രുദ്രപ്രതാപം – 10 13

“അഭിയേട്ടാ… ഇപ്പൊ എങ്ങനെയുണ്ട്…?”

അവൾ പതുക്കെ ചോദിച്ചു. ശബ്ദത്തിൽ പേടി വ്യക്തമായിരുന്നു.

“എനിക്കൊന്നുമില്ലെടി…” ഞാൻ ചിരിക്കാൻ ശ്രമിച്ചു. “നിങ്ങളൊക്കെ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത് കണ്ടാൽ ആണെനിക്ക് വീണ്ടും തലകറങ്ങുന്നത്.”

“ഇവന് ഇപ്പോഴും തമാശ പറഞ്ഞാലേ മതിയാവൂ…” മായ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

“നീ മിണ്ടാതിരിക്ക്,” ലക്ഷ്മി അമ്മ അവളെ നോക്കി പറഞ്ഞു. ശേഷം എന്റെ അടുത്തേക്ക് വന്ന് നെറ്റിയിൽ കൈവെച്ചു.
“ഇപ്പൊ വേദന ഉണ്ടോ മോനെ…?”

ആ സ്പർശത്തിൽ അമ്മയുടെ സ്നേഹവും പേടിയും രണ്ടും ഉണ്ടായിരുന്നു. ഒരു നിമിഷം എനിക്ക് തന്നെ കുറ്റബോധം തോന്നി. എല്ലാവരെയും ഇങ്ങനെ പേടിപ്പിച്ചല്ലോ.

അതിനുശേഷം കുറെ നേരം എന്റെ ജോലി എല്ലാവരെയും സമാധാനിപ്പിക്കലായിരുന്നു. ഓരോരുത്തർക്കും ഓരോ സംശയം. “തല ചുറ്റുന്നുണ്ടോ?”, “കാഴ്ച മങ്ങുന്നുണ്ടോ?”, “വീണ്ടും മൂക്കിൽ നിന്ന് ചോര വന്നോ?” എന്നിങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര.

ഞാൻ എത്ര പറഞ്ഞാലും ആരും വിശ്വസിക്കുന്ന മട്ടില്ല.

“എനിക്കിപ്പൊ കുഴപ്പമൊന്നുമില്ല. കുറച്ച് റസ്റ്റ് എടുത്താൽ മതി,” ഞാൻ വീണ്ടും പറഞ്ഞെങ്കിലും അതിന് ആരും ചെവി കൊടുത്തില്ല.

അവസാനം എല്ലാവരും കൂടെ തീരുമാനിച്ചു — ഡോക്ടറെ കാണണം.

“അയ്യോ, അതിന്റെ ആവശ്യമൊന്നുമില്ല…” ഞാൻ കുറെ തടഞ്ഞു നോക്കി.

“മിണ്ടാതിരിക്ക്,” ദിവ്യ ഉടനെ പറഞ്ഞു. “ഇനി നീ പറഞ്ഞത് കേൾക്കുന്ന പരിപാടി ഇല്ല.”

“അതെ,” മായയും കൂട്ടിച്ചേർത്തു. “ഒരുതവണ ചെക്ക് ചെയ്യിച്ചാൽ എന്താ പ്രശ്നം?”

അവസാനം അവരുടെ നിർബന്ധത്തിന് മുന്നിൽ ഞാൻ തോറ്റു.

കുറച്ച് സമയത്തിന് ശേഷം അവർ എന്നെ അവിടുത്തെ ഒരു ഡോക്ടറുടെ വീട്ടിലേക്ക് കൊണ്ടുപോയി. ചെറിയതെങ്കിലും നല്ല വൃത്തിയുള്ള ഒരു വീട്. മുന്നിൽ നിറയെ ചെടികളും പൂക്കളും. പുറത്തുനിന്ന് കണ്ടാൽ ഒരു വീടുപോലെയേ തോന്നൂ, പക്ഷേ അകത്ത് ചെറിയൊരു ക്ലിനിക്കിന്റെ സൗകര്യവും ഉണ്ടായിരുന്നു.

അവിടെ ഇരുന്ന് കുറച്ച് നേരം കാത്തിരുന്ന ശേഷമാണ് ഡോക്ടർ അകത്തേക്ക് വന്നത്.

ഏകദേശം ഇരുപത്തെട്ട് വയസ്സ് പ്രായം തോന്നും. ഒരു ലൈറ്റ് കളർ കോട്ടൺ സാരിയായിരുന്നു വേഷം. കഴുത്തിൽ സ്റ്റെതസ്കോപ്പ്. മുടി ഒതുക്കി കെട്ടിയിട്ടുണ്ട്. മുഖത്ത് അധിക മേക്കപ്പോ അലങ്കാരങ്ങളോ ഒന്നുമില്ലെങ്കിലും… ആദ്യമായി കണ്ട നിമിഷം തന്നെ ഒരു പ്രത്യേക ഭംഗി തോന്നി.

വലിയ കണ്ണുകൾ… സംസാരിക്കാതെ തന്നെ ഒരാളെ ശാന്തമാക്കുന്ന പോലെ തോന്നുന്ന മുഖം.

“ആരാണ് പേഷ്യന്റ്…?”

ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ, എന്റെ അടുത്ത് നിന്നിരുന്ന ദിവ്യ ഉടനെ എന്നെ ചൂണ്ടിക്കാട്ടി.

“ഡോക്ടറെ… ഇവനാണ്.”

അവൾ എന്നെ ഒന്ന് മുഴുവൻ നോക്കി. ആ നോട്ടത്തിൽ തന്നെ ഒരു ഡോക്ടറുടെ ശ്രദ്ധയും… എന്തോ ചെറിയൊരു കൗതുകവും ഉണ്ടെന്നു എനിക്ക് തോന്നി.

അങ്ങനെ പരിശോധന ഒക്കെ തുടങ്ങി.

ഡോക്ടർ ഓരോ കാര്യവും ചോദിച്ചുകൊണ്ട് എന്നെ ചെക്ക് ചെയ്യുമ്പോഴും, എന്റെ ശ്രദ്ധ പകുതിയോളം അവരുടെ മുഖത്തായിരുന്നു. സ്റ്റെതസ്കോപ്പ് കഴുത്തിൽ ഇട്ട് കുറച്ച് ഗൗരവത്തോടെ സംസാരിക്കുമ്പോഴും ആ മുഖത്തിന് ഒരു പ്രത്യേക ആകർഷണം ഉണ്ടായിരുന്നു. സംസാരിക്കുന്ന സമയത്ത് ചെറുതായി നെറ്റി ചുളിക്കുന്നത് പോലും കാണാൻ ഭംഗിയായിരുന്നു.

“കണ്ണിലോട്ട് നോക്കൂ…”

അവർ ടോർച്ച് വെച്ച് പരിശോധിക്കുമ്പോൾ ഞാൻ അനുസരണയോടെ നോക്കിയെങ്കിലും, ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ അവരുടെ സൗന്ദര്യത്തെ ഒളിഞ്ഞ് നോക്കി കൊണ്ടേയിരുന്നു.

പെട്ടെന്നാണ് എന്റെ ഷോൾഡറിലേക്ക് ഒരു ശക്തമായ പിടി വീണത്.

ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

ദിവ്യ.

മുഖത്ത് നല്ല ദേഷ്യം ഉണ്ട്. ആ കണ്ണുകൾ കണ്ടാൽ തന്നെ മനസ്സിലാകും — എല്ലാം അവൾ ശ്രദ്ധിച്ചുകഴിഞ്ഞു.

അവളുടെ അടുത്ത് നിന്നിരുന്ന മായയുടെ മുഖത്തും അതേ എക്സ്പ്രഷൻ തന്നെ. രണ്ട് പേരും എന്നെ നോക്കുന്ന രീതിയ്ക്ക് ഇപ്പോൾ ഞാൻ വലിയ കുറ്റം ചെയ്ത ആളെ പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *