യ്യോ,,, ഫോണ്‍ വക്കല്ലേ…. ചതിക്കല്ലേ… ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ. ഈ രാത്രിമുഴുവനും നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാം. ഞാന്‍ റെഡി.
ആ രാത്രി ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചിരുന്നു. ചെറിയ സ്‌കൂള്‍ പിള്ളേരു ആദ്യ ഡേറ്റില്‍ സംസാരിക്കുന്നതു പോലെ ഇഷ്ട്മുള്ള നിറം, വേഷം, സിനിമ, ഭക്ഷണം, വാഹനം, സ്ഥലം എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവള്‍ ചോദിച്ചറിഞ്ഞു. ഇടക്ക് അവള്‍ എത്രാമത്തെയാളാണെന്നു ചോദിച്ചു.
ഞാന്‍ അമ്പരന്നു കൊണ്ട് എന്ത്? ആര്? .. എന്നൊക്കെയായി
അല്ല. എന്നെ പോലെ എത്ര പേരു മനുവിന്റെ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട് എന്ന്.
അത്രയും നേരം വളരെ സ്മൂത്ത ആയി പോയിക്കൊണ്ടിരുന്ന സംഭാഷണത്തിനു പെട്ടന്നു ബ്രേക്ക് വീണു.
അതെന്താ, ഞാന്‍ അത്തരക്കാരനാണെന്നു കരുതിയോ..
അല്ല. ഞാന്‍ വെറുതെ… മനുവൊക്കെ ഒരുപാട് റിച്ച് ആണല്ലോ. എന്നെപ്പോലെയുള്ളവരെ എത്രവേണമെങ്കിലും കിട്ടും.
ഹേയ്, രാഖിയെപ്പോലെ ഒരാളെ എനിക്ക് മഷിയിട്ടാലും കിട്ടില്ല. പിന്നെ എന്നെപ്പറ്റി ഞാന്‍ വീമ്പിളക്കുന്നതു ശരിയല്ലല്ലോ. നമുക്ക് പരസ്പരം അറിയാമല്ലോ. ഇനിയും കിടക്കുന്നല്ലോ സമയം.
ശരി, എങ്കില്‍ നാളെ 9 മണിക്കു കാണാം. ഗുഡ്‌നൈറ്റ് വീണ്ടും പറഞ്ഞ അവള്‍ ഫോണ്‍ കട്ടു ചെയ്തു. പിന്നെ വിളിച്ചില്ല. എന്റെ മനസ്സിനു ചെറിയ വിഷമം ആയിട്ടുണ്ട് എന്ന് അവള്‍ കരുതിയെന്ന് തോന്നുന്നു.
സമയം 3 ആയിരുന്നു. ഏതോ ഒരു ഫ്രണ്ട് ഒരു ട്രോള്‍ അയച്ചു തന്നു.
കിടന്നിട്ട് എനിക്കുറക്കം വന്നില്ല. ബൗദ്ധികമായ ഒരുത്തേജനം ഉണ്ടായിരുന്നു. എന്റെ ജിജ്ഞാസയെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍തക്കതായ എന്തോ നടന്നിരിക്കുന്നു. അതിന്റെ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഞാന്‍ നിന്നില്ല. എപ്പഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ വൈകിയിരുന്നു. വൈകാന്‍ പാടില്ലായിരുന്നു. എങ്കിലും അതു സംഭവിച്ചു. രാവിലെ തന്നെ രാഖിക്ക് പറ്റിയ ഒരു സമ്മാനം വാങ്ങണം, അതില്ലാതെ വെറും കയ്യോടെ എങ്ങനെ കാണും സംസാരിക്കും എന്നൊക്കെ വിചാരിച്ചിരുന്ന എന്നെ ഉറക്കം പരാജയപ്പെടുത്തിക്കളഞ്ഞു. പലപ്പോഴും ഉറക്കം അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ അതു വരില്ല, ആവശ്യമില്ലാത്തപ്പോഴൊക്കെ അതു വന്നുകൊണ്ടിരിക്കുകയും ചെയ്യും.
രാഖിയുടെ നമ്പറിനു ഞാന്‍ റിങ്‌ടോണ്‍ സെറ്റ് ചെയ്തിരുന്നു. ഒരു പഞ്ചാരിമേളത്തിന്റെ പാട്ട് ഡൗണ്‍ ലോഡ് ചെയ്ത് ക്ലിപ് ചെയ്ത് ചേര്‍ത്തു. ഉറക്കത്തില്‍ ഒന്നു രണ്ടു തവണ കേട്ടെങ്കിലും ഞാന്‍ അതേതോ ക്ഷേത്രത്തിലെ ഉത്സവമാണെന്ന വിചാരത്തില്‍ ഗൗനിക്കാതെ തിരിഞ്ഞു കിടക്കുകയായിരുന്നു. പിന്നീടാണ് ഒരു വെള്ളിടി പോലെ റിങ്ങ്‌ടോണിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.
ദൈവമേ. ഒന്‍പതരയായല്ലോ. ഇനി എങ്ങനെ. ഞാന്‍ ഫോണ്‍ എടുത്തില്ല. പകരം ഞാന്‍ അല്പം വൈകുമെന്നൊരു മെസ്സേജ് ഇട്ട ശേഷം ഒരു നിമിഷം ആലോചിച്ചു. ഫോണ്‍ എടുത്ത് കഥകള്‍ പറയുന്നതിനേക്കാല്‍ നല്ലത് നേരിട്ട് ചെന്ന് സത്യം പറയുന്നത് അല്ലേ.. അല്ലെങ്കിലും പറയുന്നതല്ലല്ലോ, പറയാതിരിക്കലല്ലേ പ്രണയം.
ഞാന്‍ ജാക്കി ചാനെ വെല്ലുന്ന വേഗത്തില്‍ കുളിയും തേവാരവുമൊക്കെ തീര്‍ത്തു. പുറത്തേക്ക് ഇറങ്ങുന്ന വേളയില്‍ ബ്രേക്ഫാസ്റ്റുണ്ടെന്ന് ഫ്രണ്ട് ഡസ്‌കിലെ റിസപ്ഷനിസ്റ്റ് ഓര്‍മ്മിപ്പിച്ചു. ഞാന്‍ അവള്‍ക്ക് നന്ദിയും ഒരു ചിരിയും കൊടുത്ത് വേഗം കാര്‍ പാര്‍ക്കിങ്ങിലേക്ക് ചെന്നു. ഡ്രൈവര്‍ അവരുടെ കാബിനടുത്തു തന്നെ വണ്ടി കഴുകി വൃത്തിയാക്കി ഇട്ടിരിക്കുന്നുണ്ടായിരുന്നു. കണ്ണിലെ കൃഷ്ണമണിപോലെ അത് വെട്ടിത്തിളങ്ങുന്നു. സമയം 10 മണി ആയിട്ടുണ്ട്. ഞാന്‍ ഒന്നും അയാളോട് പറയാന്‍ നിന്നില്ല. വൈകീട്ട് വരും എന്നു മാത്രം പറഞ്ഞു കൊണ്ട് വണ്ടി തിരിച്ചു.
പതിനഞ്ചുന്മിനിറ്റു കൊണ്ട് ഞാന്‍ ഗ്രൗണ്ടിലെത്തി. ആവേശത്തിന്റെ ഉച്ചകോടിയില്‍ ആയിരുന്നതു കൊണ്ട് വണ്ടി പാര്‍ക്ക് ചെയ്യാനൊന്നും നിന്നില്ല. കിട്ടിയിടത്ത് ഇട്ടിട്ട് പോന്നു. ഗ്രൗണ്ടിനെ പ്രധാന വാതില് മുതല്‍ എല്ലാവരേയും ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു, ഇന്നലെ കിട്ടിയ രണ്ട് പടങ്ങള്‍ ആണ് ആകെയുള്ള അടയാളങ്ങള്‍. എന്നെ ഏതായാലും അറിയില്ലല്ലോ അതു കൊണ്ട് എനിക്ക് ധൈര്യമായി തിരയാം. എന്നൊക്കെയുള്ള കണക്കുകൂട്ടലായിരുന്നു.
കുറച്ചുള്ളിലേക്കായി ഒരു കാന്റീനും അതിനു വശത്തായിട്ട് ഹോസ്റ്റലുമുണ്ട്. അതിനുമപ്പുറത്താണ് മൈതാനം. വലത്തു ഭാഗത്ത് ബദാം മരങ്ങല്‍ പന്തല്‍ വിരിച്ചു നില്കുന്നു. അവയുടെ നിഴലിന്റെ കുളിരേറ്റ് കുറച്ച് പടികള്‍. താഴെ പുല്‍ വിരിച്ച മൈതനത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന ബദാമിന്റെ ഇലകള്‍ക്കിടയില്‍ ഒന്നു രണ്ട് യുവമിഥുനങ്ങള്‍ തങ്ങള്‍ക്കു ചുറ്റും നോക്കിന്റെ മതിലുകള്‍ കെട്ടിയടച്ച് അവരവരുടെ ദ്വീപുകളില്‍. ഇടക്ക് ഒരു പെണ്ണ്. പക്ഷെ അവള്‍ ഞാന്‍ കണ്ട പടങ്ങളിലേതു പോലയൊന്നുമല്ല. ചന്ദനമരത്തിന്റെ നിറമാണ്. നീണ്ട കറുത്തമുടികളില്‍ കാറ്റ് കുസ്തൃതി കാണിക്കുന്നു. കാറ്റിനോടു പരിഭവം പറഞ്ഞ് മുടി ഇടക്ക് മാടി ഒതുക്കുന്നു. ഇടക്കിടെ മൊബൈലില്‍ നോക്കുന്നുണ്ട്.
ഞാന്‍ ചുറ്റും ഒന്നു പരതി നോക്കി. ദൂരെയായി ഒരു പെണ്‍കുട്ടി ഫോണില്‍
സംസാരിക്കുന്നുണ്ട്. അവള്‍ ഞാന്‍ നില്‍കുന്നയിടത്തേക്ക് നടന്നു വരികയാണ്. അവള്‍ അടുത്തുവരുന്നതും കാത്ത് ഞാന്‍ നിന്നു. അത് രാഖിയാവാന്‍ വഴിയില്ല. അവര്‍ ഉച്ചത്തില്‍ ഫോണില്‍ ആരെയോ വഴക്കു പറഞ്ഞു കൊണ്ട്കടന്നു പോയി.
എനിക്ക് ക്ഷമ കെട്ടു തുടങ്ങി. അപ്പോള്‍ ഞാന്‍ രാഖിയുടെ അവസ്ഥ ആലോചിച്ചു ഒന്നര മണിക്കൂറായിരിക്കണം അവള്‍ എന്നെയും പ്രതീക്ഷിച്ച് അവിടെ നില്കുന്നു. എന്നോട് ദേഷ്യം തോന്നിത്തുടങ്ങിയിട്ടുണ്ടാവാണം. ഞാന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. ഫോണ്‍ എടുത്തു കുത്തി. രണ്ട് സെക്കന്റ് കഴിഞ്ഞില്ല. ആ ചന്ദനനിറമുള്ള കോലന്‍ മുടിക്കാരിയുടെ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ അല്പം പുറകിലേക്ക് മാറി നിന്നു, അവള്‍ കാണാതിരിക്കാന്‍.
ഹലോ, ങാ, എവിടയാണു? വരുന്നില്ലേ? . അവള്‍ പരിഭവം കലര്‍ന്ന ഭാഷയില്‍. ആദ്യമായിട്ടാണ് ആ ടോണ്‍…
ഗുഡ് മോണിങ്ങ്…ഞാന്‍ ഇവിടെ ഉണ്ടല്ലോ. കുറേ നേരമായി തിരയുന്നു. ഇന്നലെ വാട്‌സാപ്പ് ചെയ്ത മുഖങ്ങള്‍ തപ്പി നടക്കുകയായിരുന്നു.
ഹ. ഹ. ഹ.. അവള്‍ടെ ചിരി കുപ്പിവളകള്‍ തട്ടി ചിതറിയ ശബ്ദം പോലെ…
അവരെ കാണാനൊന്നും പറ്റില്ല. ഞാന്‍ ഇവിടെ ഹോസ്റ്റലിനു തെക്കു ഭാഗത്തുണ്ട്.
മന്യു എവിടെയാണ്. ഞാന്‍ എങ്ങനെ കണ്ടു പിടിക്കും ….
അതിനെന്താ ഞാന്‍ ഇപ്പോ വരാം. ഞാന്‍ സംസാരിക്കുന്നതിനിടയില്‍ അവളുടെ അരികിലേക്ക് നടന്നെത്തിയിരുന്നു. ഫോണിലൂടെയുള്ള ശബ്ദത്തേക്കാള്‍ എന്റെ കാല്‍ച്ചുവടുകള്‍ അവള്‍ കേള്‍ക്കരുതെന്നു വിചാരിച്ച് പയ്യെയാണ് അവളുടെ പിറകില്‍ എത്തിയത്. ഫോണ്‍ കട്ട് ചെയ്യാനൊന്നും നിന്നില്ല. പയ്യെ അവളുടെ പിറകില്‍ ഇരുന്ന് അവളുടെ കണ്ണ് പൊത്തി.