“ഞാൻ ഊരിയാൽ മതിയോ… ”
😐🥲
ഊമ്പിയല്ലോ നാഥാ….!മനസ്സ് വായിക്കാൻ കഴിവുള്ള ഒരു കുരിപ്പ് അടുത്തുള്ള കാര്യം ഞാൻ പാടെ മറന്നിരിക്കുന്നു…
അൽപ്പം പേടിയോടെ ഞാനെന്റെ തല ചരിച്ച് നിധിയേ നോക്കി….
അവളുടെ കണ്ണിലെ ചൂട് കാരണം എന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു…..
“പൊന്ന് മോനേ ദേവാ ഇതിനുള്ളത് ഞാൻ നിനക്ക് രാത്രി തരാം…”
നിധി എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു….
ആ ഹാളിനുള്ളിൽ ഉരുകി ഉരുകി നിൽക്കുമ്പോഴാണ് നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, പിന്നിൽ നിന്നും ഒരു ശബ്ദം ഞങ്ങൾ കേട്ടത്…
“യാര് നീങ്കെ…?”
(ആരാ നിങ്ങൾ…?)
ഒരു പെണ്ണിന്റെ ശബ്ദമായിരുന്നു അത്. പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എന്റെ കൂടെ ബാക്കിയുള്ളവരും.
നോക്കിയ നിമിഷം, എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. ഹൃദയത്തിന്റെ പ്രവർത്തനം ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ.
അവൾ…
ആരേ പിന്തുടർന്നാണോ ഞങ്ങൾ ഇവിടേക്ക് വന്നത്, ആരെയാണോ ഞങ്ങൾ മലയുടെ വഴിയിൽ കണ്ടത്, അതേ പെണ്ണ്…
ആ വലിയ മരവാതിലിന്റെ മുന്നിൽ, കൈകൾ മാറിൽ പിണച്ചുകെട്ടി അവൾ നിൽക്കുകയാണ്….
കാറ്റിൽ പാറിപ്പറക്കുന്ന വെട്ടിയെതുക്കിയ മുടിയിഴകളും, ഒരു കൊലയാളിയുടെ കൂർമ്മതയുള്ള കണ്ണുകളും.
ഞങ്ങൾ ആരും ഒരക്ഷരം മിണ്ടിയില്ല. മിണ്ടാൻ ശബ്ദം പുറത്തേക്ക് വന്നില്ല എന്നതാണ് സത്യം.
ഞങ്ങളുടെ മൗനം കണ്ട അവൾ സാവധാനം ഞങ്ങൾക്ക് നേരെ നടന്നുടുത്തു. അവളുടെ ഓരോ ചുവടുവെയ്പ്പിലും ആ ഹാളിൽ നിൽക്കുന്ന മറ്റുള്ളവർ ഭയബഹുമാനത്തോടെ തല കുനിച്ചു മാറുന്നത് ഞാൻ കണ്ടു.
അവൾ ഞങ്ങളുടെ തൊട്ടുമുന്നിലെത്തി നിന്നു.
ആ കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയും തുളച്ചുകയറുന്നതുപോലെ നോക്കി.
“യാര് ന്നു കേട്ടെൻ…?”
(ആരാണെന്ന് ചോദിച്ചു…?)
അവളുടെ ശബ്ദത്തിന് ഇത്തവണ കാഠിന്യം കൂടിയിരുന്നു.
എന്തെങ്കിലും പറഞ്ഞേ തീരൂ. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും.
പെട്ടെന്ന് റോസ് വെപ്രാളത്തോടെ മുന്നോട്ട് കയറി. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് അടുത്തടുത്തു നിൽക്കുന്ന എന്നേയും, ആമിയേയും, നിധിയേയും ചൂണ്ടി.
“അതു… വന്ത്… ഇവർക്ക്…”
റോസ് തമിഴ് അറിയാതെ വിക്കി വിക്കി പറയാൻ തുടങ്ങി.
“ഇവർക്ക് മൂന്നു പേർക്കും… ഇങ്കെ… അഡ്മിഷൻ വേണം… പടിക്കണം… ഫൈറ്റ്…”
അവൾ പറഞ്ഞൊപ്പിച്ച ആ മുറിത്തമിഴ് കേട്ട് ഞാൻ അന്തം വിട്ടുപോയി.
അഡ്മിഷനോ? ഞങ്ങളോ? ചെറ്റ… 😐
ഞാൻ ഞെട്ടലോടെ റോസിനെ നോക്കി. ആമിയും നിധിയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.
എന്നാൽ ആ പെണ്ണ് റോസ് പറഞ്ഞത് കേട്ട്, പുരികം ഉയർത്തി ഞങ്ങളെ മൂന്നുപേരെയും ഒന്ന് അടിമുടി നോക്കി. അവളുടെ നോട്ടം ഞങ്ങളുടെ മുഖത്തും, വേഷത്തിലും, നിൽക്കുന്ന രീതിയിലുമൊക്കെ തങ്ങിനിന്നു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം, അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി മിന്നിമറഞ്ഞു.
അവൾ റോസിനെയും ഞങ്ങളെയും മാറി മാറി നോക്കി, ശേഷം ശുദ്ധ മലയാളത്തിൽ ചോദിച്ചു:
“മലയാളികളാണോ…?”
അവളുടെ ആ ചോദ്യം കേട്ടതും, ഞങ്ങളെല്ലാവരും ഒരേ താളത്തിൽ തലയാട്ടി.
“എന്തിനാ ഇങ്ങോട്ട് വന്നത്…?”
അവളുടെ ശബ്ദത്തിൽ സംശയം നിറഞ്ഞുനിന്നിരുന്നു.
പെട്ടു…!
റോസ് പറഞ്ഞ കള്ളം ഇനി തിരുത്താൻ പറ്റില്ല. അങ്ങനെ ചെയ്താൽ ചിലപ്പോൾ അറ്റകൈ പ്രയോഗിക്കേണ്ടി വരും. അതുകൊണ്ട് തുടങ്ങിയ കള്ളത്തിൽ തന്നെ കടിച്ചു തൂങ്ങാൻ ഞാൻ തീരുമാനിച്ചു.
ഞാൻ ഒന്നു ചുമച്ചു, തൊണ്ട ശരിയാക്കി. മുഖത്ത് പരമാവധി ഗൗരവം വരുത്തി, വിശ്വസിക്കുമോ ഇല്ലയോ എന്ന് പോലും നോക്കാതെ ഞാൻ തട്ടിവിട്ടു:
“അത്… ഞങ്ങൾ… ഞങ്ങൾ ഇവിടെ പഠിക്കാൻ വന്ന സ്റ്റുഡന്റസാണ്…”
ഞാൻ എല്ലാവരെയും ഒന്ന് പാളി നോക്കി. എല്ലാവരും ഞാൻ എന്താണ് പറയാൻ പോവുന്നത് എന്നറിയാൻവേണ്ടി കാത് കൂർപ്പിച്ചു നിൽക്കുകയാണ്…
