കണ്ണിലുദിച്ച കിനാവുകൾ 16

 

ഉറക്കം വന്ന് കൺപോളകൾ അടയുകയുകയായിരുന്നു.. മൊബൈൽ ബെല്ലടി കേട്ട് അമ്പിളിയൊന്ന് ഞെട്ടി.. ഈ നേരത്തിതാരാണ് എന്നവൾ അമ്പരന്നു.. നോക്കുമ്പോ ഒരു പരിചയമില്ലാത്ത നമ്പരാണ്..എന്നാലും ഈ നേരത്ത് എന്തേലും അത്യാവശ്യമില്ലാതെ ആരും വിളിക്കില്ലല്ലോ.. അവൾ ഫോണെടുത്തു..

 

“ഹലോ… ?”..

 

“ഹലോ… അമ്പിളിയല്ലേ… ?”..

 

പരിചയമില്ലാത്തൊരു ശബ്ദം..

 

“അ… അതെ.. “..

 

അമ്പിളിയുടെ ശബ്ദമൊന്ന് പതറി..

 

“ എന്നെ മനസിലായോ … ?”..

 

“ഇല്ല…”..

 

“നമ്മൾ രാവിലെയും കണ്ടതാ… “..

 

അമ്പിളിയൊന്നോർത്ത് നോക്കി.. അവൾക്ക് ആളെ മനസിലായില്ല..

 

“ ഞാനിന്ന് അമ്പിളിയുടെ വീട്ടിൽ വന്നിരുന്നു… അമ്മയാ നമ്പർ തന്നത്… അമ്പിളിയുടെ പേരും അമ്മയാ പറഞ്ഞ് തന്നത്… “..

 

പെട്ടെന്ന് അമ്പിളിക്ക് ആളെ മനസിലായി.. വോട്ടേഴ്സ് ലിസ്റ്റിന്റെ കാര്യം പറഞ്ഞ് ഒരാൾ വന്നിരുന്നെന്ന് അമ്മ പറഞ്ഞതാണ്.. പക്ഷേ അയാളെന്തിനാണ് ഈ നേരത്ത് വിളിക്കുന്നത്..?.

 

“എന്താ കാര്യം…?”..

 

കുറച്ച് പരുക്കൻ മട്ടിലാണ് അമ്പിളി ചോദിച്ചത്.. ഈ നേരത്ത് വിളിച്ചത് തനിക്ക് പിടിച്ചിട്ടില്ല എന്നയാൾക്ക് മനസിലായിക്കോട്ടെ എന്ന് കരുതിയാണ് അവൾ കടുപ്പിച്ച് ചോദിച്ചത്..

 

“ ഒരു കാര്യം പറയാനുണ്ടായിരുന്നു…”..

 

“എന്ത് കാര്യം…?..

ഈ നേരത്ത് വിളിച്ചാണോ കാര്യം ചോദിക്കുന്നത്… ?.. നിങ്ങൾക്കെന്തേലും അറിയണേൽ നാളെ പകല് വിളിക്കൂ… “..

 

“ ഫോൺ വെക്കല്ലേ… ഒരൊറ്റക്കാര്യം…

എനിക്ക് അമ്പിളിയെ ഇഷ്ടമാണ്… ഞാൻ വിവാഹം കഴിച്ചോട്ടെ… ?”..

 

നടുങ്ങിപ്പോയ അമ്പിളി ഫോൺ കട്ടാക്കി.. അവൾ വിറച്ച് പോയിരുന്നു..ഒരു പരിചയവുമില്ലാത്ത ഒരാൾ വിവാഹം കഴിച്ചോട്ടേന്ന്..ഇതാരാണ്..?.

 

പെട്ടെന്ന് അമ്പിളിയൊന്ന് ഞെട്ടി.. ഇതവനല്ലേ..?.

ഇപ്പോൾ കുറച്ച് ദിവസമായി വഴിയരികിൽ തന്നെയും കാത്ത് നിൽക്കുന്നവൻ..?.

അതെ.. അവൻ തന്നെ..

തന്നോടവൻ രാവിലെ നമ്പർ ചോദിച്ചതാണ്.. താൻ കൊടുക്കാത്തത് കൊണ്ട് കള്ളം പറഞ്ഞ് തന്റെ വീട്ടിൽ വന്ന് അമ്മയോട് നമ്പർ വാങ്ങി.. പഠിച്ച കള്ളൻ തന്നെ..

ഇവനെയൊന്നും വെറുതെ വിടരുത്..

 

അമ്പിളി ദേഷ്യത്തോടെ അവന് തിരിച്ച് വിളിച്ചു..

 

“ഹലോ… നിങ്ങളല്ലേ കുറച്ച് ദിവസമായി എന്നെ ശല്യപ്പെടുത്തുന്നത്… ?..

എന്നോട് നമ്പർ ചോദിച്ചിട്ട് കിട്ടാഞ്ഞ് എന്റമ്മയോട് നുണ പറഞ്ഞ് നമ്പർ മേടിച്ചല്ലേ… ?.

മേലാൽ എന്നെ വിളിച്ച് പോകരുത്…”..

 

അവിടെ ഫോണെടുത്തതേ അമ്പിളി ചീറി..

 

“ ഞാനമ്പിളിയെ ശല്യപ്പെടുത്തിയെന്നോ..?..

എപ്പോ…?”..

 

അവിടുന്ന് തിരിച്ച് ചോദിച്ചെങ്കിലും അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അമ്പിളി കോൾ കട്ടാക്കി..അവൾക്ക് വല്ലാത്തൊരസ്വസ്ഥത തോന്നി.. ആദ്യമായിട്ടാണ് ഒരാളിങ്ങനെ പറയുന്നത്..തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടേന്നും.. അയാൾക്ക് തന്റെ ചരിത്രമൊന്നും അറിയില്ലായിരിക്കാം.. തന്നെ വഴിയിൽ വെച്ച് കണ്ടുള്ള പരിചയമല്ലേ ഉള്ളൂ..തന്റെ കല്യാണം കഴിഞ്ഞതാണെന്നും, തനിക്കൊരു കുട്ടിയുണ്ടെന്നും അയാൾക്കെന്തായാലും അറിയില്ല..അത് കൊണ്ടാവാം ചോദിച്ചത്.. സാരമില്ല.. വിട്ടേക്കാം.. ഇനി അയാളെ കാണുകയാണെങ്കിൽ അതെല്ലാം പറയാം.. അമ്പിളി സമാധാനത്തോടെ ഉറങ്ങാനായി കണ്ണുകളടച്ചു..

 

പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് ബാത്ത്റൂമിലൊക്കെ പോയി വന്നാണ് അമ്പിളി മൊബൈലെടുത്ത് നോക്കിയത്..ഇപ്പോൾ കുറച്ചായി അവൾക്ക് ആരുമായും വലിയ ബന്ധമില്ല.. മെസേജൊന്നും അധികം വരാറില്ല..എന്നാലും ഇന്ന് വാട്സാപ്പിൽ മൂന്നാല് മെസേജ് വന്ന് കിടപ്പുണ്ട്.. നോക്കുമ്പോ നമ്പർ പരിചയം തോന്നി.. ഇതവനല്ലേ..?.

 

അമ്പിളി ആദ്യം നോക്കിയത് അവന്റെ പിക്ചറാണ്..അതെ..അവൻ തന്നെ.. മൂന്നാറിലോ മറ്റോ ഉള്ള ഒരു തേയിലത്തോട്ടത്തിന്റെ നടുവിൽ, ഒരു കൂളിംഗ് ഗ്ലാസൊക്കെ വെച്ച് നിൽക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരൻ.. ഇതവൻ തന്നെ.. തന്നെ വഴിയരികിൽ കാത്ത് നിൽക്കുന്നവൻ.. ഇന്നലെ രാത്രി തനിക്ക് ഫോൺ ചെയ്തവൻ..തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞവൻ..

Leave a Reply

Your email address will not be published. Required fields are marked *