മൈലാഞ്ചി ചടങ്ങിനിടയിൽ, അമൽ പതിയെ അങ്ങോട്ട് നടന്നു. അവന്റെ കസിൻസായ രമ്യയും ശ്രുതിയും കൈകളിൽ നിറയെ മൈലാഞ്ചിയിട്ട് ഇരിക്കുന്നു. അവരെ കണ്ട് അവൻ ചിരിച്ചു.
”എന്താ രമ്യേ ഇത്? സ്വന്തമായിട്ട് ഇടാൻ സമയം കിട്ടിയോ? എല്ലാവർക്കും ഇട്ട് കൊടുത്തിട്ട് നിനക്കെങ്ങനെ കിട്ടി?” അമൽ തമാശയായി ചോദിച്ചു.
”ഞങ്ങൾക്കാണോ ചേട്ടാ ഇതിലെല്ലാം ഏറ്റവും കൂടുതൽ താല്പര്യം. ഞങ്ങൾക്ക് ഇട്ട ശേഷമാണ് ബാക്കിയുള്ളവർക്ക് ഇട്ട് കൊടുക്കാൻ തുടങ്ങിയത്. ചേട്ടൻ ഇവിടെ നിൽക്കാതെ പോകൂ, ഇത് പെൺകുട്ടികളുടെ ഏരിയ ആണ്. ഇവിടെ ചേട്ടന്റെ ആവശ്യമില്ല!” രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അമൽ ചിരിയോടെ പുറത്തേക്ക് തിരിയാൻ ഒരുങ്ങിയതാണ്, അപ്പോഴാണ് അവൻ അവളെ കണ്ടത്.
അവൾ… സൗമ്യ.
ഇന്നവൾ ധരിച്ചിരുന്നത് വയലറ്റ് നിറത്തിലുള്ള ഒരു പട്ടുസാരിയായിരുന്നു. അന്ന് ക്ഷേത്രത്തിൽ കണ്ട പച്ച ദാവണിയുടെ ലാളിത്യമായിരുന്നില്ല ഈ പട്ടുസാരിക്ക്. വയലറ്റ് നിറത്തിന്റെ രാജകീയതയിൽ, സ്വർണ്ണ നിറത്തിലുള്ള കരയോട് കൂടിയ ആ സാരിയിൽ അവൾ ഒരു രാജ്ഞിയെപ്പോലെ തോന്നി. പട്ട് സാരിയുടെ മൃദുലമായ ഭാരം അവൾക്ക് നൽകിയത് ഒരു പ്രത്യേക ഗൗരവമായിരുന്നു.
അവളുടെ മുടി മുൻഭാഗത്ത് അല്പം ചുരുട്ടി എടുത്ത്, ബാക്കി മുടി അഴിച്ചിട്ട്, അതിൽ സുഗന്ധമുള്ള മുല്ലപ്പൂ ചൂടിയിരുന്നു. കഴുത്തിൽ അണിഞ്ഞ നേർത്ത ഒരു നെക്ലേസ് അവളുടെ കഴുത്തിന്റെ ഭംഗി എടുത്തു കാണിച്ചു. കൈകളിൽ നിറയെ കുപ്പിവളകൾ, അവളുടെ ഓരോ ചലനത്തിലും അവ കിലുങ്ങി.
അമലിന്റെ കണ്ണുകൾ സൗമ്യയിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. മൈലാഞ്ചിയിട്ട് കൈകളുമായി ഇരിക്കുന്ന മറ്റു പെൺകുട്ടികൾക്കിടയിൽ, സൗമ്യക്ക് ഒരു പ്രത്യേക പ്രഭയുണ്ടായിരുന്നു. അവൾ അവന്റെ കണ്ണുകൾക്ക് മുന്നിൽ അതിമനോഹരിയായി, ഒരു സ്വപ്നം പോലെ മാറി.
അവൾ ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു, ഒരു കസിൻ അവളുടെ കൈയ്യിൽ മൈലാഞ്ചിയിടുന്നു.
‘വയലറ്റ്… വയലറ്റ് എന്തിനാണിത്ര സൗന്ദര്യം നൽകുന്നത്?’ അവൻ മനസ്സിൽ ചിന്തിച്ചു. അവൾ ചിരിക്കുമ്പോൾ, വയലറ്റ് സാരിയുടെ തിളക്കം അവളുടെ മുഖത്ത് പ്രതിഫലിച്ചു. അമലിന്റെ ഉള്ളിൽ ഒതുക്കി വെച്ച പ്രണയം ഒരു തിരമാല പോലെ ഉയർന്നു വന്നു.
ഇത് വെറുമൊരു crush അല്ല, ഇത് പ്രണയമാണ്. തീവ്രമായ, അപ്രതീക്ഷിതമായ ഒരു അനുരാഗം. സൗമ്യ, എന്റെ ‘ശരണ്യ’… അവന്റെ മനസ്സിൽ ആ പേര് ഉറച്ചു.
അവൻ ദൂരെ മാറി, ഒരു തൂണിൽ ചാരി നിന്ന് അവളെത്തന്നെ നോക്കി. അവൾ അനിതയുടെ അടുത്തും മറ്റുള്ളവരുടെ അടുത്തും ഓടി നടന്നു, എല്ലാവരെയും ചിരിപ്പിച്ചു. അവളുടെ ഓരോ ചലനത്തിലും അവൻ ലയിച്ചു നിന്നു.
ഈ കാഴ്ചകളാണ്, ബാംഗ്ലൂരിലെ കോഡ് ലൈനുകൾക്കിടയിൽ അവന് നഷ്ടപ്പെട്ട ജീവിതം എന്ന് അവന് തോന്നി. ഈ ലാളിത്യവും, ഈ സ്നേഹവും… സൗമ്യ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തമായിരുന്നു.
സൗമ്യയുടെ കൈകളിൽ മൈലാഞ്ചിയിടുന്ന സമയമായപ്പോൾ, അവൾ ഒരു നിമിഷം മൊബൈലിൽ സമയം നോക്കാനായി ഫോൺ എടുത്തു. അപ്പോഴാണ് അവൾ അമലിനെ കണ്ടത്. അവൻ തന്നെത്തന്നെ നോക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, അവൾക്ക് ഒരു നേരിയ നാണം വന്നു.
സൗമ്യ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു വന്നു.
സൗമ്യ: “എന്താ ചേട്ടാ അവിടെ? പുറത്ത് ഒരുപാട് ആളുകളില്ലേ? ചേട്ടൻ പോയി അവരെയൊക്കെ ശ്രദ്ധിക്കൂ.” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ കുസൃതി ഉണ്ടായിരുന്നു.
അമൽ: “ഞാൻ ഇവിടെ അനിതയുടെ കാര്യങ്ങൾ നോക്കാൻ വന്നതാണ്. നീയെന്താണ് സൗമ്യ, ഇങ്ങനെ വയലറ്റ് സാരിയൊക്കെ ഉടുത്ത് ഒരു രാജ്ഞിയെപ്പോലെ വന്നിരിക്കുന്നത്? വല്ലാത്ത ഭംഗിയുണ്ട്.”
അമൽ ഈ വാക്കുകൾ പറയുമ്പോൾ അവന്റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. പ്രണയത്തിന്റെ ആദ്യത്തെ തുറന്നുപറച്ചിൽ ആയിരുന്നില്ലെങ്കിലും, ഇഷ്ട്ടം ഒരു സൂചനയായി അവൻ നൽകാൻ ശ്രമിച്ചു.
സൗമ്യയുടെ മുഖം ചുവന്നു. അവൾ ചിരിച്ചു. “നന്ദി ചേട്ടാ. ഇത് അനിതയുടെ സമ്മാനമാണ്. കല്യാണത്തിന്റെ തലേന്നുള്ള ചടങ്ങിനായി എനിക്കുവേണ്ടി വാങ്ങിയതാണ്.”
