പെട്ടന്നെന്തോ നിലത്ത് വീണുടഞ്ഞു. ഞാൻ പതുക്കെ അങ്ങോട്ട് നോക്കി. ടോണി,… അവൻ അവൾക്കായി ഉണ്ടാക്കിയ ഉണ്ണിയപ്പവും കൊണ്ട് വന്നതാണ്. അവൾക്കത് ഏറെ ഇഷ്ടമായിരുന്നു. കഴിക്കാൻ കഴിയില്ലെങ്കിലും, അവനെ കൊണ്ടത് കൊണ്ട് വരീക്കുന്നതും, അവൻ്റെ തമാശകൾ കേട്ടിരിക്കുന്നതും അവൾക്കു ആശുപത്രി കിടക്കയിൽ ശേഷിച്ചിരുന്ന ഒരേയൊരു വിനോദമായിരുന്നു.
അവനതൊക്കെയെങ്ങനെയോ വാരികൂട്ടി വേസ്റ്റ്ബിന്നിലിട്ട് കരഞ്ഞു കൊണ്ട് എനിക്കടുത്ത് ഓടിവന്നു. അവളെ നോക്കി എന്നെ അണച്ച് പിടിച്ചു. പറയാനും കരയാനും എനിക്കിവരു രണ്ടുപേരും മാത്രമേയുള്ളു.
അവൻ ആരോടൊക്കെയോ എനിക്കും, അവൾക്കും വേണ്ടി വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു. തലയുയർത്തി നോക്കുമ്പോൾ അവളുടെ അച്ഛൻ…. രാഘവൻ, എന്നെ അടങ്ങാത്ത പകയിൽ നോക്കുന്നുണ്ട്. അവരവളെയും കൊണ്ട് പോകുകയാണ്. തളർന്നിരുന്നിരുന്ന എൻ്റെ കണ്ണുകളിൽ നിന്നും അവളുടെ നേർത്തവിരലുകൾ മായുംവരെ ഞാൻ നോക്കിയിരുന്നു. അവസാനം വരെയും അവയൊന്ന് ചേർത്ത് പിടിക്കാൻ കഴിയാതെ.
************
ഞാൻ ഞെട്ടിയെഴുന്നേറ്റ് കിതച്ചു കൊണ്ടിരുന്നു. കണ്ണുകളെല്ലാം നിറഞ്ഞൊഴുകി. ഞാൻ പേടിയോടെ ഓർത്തു, മീനാക്ഷി ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. അവൾക്കൊരു കുഞ്ഞു ബാഗ് നിറയേ മരുന്നുണ്ട്. അതവളോട് ചോദിക്കണം, അവളെവിടെ. എൻ്റെ നെഞ്ച് വേഗത്തിൽ മിടിച്ച് കൊണ്ടിരുന്നു.
“ എന്താണ് ദുസ്സ്വപ്നം വല്ലതും കണ്ടതാണോ ? രാവിലെ കണ്ടാൽ അത് ഫലിക്കുമെന്നാണ് പറയുക ”
പരിചയമില്ലാത്ത ഒരു പുരുഷശബ്ദമാണ്, പറയുന്നത് നല്ല എരണംകെട്ടവർത്തമാനവും. ഞാൻ അവൻ ആരാണെന്ന് നോക്കി. സോഫക്കഭിമുഖമായി കസേരയിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഞാൻ ഉണരുന്നതും നോക്കി വലത്കാൽ ഇടത്കാലിന് മുകളിൽ കയറ്റി വച്ച് ചുഴറ്റി കാവലിരിക്കുകയാണ്. ഇവനെ ഞാൻ എവിടെയോ,.. അധികം ഓർക്കേണ്ടി വന്നില്ല. അവൻ സ്വയം പരിചയപ്പെടുത്തി.
“ഹായ്, ഐ ആം ശ്രീറാം, ശ്രീറാം കർത്തികേയൻ. മീനക്ഷി ആൾ റെഡി പറഞ്ഞിരിക്കുമല്ലോ. അരവിന്ദൻ റൈറ്റ്? ഞാൻ ബുദ്ധിമുട്ടിച്ചില്ലല്ലോ.”
ഒരു സി.ബി.എസ്.ഇ. കുട്ടിയുടെ ഔപചരികതയോടെ അവൻ പറഞ്ഞ് നിർത്തി. ശ്രീറാം, മീനാക്ഷിയുടെ കാമുകൻ. എനിക്കെൻ്റെ തലയിൽ ആരോ ആണിയടിച്ച് കയറ്റിയത് പോലെ തോന്നി. അങ്ങനെ ഒരിക്കലും വരരുതെന്ന് ഞാൻ പ്രതീക്ഷിച്ച നിമിഷവും വന്നെത്തി. അതും ഇന്ന് തന്നെ.
അയാൾ കൈകൾ എൻ്റെ നേരെ നീട്ടി ഷേക്ക്ഹാൻഡിനായി. ഞാൻ വെറുതെ അതിലേക്ക് ഒന്ന് നോക്കി. എഴുന്നേറ്റ് അവന് അഭിമുഖമായിരുന്നു. മീനാക്ഷി എവിടെ, അവളിവനോട് എന്നെ കണ്ട് സംസാരിക്കാൻ പറഞ്ഞ് മാറി നിൽപ്പാണോ. ഞാൻ അടുക്കളയിലേക്ക് നോക്കി. ഇല്ല, അവിടെയില്ല.
ഞാൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൻ നീട്ടിയ കൈ വെറുതെ അന്തരീക്ഷത്തിൽ വീശികുലുക്കി പിൻവലിച്ച്, ഒരു സായിപ്പിൻ്റെ ശൈലിയിൽ തുടർന്നു.
“സീ അരവിന്ദൻ, സംഭവിച്ചതെല്ലാം നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് എനിക്കറിയാം. എനിക്കതിൽ വളരെ വിഷമവുമുണ്ട്, ഐ ആം റിയലി സോറി എബൗട്ട് ദാറ്റ്. ഇതെല്ലാം ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയി പോയത് കൊണ്ട് മാത്രം സംഭവിച്ചതാണ്. ബട്ട്, ഇപ്പോൾ ഞാൻ വന്നില്ലേ, ഇനി എല്ലാം ഓക്കെ ആയിരിക്കും. നാളെ തന്നെ ഇതിനൊരു പരിഹാരം ഞാൻ കണ്ടിരിക്കും. അതു കഴിഞ്ഞാൽ നിങ്ങൾക്ക് പഴയതുപോലെ ഇവിടെ (അയാൾ ചുറ്റും നോക്കി, ഫാനിൻ്റെ ശബ്ദത്തിൽ അനിഷ്ടമറിയീച്ച് നെറ്റിചുളിച്ച് തുടർന്നു) ഹാപ്പിയായി, മറ്റും ടെൻഷനുകളൊന്നും തന്നെയില്ലാതെ, ചിൽ ആയിരിക്കാം. എന്താ…. ?”
ഞാൻ ഒന്നും പറഞ്ഞില്ല വെറുതെ നിലത്ത് നോക്കി നെടുവീർപ്പിട്ടു. അവൻ തുടർന്നു.
“നെക്സ്റ്റ് ടൂസ് ഡെ , വിസാ വേരിഫിക്കേഷൻ, അത് ഓക്കെയായാൽ, ഈ മൺത്ത് ലാസ്റ്റ് തന്നെ ഞങ്ങൾ സ്റ്റേറ്റ്സിലേക്ക് മൂവ് ചെയ്യും. എന്നെ നമ്മൾ മീറ്റ് ചെയ്യുമോ എന്ന് തന്നെ സംശയമാണ്, സോ എവരിത്തിങ് ഈസ് കൂൾ… വീ ആർ കൂൾ….”
കൈയ്യും തോളും നാവും വച്ചുള്ള അവൻ്റെ പൊറാട്ട് നാടകവും, കഥാപ്രസംഗവും നിറുത്തി അവനെന്നെ നോക്കി.
‘എവരി തിംങ് ഈസ് നോട്ട് കൂൾ’ എൻ്റെ മനസ്സ് ഒന്നും ഒരിക്കലും നേരെയാവില്ലന്ന് പറഞ്ഞു കൊണ്ടിരുന്നു. വരുന്നത് ദേഷ്യമാണ്. ഞാനതടക്കി അവനെ നോക്കിയിരുന്നു.
“ മീനാക്ഷിയെ കണ്ടില്ലല്ലോ, ഹോസ്റ്റലിൽ ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറഞ്ഞു. സീ, എനിക്ക് ഒരുപാട് സമയമില്ല. നാളെ തന്നെ എംബസിയിൽ ഒന്നുപോണം. പറ്റിയാൽ ഇന്നുതന്നെ അല്ലെങ്കിൽ നാളെ, ഞങ്ങൾ ഇവിടെ നിന്ന് മാറും. രണ്ടാമത് ഒപ്പിടാത്തത് കൊണ്ടു മാരീജ് പെറ്റീഷൻ വയബിൾ അല്ലല്ലോ. അപ്പോൾ ആ കാര്യത്തിൽ പ്രശ്നമൊന്നും വരാൻ പോകുന്നില്ല.
ഒഫ് കോഴ്സ്, ഒരു നന്ദിയിൽ തീർക്കാവുന്ന സഹായമല്ല അരവിന്ദൻ ഞങ്ങൾക്ക് ചെയ്തിരിക്കുന്നത്, എങ്കിലും പറയാതിരിക്കാൻ കഴിയില്ലല്ലോ, എനിവേ താങ്ക്സ്, താങ്ക്സ് എലോട്ട്.”
എനിക്ക് എല്ലാം കൂടി അങ്ങട് പൊളിഞ്ഞ് വന്നു. വാതിലിൽ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ അവനെ കണ്ട് മീനാക്ഷി പകച്ച് വാതിലിൽ ചാരിയതാണ്. കയ്യിലൊരു പാൽപാക്കറ്റും, കുറച്ച് പച്ചക്കറികളുമുണ്ട്. പ്രതീക്ഷിക്കാത്തത് എന്തോ സംഭവിച്ച നടുക്കം മുഖത്തുണ്ടായിരുന്നു. ഈ വിലകുറഞ്ഞ മങ്ങിയ മാക്സി തുണിയിലും അവൾ പതിവിലും ശോഭയോടെ വിളങ്ങി നിന്നു. അവളോട് പറയാനും, ചോദിക്കാനും ഒരുപാടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊരു അരങ്ങിൽ വേഷമറിയാതെയുള്ള ഒരു ആട്ടം, അത് ഞാൻ ആദ്യമായിരുന്നു.
“ ബേബ്, ദേർ യു ആർ. സ്റ്റിൽ സ്വീറ്റ് എൻഡ് സിംപിൾ. ഐ മിസ്സ്ഡ് യൂ സോ ബാഡ്‌ലീ. ഞാൻ നമ്മുടെ അരവിന്ദനെ പരിചയപ്പെടുകയായിരുന്നു. ഓഹ് സോറി, വാട്ട് യൂ യൂസ്ഡ് റ്റു കോൾ ഹിം, ഉണ്ണി, യെസ്സ്. ഉണ്ണിയെ പരിചയപ്പെടുകയായിരുന്നു.”
അവൻ മീനാക്ഷിയെ ചേർത്ത് പിടിച്ച് പറഞ്ഞു. അതെനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ഞാൻ മൊബൈൽ ഫോൺ എടുത്ത്, അവിടെ നിന്നും ഒന്നും മിണ്ടാതെയിറങ്ങി പോന്നു. മീനാക്ഷിക്ക് എന്തോ പറയാൻ ഉണ്ടായിരുന്നു, അപ്പോഴത്തെ അവൻ്റെ കാട്ടികൂട്ടലുകളുടെ ദേഷ്യത്തിൽ ഞാൻ അത് കേൾക്കാൻ നിക്കാതെയിറങ്ങി നടന്നു. ടോണിയുടെ വീടെത്തിയപ്പോഴേക്കും ഞാനൊന്നു തണുത്തു. അവനൊരു വലിയ നുണയാണെന്ന് എനിക്കിപ്പോളറിയാം, പേടി അവളെ കുറിച്ചു മാത്രമായിരുന്നു, അവളോട് ചോദിക്കണം, അവളെന്തിൻ്റെ മരുന്നുകളാണ് കഴിച്ച് കൂട്ടുന്നതെന്ന്.
*********
വാതിൽ നോബിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ തുറന്നു വന്നു, ഈ മൈരന് വാതില് പൂട്ടണ പരിപാടിയില്ല. അതിനെങ്ങനെയാ രാത്രി വല്ല ബോധവുമുണ്ടോ. അല്ല ഏകദേശം എൻ്റെ വീടും അങ്ങനൊക്കെ തന്നെ.