നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

അതൊരു സാധാരണ ഗേറ്റ് അല്ല…

 

നമ്മുടെ നാട്ടിലൊന്നും സാധാരണ കാണാത്ത, ജാപ്പനീസ് സിനിമകളിലൊക്കെ കണ്ടിട്ടുള്ളതരം ഒരു പ്രത്യേക ആകൃതിയിലുള്ള കവാടം. കടും തവിട്ടു നിറത്തിലുള്ള തടിയിൽ തീർത്ത ആ ഗേറ്റിന്റെ ഓരോ ഭാഗത്തും വല്ലാത്തൊരു കലാവിരുതുണ്ടായിരുന്നു.

 

മേൽക്കൂരയുടെ അരികുകൾ വളഞ്ഞു മുകളിലേക്ക് നിൽക്കുന്ന ആ ഡിസൈൻ കാണാൻ തന്നെ നല്ല ഭംഗി.

 

പക്ഷേ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ ഗേറ്റിന്റെ ഒത്ത നടുവിലായി കൊത്തിവെച്ചിരിക്കുന്ന രൂപമായിരുന്നു.

 

ഒരു അസുരന്റെ രൂപം…!!

 

കയ്യിൽ എന്തൊക്കെയോ ആയുധങ്ങൾ പിടിച്ചു നിൽക്കുന്ന, കരുത്തനായ ഒരു അസുരൻ. എന്നാൽ അത് കണ്ടാൽ പേടിയല്ല, മറിച്ച് വല്ലാത്തൊരു കൗതുകമാണ് തോന്നുക. അത്രയും സൂക്ഷ്മമായാണ് അതിന്റെ ഓരോ ഭാഗവും കൊത്തിവെച്ചിരിക്കുന്നത്. ആ രൂപം ആ ഗേറ്റിന് നൽകുന്ന ഗാംഭീര്യം ഒന്ന് വേറെ തന്നെയായിരുന്നു.

 

“എടാ… ഇത് സംഭവം പൊളിച്ചു…”

 

രാഹുൽ കൗതുകത്തോടെ ആ ഗേറ്റിന്റെ കൊത്തുപണികളിലൂടെ കൈ ഓടിച്ചു.

പല ഡിസൈനുകളിൽ ആയി ഉണ്ടാക്കിയെടുത്ത ആ കവാടവാതിൽ ഒറ്റ നോട്ടം കൊണ്ട് തന്നെ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. ഇത്രയും വലിയ മതിൽക്കെട്ടിനുള്ളിൽ ഇങ്ങനെയൊരു നിർമ്മിതി കണ്ടപ്പോൾ, ഇതിനുള്ളിൽ എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഞങ്ങളിൽ ഇരട്ടിച്ചു….

ഞങ്ങൾ ആ ഭീമൻ കവാടത്തിന് മുന്നിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോഴാണ്, ആ വലിയ ഗേറ്റിന്റെ വശത്തുള്ള ഒരു ചെറിയ ജാലകം കഷ്ടിച്ച് ഒരാളുടെ തല മാത്രം കാണാവുന്ന രീതിയിൽ തുറന്നത്.

 

അതിലൂടെ കറുത്ത വസ്ത്രം ധരിച്ച, അത്യാവശ്യം നല്ല ശരീരപ്രകൃതിയുള്ള ഒരാളുടെ മുഖം പുറത്തേക്ക് വന്നു.

 

അയാളുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴലുണ്ടായിരുന്നു.

 

“യാര്…? എന്ന വേണം…?”

(ആരാ…? എന്ത് വേണം…?)

 

അയാൾ തമിഴിൽ ഗൗരവത്തോടെ ചോദിച്ചു.

 

എന്ത് പറയണം എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കൃതിക അവളുടെ വായ തുറന്നത്…:

 

“ഉള്ള പോണം… അദിക്കുതാൻ വന്തോം…”

(ഉള്ളിൽ പോവണം… അതിനാണ് വന്നത്…)

 

അവളുടെ ആ മറുപടി കേട്ട് ഞങ്ങളെല്ലാവരും ചെറുതായി ഞെട്ടിപ്പോയി. ഇങ്ങനെയാണോ ഒരാളോട് അനുവാദം ചോദിക്കുന്നത്? യാതൊരു മുൻപരിചയവുമില്ലാതെ, കാര്യം പോലും പറയാതെ ഉള്ളിൽ കയറണമെന്ന് പറഞ്ഞാൽ അയാൾ സമ്മതിക്കുമോ?

 

കുറച്ച് ചളിപ്പോടെ ഞാനയാളെ നോക്കി…

 

അയാൾ ചൂടാവുമെന്ന് കരുതിയെങ്കിലും

സംഭവിച്ചത് മറ്റൊന്നായിരുന്നു…

 

ആ ചെറിയ ജാലകത്തിലൂടെ അയാൾ കൃതികയെയും ഞങ്ങളെയും ഒന്ന് അടിമുടി നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ അളക്കുന്നതുപോലെ തോന്നി. ശേഷം, ഒരു ഭാവഭേദവുമില്ലാതെ അയാൾ ആ ജാലകം വലിച്ചടച്ചു.

 

അടുത്ത നിമിഷം…

 

വലിയ ഇരുമ്പ് ചങ്ങലകൾ നീങ്ങുന്ന ശബ്ദത്തോടെ ആ ഭീമൻ വാതിൽ മെല്ലെ തുറന്നുവന്നു.

 

ഇത്ര പെട്ടെന്നോ? ഇയാൾ സമ്മതിച്ചോ?

ഞാൻ അത്ഭുതപ്പെട്ടുപോയി.

 

സാധാരണ ഗതിയിൽ ഇത്തരം വലിയ സ്ഥലങ്ങളിൽ കയറാൻ എത്ര പാടുപെടണം. ഇതിപ്പോൾ ചോദിച്ച ഉടനെ തുറന്നു തന്നിരിക്കുന്നു. എന്തോ പന്തികേടുള്ളതുപോലെ…

പക്ഷേ ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. വാതിൽ പൂർണ്ണമായും തുറന്നതും ഞങ്ങൾ അതിനുള്ളിലേക്ക് കാലെടുത്തു വെച്ചു.

 

ഉള്ളിലേക്ക് കയറിയതും ഞങ്ങൾ കണ്ട കാഴ്ച… അത് ഞങ്ങളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചതുപോലെയായിരുന്നു.

 

പുറത്തെ പൊടിയും ചൂടും ബഹളവുമൊന്നുമില്ലാത്ത, തികച്ചും വ്യത്യസ്തമായ ഒരു ലോകം.

 

വിശാലമായ ആ കോമ്പൗണ്ട് ഒരു സ്വർഗ്ഗം പോലെ തോന്നിപ്പിച്ചു. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം. വെട്ടി ഒതുക്കിയ പുൽത്തകിടികൾ ഒരു പച്ചപ്പട്ടു വിരിച്ചതുപോലെ പരന്നുകിടക്കുന്നു.

 

അതിനിടയിലൂടെ വിലപിടിപ്പുള്ള അലങ്കാര മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു.

 

കണ്ടാൽ തന്നെ വലിയ വിലമതിക്കുന്ന ബോൺസായ് മരങ്ങളും, ജപ്പാനിലെ ചെറി ബ്ലോസ്സത്തെ ഓർമ്മിപ്പിക്കുന്ന പൂമരങ്ങളും അവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *