ഞാൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല.
കാരണം തിരിഞ്ഞു നോക്കിയാൽ… അവറ്റകളിൽ ഒന്ന് എങ്കിലും എന്റെ മുഖത്തേക്ക് ചാടി വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
“ദൈവമേ… രക്ഷിക്കണേ…”
ഞാൻ ശ്വാസം മുട്ടി ഓടിക്കൊണ്ട് പിറുപിറുത്തു.
പക്ഷേ ആ അലർച്ചകൾ ഓരോ നിമിഷവും കൂടുതൽ അടുത്ത് വരികയായിരുന്നു.
മുന്നിൽ ഇരുട്ട് മാത്രം.
ഓടാൻ വ്യക്തമായൊരു വഴിപോലും ഇല്ല. എവിടേക്കാണ് ഞാൻ പോകുന്നതെന്ന് പോലും അറിയാതെ ഞാൻ ജീവനും കൊണ്ടുള്ള ഓട്ടത്തിലായിരുന്നു.
കാൽ താഴെ എന്താണ് ഉള്ളതെന്ന് പോലും കാണാൻ പറ്റുന്നില്ല. ചിലപ്പോൾ കല്ലിൽ തട്ടി, ചിലപ്പോൾ എന്തോ ചെളിപോലുള്ളതിൽ വഴുതി… പക്ഷേ ഞാൻ നിർത്തിയില്ല. നിർത്തിയാൽ പിന്നിൽ വരുന്ന ആ ജന്തുക്കൾ എന്നെ കീറി തിന്നുമെന്നൊരു ചിന്ത മാത്രം തലയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
എത്ര ദൂരം ഞാൻ ഓടി എന്ന് എനിക്ക് തന്നെ അറിയില്ല.
ശ്വാസം നെഞ്ച് പൊട്ടുന്ന പോലെ ഉയരുന്നു. തൊണ്ട വരണ്ടു കത്തുന്നു. കാലുകൾക്ക് ബലം കുറഞ്ഞു തുടങ്ങി.
പക്ഷേ പിന്നിൽ നിന്ന് കേൾക്കുന്ന ആ അലർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ചിലപ്പോൾ അവ വളരെ അടുത്ത് വന്നതുപോലെ തോന്നും… ചിലപ്പോൾ വീണ്ടും അകലെയായി. പക്ഷേ അവ എന്നെ വിട്ടിട്ടില്ല.
“മൈര്…” ഞാൻ ശ്വാസം മുട്ടി പിറുപിറുത്തു. “ഇത് ഏത് നരകത്താ…”
ഇരുട്ടിനിടയിൽ എന്റെ സ്വന്തം ശ്വാസത്തിന്റെ ശബ്ദം പോലും ഇപ്പോൾ ഭയപ്പെടുത്തുന്നതായി തോന്നി.
ഓടുന്നതിനിടെ പെട്ടെന്ന് എന്റെ കാൽ എന്തിലോ തട്ടി.
“ആഹ്!”
ഞാൻ ബാലൻസ് തെറ്റി മുന്നിലേക്ക് വീണു. കൈകൾ നിലത്ത് ഉരസിപ്പോയി. മൂർച്ചയുള്ള കല്ലുകൾ കൈതൊലി കീറിയതുപോലെ വേദനിച്ചു.
ഞാൻ വേഗം എഴുന്നേൽക്കാൻ ശ്രമിച്ചു.
അപ്പോഴാണ് പിന്നിൽ നിന്ന് എന്തോ ഒരു ഭാരമുള്ള ശ്വാസത്തിന്റെ ശബ്ദം കേട്ടത്.
വളരെ അടുത്ത്.
എന്റെ ശരീരം മുഴുവൻ ഒരൊറ്റ തണുപ്പ് പടർന്നു.
പതുക്കെ… വളരെ പതുക്കെ ഞാൻ തല തിരിച്ചു നോക്കി.
ഇരുട്ടിനുള്ളിൽ… രണ്ട് തെളിഞ്ഞ കണ്ണുകൾ.
അതെന്റെ തൊട്ടുപിന്നിൽ തന്നെ ഉണ്ടായിരുന്നു.
“തീരുമാനം ആയി…”
അടുത്ത നിമിഷം തന്നെ ആ ജന്തു എന്റെ നേരെ ചാടി.
അതിന്റെ അലർച്ച എന്റെ ചെവിക്കുള്ളിൽ മുഴങ്ങി. മൂർച്ചയുള്ള നഖങ്ങൾ നേരെ എന്റെ മുഖത്തേക്ക് വരുന്നത് ഞാൻ കണ്ടു.
“അയ്യോ!”
ഞാൻ അറിയാതെ കണ്ണുകൾ ശക്തമായി അടച്ചു. ശരീരം മുഴുവൻ മുറുകി. അടുത്ത സെക്കന്റിൽ അത് എന്നെ കീറി പറിക്കും എന്നുറപ്പായിരുന്നു.
പക്ഷേ—
“ധ്ര്ര്ര്ര്രൂൂം!!!”
ലോകം തന്നെ പിളർന്നുപോയതുപോലൊരു ഭീകര ശബ്ദം മുകളിൽ നിന്ന് മുഴങ്ങി.
ആ ശബ്ദത്തിന്റെ ആഘാതത്തിൽ നിലം വരെ വിറച്ചു. ചെവിക്കുള്ളിൽ മൂളൽ നിറഞ്ഞു.
ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു.
ആകാശത്തിന്റെ ഇരുണ്ട മറ പിളർന്ന് എന്തോ ഒരു ചുവന്ന പ്രകാശം അതിവേഗത്തിൽ താഴേക്ക് പതിച്ചുകൊണ്ടിരുന്നു.
ഒരു തീഗോളം പോലെ.
ആ ചുവന്ന വെളിച്ചം അത്ര ശക്തമായിരുന്നു, കുറച്ച് നിമിഷങ്ങൾ മുഴുവൻ ഇരുട്ടും ചുവപ്പിൽ മുങ്ങിപ്പോയി.
“എന്ത്…?”
എനിക്ക് ഒന്നും മനസ്സിലായില്ല.
അടുത്ത നിമിഷം—
ആ പ്രകാശം ദൂരെയായി നിലത്തേക്ക് പതിച്ചു.
“ഭൂൂം!”
നിലം മുഴുവൻ കുലുങ്ങി. ഞാൻ പോലും ബാലൻസ് തെറ്റി വീഴാൻ പോയി. വായുവിൽ പൊടിയും ചൂടും പടർന്നു.
കുറച്ചു നിമിഷങ്ങൾ എന്റെ ചെവിക്ക് ഒന്നും കേൾക്കാനായില്ല. ഒരു മൂളൽ മാത്രം.
പിന്നെ പതുക്കെ ഞാൻ തല ഉയർത്തി നോക്കി.
അത്ര നേരം എന്റെ പിന്നാലെ ചീറി ഓടിയിരുന്ന ആ ജന്തുക്കൾ എല്ലാം നിശ്ചലമായി നിന്നു.
അവയുടെ കണ്ണുകൾ ഇനി എന്നിലല്ല.
ഒന്നൊന്നായി അവയെല്ലാം ആ ചുവന്ന പ്രകാശം പതിച്ച ഭാഗത്തേക്ക് തിരിഞ്ഞു.
അടുത്ത നിമിഷം—
അവ എല്ലാം ഭ്രാന്തുപിടിച്ച പോലെ ആ ഭാഗത്തേക്ക് ഓടാൻ തുടങ്ങി.
ആയിരക്കണക്കിന് വികൃതജീവികൾ ഒരുമിച്ച് ചീറി പാഞ്ഞപ്പോൾ നിലം വരെ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ അമ്പരന്ന് അതെല്ലാം നോക്കി നിന്നു.
“ഇനി ഇപ്പൊ എന്ത് കോപ്പാ അവിടെ വീണത്…”
ഞാൻ ശ്വാസം മുട്ടി പിറുപിറുത്തു.
ആ ഇരുട്ടിന്റെ നടുവിൽ പെട്ടെന്ന് ആ ജന്തുക്കളുടെ ഭീകര അലർച്ചകൾ ഉയർന്നു. നൂറുകണക്കിന് ജീവികൾ ഒരുമിച്ച് കരയുകയും ചീറുകയും ചെയ്യുന്ന പോലെ തോന്നിക്കുന്ന ആ ശബ്ദം ചുറ്റുമുള്ള ശൂന്യത മുഴുവൻ നിറച്ചു.
