ധ്വനിയിലെ തരുണപ്രഭ 14

താരയുടെ അച്ഛനും സഹോദരങ്ങൾക്കും ധ്വനി ആ കുടുംബത്തിലെ ഒരംഗമായിരുന്നു. അടുക്കളയിൽ താരയുടെ അമ്മയോടൊപ്പം വിഭവങ്ങൾ തയ്യാറാക്കുമ്പോഴും, വൈകുന്നേരങ്ങളിൽ ഉമ്മറത്ത് എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴും തന്റെ അനാഥത്വം പെയ്തൊഴിയുന്നത് അവൾ അറിഞ്ഞു.

​ഒരു ശനിയാഴ്ച രാത്രി, താരയുടെ വീടിന്റെ മുകളിലത്തെ ബാൽക്കണിയിൽ നിലാവത്ത് ഇരിക്കുകയായിരുന്നു ഇരുവരും. ഗ്രാമത്തിലെ ആ തണുത്ത കാറ്റ് ധ്വനിയുടെ ഉടലിനെ തഴുകി കടന്നുപോയി.

​”താരേ… നിന്റെ വീട്ടിൽ വരുമ്പോൾ എനിക്ക് തോന്നാറുള്ളത് എന്റെ നഷ്ടപ്പെട്ട കുടുംബം എനിക്ക് തിരികെ കിട്ടിയെന്നാണ്. നിന്റെ അമ്മ എന്നെ നോക്കുന്നത് കാണുമ്പോൾ കുഞ്ഞമ്മ എന്റെ അരികിലുള്ളതുപോലെ തോന്നും.” ധ്വനി വികാരാധീനയായി പറഞ്ഞു.
​താര ധ്വനിയുടെ കൈകളിൽ അമർത്തി പിടിച്ചു.

“അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ധ്വനീ. ഇന്ന് ഉച്ചയ്ക്ക് നീ അടുക്കളയിൽ നിൽക്കുന്നത് കണ്ടപ്പോൾ അമ്മ എന്നോട് പറഞ്ഞു, ‘ധ്വനിയുടെ ആ ചിരി കാണുമ്പോൾ ഈ വീട് കൂടുതൽ വെളിച്ചമുള്ളതായി തോന്നുന്നു’ എന്ന്. നിന്റെ സൗന്ദര്യത്തേക്കാൾ നിന്റെ ആ മനസ്സാണ് അവർക്ക് പ്രിയപ്പെട്ടതായത്.”

​താരയുടെ വാക്കുകൾ കേട്ട് ധ്വനി ഒന്ന് പുഞ്ചിരിച്ചു. കൗമാരത്തിലെ ആ കറുത്ത ഓർമ്മകൾ ഈ വീട്ടിലെത്തുമ്പോൾ അവളെ വേട്ടയാടാറില്ല. കാരണം, ഇവിടെയുള്ളവരുടെ കണ്ണുകളിൽ തെളിയുന്നത് സ്നേഹം മാത്രമാണ്. താൻ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചോ, തന്റെ ഉടലിന്റെ വശ്യതയെക്കുറിച്ചോ ഉള്ള ആകുലതകളില്ലാതെ അവൾ അവിടെ സ്വതന്ത്രയായി.

​രണ്ടു ദിവസം കഴിഞ്ഞ് തിരികെ നഗരത്തിലേക്ക് മടങ്ങുമ്പോൾ, താരയുടെ അമ്മ പൊതിഞ്ഞു നൽകുന്ന വിഭവങ്ങളേക്കാൾ ധ്വനിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ആ കുടുംബം നൽകിയ കരുതലാണ്. കുഞ്ഞമ്മ ആഗ്രഹിച്ചതുപോലെ, തന്റെ സൗന്ദര്യവും കരുത്തും ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ കാണിക്കാൻ ഈ വാരാന്ത്യങ്ങൾ അവളെ പ്രാപ്തയാക്കി.

 

ശനിയാഴ്ച ഉച്ച കഴിഞ്ഞ്, വീടിന്റെ ഉമ്മറത്ത് താരയും ധ്വനിയും ഇരുന്ന് സംസാരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. ഹെൽമറ്റ് ഊരി മാറ്റിക്കൊണ്ട് തരുൺ ഉമ്മറത്തേക്ക് കയറി വന്നു.

​”ടാ തരുൺ… നീ എപ്പോഴാ ഇറങ്ങിയത്?” താര ആവേശത്തോടെ എഴുന്നേറ്റു.
​”ക്ലാസ്സ് കഴിഞ്ഞ് നേരെ വിട്ടു ചേച്ചി,” ബാഗ് തിണ്ണയിലേക്ക് വെച്ച് തരുൺ ഒന്ന് ആശ്വസിച്ചു. പെട്ടെന്നാണ് അവന്റെ നോട്ടം താരയുടെ അരികിലിരുന്ന ധ്വനിയിൽ തറഞ്ഞത്. അമ്മയും ചേച്ചിയും ഫോണിലൂടെ ഒരുപാട് പുകഴ്ത്തി പറഞ്ഞിട്ടുള്ള ‘ധ്വനി ചേച്ചി’ തന്റെ മുന്നിൽ ഇരിക്കുന്നു.

​”ഇതാണോ ചേച്ചി പറഞ്ഞ ധ്വനി ചേച്ചി?” തരുണിന്റെ കണ്ണുകളിൽ ഒരു കൗതുകം തിളങ്ങി.
​ധ്വനി ഒരു പുഞ്ചിരിയോടെ അവനെ നോക്കി. “അതെ, ഞാൻ തന്നെ. തരുണിനെക്കുറിച്ച് താര ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. എഞ്ചിനീയറിംഗ് പഠനം എങ്ങനെ പോകുന്നു?”
​തരുൺ ചിരിച്ചുകൊണ്ട് അവളുടെ അരികിലെ കസേരയിൽ ഇരുന്നു.

“പഠനം അങ്ങനെ പോകുന്നു ചേച്ചി… പക്ഷേ വീട്ടിൽ വരുമ്പോൾ ചേച്ചിയെ കാണുമെന്ന് വിചാരിച്ചില്ല. അമ്മയുടെയും ചേച്ചിയുടെയും സംസാരം കേട്ടാൽ തോന്നും ഈ വീട്ടിലെ മെയിൻ ആൾ ധ്വനി ചേച്ചിയാണെന്ന്! എനിക്ക് തരാത്ത സ്പെഷ്യൽ ഐറ്റംസ് ഒക്കെ ചേച്ചിക്ക് കിട്ടുന്നുണ്ടെന്നാണല്ലോ കേട്ടത്.”

​ധ്വനി ഒന്ന് ഉറക്കെ ചിരിച്ചു. “അതൊക്കെ നിന്റെ ചേച്ചിയുടെ ഓരോ തമാശകളല്ലേ തരുൺ. പക്ഷേ നിന്റെ അമ്മയുടെ സ്നേഹം… അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് എന്റെ കുഞ്ഞമ്മയെയാണ് ഓർമ്മ വരുന്നത്.”

തരുൺ അല്പം ഗൗരവത്തോടെ അവളെ നോക്കി. “ചേച്ചി, ചേച്ചിക്ക് ഈ വീട് സ്വന്തം വീട് തന്നെയാണ്. ഹോസ്റ്റലിലെ ആ വിരസമായ ഭക്ഷണത്തിനിടയിൽ ഞാൻ ആലോചിക്കാറുണ്ട്, വീട്ടിൽ ചേച്ചിയും അമ്മയും ചേച്ചിയുമൊക്കെ കൂടി നല്ല അടയും ചായയും ഒക്കെ കഴിച്ചിരിക്കുന്നുണ്ടാകുമെന്ന്. അടുത്ത തവണ വരുമ്പോൾ എനിക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കി വെക്കണം കേട്ടോ!”

Leave a Reply

Your email address will not be published. Required fields are marked *