ജിന്‍സി മറിയം – 3

ഞാന്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു വിളിച്ചു ജിന്‍സി…

അവള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുഖമുയര്‍ത്തി എന്നെ നോക്കി. ഒരുപാടു സംഘര്‍ഷം അനുഭവിക്കുന്നു എന്നവളുടെ മുഖം പറയുന്നുണ്ട്.

ഞാന്‍ പറഞ്ഞു തുടങ്ങി… ജിന്‍സി ഞാന്‍ ഈ ദുബായില്‍ ഒന്നര വര്‍ഷത്തോളം ഒരു പ്രതീക്ഷയും ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഫുഡ് പോലും കഴിക്കാന്‍ പൈസ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. നിങ്ങള്‍ക്കൊരു ജോലി ഉണ്ട് സാലറി ഉണ്ട്. അവിടെ വരെ എത്തിപ്പെടുന്നതില്‍ ഉള്ള തടസമാണ് മുന്നില്‍. അതിനും നിങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതീക്ഷ ഉണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ആകണ്ട. കരയേണ്ട കാര്യമില്ല. ഒരുറപ്പ് ഞാന്‍ തരാം വിസ കാന്‍സല്‍ ആകും മുന്‍പ് ജിന്‍സിയെ അവിടെ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഇത് പറഞ്ഞ ശേഷം അവളുടെ കൈപത്തിയില്‍ പിടിച്ചു ഒന്നമര്‍ത്തിയ ശേഷം മറ്റേ കൈകൊണ്ടു ആശ്വസിപ്പിക്കുന്ന പോലെ കയ്യില്‍ തട്ടി. എന്‍റെ മനസ്സില്‍ ഒരു ഐഡിയ വന്നിരുന്നു ഇത് പറയുമ്പോള്‍. അവള്‍ കണ്ണ് നീരിനുള്ളില്‍ കൂടി എന്നെ നോക്കിയെങ്കിലും മുഖത്തെ ഭാവം മാറിയില്ല. ഞാന്‍ പിടിച്ചിരിക്കുന്ന കയ്യിലേക് ഒന്ന് നോക്കി. വേഗന്നു ഞാന്‍ പിടി വിട്ട് വീണ്ടും പറഞ്ഞു, ജിന്‍സി എഴുനേറ്റ് ഒന്ന് കൂടി മുഖം കഴുകി വരൂ. അപ്പോഴേക്കും ഞാന്‍ ഒരു കോള്‍ ചെയ്യട്ടെ. ഞാന്‍ എണീറ്റ് ഫോണ്‍ എടുത്തു വീണ്ടും ഫ്ലൈറ്റ് ഓഫിസില്‍ വിളിച്ചു. എപ്പഴും ഫോണ്‍ എടുക്കുക ഒരാള്‍ തന്നെ ആണെന്ന് മനസിലായി. ഞാന്‍ അയാളോട് എന്‍റെ ഐഡിയ പറഞ്ഞു. എനിക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്‍റെ സീറ്റ് മറ്റൊരാള്‍ക്ക്‌ കൊടുക്കാന്‍ സാധിക്കുമോ. പെട്ടന്ന് അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് അതിനുള്ള ബുദ്ധിമുട്ട് അയാള്‍ പറഞ്ഞു. RTPCR മുതലുള്ള സാങ്കേതിക തടസം, അതുമല്ലതെയുള്ള പേപ്പര്‍ വര്‍ക്ക്. അവിടെ ഇറങ്ങാനുള്ള പെര്‍മിഷന്‍. ഇങ്ങനെ കുറെ നൂലാമാലകള്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് സമാധാനത്തോടെ RTPCR വാലിഡ്‌ ആണെന്നും വിസ ഉള്ള ആളാണ് എന്നും പറഞ്ഞു. പറ്റുമെങ്കില്‍ ഇത് ശരിയാക്കിയാല്‍ വളരെ ഉപകാരം ആണെന്ന് പറഞ്ഞു. അയാള്‍ ഉറപ്പു തന്നില്ലെങ്കിലും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരികെ ജിന്‍സിയെ നോക്കിയപ്പോള്‍ അവള്‍ അതെ ഇരുപ്പു തന്നെയാണ്. അടുത്തെത്തി പഴയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സര്‍ എന്ന് വിളിച്ചു അവളെന്തോ പറയാന്‍ തുടങ്ങി. എന്നെ സഹിച്ചതിന് നന്ദിയുണ്ട്. സഹായിക്കാന്‍ മനസ് കാണിച്ചതിനും താങ്ക്സ്. സര്‍ വിചാരിക്കുന്ന മാത്രം അല്ല എന്‍റെ പ്രശ്നങ്ങള്‍. അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ല എന്നറിയാം. അവ പറയാന്‍ എനിക്ക് താല്പര്യം ഇല്ല. മുഖം കഴുകിയാല്‍ കരച്ചില്‍ മാറി ചിരി വരുമൊന്നു അറിയില്ല. ആദ്യമായാണ് എന്നെ ഒരാള്‍ ഇങ്ങനെ സഹായിക്കാം എന്ന് പറയുന്നത്. അതും ഇത്ര വലിയൊരു സഹായം. സാറിനെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വളര്‍ന്ന ശേഷവും ചില തവണ കണ്ടിട്ടുണ്ട്. എനിക്ക് പോകാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഈ കാണിച്ച മനസ്സ് മറക്കില്ല. അത് പറഞ്ഞു അവള്‍ വീണ്ടും തേങ്ങി. കണ്ണുനീര്‍ തുടച്ചു നോട്ടം മാറ്റി.

ഈ സമയം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് നേരത്തെ സംസാരിച്ച ആള് തന്നെയാണ്. അയാള്‍ പറഞ്ഞു സര്‍ ബോസ് വിളിച്ചു സാറിനെ ഒരു ടിക്കറ്റ് കൂടി നല്‍കി സഹായിക്കാന്‍ പറഞ്ഞു. സര്‍ ബോസിന്‍റെ ഫ്രണ്ട് ആണല്ലേ? സോറി സര്‍ അറിഞ്ഞില്ല. അന്‍സാര്‍ പണി തുടങ്ങി എന്ന് എനിക്ക് മനസിലായി. സര്‍ എക്സ്ട്രാ  സീറ്റ് തരപ്പെടുത്താന്‍ പറ്റില്ല. പകരം സര്‍ പറഞ്ഞ ഓപ്ഷന്‍ ചെയ്യാം. സാറിന്റെ സീറ്റ് മറ്റേ ആള്‍ക്ക് കൊടുക്കാം. സാറിന് നെക്റ്റ് ഡേ സീറ്റ് തരാം. വേഗം പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മെയില്‍ ചെയ്യണം. എനിക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തിലും കൂടുതല്‍ ആണ് അപ്പോള്‍ തോന്നിയത്. ഞാന്‍ ചോദിച്ചു നെക്സ്റ്റ് ഡേ എനിക്ക് സീറ്റ് കിട്ടും എന്ന് പറഞ്ഞത് എന്നാണ്. അതിനയാള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അത് ഇപ്പഴും ഫിക്സഡ് അല്ല. വേഗം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നാണ്. എന്തായാലും അത് നിരാശ നല്‍കിയെങ്കിലും ഈ ഫ്ലൈറ്റില്‍ ജിന്‍സിയെ വിടാന്‍ ഞാന്‍ ഉറപ്പിച്ചു. വേഗം മെയില്‍ ചെയ്യാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ ആയിരുന്നു. ജിന്‍സിയോട് കാര്യം കൃത്യമായി പറഞ്ഞില്ല, ട്രൈ ചെയ്യാന്‍ ആണ് എന്ന് പറഞ്ഞ് അവള്‍ അയച്ച അവളുടെ ഡോക്സ് ഫോര്‍വേഡ് ചെയ്തു കൊടുത്തു.

അടുത്തടുത്ത്‌ ഇരിക്കുന്നെങ്കിലും ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടയ്ക്കിടെ മുഖത്ത് നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കുക മാത്രമാണ് ആക്ടിവിറ്റി. ഞാന്‍ ഫോണിലും ലാപ്പിലും ഒക്കെ എന്തെങ്കിലും ചെയ്തിരിക്കും. സമയം പോകുന്നതേയില്ല,

ഏകദേശം ഒരു  മണിക്കൂര്‍ കഴിഞ്ഞു കാണും, ഞാന്‍ ഇടയ്ക്കു എണീറ്റു നടന്നു വീണ്ടും വന്നിരിക്കും. ജിന്‍സി എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു ഒന്ന് മുരടനക്കി, ഞാന്‍ നോക്കിയപ്പോള്‍ “സര്‍ ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നറിയാം സോറി എന്ന് പറഞ്ഞു.”  അത് കേട്ട ഞാന്‍ പറഞ്ഞു എന്നെ സര്‍ എന്ന് വിളിക്കണ്ട. നേരത്തെ കരച്ചില്‍ ആയതു കൊണ്ട് പറയാതിരുന്നത്. ശ്യാം എന്ന് വിളിച്ചാല്‍ മതി. ഇതുവരെ ബുദ്ധിമുട്ടായില്ല, പക്ഷെ ഇങ്ങനെ സര്‍ സര്‍ എന്ന് വിളിച്ചാല്‍ ആകും. സര്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ബോര്‍ ആണ്. കൂടെകൂടെ ഇങ്ങനെ പറയണ്ട. അവള്‍ അതുകേട്ടു ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയില്‍ പോലും ഉള്ളില്‍ പേറുന്ന എനിക്ക് അവ്യക്തമായ അവളുടെ പ്രയാസങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു. വീണ്ടും മുഖം തിരിച്ചു പുറത്തേക്കു നോക്കിയിരിപ്പായി അവള്‍.

അപ്പോള്‍ എന്‍റെ ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങി. അച്ഛനാണ് , ഫോണ്‍ എടുത്തപ്പോള്‍ അച്ഛന്‍ ആശങ്കയോടെ ജിന്‍സിയുടെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. തോമാച്ചന്‍ അകെ വിഷമിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞു അച്ഛാ ഞാന്‍ ജിന്‍സിയെ കണ്ടു. ഇവിടെ ഉണ്ട്, വേണമെങ്കില്‍ ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ഫോണ്‍ അവള്‍ക്കു കൊടുത്തു. അവള്‍ ഫോണ്‍ വാങ്ങി എന്തൊക്കെയോ സംസാരിച്ച ശേഷം ഫോണ്‍ തിരികെ തന്നപ്പോള്‍ തോമാച്ചന്‍ ആയിരുന്നു ലൈനില്‍. അദ്ധേഹം എനിക്ക് നല്ലത് വരും എന്നൊക്കെ പറഞ്ഞു ഫോണ്‍ വച്ച്. ഞാന്‍ സംശയത്തോടെ അവളെ നോക്കിയപ്പോള്‍, അവളുടെ ഫോണ്‍ കയ്യില്‍ എടുത്തു അത് സ്വിച് ഓഫ് ചെയ്തു വച്ചിരിക്കുന്നു എന്ന്  കാണിച്ചു തന്നു. എന്തിനാണെന്ന് ഞാന്‍ ചോദിക്കും മുന്നേ അവള്‍ ഇങ്ങോട്ട് പറഞ്ഞു. സാം വിളിച്ചാല്‍ നെഗറ്റിവ് ആണ് പറയുക. എന്നെ കുറെ കുറ്റവും പറയും. അതുകൊണ്ട് ഓഫ് ചെയ്തു വച്ചതാണ് എന്ന് പറഞ്ഞപ്പോള്‍ അവളുടെ ചിരിച്ച മുഖം വീണ്ടും വാടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *