ഞാൻ അവളെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.
“നീ കല്യാണത്തിന് മുന്നേ ആദ്യ രാത്രി ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ…?”
അപ്പോഴാണ് അവൾക്ക് സ്വന്തം നിൽപ്പ് മനസ്സിലായത്.
“അയ്യേ…”
മുഖം മുഴുവൻ ചുവന്ന് അവൾ വേഗം സാരി നേരെയാക്കി.ആ നാണത്തിൽ അവൾക്ക് എന്നെ നോക്കാൻ പോലും പറ്റുന്നില്ലായിരുന്നു.
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.
“നാണിച്ചു നിൽക്കാതെ വേഗം ആവട്ടെ എന്റെ ശ്രീജേ… ഇപ്പൊ തന്നെ വൈകി.”
ഞാൻ പറഞ്ഞതും അവൾ മെല്ലെ തലകുനിച്ചു.പിന്നെ അധികം സമയം എടുത്തില്ല.വേഗം ഒരുങ്ങി ഇറങ്ങി.
പക്ഷേ എന്റെ മുഖത്തേക്ക് നേരെ നോക്കാൻ അവൾക്ക് ഇപ്പോഴും നല്ല ചമ്മൽ ഉണ്ടായിരുന്നു.
കാറിൽ ഇരുന്നിട്ടും അവൾ വിൻഡോയിലൂടെ പുറത്തേക്ക് മാത്രമാണ് നോക്കിയത്.
ഇടയ്ക്ക് ഞാൻ നോക്കുമ്പോൾ അവൾ ഒളിഞ്ഞ് എന്നെ നോക്കുന്നുണ്ടായിരുന്നു.
കണ്ണുകൾ കൂട്ടിയിടിച്ചാൽ ഉടനെ നാണത്തോടെ മുഖം മാറ്റും.
അവിടുന്ന് ഞങ്ങൾ നേരെ അമ്പലത്തിലേക്ക് പോയി.അവിടെ എന്റെ ഓഫീസിലെ കുറച്ച് ആളുകൾ എത്തിയിരുന്നു.
അമ്പലത്തിലെ നിയമം അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും തീർത്ത ശേഷം ഞങ്ങൾ നടയിലേക്ക് കയറി.
അമ്പലത്തിനുള്ളിലെ നിശ്ശബ്ദതയ്ക്കുപോലും ആ നിമിഷം ഒരു വിശുദ്ധിയുടെ ഭാരം ഉണ്ടായിരുന്നു.
നെയ്ത്തിരിയുടെ മങ്ങലേറ്റ വെളിച്ചവും ചന്ദനത്തിന്റെ സുഗന്ധവും മന്ത്രങ്ങളുടെ മൃദുവായ ശബ്ദവും എല്ലാം ചേർന്ന് മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി.
ഈശ്വരന്റെ മുന്നിൽ തൊഴുതുനിന്നപ്പോൾ എന്റെ നെഞ്ച് നിറഞ്ഞിരുന്നു.
“എന്റെ ശ്രീജയെ എനിക്ക് തന്നതിന് നന്ദി…”
കണ്ണടച്ച് ഞാൻ മനസ്സിൽ ദൈവത്തോട് പറഞ്ഞു.
അൽപസമയം കഴിഞ്ഞ് പൂജാരി പൂജിച്ച താലിയും മോതിരവും എടുത്ത് ഞങ്ങളുടെ മുന്നിലേക്ക് വന്നു. ആദ്യം ചെറിയ പാത്രത്തിൽ നിന്ന് ചന്ദനം എടുത്ത് കൈയിലേക്ക് നൽകി.
ഞാൻ ശ്രീജയെ നോക്കി.
അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി നിൽക്കുകയായിരുന്നു.
ഞാൻ മെല്ലെ ചന്ദനം അവളുടെ നെറ്റിയിൽ തൊട്ടു.തണുത്ത ചന്ദനം തൊട്ട നിമിഷം അവൾ ചെറുതായി കണ്ണടച്ചു. പിന്നെ അവളും വിറയുന്ന കൈകളാൽ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു. ആ സ്പർശത്തിൽ പോലും അവളുടെ സ്നേഹവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു.
അതിനുശേഷം തിരുമേനി താലി എന്റെ കൈയിലേക്ക് നീട്ടി.
“കെട്ടിക്കോളൂ…”
ആ വാക്കുകൾ കേട്ട നിമിഷം എന്റെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി.ഞാൻ താലി കൈയിൽ പിടിച്ച് ശ്രീജയെ നോക്കി.
അവളുടെ കണ്ണുകൾ മുഴുവൻ നിറഞ്ഞിരുന്നു.
പക്ഷേ അത് ദുഃഖത്തിന്റെ കണ്ണുനീർ അല്ലായിരുന്നു… ഞങ്ങളുടെ സ്നേഹം യാഥാർത്ഥ്യമാകുന്ന നിമിഷത്തിന്റെ വികാരമായിരുന്നു.
അവളുടെ മുഖം ഞാൻ വായിച്ചു.
ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരേയൊരു ചോദ്യം മാത്രം “ഇനി ഞാൻ നിനക്കുള്ളതല്ലേ…?”
എന്റെ തൊണ്ട വരണ്ടുപോയി.
“കെട്ടിക്കോട്ടെ…?”
ഞാൻ മൃദുവായി ചോദിച്ചു.
അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിയിലും കണ്ണുനീർ കലർന്നിരുന്നു. ചെറുതായി തലകുനിച്ച് അവൾ സമ്മതം പറഞ്ഞു.ആ നിമിഷം ഞാൻ താലി അവളുടെ കഴുത്തിൽ കെട്ടി.
അവൾ കൈകളിൽ കൂപ്പി പ്രാർത്ഥിച്ചു.
താലി അവളുടെ കഴുത്തിൽ വീണ നിമിഷം അവൾ കണ്ണുകൾ മുറുക്കി അടച്ചു.ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ പതുക്കെ ഒഴുകി ഇറങ്ങി.
ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു വിചിത്രമായ സമാധാനം നിറഞ്ഞു.ഇനി അവൾ എന്റെ ഭാര്യയാണ്… എന്റെ ജീവിതം… എന്റെ സ്വന്തം.
പിന്നെ മോതിരം മാറ്റുന്ന സമയം വന്നു.
ഞാൻ അവളുടെ കൈ പിടിച്ചു.
തണുത്ത വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നാണവും സന്തോഷവും ഒരുമിച്ച് അവളെ പിടിച്ചിരുത്തിയ പോലെ.
ഞാൻ മോതിരം അവളുടെ വിരലിൽ ഇട്ടപ്പോൾ അവൾ എന്നെ നോക്കി.
ആ കണ്ണുകളിൽ ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു. “ഇനി ഞാൻ തനിച്ചല്ല,എനിക്ക് ഇനി പേടിക്കാനൊന്നുമില്ല…” എന്ന പോലെ.
പിന്നെ ഞാൻ സിന്ദൂരം എടുത്തു.
ആ കട്ട ചുവപ്പ് സിന്ദൂരം അവളുടെ നെറ്റിയിലേക്ക് തൊടാൻ പോകുമ്പോൾ തന്നെ എന്റെ ഹൃദയം വീണ്ടും നിറഞ്ഞു.
