രുദ്രപ്രതാപം – 10 13

ഞാൻ കണ്ണുകൾ ചിമ്മി വീണ്ടും നോക്കി.

ഇല്ല… ഇപ്പോഴും വ്യക്തമായില്ല.

പക്ഷേ ആ കണ്ണുകൾ—

അവ മാത്രം അസ്വാഭാവികമായി തെളിഞ്ഞു നിന്നു.

ആഴമുള്ള നീല നിറം. മനുഷ്യന്റെ കണ്ണുകളെക്കാൾ ഭയപ്പെടുത്തുന്ന തിളക്കം അതിനുണ്ടായിരുന്നു. ഇരുട്ടിനുള്ളിൽ രണ്ട് നീല അഗ്നിക്കനൽ കത്തുന്നപോലെ.

ആ കണ്ണുകൾ നേരെ എന്നിലേക്കായിരുന്നു.

ഒരു നിമിഷം പോലും അവൻ ഇമ വെട്ടിയില്ല.

എന്റെ ശരീരം മുഴുവൻ തണുത്തുപോയി. കാലുകൾ മണ്ണിൽ ഉറച്ചുപോയതുപോലെ അനങ്ങുന്നില്ല.

കാറ്റ് വീണ്ടും ശക്തമായി വീശി. വയലിലെ പുല്ലുകൾ ഒരുമിച്ച് ആടിയെങ്കിലും… അവന്റെ ശരീരം മാത്രം നിശ്ചലമായിരുന്നു.

“രുദ്ര…”

അവൻ വീണ്ടും എന്നെ വിളിച്ചു.

ആ ശബ്ദം കേട്ട നിമിഷം എന്റെ തലക്കുള്ളിൽ എന്തോ മിന്നിത്തെറിച്ച പോലെ വേദന പാഞ്ഞു. ചില നിമിഷങ്ങൾ… പരിചയമില്ലാത്ത ദൃശ്യങ്ങൾ എന്റെ മനസ്സിലൂടെ മിന്നിപ്പോയി.

രക്തം.
യുദ്ധഭൂമി.
തീ.
അലർച്ചകൾ.

പിന്നെ വീണ്ടും ആ നീല കണ്ണുകൾ.

ഞാൻ അറിയാതെ ഒരു പടി പിന്നിലേക്ക് നീങ്ങി.

“നമുക്ക് അധികം സമയം ഇല്ല, രുദ്ര…”

ആ രൂപം പതുക്കെ പറഞ്ഞു. അവന്റെ ശബ്ദം ഇപ്പോൾ മുൻപത്തേക്കാൾ കനത്തിരുന്നു. ഓരോ വാക്കും ഈ വയലിന്റെ നിശബ്ദതയെ കീറി മുറിക്കുന്ന പോലെ.

“ആ ഉപകരണം… വീണ്ടും പ്രവർത്തിച്ചു കഴിഞ്ഞു.”

കാറ്റ് പെട്ടെന്ന് ശക്തമായി വീശി. അവന്റെ പടച്ചട്ടയിൽ ഉണങ്ങി പിടിച്ച രക്തം ആ വെളിച്ചത്തിൽ അസ്വാഭാവികമായി തിളങ്ങി.

“അത് ദുഷ്ടശക്തികളുടെ കയ്യിൽ ലഭിച്ചാൽ എന്ത് സംഭവിക്കും എന്ന് നിനക്കും അറിയാവുന്നതല്ലേ…”

അവൻ ഒരു നിമിഷം നിർത്തി. പിന്നെ ആ നീല കണ്ണുകൾ കൂടുതൽ തിളങ്ങി.

“അന്ന്… ഈ പ്രപഞ്ചത്തിന്റെ നാശമായിരിക്കും.”

ആ വാക്കുകൾ കേട്ട ശേഷം കുറച്ച് നിമിഷങ്ങൾ ഞാൻ അങ്ങനെ തന്നെ അവനെ നോക്കി നിന്നു.

എന്റെ തലക്കുള്ളിൽ ആയിരം ചോദ്യങ്ങൾ ഓടിക്കൊണ്ടിരുന്നു.
പ്രപഞ്ച നാശം…?
ഉപകരണം…?
രുദ്ര…?

“ഈ മലരൻ ഇതെന്ത് മൈരാണ് പറയുന്നെ…” ഞാൻ ഉള്ളിൽ പിറുപിറുത്തു.

മനുഷ്യൻ മര്യാദയ്ക്ക് ഒന്ന് ജീവിക്കാനും സമ്മതിക്കില്ല. ഉറങ്ങിക്കിടന്ന എന്നെ ഏതോ വയലിലേക്ക് വിളിച്ചു വരുത്തിയിട്ട് ഇവിടെ നിന്ന് ലോകാവസാന ഡയലോഗ് ഇറക്കുന്നു.

അതും പോരാതെ കണ്ണിൽ LED ബൾബും കത്തിച്ചു നിൽക്കുന്നു!

ഞാൻ ഒന്ന് തൊണ്ടയിൽ വെള്ളമിറക്കി അവനെ വീണ്ടും നോക്കി.

“അല്ല ചേട്ടാ…” ഞാൻ പതുക്കെ തുടങ്ങി. “ആദ്യം ഒരു കാര്യം ക്ലിയർ ആക്കാം.”

അവൻ നിശബ്ദമായി എന്നെ നോക്കി നിന്നു.

“ഞാൻ അഭി ആണ്.” ഞാൻ സ്വന്തം നെഞ്ചിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. “രുദ്രയോ ഗുദ്രയോ ആരാണെന്നെനിക്ക് അറിയില്ല.”

അവന്റെ മുഖം ഇപ്പോഴും വ്യക്തമല്ല. പക്ഷേ ആ നീല കണ്ണുകളിൽ ചെറിയൊരു മാറ്റം വന്നതുപോലെ എനിക്ക് തോന്നി.

“നിന്റെ ആത്മാവ് അറിയുന്നു…” അവൻ പതുക്കെ പറഞ്ഞു.

“എന്റെ ആത്മാവിനോട് പോയി ചോദിക്ക്,” ഞാൻ ഉടനെ പറഞ്ഞു. “എനിക്ക് ഇപ്പോൾ തന്നെ തല പൊട്ടുന്നുണ്ട്.”

കാറ്റ് വീണ്ടും ശക്തമായി വീശി. പക്ഷേ ഈ തവണ അവൻ അനങ്ങിയില്ല.

“നിനക്ക് ഓർമ്മ തിരികെ വരണം, രുദ്ര.”

“അയ്യോ വീണ്ടും തുടങ്ങി…” ഞാൻ തല പിടിച്ചു. “ബ്രോ, സത്യം പറയാം… എനിക്ക് ഇപ്പോൾ വീട്ടിൽ പോയി കിടന്ന് ഉറങ്ങണം. ഇതിനിടക്ക് പ്രപഞ്ചം രക്ഷിക്കാനും ലോകം കാക്കാനും സമയം ഇല്ല.”

ഒരു നിമിഷം മുഴുവൻ നിശബ്ദത.

പെട്ടെന്നാണ് എവിടെ നിന്നോ ഒരു ഭീകരമായ കാറ്റ് വീശിയത്.

ആ കാറ്റിന്റെ ശക്തിയിൽ എന്റെ ശരീരം മുഴുവൻ പിന്നിലേക്ക് തെറിച്ചു പോയി.

“ആഹ്!”

ഞാൻ നേരെ നിലത്തേക്ക് വീണു. പുറം മുഴുവൻ വേദന പടർന്നു. കണ്ണ് തുറക്കാൻ പോലും പറ്റാത്ത വിധം പൊടിയും കാറ്റും ചുറ്റും നിറഞ്ഞു.

ചില നിമിഷങ്ങൾക്കു ശേഷം ഞാൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. തല ഇപ്പോഴും കറങ്ങുന്നുണ്ടായിരുന്നു.

“ഇത് എന്ത് പണിയാ…” ഞാൻ പല്ല് കടിച്ച് പിറുപിറുത്തു.

പിന്നെ പതുക്കെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.

അടുത്ത നിമിഷം തന്നെ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

ഞാൻ ഇപ്പോൾ ആ വയലിൽ അല്ല.

Leave a Reply

Your email address will not be published. Required fields are marked *