ഭാഗം 21
കാട്.!
നിബിഢമായ വനത്തിന്റെ ഇരുണ്ടു കാളിമ പൂണ്ട ഹൃദയഭാഗത്ത്, കളകളാരവം പൊഴിച്ചു ഉരുണ്ട പാറക്കല്ലുകളെ ഇക്കിളിയാക്കി ഒഴുകിപോകുന്ന കാട്ടുചോല. മൂടൽമഞ്ഞും നേർത്ത മഞ്ഞ്പെയ്യലും. കാട്ടു ചീവീടുകളുടെയും ചെള്ളുകളുടെയും കാതടപ്പിക്കുന്ന കരച്ചിൽ അരണ്ട നിലാവെളിച്ചത്തിന്റെ നീലിമയിൽ മുഗ്ദമായി കിടക്കുന്ന രാത്രിയുടെ നിശബ്ദതയെ ഒന്നുകൂടി തീവ്രമാക്കി. കാട്ടരുവിയിൽ നിന്ന് അൽപ്പം നീങ്ങി വലിയ ശിഖരങ്ങൾ പടർന്നു വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൃക്ഷത്തിന്റെ താഴ്ന്ന ശിഖരത്തിൽ പനയോലയും മരക്കമ്പുകളും ചേർത്തു കെട്ടിയ ഒരു ഏറുമാടത്തിൽ വെളിച്ചമുണ്ട്. ഏറുമാടത്തിൽ നിന്ന് തൂക്കിയിട്ട കയർ പടികളിലൂടെ ആദിവാസി യുവാവ് ചാമി മുകളിലേക്ക് കയറി കമ്പുകൾ ചേർത്തു കെട്ടിയുണ്ടാക്കി ഒരു സിറ്റ്ഔട്ട് പോലെയുള്ള മുൻവശത്തേക്ക് കയറി. പിന്നെ പനയോലകൊണ്ടുള്ള വാതിലിൽ തട്ടി.
“കേറി പോരെടാ.” അകത്തു നിന്ന് ഒരു പുരുഷ ശബ്ദം ഉയർന്നു. ചാമി വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടന്നു. നല്ല വലിപ്പമുള്ള ഏറുമാടം. അഞ്ചോ ആറോ പേർക്ക് സുഖമായി കഴിഞ്ഞു കൂടാം. പുറത്തെ അസ്ഥിതുളക്കുന്ന കാട്ടുകുളിർ പേരിനു മാത്രമേ അകത്തേക്ക് നുഴഞ്ഞു കയറുന്നുള്ളൂ. തങ്ങളുടെ മൺകുടിൽ പോലെ നല്ല ഉറപ്പുള്ള കൂടാരം തന്നെ. ആ മാടത്തിന്റെ അകം വശത്തു ഫ്ലോർ പുറത്തുള്ളത് പോലെ മരക്കമ്പുകൾ കൊണ്ടുള്ളതല്ല ഏതോ നല്ല ഉറപ്പുള്ള മരത്തിന്റെ കട്ടിയുള്ള പലക നിരത്തിയത് ആണെന്ന് അവൻ മനസ്സിലാക്കി. ഒരു മരത്തിന്റെ മുകളിൽ ആണെന്ന് തോന്നാത്ത വിധം ഏതോ വീടിന്റെ മുറിയിൽ നിൽക്കുന്ന അതെ സുഖത്തോടെ കഴിയാൻ പാകത്തിൽ തയ്യാറാക്കിയ മരക്കൂടാരം. മധ്യ ഭാഗത്ത് ഒരു മേശയും ചുറ്റും നാല് കസേരയും. അതിനപ്പുറം നിലത്ത് ഒരു കിടക്കയും തലയിണകളും. മേൽക്കൂരയുടെ ഒരു കോണിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മണ്ണെണ്ണ വിളക്ക്. തുടച്ചു വൃത്തിയാക്കിയ അതിന്റെ ഗ്ലാസ്കവറിൽ വട്ടം ചുറ്റി പറക്കുന്ന ഇയ്യാം പാറ്റകൾ.
“നിന്ന് വാ പൊളിക്കാതെ സാധനം ഇറക്കി വെക്കേടോ.” നിലത്ത് ഇരിക്കാൻ വേണ്ടി തയ്യാറാക്കിയ ചാക്ക്കെട്ടിൽ ചാരിയിരിക്കുന്ന കഷണ്ടിക്കാരൻ പറഞ്ഞു. കട്ടിമീശയും മുൻവശം നഗ്നമായ തലയും താടി ക്ളീൻഷേവ് ചെയ്ത വൃത്തിയുള്ള മുഖവും, നഗ്നമായ മേൽശരീരത്തിൽ കഴുത്തിൽ തിളങ്ങുന്ന സ്വർണ്ണമാലയും അയാളിലെ സമ്പന്നനെ വ്യക്തമാക്കുന്നുണ്ട്.
ജോർജ് മുതലാളി.!
താൻ ജോലി ചെയ്യുന്ന കഞ്ചാവ് തോട്ടത്തിന്റെ ഉടമ. കൂടെയുള്ളവരെ ചാമി ഒന്ന് കണ്ണോടിച്ചു നോക്കി. നാലുപേരിൽ എല്ലാവരും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയുള്ളവർ. ചാമി അരയിൽ നിന്ന് ഇലയിൽ പൊതിഞ്ഞ ഒരു കെട്ട് പുറത്തേക്ക് എടുത്തു അവരുടെ നേരെ നീട്ടി. ഒപ്പം കഴുത്തിൽ കയറിൽ കെട്ടി രണ്ട് ഭാഗത്തേക്ക് തൂക്കിയിട്ടിരുന്ന കുപ്പികൾ ഇറക്കി നിലത്തേക്ക് വച്ചു. കാട്ടുവാറ്റും കഞ്ചാവും.
“നീ ന്താടാ നിന്ന് പരുങ്ങുന്നത്. കൊടുക്കാനുള്ളതൊക്കെ നിന്റെ മൂപ്പന് കൊടുത്തത് ആണല്ലോ.” കഷണ്ടിക്കാരൻ അമറി. അയാളുടെ വലിയ ശബ്ദം ഇരുട്ടിൽ മുഴച്ചു നിൽക്കുന്ന കരിങ്കല്ല് പോലെ തോന്നിച്ചു.
“മൊതലാളീ, ന്റെ ചേച്ചി കുടിയിൽ എത്തിയില്ല. എന്നും അന്തിക്ക് കുടിയിൽ എത്തും.” അവൻ സങ്കടത്തോടെ പറഞ്ഞു.
“അതിപ്പോ ഞങ്ങൾ എന്നാ ചെയ്യാനാ. നിങ്ങടെ അത്ര ഞങ്ങൾക്ക് കാടിനെ അറിയോ. ഞങ്ങൾ എവടെ പോയി തപ്പാനാ. പോയി കണ്ട് പിടിക്കാൻ നോക്ക്.” അയാൾ മുരണ്ടു.
“ങ്ങടെ കൈയിൽ ടോർച്ചില്ലേ. പിന്നെ തലയിൽ വെക്കുന്ന ലൈറ്റ് ഇല്ലേ. ഒന്ന് പോയി നോക്കിയാൽ കാണാൻ പറ്റില്ലേ.” അവൻ പേടിയോടെയെങ്കിലും ഒരു പ്രതീക്ഷയോടെ പറഞ്ഞു. അയാൾ അവനെ തുറിച്ചു നോക്കി.
“പോയി നിന്റെ മൂപ്പനോട് പറ. കാട്ടിൽ പോയി തപ്പാനൊന്നും ഞങ്ങൾക്ക് അറിയില്ല. വല്ലേടത്തും വഴി തെറ്റി പെട്ടു പോയിക്കാണും. അങ്ങെത്തിക്കോളും. പത്തിരുപതു വയസ്സുള്ള പെണ്ണല്ലേ, കൊച്ചൊന്നും അല്ലല്ലോ.” കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. പതുക്കെ അവിടെ നിന്ന് പിൻവാങ്ങി കയർ ഗോവണിയിറങ്ങി നിലത്തേക്ക് ചാടി. പെട്ടന്ന് ഇരുട്ടിൽ നിന്ന് ഒരാൾ അങ്ങോട്ടേക്ക് കടന്ന് അവനെ ഒന്ന് നോക്കിയിട്ട് ആ ഗോവണിവഴി മുകളിലേക്ക് കയറിതുടങ്ങി. ചെറിയ നിലാ വെളിച്ചത്തിൽ ആളെ വ്യക്തമായില്ലെങ്കിലും രൂപം തിരിച്ചറിയാൻ സാധിച്ചു. തലവഴി മൂടിയ കറുത്ത കുപ്പായവും കറുത്ത പാന്റും കണ്ണങ്കാൽ വരെയുള്ള തുകൽ ബൂട്ടും. നല്ല ഉയരമുള്ള ഒരാൾ. മുകളിൽ എത്തിയപ്പോൾ തുറന്നിട്ട കൂടാര വാതിലിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അയാളെ ഒന്ന് കൂടി അവൻ കണ്ടു. കറുത്ത നിറം. താടിയും മീശയും ഇല്ലാത്ത ഗൗരവമുള്ള മുഖം. അകത്തേക്ക് കേറുമ്പോൾ തലയിലെ വസ്ത്രഭാഗം പിന്നിലേക്ക് നീക്കിയിട്ടപ്പോൾ പറ്റെ വെട്ടിയ തലമുടിയാണെന്നും കണ്ടു. ചാമി എങ്ങോട്ട് പോകണം എന്നറിയാതെ അരുവിയുടെ സമീപത്തേക്ക് ചെന്നു തണുത്ത കാട്ടു ചോലയിൽ മുഖം കഴുകി. ഇവർ കാട് കേറുമ്പോൾ ഊരിലെ പെണ്ണുങ്ങൾക്ക് പേടിയാണ്. പണക്കാരാണ്. കാട്ട് പെണ്ണും കാട്ടിറച്ചിയും കൊതിക്കുമ്പോൾ ആണ് കാട് കേറുന്നത്. അത് കൊണ്ട് അവർ മൂപ്പനെ കാണാൻ വരുമ്പോൾ പ്രായം തികഞ്ഞ പെൺകുട്ടികൾ ഉള്ള അമ്മമാർക്കു ഭയമാണ്. കൈമാടി വിളിച്ചാൽ എതിർക്കാൻ നിൽക്കാതെ മകളെ കൂടെ പറഞ്ഞയക്കാതെ തരമില്ല. മൂപ്പന് ഊരിലെ പെണ്ണുങ്ങളെ തൊടാൻ പറ്റില്ല, സ്വന്തം ആളുകൾ ആയത് കൊണ്ട് എതിർപ്പുകൾ ഉണ്ടാവും. പക്ഷേ ഈ മുതലാളിമാർ വരുമ്പോ ഇടക്കൊക്കെ പട്ടണത്തിലെ സുന്ദരിമാരെ കൂടി കൊണ്ട് വരും. അന്ന് പുലരും വരെ മൂപ്പൻ ആർത്തികേറി അവറ്റകളെ കടിച്ചു കീറും. ആ ബന്ധം അവർക്കിടയിൽ ഉള്ളത് കൊണ്ട് ഊരിലെ പെണ്ണുങ്ങളെ ഇവർ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ മൂപ്പന് സന്തോഷമാണ്. കാരണം താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അവർ കടിച്ചു കീറിയാൽ അടുത്ത തവണ നല്ലൊരു കിളന്തു പെണ്ണിനെ അയാൾക്ക് വേണ്ടി അവർ കൊണ്ടുവരുമെന്ന് മൂപ്പനറിയാം. പക്ഷേ തന്റെ ചേച്ചിയെ ആരും കണ്ടിട്ടില്ല. തേനെടുക്കാൻ എന്നും കാട്ടിൽ തെണ്ടി തിരിയുന്ന ചീമ അന്തി ഇരുട്ടുന്നതിനു മുമ്പ് കുടിയിൽ എത്തുന്നതാണ്. കാട്ടുവഴികൾ അവൾക്ക് ശരീരത്തിലെ അവയവങ്ങൾ പോലെ കൃത്യമായി അറിയാം. എന്നിട്ടും ചേച്ചി എങ്ങോട്ട് പോയി. ഈ കൂടാരത്തിൽ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ആ കിടക്കയിൽ കാണുമായിരുന്നു. പക്ഷേ ആ മുതലാളിമാർ എല്ലാവരും അടിവസ്ത്രം മാത്രേ ഉടുത്തിട്ടുള്ളൂ, അപ്പൊ ഏതോ പെണ്ണിനെ ആവശ്യം കഴിഞ്ഞു തിരിച്ചയച്ചു കാണും. അവസാനം കേറിപ്പോയ ചെറുപ്പക്കാരന്റെ കറുത്ത കോട്ടും മുൻഭാഗം തുറന്ന് കിടക്കുവായിരുന്നല്ലോ. ഈ സമയത്ത് പുറത്തു നിന്ന് കാട്ടിന്റെ ഉള്ളിലേക്ക് വരാൻ പറ്റില്ല.അപ്പോൾ പുറത്തേക്ക് ഇറങ്ങി മടങ്ങി വന്നതാവും.
