മീനാക്ഷി കല്യാണം – 5അടിപൊളി  

അതും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് ഓട്ടേയിൽ വച്ചടിച്ചു. എന്തൊക്കെ തന്നെ സംഭവിച്ചാലും, മീനാക്ഷി എനിക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെയാണ്.

***************

ക്യാൻറീനിൽ….

പരിതാപകരമായ അവസ്ഥയിൽ ചുരുണ്ട് കൂടികിടക്കുന്ന ആ തൈർസാദത്തേയേം, അതിനടുത്ത് ചെമ്പു വളയം പോലെ യാതൊരുവിധ മയവുമില്ലാതെ കിടക്കുന്ന ഉഴുന്നുവടയേയും നോക്കി മീനാക്ഷി നെടുവീർപ്പിട്ടു. കഴിക്കാതെ വേറെ വഴിയില്ല. നല്ല വിശപ്പുണ്ട്. അറിഞ്ഞെന്തെങ്കിലും കഴിച്ചിട്ട് ഒരു ദിവസമായിക്കാണും. ഉണ്ണിയേട്ടൻ എന്നെ പാടെ മറന്നെന്നു തോന്നുന്നു. ക്ഷീണം മാറിയാണാവോ. എത്ര വട്ടം വിളിച്ചു ഫോൺ സ്വിച്ച്ട് ഓഫ് ആണ്. അവൾ മുൻപിലിരിക്കുന്ന കുഴപ്പം പിടിച്ച ഭക്ഷണത്തേക്കാൾ കുഴഞ്ഞ ചിന്തകളിൽ ആയിരുന്നു.

ഇടയിലെപ്പോഴോ തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം വ്യാപിച്ച് കിടക്കുന്ന തുറന്നിട്ട ക്യാൻ്റീൻ വാതിലിലേക്ക് അവളുടെ ശ്രദ്ധപോയി. അവിടെ കട്ടിളയും ചാരി, പൊള്ളുന്ന വെയിലിനെ കീറിമുറിച്ച് ചിരിച്ചു കൊണ്ട് അവളുടെ സുമുഖനായ സഹധർമ്മചാരി നിൽപ്പുണ്ടായിരുന്നു. അവൻ അവൾക്കടുത്തേക്ക് നടന്ന് വന്ന് ആ പാത്രമെടുത്ത് മാറ്റി, അവിടെ ഒരു പൊതി വച്ചു. അതിൽ നിന്നും വരുന്ന കൊതിപിടിപ്പിക്കുന്ന വാസന അവളുടെ നാസികയിലേക്ക് അരിച്ച് കയറി. അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നകന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൾ നടന്നകലുന്ന തൻ്റെ പ്രിയതമനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അവളതിനെ വരുതിയിലാക്കാൻ ഏറെ പാടുപെട്ടു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ആദ്യമായി ഒരാൾ അനന്തമായ സ്നേഹം കൊണ്ട് തന്നെ കൂടുകയാണ്. എങ്ങിനെ താൻ അയാളെ ഈ സാഹസത്തിൽ നിന്നും പിൻതിരിപ്പിക്കും. എങ്ങിനെ താൻ അയാളെ സ്നേഹിക്കാതെയിരിക്കും. എങ്ങിനെ ഈ ജീവിതകാലം തന്റെ ഉണ്ണിയേട്ടനെ മറക്കാൻ കഴിയും. അവളുടെ മനസ്സിൽ ഗുപ്തമായ പ്രണയം നിഴലാട്ടമാടുകയായിരുന്നു, ആരോരുമറിയാതെ അവളൊളിപ്പിച്ച പ്രണയം. ഇല്ല ഇതൊരിക്കലും സംഭവിക്കാൻ പാടില്ല. ഞാൻ ഒരിക്കലും പ്രണയത്തിൽ വീണു പോകാൻ പാടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാതിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങേണ്ടതാണ്. ഇപ്പോൾ തന്നെ മണ്ണിൽ മരംവേരിറക്കും പോലെ അയാളിൽ ഏറെ ആഴ്ന്നു പോയി. അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആക്കം കൂട്ടുകയേ ഉള്ളു. അപ്പോൾ മനസ്സിലേക്ക് കടന്നു വന്ന് കുമിഞ്ഞ് കൂടിയ ഒരായിരം ചിന്തകൾക്കടിയിൽ അവൾ ഇതുവരെ പറയാത്ത അവളുടെ ആദ്യ പ്രണയത്തെ കുഴിച്ചു മൂടി. അവൾ നടന്നകലുന്ന അരവിന്ദനെ അവസാനമായി ഒരുവട്ടം കൂടി നോക്കി. ഒരുതുള്ളി കണ്ണുനീർ ആ ചുവന്ന കവിളിണകളിൽ കൂടി ഒഴുകിയിറങ്ങി, ആ കുഞ്ഞു നുണക്കുഴികളിലൊന്നിൽ വന്നു നിറഞ്ഞു. ശരിയാണ് ആദ്യ പ്രണയം ആർക്കും മറക്കാൻ കഴിയില്ല.
****************

അന്നത്തെ പണിയൊക്കെ ഒരു തരത്തിൽ സൈഡ് ആക്കി, ഇറങ്ങിയപ്പോൾ 6 മണി. വീട്ടി പോയി കട്ടിലിൽ വീണ് ഒന്ന് കണ്ണടച്ചു. കണ്ണു തുറന്നപ്പോൾ സമയം 10:15. അവളെന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ.വേണ്ടം ഇന്നിനി പോകണ്ട എന്ന് വച്ചു. പക്ഷെ എന്ത് ചെയ്യാം, 10:30 ന് ഞാൻ അരിപ്പൊടിയും ശർക്കരയും അന്വേഷിച്ച് അടുക്കളയിലെത്തി. പിന്നെയും കുറച്ച് നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നേരെ ചെന്ന് എടുത്ത് വച്ച വറുത്ത അരിപ്പൊടിയെടുത്ത് ചൂടുവെള്ളം ചേർത്ത് കുഴച്ച് വച്ച്. കുറച്ച് നെയ്യ് എടുത്ത് കയ്യിൽ പുരട്ടി അത് ഒന്നു കൂടി കുഴച്ചെടുത്ത് മയപ്പെടാൻ വച്ചു. ഞാൻ ഇത് വേണോ വേണ്ടയോ എന്ന തീരുമാനത്തിൽ പോലും എത്തിയിരുന്നില്ല. എങ്കിലും എൻ്റെ തലതെറിച്ച ശരീരം അക്ഷീണം പണി തുടങ്ങി.

നല്ല കറുത്ത ഉണ്ടശർക്കരയെടുത്ത് ഉടച്ച് പാത്രത്തിലിട്ട് വെള്ളം ചേർത്ത് കുറുക്കിയെടുത്തു. ചെരുകിയ ഇളംനാളികേരം കുറുക്കിയ കടുംശർക്കരയിലിട്ട് വിളയിച്ച്, അണ്ടിപരിപ്പ് നെയ്യിൽ വാട്ടി അതിന് മുകളിൽ താളിച്ച് ഇളക്കി മാറ്റി വച്ചു. ഓടിപ്പോയി കിഴക്ക് ബാൽക്കണിയിൽ നിന്ന് ശെൽവ അണ്ണൻ മക്കളെ പോലെ നോക്കുന്ന വാഴയിൽ, ഇല അധികം ഉണ്ടോന്ന് നോക്കി. വേണ്ട കുറവാണ്. ഇനിയും ആവശ്യം വരും. ഞാൻ അട വേണ്ടെന്നു വച്ചു. മയപ്പെടുത്തിയ മാവെടുത്ത് ഉള്ളംകയ്യിൽ വച്ച് പരത്തി അതിനുള്ളിൽ നല്ല കുറുകിയ ശർക്കരനീരൊലിക്കുന്ന നാളികേര മിശ്രിതം നിറച്ച് ഇരുഭാഗവും ബന്ധിപ്പിച്ച് ഉരുട്ടി ബോളാക്കിയെടുത്തു. അങ്ങനെ ഒരു ആറേഴ് എണ്ണം നിസ്സാരസമയത്തിൽ ഞാൻ ഉരുട്ടിയെടുത്തു. അതെല്ലാം ഇഡലി ചെമ്പിൽ നിരത്തി ആവിയിൽ വേകിച്ചെടുത്തു. ഞാൻ അതെക്കെ പുറത്തെടുത്തു വാട്ടിയ വാഴയിലയിൽ പൊതിയാനായി നിരത്തി. ഞാൻ മുമ്പിലിരിക്കുന്ന ആവി പറക്കുന്ന ആ സുന്ദരകുട്ടനെ നോക്കി. തൊട്ടാൽ ശർക്കര തെറിക്കുന്ന നല്ല സൊയമ്പൻ “കൊഴുക്കട്ട” അരിപ്പൊടിക്ക് പുറത്തേക്ക് പോലും ശർക്കരയുടെ ആ ലഹരിപ്പിടിപ്പിക്കുന്ന കടുംനിറം തെളിഞ്ഞ് കാണുന്നുണ്ട്. രുചിയുടെ ആ ഗോളകങ്ങൾ പൊതിയുമ്പോൾ ഞാൻ വെറുതേ ആലോചിച്ചു ‘പാചകം ഒരു കടലാണെങ്കിൽ ഞാൻ അതിലൊരു കുഞ്ഞു കൊമ്പൻ സ്രാവ് തന്നെ’.
അതെല്ലാം പൊതിഞ്ഞെടുത്ത് വാച്ച്മാൻചേട്ടൻ്റെ കയ്യിൽ നിന്ന് സൈക്കിളും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് വച്ചു പിടിച്ചു. സമയം 11:45, അവളുറങ്ങിക്കാണും എങ്കിലും എൻ്റെ ഒരു സമാധാനത്തിന് ഞാൻ അത്രടം വരെ പോകാൻ വച്ചു.

തെങ്ങോലകൾക്കിടയിൽ കൂടി എന്നെ എത്തിനോക്കുന്ന പൂനിലാവും, ഇടക്കിടെ ആശ്വാസമായി വീശുന്ന തണുത്ത ഇളങ്കാറ്റും, നിറഞ്ഞ ഈ സുന്ദരരാത്രിയും, അതിനെല്ലാമൊപ്പം അമ്പിളിവട്ടമുള്ള കൊഴുക്കട്ടയും പൊതിഞ്ഞ് പ്രണയിനിക്ക് സമ്മാനിക്കാൻ പഴയൊരു സൈക്കിളിൽ പോയികൊണ്ടിരിക്കുന്ന ഞാനും. ഒരുപാട് വർഷങ്ങൾ പിന്നോട്ട് പോയി ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയിലെന്നോ ഒരു ദശകങ്ങളിൽ ഞാൻ ചെന്നെത്തി നിൽക്കുന്നത് പോലെ എനിക്ക് തോന്നി .

ആധുനികയുടെ കറപറ്റികളങ്കപ്പെടാത്ത നിഷ്കളങ്ക പ്രണയവുമായി, മട്ടുപ്പാവിൽ കാത്തിരിക്കുന്ന അപ്സരകന്യകയായ എൻ്റെ പ്രിയകാമിനിയുടെ പുളകം കൊള്ളിക്കുന്ന ഓർമ്മകളിൽ, ഞാൻ സൈക്കിൾ ആഞ്ഞ് ചവിട്ടി. ഇതെല്ലാം യഥാർത്ഥ്യത്തിൽ നിന്നും ഒരുപാടു മൈലുകൾ അകലെ തന്നെ ആയിരുന്നു. അവൾക്ക് എന്നോടുള്ള മനോഭാവം എന്തെന്ന് പോലും എനിക്കറിയില്ല. പ്രണയം ഈ കഥയിൽ എന്നിൽ മാത്രം ഒതുങ്ങി പരിമിതപ്പെട്ടിരിക്കുന്നു. പ്രണയം എന്നു പറയുന്നതിനെക്കാൾ വട്ടെന്ന് പറയുന്നതാവും ശരി. ബഷീർ പറഞ്ഞതു പോലെ വട്ടു വരാനും ഒരു ഭാഗ്യo വേണ്ടെ. അല്ലെങ്കിൽ തന്നെ വിശ്വവിഖ്യാതമായ ഈ ഏകമാർഗ്ഗ പ്രണയത്തിൻ്റെ വരട്ടുച്ചൊറിയിൽ മാന്തുന്നതിനേക്കാൾ സുഖപ്രദമായ മറ്റെന്താണ് ഈ ലോകത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *