“ഏയ് ടീച്ചറെ… ഇത് എന്താ പിള്ളേരെ പോലെ…”
അവർ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി.
“ഞാൻ വിഷമിച്ചപ്പോൾ എന്നെ സമാധാനിപ്പിക്കാൻ നോക്കിയ ആളല്ലേ…
ഇപ്പോൾ എന്റെ മുന്നിൽ ഇരുന്ന് കരയണേ…”
“പോടാ…”
കരഞ്ഞുകൊണ്ട് തന്നെ അവർ ചിരിച്ചു.
ആ ചിരിയിലും കണ്ണീരിലും ഒരു വല്ലാത്ത നിസ്സഹായത ഉണ്ടായിരുന്നു.പിന്നീട് ഞങ്ങൾ കുറെ നേരം സംസാരിച്ചു.
ടീച്ചറുടെ അമ്മയ്ക്കും ആരുമില്ലായിരുന്നു.
സ്നേഹം നടിച്ച് ഒരാൾ പറ്റിച്ചതാണ്.
അതിൽ ജനിച്ചതാണ് ടീച്ചർ.
പിന്നീട് അമ്മ കഷ്ടപ്പെട്ടാണ് അവരെ വളർത്തിയത്.പാലക്കാട് ഒരു ചെറിയ വീടും സ്ഥലവും വാങ്ങി അവിടെ ജീവിച്ചു.
പിന്നെ അനാഥനായ ഒരാളുടെ വിവാഹ ആലോചന വന്നു.
അമ്മ സമ്മതിച്ചു.
അങ്ങനെ വിവാഹം.
അവിടെ നിന്നാണ് അവരുടെ ജീവിതം മാറിയത്.പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല.
കല്യാണം കഴിഞ്ഞു മൂന്ന് വർഷം തികയും മുൻപ് ഭർത്താവും മകളും പോയി.രണ്ട് വർഷം മുൻപ് അമ്മയും മരിച്ചു.
ഇപ്പോൾ…ടീച്ചറും എന്നെ പോലെ തന്നെ ആരുമില്ലാത്ത ഒരാളായിരുന്നു.
ആ സത്യം മനസ്സിലായ നിമിഷം മുതൽ ഞങ്ങൾക്കിടയിലെ സംസാരത്തിന് വേറെ ഒരു ഭാവം വന്നു.
അതിനുമുൻപ് വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ ഇപ്പോൾ…രണ്ട് ഒറ്റപ്പെട്ട മനുഷ്യർ പരസ്പരം മനസ്സിലാക്കുന്ന ഒരു അടുപ്പം പതിയെ ഞങ്ങൾക്കിടയിൽ ഉണ്ടാകുകയായിരുന്നു.
ട്രെയിൻ പടർന്ന തുടങ്ങിയ ഇരുളിനെ കീറി മുന്നോട്ട് പോകുന്നു.
ജനാലക്കപ്പുറത്ത് ഇരുട്ട് മാത്രം.
ഇടയ്ക്ക് ദൂരെയുള്ള വീടുകളുടെ ലൈറ്റുകൾ മിന്നി മറയന്നു.
ഞങ്ങൾ തമ്മിലുള്ള സംസാരവും അങ്ങനെ തന്നെയായിരുന്നു.
ഒരു വിഷമത്തിൽ നിന്ന് മറ്റൊരു ഓർമ്മയിലേക്ക്…ഒരു ചിരിയിൽ നിന്ന് മറ്റൊരു നിശബ്ദതയിലേക്ക്…
ഇടയ്ക്ക് അവർ ചിരിക്കും.
പിന്നെ പെട്ടെന്ന് മിണ്ടാതെയാകും. ഞാനും അതുപോലെ തന്നെ.
ചില സമയങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിക്കാതെ വെറുതെ ഇരുന്നു.
പക്ഷേ ആ നിശബ്ദത പോലും അസ്വസ്ഥമല്ലായിരുന്നു.
കാരണം…രണ്ടുപേർക്കും ഉള്ളിലെ ശൂന്യത ഏകദേശം ഒരുപോലെയായിരുന്നു.
ട്രെയിൻ ഒന്ന് സ്ലോ ആക്കിയപ്പോൾ ഞാൻ പതിയെ ചോദിച്ചു.
“ടീച്ചർ പിന്നെന്താ വീണ്ടും കല്യാണം കഴിക്കാഞ്ഞത്…?”
അവർ ആദ്യം ചിരിച്ചില്ല.
ജനാലക്കപ്പുറത്തേക്ക് നോക്കി കുറച്ച് നേരം അങ്ങനെ ഇരുന്നു.
ട്രെയിന്റെ വെളിച്ചം അവരുടെ മുഖത്തേക്ക് വീഴുമ്പോൾ കണ്ണിനടിയിലെ ചെറിയ ക്ഷീണം പോലും കാണാമായിരുന്നു.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
“വേണ്ടെന്ന് തോന്നി…”
ആ മറുപടിയിൽ വലിയ വിഷമമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ ഒരുപാട് ക്ഷീണം ഉണ്ടായിരുന്നു.
ഒരിക്കൽ ഒരാളെ മുഴുവൻ മനസ്സോടെ സ്നേഹിച്ച ഒരാൾക്ക് വീണ്ടും ആരെയെങ്കിലും അതുപോലെ സ്നേഹിക്കാൻ ഭയമുള്ളതുപോലെ.ഇനിയും നഷ്ടപ്പെടുമോ എന്നുള്ള ഭയം.
അവർ വിരലിലെ മോതിരം ഒന്ന് തിരിച്ചു കൊണ്ടിരുന്നു.
“അല്ല… നീ എന്താ കെട്ടാത്തത്…?”
ചെറിയൊരു ചിരിയോടെ അവർ എന്നെ നോക്കി.ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് മന്ദമായി ചിരിച്ചു.
ഞാൻ കുറച്ച് നേരം അവരെ തന്നെ നോക്കി ഇരുന്നു.
ട്രെയിൻ കുലുങ്ങുമ്പോൾ അവരുടെ മുടിയിഴകൾ കവിളിലേക്ക് വീഴുന്നുണ്ടായിരുന്നു. അവർ അത് പതിയെ ചെവിക്കുപുറകിലേക്ക് ഒതുക്കി.
ആ നിമിഷം പോലും എന്റെ കണ്ണ് അവരുടെ ചുണ്ടിലായിരുന്നു.
“എനിക്ക് പണ്ട് ഒരു ഇഷ്ടം ഉണ്ടായിരുന്നു…”
ഞാൻ പതുക്കെ പറഞ്ഞു.
അവർ ഉടനെ ആകാംക്ഷയോടെ എന്നെ നോക്കി.
“ആഹാ… എന്നിട്ട്…?”
അവരുടെ കണ്ണിൽ ചെറിയൊരു കൗതുകം ഉണ്ടായിരുന്നു.
ഒരു ടീച്ചർ പഴയ വിദ്യാർത്ഥിയുടെ പ്രണയകഥ കേൾക്കുന്ന കൗതുകം.
ഞാൻ ചെറിയൊരു ചിരിയോടെ തല താഴ്ത്തി.
“പിന്നെ ആ ഇഷ്ടം ആരോടും തോന്നിയില്ല…”
അത് പറയുമ്പോൾ എന്റെ കണ്ണ് വീണ്ടും അവരുടെ മുഖത്തേക്ക് പോയി.പക്ഷേ അവർക്ക് അതിന്റെ അർത്ഥം ഇപ്പോഴും മനസ്സിലായിരുന്നില്ല.
“അപ്പോ തോന്നിയ ആളോ…?”
അവർ വീണ്ടും ചോദിച്ചു.
അവരുടെ ശബ്ദം വളരെ സാധാരണമായിരുന്നു.പക്ഷേ എന്റെ ഉള്ളിൽ ആ ചോദ്യം വലിയ ശബ്ദമായിരുന്നു.ഞാൻ കുറച്ച് നേരം മറുപടി പറഞ്ഞില്ല.വെറുതെ അവരെ നോക്കി ഇരുന്നു.
