ഞാൻ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു.
“വലിയ കുഴപ്പമില്ല… ഒരാഴ്ച്ചത്തേക്ക് ഇരുപതിനായിരം രൂപയാകും…”
ഇരുപതിനായിരമോ…!! 😳
കേട്ടപ്പോൾ തന്നെ ഞാൻ എന്റെ പാന്റ്സിന്റെയും ഷർട്ടിന്റെയും പോക്കറ്റിലേക്ക് വെറുതേ കൈ ഒന്ന് ഇട്ടുനോക്കി.
ശൂന്യം…! ഒരു രൂപ പോലുമില്ല…
ആഹാ അന്തസ്സ്…….😐കൂട്ടത്തിലുള്ള ദരിദ്രൻഞാൻതന്നെയെന്നതിൽ സംശയമില്ല….
പെട്ടെന്ന് ആമി അവളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന ആ കുഞ്ഞ് ബാഗ് തുറന്ന്, അതിൽ നിന്നും അവളുടെ എടിഎം കാർഡ് എടുത്തു. ശേഷം, പതുക്കെ അവൾ അതെന്റെ പോക്കറ്റിലേക്ക് വെച്ചുതന്നു.
പെട്ടന്നുള്ള പ്രവർത്തിയായാത്ക്കൊണ്ട് തന്നെ ഒരു ഞെട്ടലോട് ഞാനവളെ നോക്കി…
പക്ഷേ മറുപടിയായി എന്നെ നോക്കി കണ്ണിറുക്കി ഒന്ന് ചിരിക്കുകയാണവൾ ചെയ്തത്……
മുട്ട് സൂചി കുത്താൻ ഇടമുണ്ടെങ്കിൽ അവിടേ റൊമാൻസ് കളിക്കുന്ന ഞങ്ങളെ
കൃതിക ശ്രദ്ധപ്പൂർവം വീക്ഷിക്കുന്നുണ്ടായിരുന്നു….
“എന്റെ പൊന്ന് മക്കളേ… നിങ്ങളോട് ആരോടെങ്കിലും ഞാൻ പൈസ കൊടുക്കാൻ പറഞ്ഞോ? കാശ് ഞാൻ കൊടുത്തോളാം. നിങ്ങൾ മര്യാദക്ക് വണ്ടിയിൽ കയറിയാൽ മാത്രം മതി…..”
അവൾ ആമിയെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട്, പേഴ്സുമെടുത്ത് പൈസ കൊടുക്കാൻ വേണ്ടി കൗണ്ടറിലേക്ക് നടന്നു.
“എടാ, ഇനി അവളെക്കൊണ്ട് ഒന്നിനും പൈസ മുടക്കിക്കണ്ട. അവൾ ഇപ്പോൾ തന്നെ നമ്മളെ ഒരുപാട് സഹായിക്കുന്നുണ്ട്. എന്റെയും ആമിയുടെയും കയ്യിൽ ആവശ്യത്തിലധികം കാശുണ്ടല്ലോ. ഒരു കാര്യവുമില്ലാതെ അവൾ ഇങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ എനിക്കെന്തോ പോലെ…”
നിധി എന്റെ അരികിലെത്തി അത് പറഞ്ഞപ്പോൾ എനിക്കും വല്ലാത്തൊരു വിഷമം തോന്നി.
കാരണം, കൃതികയെ സംബന്ധിച്ച് ഇതൊന്നും അവളെ ബാധിക്കുന്ന വിഷയമേയല്ല. എന്നിട്ടും അവൾ ഇതിനൊക്കെ കൂടെ നിൽക്കുന്നത്, ഈ കാര്യങ്ങളൊക്കെ അവളിൽ എത്രമാത്രം ആവേശം നിറയ്ക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രമാണ്.
കൃതിക കൗണ്ടറിൽ ഇരുന്ന അണ്ണനുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ചു. പേഴ്സിൽ നിന്നും പണമെടുത്ത് മേശപ്പുറത്തേക്ക് വെക്കുമ്പോൾ അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കാശ് എണ്ണി തിട്ടപ്പെടുത്തിയ ശേഷം, അയാൾ ചിരിച്ചുകൊണ്ട് ഒരു താക്കോൽക്കൂട്ടം അവൾക്ക് നേരെ നീട്ടി.
ഒരു വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു ഞങ്ങളെയും കാത്ത് അവിടെ കിടന്നിരുന്നത്.
കൃതിക താക്കോൽ നേരെ എനിക്കെറിഞ്ഞു തന്നു. ഞാനത് ക്യാച്ച് ചെയ്ത് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ബാക്കിയുള്ളവർ ഓരോരുത്തരായി വണ്ടിയിലേക്ക് ചാടിക്കയറി. പുറത്തെ ചൂടിൽ നിന്നും കാറിനുള്ളിലെ എസിയുടെ തണുപ്പിലേക്ക് കയറിയപ്പോൾ സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു എല്ലാവർക്കും.
“ഹാവൂ… എന്തൊരു ആശ്വാസം…”
രാഹുൽ സീറ്റിലേക്ക് ചാരിയിരുന്ന് നെടുവീർപ്പിട്ടു.
എല്ലാവർക്കും ആശ്വാസമുണ്ടെങ്കിലും എന്റെ മനസ്സ് അപ്പോഴും ആ ‘ഇരുപതിനായിരം’ രൂപയിൽ ഉടക്കി നിൽക്കുകയായിരുന്നു.
ഒരാഴ്ചത്തേക്ക് ഇത്രയും രൂപയോ… ആലോചിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു കല്ല് വെച്ച പോലെ. മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ പ്രശ്നമാകും, കാശ് ആരുടേതായാലും അത് ചിലവാകുന്നത് കണ്ടാൽ നെഞ്ച് പുകയുന്നത്.
“നീ വണ്ടി എടുക്കുന്നില്ലേ…?”
എന്റെ ആലോചന കണ്ടിട്ടാവാം, സച്ചിൻ ചോദിച്ചു.
“ആ… എടുക്കുവാ…”
ഞാൻ ആ ചിന്തകളെല്ലാം തലയിൽ നിന്നും കുടഞ്ഞുകളഞ്ഞു. വന്ന കാര്യം നടക്കണമല്ലോ, അതിന് മുൻപിൽ ഈ കാശൊക്കെ എന്ത്…
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. എൻജിൻ മുരണ്ടു.
“ഇനി എങ്ങോട്ടാ…?”
പിന്നിലെ സീറ്റിൽ നിന്നും റോസ് ചോദിച്ചു.
ശരിയാണല്ലോ… കാർ കിട്ടി, ഇനി എങ്ങോട്ട് പോകും?
“കൃതികാ… നീ ആ അണ്ണനോട് ഇവിടുത്തെ പോസ്റ്റ് ഓഫീസ് എവിടെയാണെന്ന് ഒന്ന് ചോദിച്ചേ…”
