സമയം അതിവേഗം എന്റെ കൈകളിൽ നിന്നും വഴുതിമാറുകയാണ്. ആ അവസാന നിമിഷത്തിലേക്ക് എത്തുന്നതിന് മുൻപ്, എന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന ആ മാന്ത്രികബന്ധനം തകർത്ത് എനിക്ക് എന്റെ യഥാർത്ഥ ശക്തിയെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
പുറത്തെ നിലാവിനെയും നോക്കി അങ്ങനെയൊരു വലിയ ചിന്താഭാരത്തിൽ ഇരിക്കുമ്പോഴാണ്, എന്റെ പിൻവശത്തുനിന്നും നേരിയൊരു കാൽപ്പെരുമാറ്റം കേട്ടത്. ഞാൻ തിരിഞ്ഞുനോക്കുന്നതിന് മുൻപ് തന്നെ ആ സുഗന്ധത്തിൽ നിന്നും എനിക്ക് മനസ്സിലായി, അത് ആമിയും നിധിയുമാണെന്ന്.
ഒന്നും മിണ്ടാതെ അവർ പതുക്കെ എന്റെ അടുത്തേക്ക് വന്നു. ആ തുറന്നിട്ട വാതിൽപ്പടിയിൽ, എന്റെ ഇരുവശത്തുമായി അവർ ഇരുന്നു. കാറ്റിന്റെ തണുപ്പിൽ നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്ന എന്റെ രണ്ട് കൈകളിലേക്കും അവരുടെ മൃദുവായ വിരലുകൾ ഇഴചേർന്നു. എന്റെ വലതുകൈ ആമിയുടെ കൈപ്പത്തിക്കുള്ളിലും, ഇടതുകൈ നിധിയുടെ വിരലുകളിലും ഭദ്രമായിരുന്നു. ആ കൊടുംതണുപ്പിലും അവരുടെ കൈകളിൽ നിന്നും വല്ലാത്തൊരു ചൂട് എന്റെ ഞരമ്പുകളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.
ഒരു നിമിഷം അവർ ഇരുവരും പരസ്പരം നോക്കി, പിന്നെ യാതൊരു സങ്കോചവുമില്ലാതെ ആമി എന്റെ വലതുതോളിലേക്കും നിധി ഇടതുതോളിലേക്കും അവരുടെ തലകൾ ചായ്ച്ചുവെച്ചു.
പുറത്ത് ഇരുമ്പുപാളികളിലൂടെ ട്രെയിൻ കുതിച്ചുപായുന്ന വലിയ ശബ്ദമുണ്ടായിട്ടും, എന്റെ കാതുകളിൽ അപ്പോൾ മുഴങ്ങിയിരുന്നത് എന്നോട് ചേർന്നിരിക്കുന്ന അവരുടെ ഹൃദയമിടിപ്പുകളായിരുന്നു. ഈ ലോകത്തെ മുഴുവൻ ഭയവും ഏകാന്തതയും പേറി നടന്നിരുന്ന എനിക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ആ ഇരിപ്പ്. നിലാവിന്റെ വെളിച്ചത്തിൽ, കണ്ണുകൾ അടച്ചുപിടിച്ച് എന്റെ തോളിലേക്ക് സർവ്വവും മറന്ന് ചാരിക്കിടക്കുന്ന അവരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് വിങ്ങി.
ഇനിയൊരുപക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ ഒരിരുപ്പ് ഞങ്ങൾക്ക് സാധിച്ചില്ലെങ്കിലോ!
പെട്ടെന്ന്, ആ കാറ്റിന്റെ ഇരമ്പലിനെ വകഞ്ഞുമാറ്റി വളരെ നേർത്ത ശബ്ദത്തിൽ ആമി സംസാരിച്ചു തുടങ്ങി. അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
“ദേവാ…”
അവൾ എന്റെ തോളിൽ മുഖമമർത്തിക്കൊണ്ട് തന്നെ വിളിച്ചു.
“ഈ പോരാട്ടമെല്ലാം കഴിഞ്ഞ്… എല്ലാം നല്ല രീതിയിൽ അവസാനിച്ചാൽ…”
അവളൊന്ന് നിർത്തി. നെഞ്ചിൽ തടഞ്ഞുനിൽക്കുന്ന സങ്കടം കാരണം അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾക്ക് പറയാൻ കഴിയാതെ പോയത് നിധിയാണ് പൂർത്തിയാക്കിയത്. എന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട്, ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ പറഞ്ഞു:
“എല്ലാം കഴിഞ്ഞ് ആ കാലചക്രം തിരിയുമ്പോൾ… ഞങ്ങൾക്ക് ഞങ്ങളെത്തന്നെ നഷ്ടപ്പെട്ടാൽ… നീ ഞങ്ങളെ തേടി വരണം ദേവാ…”
നിധിയുടെ ചൂടുള്ള കണ്ണുനീർ എന്റെ വിരലുകളിലേക്ക് വീഴുന്നുണ്ടായിരുന്നു.
ആമി വീണ്ടും തുടർന്നു:
“അതെ ദേവാ… നീ വരണം. അന്ന് ചിലപ്പോൾ ഞങ്ങൾ നിന്നെ കണ്ടാൽ തിരിച്ചറിഞ്ഞില്ലെന്ന് വരും. ‘ആരാണെന്ന്’ ചോദിച്ചേക്കാം, ചിലപ്പോൾ ഭയം കൊണ്ട് ഞങ്ങൾ നിന്നോട് ദേഷ്യപ്പെട്ടെന്നും വരാം… പക്ഷേ, അന്നത്തെ ഞങ്ങളുടെ വാക്കുകൾ കേട്ട് നീ ഞങ്ങളെ ഉപേക്ഷിച്ചു പോകരുത്! ഒരിക്കലും ഞങ്ങളെ വിട്ടുപോകരുത്. ഞങ്ങളുടെ ഓർമ്മകൾ മാഞ്ഞുപോയാലും, നിന്റെ സ്നേഹം കൊണ്ട് നീ ഞങ്ങളെ വീണ്ടും സ്വന്തമാക്കണം… ഈ ജീവനുള്ള കാലത്തോളം ഞങ്ങളെ നിന്റെ നെഞ്ചോട് ചേർത്ത് നിർത്തണം ദേവാ…”
അവരോരോ വാക്ക് പറയുമ്പോഴും എന്റെ നെഞ്ച് നെടുകെ പിളരുകയായിരുന്നു. എന്നെ മറന്നുപോകുമെന്ന ഭയത്തേക്കാൾ ഉപരി, എന്നെ നഷ്ടപ്പെടുമോ എന്ന അവരുടെ പേടിയായിരുന്നു ആ വാക്കുകളിൽ നിഴലിച്ചിരുന്നത്. ഇരുട്ടിലേക്ക് കുതിക്കുന്ന ആ ട്രെയിനിന്റെ പടിയിലിരുന്ന്, സ്വന്തം ഓർമ്മകൾ നഷ്ടപ്പെടാൻ പോകുന്ന രണ്ട് പെൺകുട്ടികൾ തങ്ങളുടെ പ്രണയത്തെയും അസ്തിത്വത്തെയും എന്നെന്നേക്കുമായി എന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയായിരുന്നു.
