കാര്യങ്ങൾ ഒന്ന് ശാന്തമായി
ടോണി ഏതോ പടത്തിൻ്റെ റികോഡിംങ് ന് ഇടയിൽ ഇറങ്ങി വന്നതാണ്. അവിടന്ന് വിളി വന്നപ്പോൾ, എന്നോട് വീട്ടിപോയി നല്ലപോലെ സോപ്പിട്ട് കുളിക്കാൻ പറഞ്ഞ്, അവൻ തിരിച്ച് പോയി. ‘സുടുതണ്ണി പോട്ട്’ (ചൂട് വെള്ളത്തിൽ) കുളിച്ചാൽ ഇത് വേഗം ഇളകി പൊക്കോളുമെന്നു ഉപദേശം തന്ന്, കുമുദവും, കുമാറണ്ണനും യാത്ര പറഞ്ഞ് നടന്നു. മീനാക്ഷിയെ നിർബന്ധിച്ച് ഹോസ്റ്റലിലേക്ക് പറഞ്ഞ് വിട്ട്, എതിരെ വരുന്ന ഓട്ടോകൾക്ക് കൈകാണിച്ചു തുടങ്ങി.
പുറകിൽ ചായക്കടക്കാരൻ, കൂട്ടുകാരനു വിശദമായി അവിടെയുണ്ടായ സംഭാഷണത്തിൻ്റെ ഉള്ളടക്കം പറഞ്ഞു കൊടുക്കുന്നുണ്ട്.
“ഇന്ത അലവലാതി വന്ത്, കേരളാവിലെ പെരിയ പലകാരം, നാൻ പലവാട്ടി സാപ്പിട്ടുരുക്കെ. റെമ്പ ടേസ്റ്റ്, അതാ തമ്പി കേട്ടാറ്. ഇങ്കെ കടയാത് അത്. അടുത്ത വാട്ടി പാത്തുക്കളാം”
ഞാൻ അയാളെ തലചെരിച്ച് നോക്കി, അല്ല അയള് സീരിയസ് ആണ്. കൂട്ടുകാരനും ‘അലവലാതി’ കേരളത്തിലെ ഏതോ വലിയ പലഹാരമാണെന്നു വിശ്വസിച്ച മട്ടാണ്. എനിക്ക് ചിരിയും വരുണുണ്ട്, കരച്ചിലും വരണുണ്ട്.
എൻ്റെ കോലം കണ്ട് ഒരാളുപോലും വണ്ടി നിർത്തിയില്ല. അവസാനം ഒരു പ്രായമായ ആൾ, പാവംതോന്നി നിറുത്തി തന്നു. വീട് എത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ഞാൻ ആരും കാണാതെ, നിറുത്തിയിട്ടിരുന്ന വണ്ടികളുടെ മറപറ്റി വീട്ടിലേക്ക് കയറികൂടി. എല്ലാ ആവേശവും ഇവിടെ അവസാനിച്ചു.
ഞാൻ കരിഓയില് മുങ്ങിയ ജീൻസും,ഷർട്ടും ഊരിയെറിഞ്ഞ്, ബോക്സർ മാത്രം ഇട്ട് കണ്ണാടിയിൽ പോയി നോക്കി.
“ഇയ്യോ….”
മുഖംമൊത്തം ഓയിലാണ് കഴുത്തിലും, നെഞ്ചിൽ കുറച്ച് ഭാഗത്തും എല്ലാം ഉണ്ട്. പുറത്ത് നല്ല നീറ്റലുണ്ട് എവിടെയൊക്കെയോ പോറി മുറിഞ്ഞിട്ടുണ്ട്. ഞാൻ ബാത്ത്റൂമിൽ കയറി ഗീസർ ഓൺ ചെയ്ത്, ഒരു ബക്കറ്റ് എടുത്ത് തിരിച്ച് വച്ച് അതിൽ കയറിയിരുന്ന് മുൻപിലെ ചുവരിലെ ടൈലും നോക്കി മിണ്ടാതെയിരുന്നു. അതിൽ പൂക്കളുടെ ചിത്രപ്പണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അന്തമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.
എൻഡ് ഓഫ് ദ ഡേ, എല്ലാ ദിവസത്തിനുമന്ത്യത്തിൽ നമ്മൾ തനിച്ചാണെന്നറിയുമ്പോൾ, നമ്മുടെയെല്ലാം അകത്തെവിടെയോ ഒളിച്ചിരുപ്പുള്ള ഒരു കൊച്ചുകുട്ടി ചാടി പുറത്തുവന്നിരുന്ന് നമ്മളെ നോക്കി കരയും.
ഇത്തരത്തിലുള്ളൊരു ദിവസം വിളിക്കാതെയും പറയാതെയും കയറി വരുമ്പോൾ, തലചായ്ക്കിരിക്കാൻ ഒരു മടിതട്ടെങ്കിലും ബാക്കിയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ.
********
എത്രനേരം അങ്ങനെ തന്നെയിരുന്നുവെന്ന് ഓർമ്മയില്ല. ആരോ വന്ന് ഹീറ്റർ ഒഫ് ചെയ്ത് ചുമലിൽ കയ്യ് വച്ച്, പൈപ്പ് തുറന്നു.
“ യിയ്യോ……. ” ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിതിരിഞ്ഞു.
“ ഇനി പേടിച്ച് ചാവണ്ട…, ഞാനാണ് ” മീനാക്ഷി ഒന്ന് ഞെട്ടി നെഞ്ചിൽ കയ്യ് വച്ചുകൊണ്ട് പറഞ്ഞു.
“ എനിക്കറിയാരുന്നു, ഇന്നിവിടെ വന്നിട്ടു, ഇങ്ങനെ ഈ ഇരിപ്പിരിക്കുണുണ്ടാവൂന്നു.” ഇത് പറയുന്നതിനിടയിൽ അവൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി മയപ്പെടുത്തി പാകമുള്ള ചൂടായപ്പോൾ അവളെന്നു ചിരിച്ചു. ഞാൻ അവളെ നോക്കി, ഇന്നു മുഴുവൻ ഉടുത്ത് ഉലഞ്ഞ കോട്ടൻസാരി ആ ഒതുങ്ങിയ അരകെട്ടിലേക്കു കയറ്റിക്കുത്തിയിട്ടുണ്ട്, മുടിയവിടവിടെ അഴിഞ്ഞ് ഇഴകളൂർന്നിറങ്ങി കിടപ്പുണ്ട്, അന്ന് മുഴുവൻ ക്ലാസ്സുകളിൽ കയറിയിറങ്ങി, തലതെറിച്ച പിള്ളേരോട് വായിട്ടലച്ചതിൻ്റെ ക്ഷീണം മുഴുവൻ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. ഇവളുടെ ഈ വാടിയ മുഖത്തിനു പോലും എന്തൊരു തേജസ്സാണ്.
അവൾ ശ്രദ്ധയോടെ എൻ്റെ ദേഹത്ത് പതിഞ്ഞു കിടന്നിരുന്ന ക്ഷതങ്ങളിലും, അടികൊണ്ട തടിമ്പ്കളിലും, വിരലോടിച്ച്, അവിടവിടെ തെളിഞ്ഞു ചോരപ്പൊടിഞ്ഞ് കിടന്നിരുന്ന മുറിവുകളിൽ ഏതിലോ, വിരൽ ചെന്ന് കൊണ്ടപ്പോൾ പെട്ടന്നെന്നിൽ മിന്നിമറഞ്ഞ വേദന ഞാൻ കടിച്ചമർത്തി. അതവൾ വിരലിനാൽ തിരിച്ചറിഞ്ഞു. ആ മിഴികൾ ആർദ്രമായി. കാതരമായ ആ നിറമിഴികൾ എൻ്റെ കണ്ണുകളിൽ തന്നെയൂന്നി, എൻ്റെ മനസ്സിലെ വ്യാകുലതകൾ മനസ്സിലായെന്ന പോലെ ഇരുതോളുകളിലും പിടിച്ചുവൾ എനിക്കുറപ്പ് തന്നു.
