രുദ്രപ്രതാപം – 10 13

പതിയെ ഞാൻ അവളുടെ നീളൻ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു. സിൽക്ക് പോലെ മൃദുവായ ആ മുടി തഴുകിക്കൊണ്ടിരിക്കുമ്പോൾ, അവളുടെ വിറയൽ അല്പാല്പമായി കുറഞ്ഞു തുടങ്ങി. മുറിക്കുള്ളിൽ കുറച്ച് നിമിഷങ്ങൾ നിശബ്ദത മാത്രം നിറഞ്ഞു നിന്നു… ഞങ്ങളുടെ ശ്വാസങ്ങളുടെ ശബ്ദം ഒഴികെ.

“അഭി…”

വാതിലിനരികിൽ നിന്നൊരു പരിഭ്രമം നിറഞ്ഞ വിളി വീണ്ടും മുറിക്കുള്ളിൽ മുഴങ്ങി. ആ ശബ്ദം കേട്ട നിമിഷം തന്നെ ആരാണെന്ന് എനിക്ക് മനസ്സിലായിരുന്നു — ദിവ്യ.

ഞാൻ തല ഉയർത്തി നോക്കുന്നതിന് മുമ്പേ അവൾ മുറിക്കുള്ളിലേക്ക് ഓടി വന്നു. കണ്ണുകൾ മുഴുവൻ നിറഞ്ഞിരുന്നു. കരഞ്ഞ് കരഞ്ഞ് കവിളുകൾ വരെ ചുവന്നുപോയിരുന്നു.

എന്നെ എഴുന്നേറ്റ് ഇരിക്കുന്ന നിലയിൽ കണ്ടതും അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല. അടുത്ത നിമിഷം അവൾ നേരെ എന്റെ മേലേക്ക് ഒറ്റ ചാട്ടം.

“അഭി…!”

അവളുടെ ശബ്ദം പൂർണമായും പൊട്ടിയിരുന്നു.

സുഖമില്ലാതെ കിടക്കുന്ന ഒരാളാണോ, തലക്ക് ഇപ്പോഴും വേദനയുണ്ടോ എന്നൊന്നും ആ നിമിഷം അവൾ ചിന്തിച്ചില്ല. അവൾ വന്ന് നേരെ എന്റെ നെഞ്ചിലേക്ക് വീണു. ആ ഇടിയിൽ ഞാൻ പോലും ഒന്ന് പിന്നിലേക്ക് ആഞ്ഞു പോയി.

“ഡി… പതുക്കെ…”

ഞാൻ വേദന മറച്ചുകൊണ്ട് പറഞ്ഞെങ്കിലും അവൾ അത് കേൾക്കുന്ന അവസ്ഥയിലായിരുന്നില്ല. എന്റെ ഷർട്ട് മുറുകെ പിടിച്ചുകൊണ്ട് അവൾ നെഞ്ചിൽ മുഖം ഒളിപ്പിച്ച് പൊട്ടിക്കരയാൻ തുടങ്ങി. ഓരോ തേങ്ങലും എന്റെ നെഞ്ചിൽ തട്ടി ഞാൻ വ്യക്തമായി അറിഞ്ഞു.

“നിനക്കൊന്നും പറ്റിയില്ലല്ലോ…? ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചല്ലോ നീ…”

വാക്കുകൾ ഇടറിക്കൊണ്ടായിരുന്നു അവൾ പറഞ്ഞത്.

അവളെ കണ്ടു മായയും ഒന്ന് മാറിനിന്നു. അവളുടെ കണ്ണുകളിലും ഇപ്പോഴും കണ്ണുനീർ നിറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരുടെയും അവസ്ഥ കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന് പോലും മനസ്സിലായില്ല.

‘ശെടാ… ഇനി ഇവളേം സമാധാനിപ്പിക്കണം അല്ലോ…’🙄

ആ അവസ്ഥയിലും ആ ചിന്ത മനസ്സിലൂടെ കടന്നുപോയി.

ഞാൻ ഒരു ദീർഘശ്വാസം വിട്ടു. ശേഷം പതുക്കെ ദിവ്യയുടെ തലയിൽ കൈവെച്ച് തലോടി.

“എടി… ഇങ്ങനെ കരയണ്ട. എനിക്കൊന്നും പറ്റിയിട്ടില്ല.” ഞാൻ ദിവ്യയുടെ തലയിൽ കൈവെച്ച് പറഞ്ഞു.

“കള്ളം പറയണ്ട…” അവൾ ഉടനെ മുഖം ഉയർത്തി എന്നെ നോക്കി. “നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം. ഇപ്പോഴും വേദന ഉണ്ടല്ലേ…?”

ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“ചെറിയ തലവേദന മാത്രമാ… അതിനാണോ ഇങ്ങനെ ലോകം അവസാനിച്ചപോലെ കരയുന്നെ?”

“അഭി, നിനക്ക് ബോധം പോയി വീണപ്പോ ഞങ്ങൾ എത്ര പേടിച്ചെന്ന് അറിയാമോ…?” മായ പതുക്കെ പറഞ്ഞു.
ഞാൻ അവളെ നോക്കി ചെറുതായി കണ്ണിറുക്കി.

“അയ്യോ… രണ്ട് പേരും കൂടെ ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാൽ ഞാൻ ശരിക്കും ചത്തു പോകും.”

“തമാശ പറയല്ലേ…” ദിവ്യ വീണ്ടും എന്റെ നെഞ്ചിൽ ഒന്ന് ഇടിച്ചു. “ഞാൻ സീരിയസായിട്ടാ പറയുന്നത്.”

“ശരി ശരി… സോറി.”

“ഡോക്ടറെ കാണണം,” മായ ഉറച്ച സ്വരത്തിൽ പറഞ്ഞു.

“അതെ,” ദിവ്യയും ഉടനെ കൂട്ടിച്ചേർത്തു. “ഇനി ‘എനിക്കൊന്നുമില്ല’ എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കണ്ട.”

ഞാൻ രണ്ട് പേരെയും മാറിമാറി നോക്കി ഒരു ദീർഘശ്വാസം വിട്ടു.
“ദൈവമേ… ഒരുത്തിയെ സമാധാനിപ്പിക്കാൻ പറ്റിയില്ല, അപ്പൊ രണ്ടുപേരും കൂടെ തുടങ്ങി…”

അത് കേട്ടതും ദിവ്യ കരച്ചിലിനിടയിലും ചെറുതായി ചിരിച്ചു. മായയും കണ്ണുനീർ തുടച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
അപ്പോഴാണ് മുറിക്കുള്ളിലെ ആ ഭാരം നിറഞ്ഞ അന്തരീക്ഷം അല്പം ഒന്ന് കുറഞ്ഞത്.

അതിനിടയിൽ ലക്ഷ്മി അമ്മയും മീനുകുട്ടിയും കൂടി മുറിയിലേക്ക് വന്നു.

ഇതിനോടകം മായയെയും ദിവ്യയെയും ഒരുവിധം സമാധാനിപ്പിച്ചുവെന്ന് കരുതിയ എനിക്ക്, അവരെ കണ്ടതോടെ വീണ്ടും എല്ലാം ആദ്യത്തേതുപോലെ ആയി.

ലക്ഷ്മി അമ്മയുടെ മുഖം മുഴുവൻ വിഷമം നിറഞ്ഞിരുന്നു. സാധാരണ എപ്പോഴും ശാന്തയായി സംസാരിക്കുന്ന ആൾ ഇപ്പോൾ വല്ലാതെ പരിഭ്രമിച്ച പോലെ തോന്നി. മീനുകുട്ടിയാണെങ്കിൽ കണ്ണ് നിറച്ച് എന്റെ അടുത്തേക്ക് തന്നെ നോക്കി നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *