മുറ്റത്ത്, ആർത്തലച്ചു പെയ്യുന്ന ആ കൊടുംപേമാരിയിൽ കുളിച്ചുനിൽക്കുന്ന രണ്ട് കാറുകൾ ഉണ്ടായിരുന്നു.
ഇനിയുള്ള ഞങ്ങളുടെ ആ അവസാന യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുന്നതായിരിക്കണമത്….
ഹെഡ്‌ലൈറ്റുകളുടെ മഞ്ഞ വെളിച്ചം ആ മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഇരുട്ടിലേക്ക് നീണ്ടുനിന്നിരുന്നു.
പെട്ടെന്ന് ഏതോ ഒരാൾ വന്ന് യാതൊരു ശബ്ദവുമില്ലാതെ ഞങ്ങളുടെ കൈകളിൽ നിന്നും ബാഗുകൾ വാങ്ങി. ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, മഴയിലൂടെ നടന്ന് അയാൾ ആ ബാഗുകൾ കാറിന്റെ ഡിക്കിയിലേക്കെടുത്തു വെച്ചു.
ഞാൻ ആ സിറ്റൗട്ടിന്റെ തൂണിലേക്ക് ചാരിനിന്നുകൊണ്ട് ചുറ്റുമുള്ള ഓരോ കാഴ്ചകളിലേക്കും എന്റെ കണ്ണുകളെ പായിച്ചു..
വെറുമൊരു നിരീക്ഷണത്തിനപ്പുറം… ആ രാത്രിയിലെ ഓരോ ചെറിയ ചലനങ്ങളും എനിക്ക് നൽകുന്നത് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകളാണെന്ന് എനിക്ക് തോന്നി! അദൃശ്യനായ ഏതോ ഒരാൾ പ്രകൃതിയിലൂടെ എന്നോട് സംസാരിക്കുന്നതുപോലെ…
തണുത്തുറഞ്ഞ ആ കരിങ്കൽ തൂണുകളിലൂടെ ചോരപോലെ ഊർന്നിറങ്ങുന്ന മഴവെള്ളം… മുറ്റത്തെ ചെളിയിൽ വീണ് ചിതറുന്ന ഓരോ മഴത്തുള്ളിയും എന്റെ കാലചക്രത്തിന്റെ അവസാനത്തെ നിമിഷങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കൊടുംകാറ്റിൽ ഉലയുന്ന വലിയ ആൽമരത്തിന്റെ ചില്ലകൾ, ‘മുന്നോട്ട് പോകരുത്’ എന്ന് പറഞ്ഞ് ഭയത്തോടെ എന്നെ വിലക്കുന്ന കൈകൾ പോലെ തോന്നിപ്പിച്ചു!
അലറിയടിക്കുന്ന കാറ്റിന്റെ ഹൂങ്കാര ശബ്ദത്തിൽ, സ്വന്തം ഓർമ്മകൾ നഷ്ടപ്പെട്ട് ഏകാന്തതയിൽ അലയാൻ പോകുന്ന എന്റെ തന്നെ ഭാവിയിലെ വിലാപങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന ആ പഴയ മാന്ത്രിക തറവാട്, ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് ഞാൻ ഇറങ്ങിത്തിരിക്കുന്നതെന്ന സത്യം മൗനമായി എന്നെ ഓർമ്മിപ്പിച്ചു. ഈ മണ്ണും കാറ്റും മഴയും ഒന്നാകെ, വരാൻ പോകുന്ന വലിയൊരു മഹാവിപത്തിന്റെ അപായസൂചന നൽകുകയായിരുന്നു.
അവസാനമായി ഞാൻ അവിടെ നിന്ന എല്ലാവരുടെയും മുഖത്തേക്ക് ഒന്നുകൂടി നോക്കി. എല്ലാവരും വല്ലാത്തൊരു മരവിപ്പിലാണ്. എന്റെ കണ്ണുകൾ ചെന്നുനിന്നത് മീനാക്ഷി മോളിലാണ്. ആ കൊച്ചു കുറുമ്പിയുടെ വലിയ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ ആ സങ്കടം കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. ഞാൻ പതുക്കെ കുനിഞ്ഞ് അവളെ എന്റെ കൈകളിലേക്ക് കോരിയെടുത്തു. എന്റെ കഴുത്തിലേക്ക് ഇരുകൈകളും ചുറ്റി അവൾ എന്നെ കെട്ടിപ്പിടിച്ചു. ആ പിഞ്ചുകവിളിൽ എന്റെ ചുണ്ടുകൾ അമർത്തി വലിയൊരു ചൂടുചുംബനം ഞാൻ അവൾക്ക് നൽകി.
“കരയല്ലേ… നമ്മൾ വീണ്ടും കാണും മോളെ…”
യാതൊരു വിശ്വാസവുമില്ലാത്ത, എന്നാൽ അവൾക്കൊരുപക്ഷേ താൽക്കാലികമായെങ്കിലും സമാധാനം നൽകാൻ വേണ്ടി മാത്രം വലിയൊരു കള്ളം ഞാൻ പറഞ്ഞു. ഇനി ഒരിക്കലും നമ്മൾ പരസ്പരം തിരിച്ചറിയില്ല എന്ന സത്യം ആ കുഞ്ഞിനോട് പറയാൻ എനിക്ക് കഴിയില്ലായിരുന്നു.
എല്ലാവരോടും യാത്രാമൊഴി പറഞ്ഞ്, ഭൂമിയോളം പോന്ന ഭാരമുള്ള കാലുകളോടെ ഞാൻ പതുക്കെ കാറിലേക്ക് കയറി. എന്റെ കൂടെ ആമിയും നിധിയുമുണ്ടായിരുന്നു. കാറിന്റെ ഡോർ അടച്ചതും പുറത്തെ മഴയുടെ വലിയ ഇരമ്പൽ പെട്ടെന്ന് കുറഞ്ഞു.
മുൻപോട്ട് നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലും അതിനടുത്തും ഇരിക്കുന്ന ആ രണ്ടുപേരെ ഞാൻ ശ്രദ്ധിച്ചത്… നാഗികയും തക്ഷകനും!
അവരും ഞങ്ങളോടൊപ്പം വരുന്നുണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്. ഞാൻ അത്ഭുതത്തോടെ കാറിന്റെ നനഞ്ഞ ചില്ലിലൂടെ പുറത്തേക്ക് നോക്കി. സിറ്റൗട്ടിൽ അപ്പോഴും മഴയിലേക്ക് കണ്ണുംനട്ട് എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു മാനസ. എന്റെ സംശയത്തിനുള്ള ഉത്തരം ആ കരിങ്കൽ കണ്ണുകളിൽ തന്നെ ഉണ്ടായിരുന്നു… വരാൻ പോകുന്ന ആ വലിയ അസുരയുദ്ധത്തിൽ എന്റെ കാവലാളുകളായി, എന്റെ ജീവന് സ്വന്തം ജീവൻ പകരമായി നൽകാൻ മാനസ അയച്ച അവളുടെ ഏറ്റവും വിശ്വസ്തരായ പോരാളികൾ! അവരുടെ നോട്ടത്തിൽ താൻ എനിക്കായി കാത്തുവെച്ച വലിയ കരുതലിന്റെ മൗനസമ്മതമുണ്ടായിരുന്നു.
