പരസ്പരം നോക്കി ഒരു കള്ളച്ചിരി പാസാക്കിയ ശേഷം അവർ സീറ്റുകളിലേക്ക് പോയിരുന്നു.
രാത്രിയുടെ ബാക്കി യാമങ്ങളിൽ, വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ ആ കമ്പാർട്ട്മെന്റിൽ വലിയൊരു നിശ്ശബ്ദത നിറഞ്ഞുനിന്നു. ഇരുമ്പുപാളങ്ങളിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പതിയെ ഞങ്ങളെ എല്ലാവരെയും ഗാഢമായ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരുപാട് ദിവസങ്ങൾക്ക് ശേഷം, യാതൊരു സ്വപ്നങ്ങളുമില്ലാതെ, സ്വന്തം കൂട്ടുകാരുടെ കാവലിലെന്ന വലിയ സമാധാനത്തിൽ ഞാനും ഉറങ്ങി.
“ദേവാ… എഴുന്നേൽക്ക്… നമ്മൾ എത്താറായി…”
വളരെ നേർത്ത ഒരു ശബ്ദം കേട്ടും, തോളിലൂടെ ആരോ പതുക്കെ തട്ടിവിളിച്ചതുമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
കണ്ണ് തുറക്കുമ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് റോസാണ്. അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വിരൽചൂണ്ടി. ജനലിലൂടെ പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ എന്റെ മുഖത്തേക്കും വീണു….
പുറത്ത് വെളിച്ചം പരന്നു തുടങ്ങിയിരുന്നു.
രാത്രിയിലെ ആ കൂരിരുട്ട് എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു.
ഞങ്ങൾ വേഗം ബാഗുകളെല്ലാം എടുത്ത് വാതിലിനടുത്തേക്ക് നടന്നു. ട്രെയിൻ പതുക്കെ വേഗത കുറച്ച് ഒരു പ്ലാറ്റ്ഫോമിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. തീവണ്ടി നിന്നതും, ഒരുപാട് നാളുകൾക്ക് ശേഷം വലിയൊരു യുദ്ധത്തിനായി തിരികെവന്ന പോരാളിയെപ്പോലെ ഞാൻ ആ മണ്ണിലേക്ക് ആദ്യത്തെ കാൽവെച്ചു.
അതെ… ഇന്ദ്രനീലത്തിന്റെ സ്വന്തം റെയിൽവേ സ്റ്റേഷൻ!
ആ പ്ലാറ്റ്ഫോമിൽ കാൽകുത്തിയ നിമിഷം വല്ലാത്തൊരു കുളിര് എന്റെ പാദങ്ങളിലൂടെ ശരീരമാസകലം അരിച്ചുകയറി. ആ നാടിന്റെ വായുവിന് പോലും എന്തോ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു… ഒരുപക്ഷേ യുഗങ്ങളുടെ കാത്തിരിപ്പിന്റെയും മാന്ത്രികതയുടെയും ഗന്ധം!
ഞങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി.
അപ്പോഴാണ് ഞാൻ തക്ഷകനെയും നാഗികയെയും ശ്രദ്ധിച്ചത്. ബാക്കിയുള്ളവരെല്ലാം ബാഗുകൾ പിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയെങ്കിലും, അവർ രണ്ടുപേരും അത്ഭുതത്തോടെ ഒരേ ദിക്കിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.
അവരുടെ നോട്ടം എങ്ങോട്ടാണെന്ന് അറിയാൻ ഞാൻ പതുക്കെ അവർക്ക് പിന്നിലായി ചെന്നുനിന്നു. ആ കാഴ്ച കണ്ടതും എന്റെ കണ്ണുകളും വിസ്മയം കൊണ്ട് വിടർന്നുപോയി!
ദൂരെ, പ്രഭാതത്തിന്റെ മഞ്ഞുവീണു കിടക്കുന്ന താഴ്‌വരകൾക്ക് അപ്പുറത്തായി, ഇന്ദ്രനീലത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരമായ ആ മഹാപർവ്വതം തലയുയർത്തി നിൽക്കുന്നു… അംബരചുംബിയായ ‘നിധിമല’!
അക്ഷരാർത്ഥത്തിൽ ആകാശം മുട്ടി നിൽക്കുകയായിരുന്നു അത്. അതിന്റെ നെറുക എവിടെയാണെന്ന് കാണാൻ കഴിയാത്ത വിധം മേഘങ്ങൾ അതിനെ പുതച്ചുനിന്നിരുന്നു. പക്ഷേ അതിനേക്കാളൊക്കെ മനോഹരമായ കാഴ്ച, ആ മലയുടെ ശിരസ്സിൽ നിന്നും താഴേക്ക് കുതിച്ചുചാടുന്ന ആ ഭീമാകാരനായ വെള്ളച്ചാട്ടമായിരുന്നു! പച്ചപ്പ് നിറഞ്ഞ ആ വലിയ പർവ്വതത്തിന്റെ നെഞ്ചിലൂടെ, ദേവലോകത്തുനിന്നും ഭൂമിയിലേക്ക് പതിക്കുന്ന വലിയൊരു വെള്ളിമാല പോലെ ആ വെള്ളച്ചാട്ടം പതഞ്ഞൊഴുകുകയായിരുന്നു.സൂര്യന്റെ വെളിച്ചം ആ ജലകണങ്ങളിൽ തട്ടിത്തെറിച്ചപ്പോൾ ഒരു മഴവില്ല് പോലെ ആ പ്രദേശം മുഴുവൻ തിളങ്ങി.
മാന്ത്രിക ലോകത്തെ കൊടുംയുദ്ധങ്ങൾ കണ്ടുശീലിച്ച ആ നാഗികയുടെയും തക്ഷകന്റെയും കണ്ണുകളിൽപ്പോലും ആ പ്രകൃതിസൗന്ദര്യം വലിയൊരു അത്ഭുതമാണ് സൃഷ്ടിച്ചത്. ഈ മണ്ണിലാണ് ഇനി ആ വലിയ വിസ്ഫോടനം നടക്കാൻ പോകുന്നതെന്ന സത്യം ഒരു നിമിഷം ഞാൻ മറന്നുപോയി. എന്റെ ജനനത്തിനും മുൻപേ എന്റെ രക്തത്തിനായി കാത്തിരിക്കുന്ന, ഇന്ദ്രനീലത്തിന്റെ ആ നിഗൂഢമായ ലോകത്തേക്ക് ഞാൻ പൂർണ്ണമായും പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ആ മനോഹരമായ കാഴ്ചകളിൽ നിന്നും കണ്ണെടുത്ത് ഞങ്ങൾ പതുക്കെ നിധിയുടെ വീട് ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി. വലിയ ബാഗുകളും ചുമലിലിട്ടുള്ള ആ നടത്തം കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വെറുത്തിരുന്നു….
