല്ലേ…”..

 

അമ്പിളി ആന്തലോടെ പറഞ്ഞു…

 

“എന്താ… ?”..

 

“അത്… എനിക്ക്… സുധീറിനെ…മനസിലാവാഞ്ഞിട്ടല്ല…

പക്ഷേ… എന്റെ അവസ്ഥ അറിയാലോ… ?.

ഒരായുസിൽ അനുഭവിക്കേണ്ടത് രണ്ട് വർഷം കൊണ്ടാ ഞാൻ അനുഭവിച്ചത്…

എനിക്ക്… എനിക്കിനി…”..

 

അമ്പിളിയടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കേട്ട് സുധീറിന്റെ മനസ് വേദനിച്ചു.. അവളനുഭവിച്ച വേദനയുടെ ആഴം ആ കരച്ചിലിലുണ്ടായിരുന്നു..ഒരാശ്വാസ വാക്കിനും ഈ പെണ്ണിന്റെ ശരീരത്തിനും മനസിനുമേറ്റ മുറിവ് മായ്ക്കാനാവില്ലെന്ന് മനസിലായ സുധീർ അവൾ കരഞ്ഞ് തീരുവോളം മിണ്ടാതിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *