അനക്കിതാരാന്ന് മനസ്സിലായോ??
മ്മ്…. അമൽ ആണോ?? …..
ഒരു നിമിഷം ഒന്നാലോചിച്ചശേഷം മുന്നിലായ് നിന്നിരുന്ന എന്നെ നോക്കി സംശയം പോലെ ശഹാന പറഞ്ഞു…….
അതെ…. ഇതാ ഞാൻ അന്നോട് പറയാറുള്ള അമൽ….
ഒരു ചിരിയോടെ എന്നെ നോക്കിയശേഷം ഫൈസി മറുപടി നൽകി…..
ഹായ്…. അമൽ “ഇക്ക എപ്പോഴു പറയും എനക്ക് ഒരനിയൻ ചെക്കനെ കിട്ടീന്ന് ” പക്ഷെ ഇപ്പളാട്ടോ അന്നെ നേരിൽ കാണാൻ പറ്റീത്!…..
ഇവടെ സെൻ്റ് മേരീസിലാണല്ലേ പഠിക്കണേ???
അതേ……
ആ ചോദ്യത്തിന് നല്ലൊരു പുഞ്ചിരിയോടെ ഒറ്റവാക്കിൽ ഞാൻ മറുപടി പറഞ്ഞതും ശഹാനയുടെ ശ്രദ്ധ എൻ്റെ അരികിൽ നിന്നിരുന്ന അനുഅമ്മയിലെത്തി
ഇതാരാ അമലേ അൻ്റെ കൂടെ വന്നിരിക്കുന്നേ???
ഇതോ….”ഇതാണെൻ്റെ സ്വന്തം അനുഅമ്മ”…
അമ്മയുടെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് ഞാൻ മറുപടി നൽകിയതും വലതു കയ്യാൽ അമ്മ എന്നെ തഴുകിക്കൊണ്ട് ശഹാനയെ നോക്കി ചിരിച്ചു…..
അമലേ എന്നാ ഞാനങ്ങ് പോവാട്ടോ അൽപ്പം തിരക്കുണ്ട്…..
മ്മക്ക് പരിപാടി കഴിഞ്ഞ് കാണാം, ശഹാനാ ഇയ്യൊരു കാര്യം ചെയ്യ് ഓരെക്കൂടി മുന്നിലേക്കിരുത്ത്…..
ചിരിയോടെ പറഞ്ഞശേഷം ഞങ്ങളെ ശഹാനയെ ഏൽപ്പിച്ചുകൊണ്ട് ഫൈസി തൻ്റെ തിരക്കുകളിലേക്ക് കടന്നു…..
വാ അമലേ… നമുക്ക് അങ്ങോട്ടിരിക്കാം….
ഓരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് എന്നെയും അമ്മയേയും ആദ്യ വരിയിലുള്ള റിസർവ് സീറ്റിലായ് ഇരുത്തിയശേഷം ശഹാന ഫൈസീടടുത്തേക്ക് മടങ്ങി……
……
അൽപ്പസമയങ്ങൾ കഴിഞ്ഞതും ചുറ്റിനും കയ്യടിയും ആരവങ്ങളും ഫിസിൽ മുഴക്കവും ഉയർന്നു……
“ആർത്തിരമ്പുന്ന കോഴിക്കോട്ടുകാർക്കിടയിലൂടെ കറുത്ത ഷർട്ടും മുണ്ടും അണിഞ്ഞ് എല്ലാരെയും നോക്കി കൈ വീശിക്കൊണ്ട് നടന്നു വരികയാണ് നമ്മുടെ കല്ലുമ്മേക്കായാസ്”……
ഏറ്റവും മുന്നിലായ് രാജാവിനെപ്പോലെ നയിക്കുന്ന തടിയനും , അതിനു പിന്നിലായ് ഓരോ കോപ്രായങ്ങൾ കാട്ടിക്കൊണ്ട് മുടിയനും, പിന്നാലെ ഫോർമ്മലായ് ഭഗതേട്ടൻ കാണികളെ അഭിവാദ്യം ചെയ്തുവരുന്നു അതിനു പുറകെ ഗിത്താറും കയ്യിലേന്തി ശ്രീയേട്ടനും ഏറ്റവും പിറകിലായ് പരിചിതമല്ലാത്ത മൂന്ന് മുഖങ്ങളും…..
ഓഡിയൻസിനിടയിൽ ഓളം വെച്ചുകൊണ്ട് കല്ലുമ്മേക്കായാസ് വേദിയിലേക്കെത്തി….
നിറഞ്ഞ സദസ്സിലേക്ക് ശ്രദ്ധയൂന്നിയ ശ്രീയേട്ടൻ മുൻനിരയിലായിരിക്കുന്ന എന്നെ കണ്ടതും പുഞ്ചിരിയോടെ എന്നെ നോക്കി കൈ വീശി , ഞാനും ഒരു ചിരിയോടെ കൈ ഉയർത്തി ശ്രീയേട്ടനെ അഭിവാദ്യം ചെയ്തു…… ശേഷം പരിപാടിയുടെ തുടക്കമെന്നോണം ശ്രീയേട്ടൻ മുന്നിലേക്ക് വന്ന് എല്ലാരോടുമായ് സംസാരിക്കുവാൻ തുടങ്ങി…..
“Hello കോയ്ക്കോട് ”
Hello………..(സദസ്സിൻ്റെ ഹർഷാരവം)
എന്തക്ക ഇണ്ട് സുഖാല്ലേ ല്ലാർക്കും, “ഒരുപാട് സന്തോഷണ്ട്ട്ടാ ഇങ്ങളെല്ലാം കല്ലുമ്മേക്കായാസിനെ ഇത്രത്തോളം സ്നേഹിക്കണേന്”……
‘Love you Koykkode ‘
” Love you Kallummekkayas “…….. (from bottum of the audience)
അപ്പോ മ്മളെല്ലാം അടിച്ചുപൊളിക്കാനല്ലേ ഇവടെ ഒത്തുചേർന്നിരിക്കണെ “അയ്ന് മുമ്പ് ഫൈസിയോടൊരു നന്ദി പറയണം, കരീമിക്കേട പാത പിന്തുടർന്ന് ല്ലാരുടെയും വിശപ്പകറ്റാൻ കോയ്ക്കോടിൻ്റെ സ്നേഹ രുചി ആവോളം വിളമ്പണേന്, അത്പോലെ മ്മക്കെല്ലാം ഇങ്ങനൊത്തുചേരാൻ ഇതേപോലെ മനോഹരമായൊരു വേദി ഒരുക്കി തരുന്നേന്”….
“Thanks Man ” Love you all……..
‘Love you faizy ‘ (Audience)
എന്നാപ്പിന്ന പൊളിച്ചടുക്കിയാലാ……
ല്ലാരും റെഡിയല്ലേ…..
അതെ……
കേട്ടില്ലാ…. അതേ “മ്മടെ കോയ്ക്കോട്ടാരുടാ എനർജി വന്നില്ലല്ലാ”… പറഞ്ഞേ ല്ലാരും റെഡിയല്ലേ !!……..
അതേ…….. we are ready
( heavy voice from Audience)
ആ… ദാണ്ട ഈ എനർജിയാണ് ട്ടാ മ്മക്ക് വേണ്ടേ, തുടക്കം മുതൽ അവസാനം വരെ …..
എന്നാ പൊളിക്കുവല്ലെ……
ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു കൊണ്ട് ശ്രീയേട്ടൻ വാക്കുകൾ ചുരുക്കിയതും വേദിയിൽ നിന്നും ഇൻസ്ട്രമെൻസിൻ്റെ മധുരമായ നാദം കാതുകളിലേക്കൊഴുകിയെത്തുവാൻ തുടങ്ങി….. “സന്തോഷത്താൽ മതിമറന്ന കാണികൾ ചുവടുകൾവെച്ചും കരഘോഷങ്ങൾ മുഴക്കിയും മൊബൈൽ ഫ്ളാഷുകൾ തെളിച്ചും സംഗീതവിരുന്നിനെ നെഞ്ചിലേറ്റി”…….
വേദിയിലെ DJ ലൈറ്റുകളും സ്മോക് സെൻസറും ആ ഒരു നിശയെ കൂടുതൽ മനോഹരമാക്കുകയാണ്….
പാശ്ചാത്യ സംഗീതം പോലും തോൽക്കുന്ന വിധം കീബോർഡും ഗിത്താറും വയലിനും ഡ്രംസും റിഥംപാഡുമെല്ലൊം വിസ്മയങ്ങൾ തീർത്തുകൊണ്ടേയിരിക്കുന്നു……
*ആനന്ദത്തിൻ്റെ പരമോന്നതിയിലെത്തിയ ഞാൻ ഒരുനിമിഷം എൻ്റെ അമ്മയിലേക്ക് ശ്രദ്ധ തിരിച്ചു …..
എന്താണോ മനസ്സാൽ ഞാൻ അമ്മയിൽ കാണുവാനാഗ്രഹിച്ചത് അതിൻ്റെ നൂറിരട്ടി സന്തോഷത്തിൽ അനുഅമ്മയുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നു…….*
സംഗീതം കൊണ്ട് വിസ്മയങ്ങൾ തീർക്കുകയാണ് “കല്ലുമ്മേക്കായാസ് “,
എല്ലാരിലും ആനന്ദം നിറച്ചുകൊണ്ട് ശ്രീയേട്ടൻ്റെ ശബ്ദമാധുര്യം കടൽക്കാറ്റിനെ തഴുകിത്തലോടി കോയ്ക്കോടിൻ്റെ ഹൃദയത്തിലേക്ക് അലയടിക്കുവാൻ തുടങ്ങി!
_🎵 ഒട്ടകങ്ങൾ വരി വരി വരിയായ്
കാരയ്ക്കാമരങ്ങൾ നിര നിര നിരയായ് ഒട്ടിടവി….. ട്ടുയരത്തിൽ മലയുള്ള മരുഭൂമി വിലസിടുന്നു……
തുടുത്തസിപ്പൂ മരത്തിൻ്റെ കനികളും
ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങൾ പോകുന്ന പാതകളും…….._
വേദിയെ മുഴുവൻ കോരിത്തരിപ്പിച്ചുകൊണ്ട് കല്ലുമ്മേക്കായാസ് പാട്ടിൻ്റെ ലോകത്തൊരു പുതു ചരിതം തന്നെ എഴുതി.
കോയ്ക്കോട്ടുകാരുടെയാ എനർജി വിളിച്ചോതുന്ന പോലായിരുന്നു പിന്നിട്ട നിമിഷങ്ങൾ…..
————————————–
പ്രായഭേദമന്യേ ഏതൊരാളിലും സന്തോഷം നിറച്ച് രണ്ട് മണിക്കൂർ നീണ്ട് നിന്ന സംഗീത വിസ്മയത്തിന് ഔപചാരികതയോടെ തിരശീല വീണതും ഞാൻ പതിയെ അമ്മയേയും കൂട്ടി തിരക്കുകൾക്കിടയിലൂടെ ഫൈസീടടുത്തേക്ക് നീങ്ങി…..
അമൽമോനേ……
ഒരു പിൻവിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ ഫുഡ് സെർവ് ചെയ്യുന്ന ട്രേയും പിടിച്ച്, മുന്നിലെ പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ഉമറിക്കയെയാണ് കാണുന്നത്…..
ഇയ്യെവിടായ്രുന്നെടോ? അന്ന് പ്രദീപിൻ്റൂടെ പോയേപ്പിന്നെ അന്നെ ഇങ്ങോട്ടൊന്നും കണ്ടേയില്ലല്ലോ??? അടുത്തിരുന്ന ടേബിളിലേക്ക് ട്രേ വച്ചശേഷം ഉമറിക്ക എന്നോടായ് തിരക്കിയതും ഞാനിക്കയുടെ അരികിലെത്തി തോളിലൂടെ കയ്യിട്ടു…..
“ക്ലാസ്സ് തുടങ്ങിയേപ്പിന്നെ ഭയങ്കര തിരക്കായ്പ്പോയ് അതാ വരാൻ പറ്റാതിരുന്നേ”….
ഇനി ഞാൻ ഇടക്കൊക്കെ ഇങ്ങോട്ടിറങ്ങിക്കോളാം ഇക്കാ……..
മ്മ്…. ക്ലാസ്സൊക്കെ എങ്ങനുണ്ട് ?”സുലൈമാനി കുടിക്കാൻ സമയമായോ”!
ഉമറിക്ക വീണ്ടും പതിവ് കളിയാക്കൽ ലൈനിൽ പിടിച്ചു…..
ഏയ്… സമയമായില്ല…
തർക്കത്തിനൊന്നും നിക്കാതെ ഒരൊഴുക്കൻ മട്ടിൽ ഞാനതിന് മറുപടി നൽകിയതും ആക്കിയൊരു ഭാവത്തോടെ ഇക്ക വീണ്ടും പരിഹാസം തുടർന്നു…
എന്താ ചങ്ങായ് ഇയ്യിങ്ങനെ…
“ആ പ്രദീപിനേം ഫൈസീനേക്ക കണ്ടു പഠിക്ക് “…. ഓരുടെ അനിയനാന്ന് പറഞ്ഞ് നടന്നാ മാത്രം പോരാ , “ഇക്കാര്യത്തി ഇയ്യവരെ കടത്തിവെട്ടണം”!