ജിന്‍സി മറിയം – 3

എന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ജിന്‍സിയുടെ സീറ്റ് ഓക്കേ ആയി എന്നാണ് പറഞ്ഞത്. ടേക്ക് ഓഫ് രാത്രി 12.20 ആണ്. 7pm മണിക്ക് ഒരു പ്രത്യേക കൌണ്ടറില്‍ എത്തണം എന്ന നിര്‍ദേശം നല്‍കി. ബോഡിംഗ്, ചെകിംഗ്, ഇമിഗ്രേഷന്‍ എല്ലാം അവിടെ പറഞ്ഞു തരും എന്ന് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു ജിന്‍സിയുടെ നേര്‍ക്ക് നോക്കിയിട്ട് ഞാന്‍ കണ്ഗ്രാറ്റ്സ് പറഞ്ഞു. അവള്‍ അതിശയത്തോടെ എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു. എടൊ താന്‍ രാത്രി ഫ്ലൈറ്റില്‍ പറക്കുന്നു. എല്ലാം ഓക്കേ ആണ്. അവള്‍ ഞെട്ടലോടെ സീറ്റില്‍ നിന്നും എണീറ്റു. വിശ്വാസം വരാതെ എന്നെ നോക്കി. ഞാന്‍ പതിയെ കണ്ണിറുക്കി ഒന്ന് ചിരിച്ചു.

സത്യമാണോ സര്‍ ? എന്ന് അവള്‍ വീണ്ടും ചോദിച്ചു. സര്‍ വിളി കേട്ട് ഞാന്‍ രൂക്ഷമായി ഒന്ന് നോക്കിയപ്പോള്‍ അവള്‍ തോള്‍ ചലിപ്പിച്ച് അയ്യോ സോറി എന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ക്കു കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു. മാസ്കിന്‍റെ ഉള്ളില്‍  കൂടി ആണെങ്കിലും അല്പമെങ്കിലും സന്തോഷമുള്ള ഒരു മുഖഭാവം അവളില്‍ അപ്പോള്‍ മാത്രമാണ് കണ്ടത്.

അവള്‍ പറഞ്ഞു എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. താങ്ക്സ് മാഷെ. നിങ്ങള്‍ സൂപ്പര്‍ ആണ്. ഞാന്‍ കൌതുകത്തോടെ ആ മാഷെ വിളി കേട്ട് അവളെ നോക്കി. മാഷെന്ന് വിളിക്കാനാ മനസ് പറഞ്ഞത്, അതാ ഒരു ചമ്മിയ ചിരിയോടെ അവള്‍ പറഞ്ഞു.  അവള്‍ക്കു വല്ലാതെ സന്തോഷം ആയി എന്നെനിക്കു മനസിലായി. ആ മാഷെ വിളിയില്‍ ആ സന്തോഷവും, ബഹുമാനവും ഉണ്ടെന്നു മനസിലായി.

ഉടന്‍ ഞാന്‍ പറഞ്ഞു. ഒരുപാടു സന്തോഷിക്കാന്‍ വരട്ടെ. അവിടെ എത്തിയിട്ട് സന്തോഷിച്ചാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ഒന്നും ആരും വിചാരിക്കുന്ന പോലെ അല്ലല്ലോ. ഒരു കൊറോണ വന്നു ലോകം തന്നെ മാറി. അതുകൊണ്ട് അവിടെ എത്തിയിട്ട് മതി എന്നെ പുകഴ്ത്തുന്നത്. ഇത് കേട്ടു അവള്‍ കൂടുതല്‍ ചിരിക്കുകയാണ് ചെയ്തത്.

മാഷെ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ ഒരു പ്രതീക്ഷയുടെ കാര്യം. ആ പ്രതീക്ഷ ആണ് എന്‍റെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത്. എനിക്ക് മാഷിനെ വിശ്വാസം ആണ്. ഇപ്പോള്‍ എനിക്ക് നല്ല ധൈര്യം തോന്നുന്നു. ആദ്യം വിളിച്ചപ്പോള്‍ എന്‍റെ പെരുമാറ്റം മൂലം അഹങ്കാരിയായ ഇവളെ ഒന്നും സഹായിക്കണ്ട എന്ന് മാഷിന് വിചാരിക്കാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ.  മാഷിന്‍റെ വലിയ മനസാണ്.

മതി പൊക്കിയത്. എനിക്ക് താല്പര്യം ഇല്ല. എപ്പഴും പോസിടിവ് ആയി ചിന്തിക്കുക. ഈ ലോകത്ത് ആരെങ്കിലും ഒക്കെ ആരെയെങ്കിലും ഒക്കെ സഹായിക്കാന്‍ ഉണ്ടാകും. ഇതുപോലും എന്‍റെ ഒരു സുഹൃത്ത്‌ വഴി വന്ന സഹായം ആണ്. അതുകൊണ്ട് ക്രെഡിറ്റ് ഒന്നും എനിക്ക് വേണ്ട. തല്‍കാലം വീട്ടില്‍ പറയണ്ട. ഫ്ലൈറ്റില്‍ കയറിയ ശേഷം ഞാന്‍ പറയാം.

അത് കേട്ടപ്പോള്‍ അവള്‍ പറഞ്ഞു, കയറിയിട്ടും പറയണ്ട ഹസ്ബന്‍ഡ് അറിയണ്ട ഇപ്പോള്‍. ഞാന്‍ അവിടെ എത്തിയിട്ട് ഞാന്‍ വിളിച്ചു പറയാം. അതാണ് നല്ലത്. ഞാന്‍ പോകില്ല , പോകരുത് എന്ന് ആഗ്രഹിക്കുന്ന അയാള്‍ തല്‍ക്കാലം  അറിയണ്ട.

എനിക്ക് കൌതുകം തോന്നി എങ്കിലും ശരി എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു വാഷ്‌ റൂമിലേക്ക്‌ പോയി.  തിരികെ വന്നു വീണ്ടും ചെയറില്‍ ഇരുന്നു മയങ്ങി.

ഇടയ്ക്കു പരസ്പരം എന്തെങ്കിലും ഒക്കെ സംസാരിക്കും. ചിരിക്കും. ആദ്യം ഞങ്ങള്‍ക്കിടയില്‍ തോന്നിയ ഒരു അകലം ഇപ്പോള്‍ ഇല്ല എന്ന് മനസിലായി. എങ്കിലും ജിന്‍സി അവളെക്കുറിച്ച് ഒന്നും വിട്ടു പറയുന്നില്ല. അവളുടെ ലൈഫില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നു മാത്രം മനസിലായി.

ഇടയ്ക്കു അന്‍സാര്‍ വിളിച്ചു. ടിക്കറ്റ് സുഹൃത്തിന് കൊടുത്തെന്നു അവന്‍ അറിഞ്ഞിരുന്നു. കുറെ നേരം മറ്റു പല കാര്യങ്ങളും സംസാരിച്ച ശേഷം അവന്‍ വേറെ വഴി നോക്കുന്നുണ്ട്. ശരിയാകും എന്ന് പറഞ്ഞു കട്ട് ചെയ്തു.

ഏകദേശം അഞ്ചു മണി ആയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ ഒരു എയര്‍ അറേബ്യ സ്റ്റാഫ് വന്നു കുറച്ചു പേരുകള്‍ വിളിച്ചു. അതില്‍ ജിന്‍സിയുടെ പേരുണ്ടായിരുന്നു. ജിന്‍സി കൂടാതെ ചൈനീസ് മുഖമുള്ള മൂന്നാല് പേരുള്‍പ്പെടെ ചിലരെയും മാറ്റി നിര്‍ത്തി അയാള്‍ നിര്‍ദേശങ്ങള്‍ കൊടുക്കുകയുണ്ടായി. ജിന്‍സി കൂടാതെ അതില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. ജിന്‍സി ഈ സമയം ഒക്കെ അയാള്‍ പറയുന്നത് ശ്രദ്ധിക്കാതെ എന്നെ നോക്കി കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുകയുണ്ടായി. ഞാന്‍ അവിടെ പറയുന്നത് കേള്‍ക്കാന്‍ ദേഷ്യത്തോടെ ആംഗ്യം കാണിച്ചു. അവള്‍ക്കു വല്ലാത്ത ടെന്‍ഷന്‍ പോലെ തോന്നി.

അയാള്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം 7  മണിക്ക് എല്ലാവരും എത്തേണ്ട കൌണ്ടര്‍ പറഞ്ഞു കൊടുത്തു എല്ലാവര്ക്കും ഓരോ സ്ലിപ് കൊടുത്തു തിരികെ പോയി.

അയാള്‍ പോയ ഉടന്‍ ജിന്‍സി ഓടി എന്‍റെ അടുത്ത് വന്നു. മാഷിന്‍റെ പേര് വിളിച്ചില്ലല്ലോ. മാഷ് വേറെ ഫ്ലൈറ്റില്‍ ആണോ പോകുന്നെ. ഞാന്‍ ഇങ്ങനെ പോയിട്ടില്ല. ഒപ്പം ഉണ്ടാകും എന്ന് സമാധാനം ആയിരുന്നു. എനിക്ക് പേടി ഉണ്ട്. ഇതൊക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അവള്‍ നിന്ന് കിതച്ചു. മാഷ് കൂടെ ഇല്ലാതെ ഞാന്‍ പോകില്ല.

ഞാന്‍ പറഞ്ഞു, എടൊ അങ്ങനെ പറയരുത്. ഞാന്‍ വേറെ ഫ്ലൈറ്റില്‍ ആണ്. താന്‍ പേടിക്കണ്ട. ഹോംഗ് കോംഗ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു ഇറങ്ങുന്നത് വരെ എല്ലാം സെറ്റ് ആണ്. അവിടെ നിന്നും ഇറങ്ങിയാല്‍ തനിക്കു ക്വാറന്റൈന്‍ താമസിക്കാന്‍ ഉള്ള സ്ഥലവും റെഡി ആണ്. അതിനുള്ള ആളുകള്‍ പുറത്തു ഉണ്ടാകും. അവരുടെ ഡീറ്റയില്‍സ് വാട്സപ് ചെയ്തിട്ടുണ്ട്. അതെങ്ങനെ ഫോണ്‍ ഓണ്‍ ആയാല്‍ അല്ലെ കാണു. എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു. അവളും ഒരു ചമ്മിയ ചിരി ചിരിച്ച ശേഷം ഫോണ്‍ എടുത്തു ഓണ്‍ ചെയ്തു. അതില്‍ തുരു തുരെ മെസേജ് വരുന്ന ശബ്ദം കെട്ടു. സുഖകരമല്ലാത്ത അവള്‍ക്കു നോക്കാന്‍ ഇഷ്ടമില്ലാത്ത മെസേജുകള്‍ ആണെന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ എന്‍റെ മെസേജ് തുറന്നു എന്നെ കാണിച്ചു.  ഞാന്‍ അയച്ച റൂം  ബുകിംഗ് കണ്ഫര്‍മേഷന്‍, മറ്റു വിവരങ്ങള്‍. എയര്‍ പോര്‍ട്ടില്‍ നിന്നും കൊണ്ട് പോകുന്ന ഡീറ്റയില്‍സ് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ലാസ്റ്റ്ല്‍  ഉള്ള നമ്പര്‍ എന്‍റെ സ്റ്റാഫിന്‍റെ ആണ് , ഇറങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും അവളെ വിളിക്കണം. ഇപ്പോള്‍ തന്നെ അവളെ ആഡ് ചെയ്തു ഒന്ന് സംസാരിച്ചു പരിചയപ്പെടു. ഫിലിപ്പിനോ ആണ്. നല്ല ലേഡി ആണ്.  ജ്യോമേരി എന്നാണ് പേര്.

എല്ലാം കേട്ട ശേഷം അവള്‍ സംശയത്തോടെ പറഞ്ഞു, എനിക്ക് ക്വാറന്റൈന്‍ ഉള്ള സ്ഥലം ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ടല്ലോ. അതിനു വേറെ സ്ഥലം വേണ്ട. ഞാന്‍ ബുക്ക് ചെയ്ത സ്ഥലത്ത് തന്നെ താമസിക്കാം. ഓള്‍റെഡി കുറച്ചു പൈസ അടച്ചതാണ് ഓണ്‍ലൈന്‍ വഴി. ഇനി അതിനും കൂടി അധികം പൈസ കൊടുക്കണ്ടല്ലോ. വിഷമത്തോടെ ആണ് അവളതു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *