ആകാംക്ഷ പരമാവധി മറച്ചുവെച്ച് അഫ്രീന്‍ ചോദിച്ചു.
“അയാള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോയോ?”
“ഇല്ല…”
ആബിദ് പറഞ്ഞു.
“ടെല്‍ അവീവിലേക്ക് പോകേണ്ട കാര്യമുണ്ട്, റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനാണ് എന്നാണ് പറഞ്ഞത്..അബ്ബായ്ക്ക് അറിയാം…അബ്ബായും ഇര്‍ഷാദും പല തവണ എംബസ്സി ഓഫീസിലും ഹോട്ടലിലും ഒക്കെ കണ്ടിട്ടുണ്ട്…അബ്ബായെ ഇന്‍റെര്‍വ്യൂ ചെയ്തിരുന്നു…അബ്ബാ പണ്ട് ഹാര്‍വാഡില്‍ പഠിച്ചിരുന്ന കാലത്തെ കാര്യങ്ങള്‍ അവനോടു പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്…”
“എന്നിട്ട്?”
“എന്നിട്ടെന്താ? അബിഗൈലിന്‍റെ കാര്യം ഞാന്‍ ഇര്‍ഷാദിനോട് പറഞ്ഞു…”
ആബിദ് ചിരിച്ചു.
“അവനപ്പോള്‍ തന്നെ എന്നേയും കൊണ്ട് ടിബേരിയാസിലേക്ക് പോയി. ഗാസയുടെ അതിരില്‍, ഇസ്രായേലില്‍, മോഷേക് സിനഗോഗ് നില്‍ക്കുന്നത് അവിടെയാണ്. സിനഗോഗിനടുത്താണ് അബിഗൈലിന്‍റെ വീട്…ചുറ്റും സെഡാര്‍ മരങ്ങള്‍…സില്‍വര്‍ ഓക്കുകളുടെ വെള്ളിവരകള്‍ക്കകത്ത്, എപ്പോഴും പ്രാവുകളും ചിത്രശലഭങ്ങളും പറന്നുയര്‍ന്നുകൊണ്ടിരിക്കുന്ന ഇടത്താണ് അവളുടെ വീട്…”
വീണ്ടും അവന്‍ സുഖകരമായ ഓര്‍മ്മകളിലേക്ക് പോയി, അല്‍പ്പ സമയം.
“അവളപ്പോള്‍ വഴിയരുകില്‍, ആകാശത്ത്, വെയിലിലൂടെ പറന്നിറങ്ങുന്ന അപ്പൂപ്പന്‍താടികള്‍ നോക്കി നില്‍ക്കുകയായിരുന്നു. പരമ്പരാഗത മിറ്റ്ഫടാഹ് ആണ് അവളന്ന് ഇട്ടിരുന്നത്…ചുവന്ന നിറത്തില്‍…ഞങ്ങളെ കണ്ടിട്ട് അവള്‍ മുഖം താഴ്ത്തി…എന്നെ അവിടെ അപ്രതീക്ഷിതമായി കണ്ടത് കൊണ്ടാവണം അല്‍പ്പം പരിഭ്രമിച്ചു അവളെന്ന് എനിക്ക് തോന്നി…”
അവന്‍ അഫ്രീന്‍റെ തോളില്‍ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച്, തന്‍റെ നിശ്വാസം അവളുടെ മുഖത്ത് തട്ടുന്നത്ര അടുത്ത് നിര്‍ത്തി.
“സിനഗോഗിനടുത്ത് കൂടി ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്…”
അവന്‍ തുടര്‍ന്നു.
“അതില്‍ ഇര്‍ഷാദ് കൈ കഴുകി, വഴിയരികില്‍ നിന്നും കുറച്ച്കാട്ടു റ്റ്യൂലിപ്പ് പൂക്കള്‍ പറിച്ച് എന്‍റെ കൈയ്യില്‍ തന്നു…അതൊക്കെ അവള്‍ മിഴിച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയാണ്…എന്നിട്ട് അബിഗൈലിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു: ലെബനീസ് പാരമ്പര്യത്തില്‍ കൂട്ടുകാരന്‍റെ ഭാര്യയെ അല്‍ഹവീ എന്നാണ് സംബോധന ചെയ്യാറ്…ഇത് ആബിദ്. എന്‍റെ കൂട്ടുകാരന്‍…നിങ്ങള്‍ എന്‍റെ അല്‍ഹവീ….”
ആബിദ് ചിരിച്ചു.
“എന്താ ഡ്രാമ അല്ലെ?”
അവന്‍ അഫ്രീനോട് ചോദിച്ചു.
“എന്തായാലും അബിഗൈല്‍ അതോടെ എന്‍റെ പെണ്ണായി…ഹമാസ് പട്ടാളക്കാരുടെ ബോംബിങ്ങില്‍ അവളുടെ സിനഗോഗും വീടും അവളുടെ അബ്ബയും ഈമയും ഇളയ സഹോദരന്‍ ആഷറും ചിതറിത്തെറിച്ച് മരിക്കുന്നത് വരെ…”
അഫ്രീന്‍റെ മിഴികള്‍ അസഹ്യമായ നൊമ്പരത്താല്‍ ചിമ്മിയടഞ്ഞു.
കവിളുകളിലൂടെ മിഴിനീര്‍ ചാല്‍ കീറി.
“പിറ്റേന്ന് മൊസാദ്, അവരുടെ എജന്‍റ്റ്സ് ഇര്‍ഷാദിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റിലെത്തി…”
ആബിദ് തുടര്‍ന്നു.
അഫ്രീന്‍ ജാഗരൂകയായി.
“പ്രശ്നം ഒന്നുമില്ല. ടിബേരിയാസിലെ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഒരു റുട്ടീന്‍ എന്‍ക്വയറി എന്നൊക്കെപ്പറഞ്ഞാണ് അവരവനെ കൊണ്ടുപോയത്…പക്ഷെ…”
അഫ്രീന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
“പക്ഷെ പിന്നീട് ഞാന്‍ അവനെ കണ്ടിട്ടില്ല…”
************************
പിറ്റേ ദിവസം ശനിയാഴ്ച്ചയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും താമസിച്ചാണ് എഴുന്നേറ്റത്. കാറിന്‍റെ പിസ്റ്റണ്‍ റിംഗ്സ് ഒക്കെ ഒന്ന് ചെക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഇര്‍ഫാന്‍റെ കൈ നിറയെ ഗ്രീസ് പറ്റിയിരുന്നു. അപ്പോഴാണ് അഫ്രീന്‍ അകത്ത് നിന്നും വിളിച്ചത്.
“ഞാനീ കാറൊന്ന് ചെക്ക് ചെയ്യുവാ അഫ്രീ…കൈ മൊത്തം ഗ്രീസാ…എന്നാ?”
“ഒന്നിങ്ങു വാ എന്‍റെ ഇര്‍ഫു…”
നിര്‍ബന്ധിക്കുന്നത് പോലെയുള്ള സ്വരത്തില്‍ അഫ്രീന്‍ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
“വന്നിട്ട് പെട്ടെന്ന്‍ പൊക്കോ നീ..”
“എടീ കൈ മൊത്തം ഗ്രീസാന്നെ!
ഇര്‍ഫാന്‍ പിന്നെയും പറഞ്ഞു.
“കുറച്ച് വെയിറ്റ് ചെയ്യാങ്കി ഞാന്‍ തന്നെ വരാം…അല്ലേല്‍ നീ അവനെ വിളിക്ക്..അബിദീനെ…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️