ടോണിക്ക് അടി തുടങ്ങിയാൽ പിന്നെ ആരു വന്നാലും മൈരാണ്, അവൻ നെഞ്ചാക്ക് വീശി തയ്യാറായി. അവർ ഒരുമിച്ച് ഞങ്ങൾക്ക് നേരെ ഓടി വന്നു. ഞാൻ മീനാക്ഷിയേയും പിള്ളേരെയേയും അടിതട്ടാതിരിക്കാൻ താഴ്തിപിടിച്ചു. പെട്ടന്ന് ഞങ്ങളുടെ തലക്ക് മുകളിൽ കൂടി ഒരു ‘നോ പാർക്കിങ്’ ബോർഡ് കമ്പിയടക്കം പറന്നുവന്ന് ഓടിവന്നവരുടെ നെഞ്ചിൽ ഇടിച്ച്, അവർ ഒന്നടങ്കം നിലത്ത് പതിച്ചു. എഴുന്നേറ്റ് വീണ്ടും വരാൻ പോയ അവർ അതെറിഞ്ഞ ആളെ കണ്ട് ഭയന്ന് നിന്നു. ഞാൻ തലയൽപ്പം ചെരിച്ച് ആളാരാണെന്ന് നോക്കി.
മുഖത്തേക് വീണ മുടി രജനിസ്റ്റൈലിൽ മാടിയൊതുക്കി, ചിരിച്ചു കൊണ്ട് തലചരിച്ച് പിടിച്ച് കുമാറണ്ണൻ എന്നോട് ചോദിച്ചു
“എന്ന തമ്പി സൗഖ്യമാ”.
ഈ ഇടി മുഴുവൻ കൊണ്ട്, അടിമുടി കരിഓയിലിൽ മുങ്ങി, കരണ്ടടിച്ച കടവാതില് ഇരിക്കണ എന്നോട് അയാള് ചോദിക്കാണ് സുഖാണോന്ന്.
‘ഇണ്ട്, നല്ല സുഖണ്ട്, കൊറച്ച് വേണാവോ.’ മനസ്സി തോന്നിയെങ്കിലും അത് ഞാൻ പറയാൻ നിന്നില്ല. ഇനി ‘നോ പാർക്കിങ്’ ബോർഡ് കൊണ്ട് കൂടി തല്ല് വാങ്ങാൻ വയ്യ. വയ്യാതോണ്ടാണ് ഇല്ലങ്കി പറഞ്ഞേനെ.
നല്ല പോലെ പേടിച്ച കുമുദം, എന്നെ വിളിച്ചതിന് ശേഷം ധൈര്യത്തിന് അവളുടെ തങ്കമാന അണ്ണനെയും വിളിച്ചിരുന്നു. മീനാക്ഷി അവൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
ഹയ്യാ…. ഹീഹാ…. പിന്നിലപ്പോഴും ആരെയൊക്കെയോ ടോണി, എടുത്തിട്ട് പൂശുന്നുണ്ട്. അവനെപോയി പിടിച്ച് നിർത്താനുള്ള ആരോഗ്യം ഒന്നും ഇപ്പൊ ശരീരത്തിന് ഇല്ലാത്തത് കൊണ്ട് ഞാൻ അത് മനഃപൂർവ്വം കേട്ടില്ലന്ന് നടിച്ചു.
എൻ്റെ ഒപ്പം ഉള്ളത് കുമാറണ്ണൻ ആണെന്ന് മനസ്സിലായപ്പോൾ, തല്ലുകിട്ടിയവരും, തല്ലാൻ വന്നവരും, എന്തിന് അത് വരെ കാഴ്ച്ചക്കാരായി ന്യൂട്ടൽ അടിച്ച് നിന്ന് അവസാനം ഞങ്ങളെ അറസ്‌റ്റ് ചെയ്യാൻ തിട്ടംകൂട്ടിയിരുന്ന പോലീസ് അധികാരികൾ വരെ അവിടെനിന്നു പതുക്കെ വലിഞ്ഞു, എന്ന് പറയുന്നതാവും ശരി. പെട്ടന്നു തന്നെ രംഗം ശൂന്യമായി. ഉണങ്ങിയ കൊതുമ്പ്പോലെയിരിക്കുന്ന കുമാറണ്ണൻ്റെ ദേഹത്ത് കൈവക്കാൻ ഇവിടെ എന്നല്ല, തമിഴ്‌നാട്ടിൽ തന്നെ ആർക്കും ധൈര്യമില്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
പടയപ്പയിൽ രജനീകാന്തിൻ്റെ കുർത്ത തയ്യ്ച്ച ആളെന്ന് പറഞ്ഞാൽ നിസ്സാരക്കാരനല്ല, പോരാത്തതിന് രജനിമക്കൾ മണ്ഡ്രത്തിൻ്റെ , ചെന്നൈ ദക്ഷിണ പ്രവിശ്യയുടെ പ്രധാന കാര്യനിർവ്വാഹകനും, പോരെ കൂത്ത്. രജനീകാന്തിന് പ്രിയപ്പെട്ട ഒരാളുടെ മേൽ കൈവച്ചാൽ പ്രത്യേകിച്ച് പറയണ്ടല്ലോ, തമിഴ്‌നാട്ടിൽ എന്നു വേണ്ട, തമിഴൻ ഉള്ള ഏത് ഗല്ലിയിൽ പോയൊളിച്ചാലും ഓടിച്ചിട്ട് ഇടിച്ചിടിച്ച് ചോരതുപ്പിക്കും. അതിൽ കിളവനെന്നോ, കൊച്ചനെന്നോ വ്യത്യാസമില്ല, ആപാദചൂഢം തമിഴ് ജനതക്കും അയാളൊരു നടനല്ല, മറിച്ചൊരു വികാരമാണ്.
ഞാൻ നിലത്തൊക്കെ ഒന്ന് പരതിനോക്കി എൻ്റെ കയ്യോ കാലോ ഊരി വീണിട്ടുണ്ടോ എന്നറിയാനായി. അവരെല്ലാരും കൂടിയെന്നെ ചായക്കടയിൽ കൊണ്ടിരുത്തി. കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടികൊണ്ട് പോയി. ടേണി വായപൊത്തിച്ചിരിക്കുന്നുണ്ട് എൻ്റെ ഇരുപ്പ് കണ്ടിട്ട്. അവൻ കരണ്ട്കമ്പിയിൽ ഇരുന്ന കാക്കയെ ഓടിച്ചു,
“പോ കാക്കെ ചുമ്മ കരണ്ടടിച്ച് വീണ്, ആൾക്കാരെ ചിരിപ്പിക്കാൻ”
അവൻ കാക്കയേടെന്ന പോലെ എന്നോട് പറഞ്ഞു, മീനാക്ഷിക്കും ചെറുതായിട്ട് ചിരി വരണുണ്ടെന്നു തോന്നുന്നു. അവര് കൊറച്ച് വെള്ളം തന്നു, മുഖം കഴുകാൻ, നല്ല ഗാരൻ്റി കരിഓയിൽ, അത് വെള്ളത്തിൽ അനങ്ങിയത് പോലുമില്ല. സ്വതവേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്ന് പറയും പോലെ പുറത്ത് കാട്ടിയ അടിയെല്ലാം നീലിച്ചു കിടപ്പുണ്ട്.
“എന്ന തമ്പി, നെരുപ്പിലെ തഴുക്കി വിഴുന്തിടിച്ചാ” ചായക്കടക്കാരൻ അണ്ണാച്ചിയുടെ പുളിച്ച കോമഡി കേട്ട് എനിക്ക് നന്നായി പൊളിഞ്ഞ് വന്നു.
“ നീ ചായ അടിച്ചാ മതിടാ തെണ്ടി, എന്നെ അടിക്കാൻ നിക്കണ്ടട, അലവലാതി.”
എൻ്റെ കണ്ട്രോളു പോയൊടങ്ങീന്ന് കണ്ടപ്പോൾ, കൂട്ടത്തിലെല്ലാവർക്കും ചിരിപൊട്ടി തുടങ്ങി. മലയാളം മനസ്സിലായില്ലെങ്കിലും, എൻ്റെ കാട്ടികൂട്ടലുകള് കണ്ടപ്പോൾ കുമുദവും, കുമാറണ്ണനും വരെ ചിരിക്കുന്നുണ്ട്.
കാര്യങ്ങൾ ഒന്ന് ശാന്തമായി
ടോണി ഏതോ പടത്തിൻ്റെ റികോഡിംങ് ന് ഇടയിൽ ഇറങ്ങി വന്നതാണ്. അവിടന്ന് വിളി വന്നപ്പോൾ, എന്നോട് വീട്ടിപോയി നല്ലപോലെ സോപ്പിട്ട് കുളിക്കാൻ പറഞ്ഞ്, അവൻ തിരിച്ച് പോയി. ‘സുടുതണ്ണി പോട്ട്’ (ചൂട് വെള്ളത്തിൽ) കുളിച്ചാൽ ഇത് വേഗം ഇളകി പൊക്കോളുമെന്നു ഉപദേശം തന്ന്, കുമുദവും, കുമാറണ്ണനും യാത്ര പറഞ്ഞ് നടന്നു. മീനാക്ഷിയെ നിർബന്ധിച്ച് ഹോസ്റ്റലിലേക്ക് പറഞ്ഞ് വിട്ട്, എതിരെ വരുന്ന ഓട്ടോകൾക്ക് കൈകാണിച്ചു തുടങ്ങി.
പുറകിൽ ചായക്കടക്കാരൻ, കൂട്ടുകാരനു വിശദമായി അവിടെയുണ്ടായ സംഭാഷണത്തിൻ്റെ ഉള്ളടക്കം പറഞ്ഞു കൊടുക്കുന്നുണ്ട്.
“ഇന്ത അലവലാതി വന്ത്, കേരളാവിലെ പെരിയ പലകാരം, നാൻ പലവാട്ടി സാപ്പിട്ടുരുക്കെ. റെമ്പ ടേസ്റ്റ്, അതാ തമ്പി കേട്ടാറ്. ഇങ്കെ കടയാത് അത്. അടുത്ത വാട്ടി പാത്തുക്കളാം”
ഞാൻ അയാളെ തലചെരിച്ച് നോക്കി, അല്ല അയള് സീരിയസ് ആണ്. കൂട്ടുകാരനും ‘അലവലാതി’ കേരളത്തിലെ ഏതോ വലിയ പലഹാരമാണെന്നു വിശ്വസിച്ച മട്ടാണ്. എനിക്ക് ചിരിയും വരുണുണ്ട്, കരച്ചിലും വരണുണ്ട്.
എൻ്റെ കോലം കണ്ട് ഒരാളുപോലും വണ്ടി നിർത്തിയില്ല. അവസാനം ഒരു പ്രായമായ ആൾ, പാവംതോന്നി നിറുത്തി തന്നു. വീട് എത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ഞാൻ ആരും കാണാതെ, നിറുത്തിയിട്ടിരുന്ന വണ്ടികളുടെ മറപറ്റി വീട്ടിലേക്ക് കയറികൂടി. എല്ലാ ആവേശവും ഇവിടെ അവസാനിച്ചു.
ഞാൻ കരിഓയില് മുങ്ങിയ ജീൻസും,ഷർട്ടും ഊരിയെറിഞ്ഞ്, ബോക്സർ മാത്രം ഇട്ട് കണ്ണാടിയിൽ പോയി നോക്കി.
“ഇയ്യോ….”
മുഖംമൊത്തം ഓയിലാണ് കഴുത്തിലും, നെഞ്ചിൽ കുറച്ച് ഭാഗത്തും എല്ലാം ഉണ്ട്. പുറത്ത് നല്ല നീറ്റലുണ്ട് എവിടെയൊക്കെയോ പോറി മുറിഞ്ഞിട്ടുണ്ട്. ഞാൻ ബാത്ത്റൂമിൽ കയറി ഗീസർ ഓൺ ചെയ്ത്, ഒരു ബക്കറ്റ് എടുത്ത് തിരിച്ച് വച്ച് അതിൽ കയറിയിരുന്ന് മുൻപിലെ ചുവരിലെ ടൈലും നോക്കി മിണ്ടാതെയിരുന്നു. അതിൽ പൂക്കളുടെ ചിത്രപ്പണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അന്തമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.
എൻഡ് ഓഫ് ദ ഡേ, എല്ലാ ദിവസത്തിനുമന്ത്യത്തിൽ നമ്മൾ തനിച്ചാണെന്നറിയുമ്പോൾ, നമ്മുടെയെല്ലാം അകത്തെവിടെയോ ഒളിച്ചിരുപ്പുള്ള ഒരു കൊച്ചുകുട്ടി ചാടി പുറത്തുവന്നിരുന്ന് നമ്മളെ നോക്കി കരയും.
ഇത്തരത്തിലുള്ളൊരു ദിവസം വിളിക്കാതെയും പറയാതെയും കയറി വരുമ്പോൾ, തലചായ്ക്കിരിക്കാൻ ഒരു മടിതട്ടെങ്കിലും ബാക്കിയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ.