നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

 

അയാൾ പറയുന്നത് കേട്ട് ഞങ്ങൾ ആകാംക്ഷയോടെ ഇരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഇയാൾക്ക് പ്രൊഫസറുടെ പാണ്ഡിത്യത്തെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്ന്. ഞങ്ങൾ അന്വേഷിക്കുന്ന നിഗൂഢമായ കാര്യങ്ങളെക്കുറിച്ചോ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ ഇയാൾക്ക് വലിയ ധാരണയില്ല.

 

അപ്പോഴേക്കും ചൂടൻ ദോശയും ചട്ണിയും സാമ്പാറും മേശപ്പുറത്തെത്തി.

 

പിന്നീട് സംസാരം നിർത്തി എല്ലാവരും കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ഇടയ്ക്ക് ഞങ്ങൾ വീണ്ടും ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും, “അതെനക്ക് തെരിയാതു തമ്പി” (അതെനിക്ക് അറിയില്ല അനിയാ) എന്ന മറുപടിയാണ് ലഭിച്ചത്.

 

ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി. ബില്ല് കൊടുത്ത ശേഷം ഞങ്ങൾ പുറത്തേക്ക് നടന്നു.

പോകുന്നതിനു മുൻപ് കൃതിക തന്റെ ബാഗ് തുറന്ന്, അതിൽ നിന്നും അഞ്ഞൂറിന്റെ മൂന്നാല് നോട്ടുകൾ എടുത്തു. അവൾ അത് ആ വൃദ്ധന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വെക്കാൻ തുനിഞ്ഞു.

അയാൾ പെട്ടെന്ന് വെപ്രാളത്തോടെ തന്റെ പോക്കറ്റ് കൈകൊണ്ട് പൊത്തിപ്പിടിച്ചു.

 

“അയ്യോ… വേണമ്മാ… കാസൊന്നും വേണാം…”

(അയ്യോ… വേണ്ട മോളേ… പൈസയൊന്നും വേണ്ട…)

 

അയാൾ ആത്മാർത്ഥമായി നിരസിക്കുകയായിരുന്നു ചെയ്തത്….

 

“അതൊന്നും പറ്റില്ല… ഇത് വെച്ചോ…”

 

അവൾ അയാളുടെ കൈ ബലമായി മാറ്റി, നിർബന്ധപൂർവ്വം ആ നോട്ടുകൾ അയാളുടെ പോക്കറ്റിലേക്ക് തിരുകി വെച്ചു.

 

“ഇത് ഇരിക്കട്ടും താത്താ… ഒടമ്പ് പാത്തുക്കോങ്കെ…”

(ഇത് ഇരിക്കട്ടെ… ശരീരം നോക്കണം…)

അവൾ ചിരിച്ചുകൊണ്ട് അയാളുടെ കൈകളിൽ ഒന്ന് കൂടി പിടിച്ചു. അവളുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുകൊണ്ട് ആ വൃദ്ധൻ ആ പണം സ്വീകരിച്ചു. ഞങ്ങളെ നോക്കി കൈകൂപ്പി തൊഴുതു.

 

ഒരു വലിയ പുണ്യപ്രവൃത്തി ചെയ്ത സന്തോഷത്തോടെ കൃതിക കാറിലേക്ക് കയറി. പിന്നാലെ ഞങ്ങളും.

 

“എന്നാ വിടാം അല്ലേ… മരതക വില്ലയിലേക്ക്…”

 

ഞാൻ ആവേശത്തോടെ സ്റ്റിയറിങ്ങിൽ പിടിച്ചു. വല്ലാത്തൊരു ത്രില്ലിലായിരുന്നു എല്ലാവരും. ഇത്രയും നാൾ ചോദ്യചിഹ്നമായി നിന്ന പലതിനും ഉത്തരം കിട്ടാൻ പോകുന്നതിന്റെ ത്രില്ല്.

 

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു, പഴയ റെയിൽവേ സ്റ്റേഷൻ റോഡ് ലക്ഷ്യമാക്കി വണ്ടി കുതിച്ചു…..

 

വഴി കിട്ടിയ സന്തോഷത്തിൽ കാറിനുള്ളിൽ ഒരൊന്നൊന്നര ആഘോഷം തന്നെയായിരുന്നു.

 

എല്ലാവരും നല്ല ത്രില്ലിലായതുകൊണ്ട് പാട്ടുകൾ ഓരോന്നായി വരി വരിയായി വന്നു.

 

രാഹുലും സച്ചിനും തകർത്തു പാടുന്നു, കൂടെ താളം പിടിച്ചുകൊണ്ട് ബാക്കിയുള്ളവരും.

അങ്ങനെ പാട്ടും ബഹളവുമായി ഞങ്ങൾ ഒരു വലിയ ജംഗ്ഷനിലെത്തി.

 

കൃത്യം അവിടെയെത്തിയതും സിഗ്നൽ ചുവപ്പായി. ഞാൻ പതുക്കെ വണ്ടി ബ്രേക്ക്‌ ചെയ്തു നിർത്തി.

 

പുറത്തെ വെയിലിനെ വെല്ലുന്ന ആവേശമായിരുന്നു കാറിനുള്ളിൽ. പാട്ടിന്റെ ഈണം മുറുകി വരികയാണ്.

 

“അയ്യോ……!!!!”

 

പെട്ടെന്നാണ് കാറിനുള്ളിലെ പാട്ടും മേളവും മുറിച്ചുകൊണ്ട് റോസിന്റെ തൊണ്ട കീറുന്ന ശബ്ദത്തിലുള്ള നിലവിളി ഉയർന്നത്.

 

ആ അലർച്ച കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടിത്തരിച്ചുപോയി. പാട്ട് പാതിവഴിയിൽ നിലച്ചു. എല്ലാവരും പേടിയോടെ റോസിനെ നോക്കി.

 

അവളെ കണ്ടതും എന്റെ ഉള്ളൊന്നു കാളി.

റോസിന്റെ രണ്ട് കണ്ണുകളും പേടികൊണ്ട് പുറത്തേക്ക് തള്ളി വന്നിരിക്കുകയാണ്. മുഖമാകെ വിയർത്തുലിച്ചിരിക്കുന്നു. എന്തോ ഭീകരമായ കാഴ്ച കണ്ടതുപോലെ അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“എന്താടി…? എന്ത് പറ്റി നിനക്ക്…?”

 

കൃതിക വെപ്രാളത്തോടെ അവളുടെ തോളിൽ പിടിച്ചു കുലുക്കി.

 

“ആ… ആ പെണ്ണ്…”

 

റോസ് വിറയ്ക്കുന്ന വിരൽ ചൂണ്ടിക്കൊണ്ട്, വിക്കി വിക്കി പറഞ്ഞു

 

“ഏത് പെണ്ണ്…?”

 

നിധി ഒന്നും മനസ്സിലാവാതെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *