കണ്ണിലുദിച്ച കിനാവുകൾ 16

 

മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് സുധി വണ്ടിയൊതുക്കി ഫോൺ നോക്കി..

 

“മിണ്ടല്ലേ… അമ്മയാ… “..

 

അമ്പിളിയോട് പറഞ്ഞ് സുധി കോളെടുത്തു..

 

“ ഹലോ…അമ്മേ…”..

 

സ്നേഹവും ബഹുമാനവും കലർന്ന സ്വരത്തിൽ സുധി വിളിക്കുന്നത് അമ്പിളി സന്തോഷത്തോടെ കേട്ടു…

 

“ ഞാൻ വരണോ അമ്മേ… ?”..

 

അത് കേട്ട് അമ്പിളി അവനെ നോക്കി കണ്ണുരുട്ടി..

 

“ഉം… ചേട്ടത്തിയെ കൂട്ടിക്കോ… പോരാൻ നേരത്ത് അമ്മ വിളിച്ചാ മതി… ഞാൻ വരാം… അല്ലേൽ വണ്ടി

വിടാം… ഓ..ആണോ…?.“..

 

ഫോൺ വെച്ചതും അമ്പിളി പരിഭ്രമത്തോടെ അവനെ നോക്കി.. ഇന്നത്തെ യാത്ര മുടങ്ങി എന്നാണവൾ കരുതിയത്..

 

“അമ്മയുടെ അമ്മാവൻ മരിച്ചു…”..

 

അത് കേട്ടതും അമ്പിളിക്ക് സങ്കടം തോന്നി.. സുധിയുടെ ബന്ധു ഇപ്പോ തന്റെയും ബന്ധുവാണെന്ന് അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു..

 

“എന്നാ… സുധിയെന്നെ ബസ് സ്റ്റോപ്പിൽ വിട്ടാ മതി… സുധി വേഗം പൊയ്ക്കോ…”..

 

നിരാശയോടെ അമ്പിളി പറഞ്ഞു.. സുധി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.. പതിയെ ആണവൻ ഓടിച്ചത്.. അവനെന്തോ ആലോചനയിലാണെന്നറിഞ്ഞ് അമ്പിളി ഒന്നും ചോദിച്ചില്ല.. സുന്ദരമായൊരു ദിവസം നഷ്ടപ്പെട്ടതിൽ അവൾക്ക് നല്ല വിഷമമുണ്ടായിരുന്നു.. സാരമില്ല.. സുധിയുടെ അമ്മാവൻ മരിച്ചത് കൊണ്ടല്ലേ.. ഇനി ഒരവസരത്തിൽ നോക്കാം..

 

താനിപ്പോ ഇനി എന്ത് ചെയ്യും എന്നാണ് അമ്പിളി ചിന്തിച്ചത്.. ഒൻപത് മണിക്കാണ് താൻ ബസ് സ്റ്റോപ്പിലെത്തുന്നത്..ഇതിപ്പോ നേരം പുലരുന്നതേ ഉള്ളൂ… ഇപ്പോ തന്നെ അവിടെ പോയി നിന്നാ ശരിയാവില്ല.. വീട്ടിലേക്കും തിരിച്ച് ചെല്ലാൻ പറ്റില്ല..

എന്ത് ചെയ്യും. ?.

സുധിയോട് ചോദിക്കാനായി മുഖമുയർത്തിയപ്പോഴാണ് അവൾ പുറത്തേക്ക് ശ്രദ്ധിക്കുന്നത്..

ഇതേതാണ് റൂട്ട് എന്ന് അമ്പിളിക്ക് പെട്ടെന്ന് മനസിലായില്ല..മനസിലായതും അവളൊന്ന് പേടിച്ചു..

ഇത് തന്നെ കല്യാണം കഴിച്ച് കൊണ്ട് വന്ന വിജയന്റെ വീട്ടിലേക്ക് പോകുന്ന റോഡാണ്.. സുധിയെന്തിനാണ് ഇതിലെ വണ്ടി വണ്ടി വിട്ടത്..?..

 

“ സുധീ… ഇതെവിടേക്കാ… സുധിക്ക് വഴി തെറ്റിയോ… ?”..

 

തെല്ലൊരു പരിഭ്രമത്തോടെ അമ്പിളി ചോദിച്ചു..

സുധിയൊന്ന് ചിരിച്ചു..

 

“ഈ വഴിയേതാന്ന് അമ്പിളിക്ക് മനസിലായോ… ?”..

 

അവൾ തലയാട്ടി..

 

“എന്നാ പറ…”..

 

“ ഇത്… വിജയന്റെ… വീട്ടിലേക്ക്… പോകുന്ന വഴിയല്ലേ… ?”..

 

“ഉം… പക്ഷേ അവന്റെ വീട്ടിലേക്ക് മാത്രമല്ല, വേറൊരാളുടെ വീട്ടിലേക്കും ഈ വഴി പോകാം…”.

 

അതമ്പിളിക്ക് മനസിലായില്ല..

 

“ എടീ പൊട്ടീ… എന്റെ വീട്ടിലേക്കും ഈ വഴിയാ പോകുന്നത്… ഞാനും വിജയനും ഒരേ നാട്ടുകാരാണെന്ന് നിനക്കറിയില്ലേ… ?”..

 

അത് ശരിയാണല്ലോന്ന് അപ്പോഴാണ് അമ്പിളി ഓർത്തത്..പക്ഷേ, സുധിയെന്തിനാണ് തന്നെയും കൊണ്ട് ഈ വഴി പോന്നത്..?.

 

“അമ്പിളീ… എന്റമ്മയുടെ അമ്മാവനാ മരിച്ചത്… ഞങ്ങളുമായി വലിയ അടുപ്പമൊന്നുമില്ല… എന്നാലും അമ്മ പോകുന്നുണ്ട്… ചേട്ടത്തിയും..

ചേട്ടൻ അവരെ അവിടെ കൊണ്ട് ചെന്നാക്കും… കുറച്ച് ദൂരെയാ അമ്മാവന്റെ വീട്… വൈകിട്ട് ചേട്ടൻ പോയി അവരെ കൂട്ടിക്കൊണ്ട് വരും..

എന്തായാലും രാത്രിയാകും അവർ വരാൻ… വല്ലോം മനസിലായോ… ?”..

 

അമ്പിളിക്കൊന്നും മനസിലായില്ലെങ്കിലും അവൾ തലയാട്ടി..

 

“ അവർ വീട്ടിന്ന് ഇറങ്ങുമ്പോഴാ അമ്മയെന്നെ വിളിച്ചത്… അതായത് ഇപ്പോ എന്റെ വീട്ടിൽ ആരുമില്ലെന്നർത്ഥം… അടുത്തുള്ള ചേട്ടന്റെ വീട്ടിലും ആരുമില്ല… ഇപ്പോ മനസിലായോ… ?”..

 

ഏതാണ്ട് മനസിലായെങ്കിലും അവൾക്കതങ്ങോട്ട് ഉൾക്കൊള്ളാനായില്ല..

 

“നമ്മൾ രണ്ടാളും നേരെ എന്റെ വീട്ടിലേക്ക് പോകുന്നു… വൈകുന്നേരം വരെ അവിടെയിരുന്ന് നിന്നെ തിരിച്ച് ഞാൻ വീട്ടിൽ കൊണ്ട് പോയി വിടുന്നു…

എന്തേ,എന്തേലും പറയാനുണ്ടോ… ?”..

 

സുധി ചോദിച്ചതിന് പെട്ടെന്നൊരു മറുപടി പറയാൻ അമ്പിളിക്കായില്ല..ഇന്നത്തെ യാത്ര മുടങ്ങും എന്നോർത്ത് ഒരു നിരാശ അമ്പിളിക്ക് തോന്നിയിരുന്നു..പക്ഷേ,ആ യാത്രയെക്കാളൊക്കെ വലിയൊരവസരമാണ് വന്നിരിക്കുന്നത്.. സുധിയോടൊപ്പം വൈകുന്നേരം വരെ അവന്റെ വീട്ടിൽ.. ഇതിൽ പരം മറ്റെന്താണ് വേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *