അപ്പോഴാണ് എന്റെ മനസ്സിൽ വേറൊരു സംശയം ഉദിച്ചത്..
“ഈ അടുത്ത് പൂജ ചെയ്ത് അതിനുള്ളിൽ പോയവർ തിരിച്ചു വന്നിട്ടുണ്ടോ….. ഇനി തിരിച്ചു വന്നിട്ടുണ്ടെങ്കിൽ തന്നേ ഇതിനൊക്കെ ആരെങ്കിലും സമ്മതിക്കുമോ….”
ഞാൻ നിധിയോട് ചോദിച്ചു…
എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു…
ശേഷം
“””ജയിക്കുന്ന നാട്ടിലെ പ്രമാണിമാർ ഒരിക്കലും ആ മലയുടെ ഉള്ളിലെ മരണച്ചുഴിയിലേക്ക് ഇറങ്ങിച്ചെല്ലാറില്ല.
പകരം, അതിനായി അവർ പുറത്തുനിന്നും ചില ബലിയാടുകളെ കണ്ടെത്തും.
മലകയറിയാലുള്ള നേട്ടങ്ങളെക്കുറിച്ചും ഒപ്പം പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും.
ദാരിദ്ര്യം മാത്രം കൈമുതലായുള്ള ആ പാവങ്ങൾക്ക് മുൻപിൽ വലിയൊരു തുക വെച്ചുനീട്ടുമ്പോൾ, വരാനിരിക്കുന്ന അപകടത്തേക്കാൾ ഉപരി അവരുടെ കണ്ണ് ആ പണത്തിൽ മാത്രമായിരിക്കും.
കുടുംബത്തിന് ലഭിക്കുന്ന സൗഭാഗ്യം ഓർത്ത് അവർ എതിർവാക്കുകളില്ലാതെ ആ ദൗത്യം ഏറ്റെടുക്കും.
എല്ലാം അതീവ രഹസ്യമായിരിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ഇനി, ആ നരകവാതിൽ കടന്ന് ആരെങ്കിലും തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ തന്നെ, അവരുടെ കൈകൾ ശൂന്യമായിരിക്കും. നിധിക്ക് പകരം, ജീവൻ മാത്രം തിരിച്ചു കിട്ടിയതിന്റെ ഞെട്ടലായിരിക്കും അവരുടെ മുഖത്ത്.
മരണത്തോട് മല്ലിട്ട്, ശരീരം മുഴുവൻ മുറിവേറ്റ്, പാതി ജീവനുമായി തിരിച്ചെത്തുന്ന വെറും കോലങ്ങൾ…
എങ്കിലും, ജീവനേക്കാൾ വലുതാണ് മനുഷ്യന്റെ അത്യാർത്തി എന്ന സത്യം നിലനിൽക്കുന്നിടത്തോളം കാലം, ഈ മലകയറ്റം അവസാനിക്കുന്നില്ല. പുതിയ ഇരകൾ വന്നുകൊണ്ടേയിരിക്കും…””””
നിന്റെ അച്ഛനും ഇതുപോലുള്ള ആളാണോ…
അടുത്ത ചോദ്യം ചോദിക്കാൻ എനിക്കധികം നേരം വന്നില്ല…
“”””അച്ഛന്റെ കാര്യമോ? ഏയ്… അങ്ങനെയല്ല.
നമ്മുടെ ഈ നാട് വിജയദീപം തെളിയിച്ചിട്ട് കാലം കുറെയായി. കൃത്യമായി പറഞ്ഞാൽ, എന്റെ അച്ഛൻ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഇവിടെ അവസാനമായി ആ വെളിച്ചം കണ്ടത്.
അന്ന് അച്ചാച്ചൻ ആ മലയ്ക്കുള്ളിലേക്ക് പോയി കൊണ്ടുവന്ന സമ്പത്താണ് ഇന്ന് ഈ കാണുന്ന പ്രതാപമെല്ലാം.
അച്ചാച്ചനും അദ്ദേഹത്തിന്റെ അച്ഛനും കൂടി, ഒരു പത്തു തലമുറയ്ക്ക് എങ്കിലും സുഖമായി ജീവിക്കാനുള്ള വക ഉണ്ടാക്കി വെച്ചിട്ടാണ് പോയത്.
പോരാത്തതിന് സ്വർണ്ണമല്ലേ, കാലം ചെല്ലുന്തോറും അതിന്റെ മൂല്യം കൂടുകയല്ലാതെ കുറയുന്നില്ലല്ലോ
അതുകൊണ്ട് ജീവിക്കാൻ വേണ്ടി ഇനി ആ മലയിൽ നിന്നും ഒരു തരി സ്വർണ്ണം പോലും ഞങ്ങൾക്ക് ആവശ്യമില്ല.
പക്ഷേ, അച്ഛന് ഒരൊറ്റ ആഗ്രഹമേയുള്ളൂ… നഷ്ടപ്പെട്ടുപോയ ഈ നാടിന്റെ പ്രതാപം തിരിച്ചുപിടിക്കണം. ഈ നാട് വീണ്ടും ജയിക്കുന്നത് കാണണം, ആ വിജയത്തിന്റെ അടയാളമായി അമ്പലത്തിലെ ദീപം എന്റെ കൈകൊണ്ട് തെളിയിക്കണം. അത് മാത്രമാണ് അച്ഛന്റെ സ്വപ്നം….”””””
നിധി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…
അവളുടെ മറുപടി കേട്ടപ്പോൾ മനസ്സിൽ നിന്നും ഒരു കല്ല് ഇറക്കി വച്ച പ്രതീതിയായിരുന്നു എനിക്ക്…
മുറ്റത്തേ വലിയ മാവിന്റെ തണലിൽ കാറ്റും ആസ്വദിച്ചു ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു..
“നമുക്ക് ഒരു സ്ഥലം വരേ പോയാലോ…”
പെട്ടെന്ന് നിധി പറഞ്ഞു. അവളുടെ കൈവിരലിൽ രണ്ട് ചാവി കിടന്ന് കറങ്ങുന്നതും കാണാം….
ഇതൊക്കെ ഇവൾ എപ്പോൾ എടുത്തു..
അവൾ പറയുന്ന കഥയിൽ മുഴുകിനിന്നതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല…
നിധിയുടെ ആ ചോദ്യം കേട്ടതും സച്ചിനും രാഹുലും പരസ്പരം ഒന്ന് നോക്കി.
വാലാട്ടി നിൽക്കുന്ന രണ്ട് പട്ടിക്കുട്ടികളെ പോലെയാണ് അവരുടെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് തോന്നിയത്.
അവരുടെ ആ നോട്ടത്തിലും മുഖത്തെ ഭാവത്തിലും തന്നെ ഉണ്ടായിരുന്നു ‘എങ്ങോട്ട് വരാനും ഞങ്ങൾ റെഡി’ എന്ന ഉത്തരം.
