മീനാക്ഷി കല്യാണം – 5അടിപൊളി  

തിരിഞ്ഞ് നോക്കുമ്പോൾ കരച്ചിലിൻ്റെ വക്കിൽ നിൽക്കുന്ന മീനാക്ഷിയേ കണ്ടു. ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. അവളൊന്ന് പരുങ്ങി, എന്നിട്ട് അടുത്ത് വന്നു.

“ ഇത് മീനാക്ഷി, എൻ്റെ ഭാര്യയാണ്. സാറിൻ്റെ വലിയൊരു ആരാധികയാണ് എല്ലാ പടങ്ങളും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ദിൽബരിൻ്റെ ഇൻ്റർവ്യൂ എല്ലാം സാറിൻ്റെ ഇൻ്റർവ്യൂന്ന് ശേഷം മാത്രം മതീന്ന് പറഞ്ഞ് ഇവളാണ് എന്നെയിന്നിങ്ങോട്ട് കൊണ്ട് വന്നത്.” ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു വന്നു.

അവൾക്ക് ത്യാഗരാജൻസാറിനെ പരിചയപ്പെടാൻ പറ്റിയത് വളരെ സന്തോഷമായി.

അദ്ദേഹം അവളോട് വാത്സല്യത്തോടെ കവിളിൽ തട്ടി വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

മക്കളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്ക് അറിയാവുന്ന അച്ഛൻ ഒരുപാട് നാളുകളായി ചിരിക്കാറില്ലായിരുന്നു. ആ മുറിയും പുസ്തകങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലോകം. അദ്ദേഹത്തിനിനുണ്ടായ മാറ്റം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. എനിക്കും മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞ ഒരു ഇൻ്റർവ്യൂ ആയി മാറിയിരുന്നു ഇന്നത്തെ ഇൻ്റർവ്യൂ. മീനാക്ഷി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇന്നിവിടെ വന്നത്. എൻ്റെ എല്ലാ സന്തോഷത്തിൻ്റെയും തുടക്കം അവളാണ്. എനിക്ക് അങ്ങനെയാണ് മനസ്സിൽ തോന്നിയത്. ഞാൻ ഇളംവയലറ്റ് കോട്ടൻ സാരിയിൽ സുന്ദരിയായി നിലകൊണ്ടിരുന്ന അവളെ ചേർത്ത് പിടിച്ചു. അവിടെ നിന്നും നടന്നു. എൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ, അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഇന്നത്തെ ദിവസം അവൾക്കും മറക്കാൻ പറ്റാത്ത ഒന്നാണെന്നു എനിക്കുറപ്പായിരുന്നു. അവളെൻ്റെ തോളിൽ ചാരി നടന്നു. പുറത്തേക്കിറങ്ങി ആരും കാണാതെ, ഞാൻ അവളുടെ കവിളിൽ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു. അവളുടെ താമരപൂവൊത്ത കപോലങ്ങൾ വീണ്ടും ചുവന്നു തുടുത്തു. ഞാൻ നോക്കി നിൽക്കെ മൂക്കിൻ തുമ്പിലേക്ക് പോലും രക്തമിരച്ചു കയറി ചുവന്ന് മാതളപ്പൂവിൻ്റെ നിറമായി.
പ്രഥമദൃഷ്ടിയിൽ ഉണ്ടാകുന്നതാണോ പ്രണയം!!! അല്ലേയല്ല എന്നതാണ് ഉത്തരം…..

അത് മനോഹരമായ ലക്ഷോപലക്ഷം നിമിഷങ്ങളുടെ സംഗമമാണ്. പുറമേയുള്ളവർക്ക് അത് ഒരുപക്ഷെ നിസ്സാരമായി തോന്നാം.

ലോകത്ത് ഏറ്റവും മാരകമായവയെല്ലാം നിസ്സാരമായവയാണെന്ന് കേട്ടിട്ടില്ലെ.

നിസ്സാരമായ ചിത്രശലഭത്തിൻ്റെ ചിറകടിയിൽ നിന്നുണ്ടാവുന്ന ചെറിയ മർദ്ദവ്യതിയാനം, മറ്റൊരിടത്ത് ഭീകരമായ ചക്രവാതങ്ങൾ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വരെ കാരണമാകുമെന്ന് നിങ്ങൾ കേട്ടിട്ടില്ലെ.

അതെ, ഇതും അതുപോലൊരു വിശ്വവിഖ്യാദ്ധമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ ആണ്.

****************

പറഞ്ഞിരിക്കലെ രാത്രിയായി, ഞങ്ങൾ ചെന്നൈ നഗരത്തിൻ്റെ തനതായരുചികൾ പലതും മാറിമാറിരുചിച്ചു കൊണ്ട് മുന്നേറുകയായിരുന്നു..

രാത്രി എല്ലാത്തിനും ഇരട്ടി വർണ്ണാഭതോന്നിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം. ദിനരാത്രം അദ്ധ്വാനിച്ച ഒരാളുടെ മുഖത്ത് ചിരിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും ഒരു തമിഴൻ്റെ മുഖത്ത് അതുണ്ടായിരിക്കും. ലോകത്ത് മറ്റൊരിടത്തും നമുക്കത് കാണാൻ ബുദ്ധിമുട്ടാണ്.

അദ്ധ്വാനികുന്നവരുടെ നഗരം. നിഷ്കളങ്കമായി മനസ്സു തുറന്ന് ചിരിക്കുന്നവരുടെ നഗരം. ഞങ്ങൾ അതിനിടയിൽ കൂടി കവാത്ത് തുടർന്നു.

“ ഇങ്ങനെ നടന്ന മതിയോ, ഹോസ്റ്റലിൽ കയറണ്ടെ ?”

“ആം” അവൾ കയ്യിലിരുന്ന ആവിയിൽ വേവിച്ചെടുത്ത കടല അലക്ഷ്യമായി വായിലേക്ക് എറിയുന്നതിനിടയിൽ, ഒട്ടും ആത്മാർഥതയില്ലാതെ മൂളി.

“ പോകാം പക്ഷെ ഒരു കാര്യം ണ്ട്.” ഞാൻ സംശയത്തിൽ അവളെ നോക്കി.

“ന്നെ സൈക്കിളി കൊണ്ടോണം”

ഞാൻ അവളെ നോക്കി ചിരിച്ചു. ഇന്നലെ ഞാൻ അതിൽ വന്നപ്പൊ തോന്നിയ ആഗ്രഹം ആവും, ഇപ്പൊഴാണ് പറയണത്.

ൻ്റെ മീനാക്ഷിക്കൊച്ച് അവക്കത്ര ഇഷ്ടം ഇള്ളോരുടെ അടുത്ത് മാത്രേ അവളുടെ മോഹങ്ങളുടെ കെട്ടഴിക്കൂ എന്നെനിക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ആ കുഞ്ഞു കുഞ്ഞ് മോഹങ്ങൾക്കപ്പുറം എനിക്ക് വേറെന്ത് സന്തോഷമാണുള്ളത്. ഞാൻ അവളുടെ കരിങ്കൂവളം പൂത്തപോലുള്ള കണ്ണുകളിലേക്ക് നോക്കി. അത് മനോഹരമായി ആശ്ചര്യത്തിൽ തുറന്നടയുന്നു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, ആദ്യമായി അവളുടെ മോഹങ്ങൾ കേൾക്കാനും, അതിനു കൂട്ടുനിൽക്കാനും ഒരാളെ കിട്ടിയ സന്തോഷമായിരുന്നു. ശരിക്കും ഇവളോട് ഇതുവരെയാരും ഇത്രസ്നേഹം കാണിച്ചിട്ടില്ലെ…!!
ഇവളുടെ ഭാവങ്ങളിൽ സ്നേഹം പോലും ഒരു പുതുമയാണ്.

*************

തിരക്കൊഴിഞ്ഞ വിജനമായ വീഥികളിലൂടെ ഞങ്ങളെയും വഹിച്ച് കൊണ്ട് സൈക്കിൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുൻവശത്ത് ഇരിക്കുന്ന മീനാക്ഷി, എൻ്റെ നെഞ്ചിൽ ചാരിയിരുന്ന് പൂർണ്ണ ചന്ദ്രനെ നോക്കി. മുഴുവൻ വലിപ്പത്തിലെത്തിയ ചന്ദ്രൻ ‘റെഡ് മൂൺ’ എന്ന് സായിപ്പ് വിളിക്കുന്ന രക്തവർണ്ണ നിറത്തിൽ സാധാരണയിലും ഏറെപെരുത്ത മുഴുമതി അത് നിറഞ്ഞ് നിൽക്കുന്നു. മാർഗ്ഗഴിമാസം ആണ് സ്ത്രീകളിലെല്ലാം പാർവ്വതിയുണരുന്ന മാസം, പോരാത്തതിന് പൗർണ്ണമിയും. ഇടവഴികളിൽ ഇല്ലിക്കാടുകളിൽ, വിരിഞ്ഞ് നിൽക്കുന്ന കാട്ടുമല്ലികളിലെല്ലാം പ്രണയം മണക്കുന്നു. കാച്ചെണ്ണയില്ലെങ്കിലും, കന്മദമില്ലെങ്കിലും മീനാക്ഷിയുടെ കേശഭാരത്തിന് മർത്യനെ മയക്കുന്ന പരിമളമാണ്. അവൾ രാത്രിയുടെ സർപ്പസൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിശബ്ദമായി അവളുടെ കയ്യിലിരിപ്പുള്ള കടലയെ നിർദാക്ഷിണ്യം ആക്രമിച്ച് കൊണ്ടിരിക്കുന്നു.

“പാ….തിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ പ്രായം

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം….”

അവള് സംസാരിക്കാതെ കണ്ടപ്പോൾ ഞാൻ വെറുതെ മൂളി. അവൾ ആദ്യത്തെ വരികൾ ശ്രദ്ധിച്ചിരുന്നു, ഞാൻ ഇനിയും അടുത്ത വരികൂടി പാടി കുളമാക്കും എന്ന് തോന്നിയപ്പോൾ എൻ്റെ വായിൽ അവളുടെ കൈയിലിരുന്ന കടല തട്ടിതന്നു. എന്നിട്ട് മധുരമായി തന്നെ എനിക്ക് അത് പാടി തന്നു. അവള് വലിയ പാട്ടുകാരി ഒന്നുമല്ല, എങ്കിലും അതവളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു ഇമ്പമുണ്ടായിരുന്നു. രാത്രിയുടെ രാഗംപോലെ മധുരവും നിർമ്മലവുമായ ശബ്ദം.

“പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ പ്രായം…

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം…

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള

താമരപ്പൂവെന്നു ചൂടി….”

അതിൽ ലയിച്ചിരുന്നിരുന്ന എനിക്ക് പെട്ടെന്ന് മനസ്സിലേടിയ കഥയിൽ ചിരിപൊട്ടി. അവൾ തിരിഞ്ഞ് എന്നെ നോക്കി. പുരികം വളച്ചു പൊന്തിച്ച് ചോദിച്ചു.

“അത്രക്ക് മേശാണോ ൻ്റെ ശബ്ദം”

“ഏയ്, എന്ത് രസാ മീനാക്ഷി, നിൻ്റെ ശബ്ദത്തിൽ അത് കേൾക്കാൻ, അപ്പൊ എനിക്ക് പഴയ ഒരു തമിഴ് നാടോടി കഥ ഓർമ്മ വന്നതല്ലെ, അതിൽ ഇതുപോലെ രണ്ട് കഥാപാത്രങ്ങളുണ്ട്.”
മീനാക്ഷി കഥ കേൾക്കാൻ തയ്യാറായി തിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *