എന്തിനാ ഉമ്മാ.. വീട്ടിലെത്താൻ നട്ടപ്പാതിരയാവില്ലേ..
“അതല്ലെടാ.. നമ്മുടെ ഒപ്പം ഷാനുവും ഉണ്ട്. അവൾക് എക്സാം ഉണ്ട് തിങ്കളാഴ്ച. ഒഴിവാക്കാൻ പറ്റൂലത്രേ. അയിഷാത്ത തഹ്‌ലീൽ കഴിഞ്ഞേ വരുന്നുള്ളു. കുട്ടികൾക്കു ലീവാക്കാമെന്ന അവര് പറയുന്നത്.ഷാനു നാളെ ലീവല്ലേ ഞാൻ നാളെപ്പോയാൽ പോരെ എന്നു ചോദിച്ചതാ. സൈതാലിക്ക വിളിച്ചുപറഞ്ഞതാ നമ്മളെ കൂടെപ്പോരാൻ. തനിച്ചവിടെ വരെ വരാൻ പറ്റില്ലല്ലോ ഒരാളും കൂടെവേണ്ടേ.അതുകൊണ്ട് ഇനി ആരേം ബുദ്ധിമുട്ടിക്കണ്ട നമ്മുടെ കൂടെത്തന്നെ പോരാനാ ഇക്ക പറഞ്ഞെ. അപ്പൊ ചോറ്
തിന്നിട്ടിറങ്ങിയാൽ പോരെ എന്ന അയിഷാത്ത ചോദിക്കുന്നെ…
ആ എന്ന അങ്ങിനാവട്ടെ എന്നും പറഞ് ഞാൻ പുറത്തേക് ഇറങ്ങി..
അടുത്ത ഒരാഴ്ച അവളെന്റെ വീട്ടിലുണ്ടാകും.. എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചുപൊട്ടി.
ഉച്ചക്ക് ചോറും കഴിച്ചു യാത്രപറഞ്ഞ് ഞങ്ങളിറങ്ങി. ഉമ്മ ഷാനുവിനോടൊപ്പം പിറകിലാണ് കയറിയത്..അയിഷാത്ത യാത്രപറയുമ്പോ കരയുന്നുണ്ട്.
“എന്തിനാ അയിഷാ നീ കരയുന്നെ. ഞാനെന്റെ മോളെപ്പോലെ നോക്കിക്കോളാം. പേടിക്കൊന്നും വേണ്ടാ ”
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോ കരച്ചിലൊന്ന് കൂടി..
അവളെ ഓർത്തെനിക്ക് പേടിയില്ല ഇത്താ. എന്നെക്കുറിച്ചാ പേടി. അവളില്ലാതെ ന്നെക്കൊണ്ട് ഉപ്പയില്ലാത്ത സങ്കടം മറക്കാൻ കഴിയില്ല. ഇവള് കൂടെയുണ്ടേൽ സൈതാലിക്ക കൂടെയുള്ള പോലെയാ.
ഇതും പറഞ് അയിഷാത്ത തേങ്ങിക്കൊണ്ടിരുന്നു..
നീ ഒന്ന് കരയാതിരിക്ക് അയിശു. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. ഷാനുവൊന്ന് സമാദാനത്തോടെ പൊക്കോട്ടെ.. ഇത്തയുടെ ഇക്കാക്ക വന്ന് അവരെക്കൂട്ടിക്കൊണ്ട് അകത്തേക്ക്പോയി. ഞങ്ങൾ വീട്ടിലേക് തിരിച്ചു.
ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ….
ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു…
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്.
ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ..
ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി…
ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..
ഞാൻ വേഗം റൂമിലേക് പോന്നു.. നിസ്കാരമൊക്കെ കഴിച്ചു ബെഡിലേക് വീണു. ഷാനുവിനെ നോക്കി നിൽക്കാൻ കൊത്തിയില്ലാഞ്ഞിട്ടല്ല. എന്നെ കണ്ടിട്ട് തലയും തായ്തി നടക്കേണ്ടല്ലോ..പിന്നെ ഉമ്മാക് അവളെ കൂട്ടിവരുമ്പോയെ എന്റെ മേലൊരു കണ്ണുണ്ട്.. അതുഞാൻ ശ്രദ്ധിച്ചിരുന്നു.. എന്റുമ്മാക് എന്നെ അറിയാതിരിക്കുമോ..
ഉമ്മയുടെ സംശയം കൂടേണ്ടെന്ന് കരുതി ഞാൻ പതിവൊന്നും തെറ്റിച്ചില്ല. രാവിലെ ചായകുടിച്ചിറങ്ങിയ എനിക്ക് വീട്ടിലേക് പോവണമെന്നുണ്ട്. ഞാൻ സഹിച്ചുനിന്നു. ഫ്രണ്ട്സുമൊത്ത് സൊറപറഞ്ഞിരിക്കുമ്പോ ഉമ്മയുടെ ഫോൺ വന്നു…
