“പണ്ട് മധുരക്കടുത്ത് ഒരു കൊച്ചു ഗ്രാമത്തിൽ, മുനിയാണ്ടിയെന്നു പേരുള്ള ഒരു കണവനും, അയാളുടെ ഭാര്യ മുത്തുലക്ഷ്മിയും ജീവിച്ചിരുന്നു. മുനിയാണ്ടി കൊറേ കള്ളൊക്കെ കുടിക്കുമെങ്കിലും മുത്തുലക്ഷ്മിയെ വലിയ കാര്യം ആയിരുന്നു. ജീവനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവളെ അവൾക്കിഷ്ടമുള്ള തലൈവർ എം.ജി.ആറിൻ്റെ സിനിമ കൊണ്ട് പോയി കാണിക്കുമായിരുന്നു. മുത്തുലക്ഷ്മി അധികം പുറത്തൊന്നും പോകാത്തതുകൊണ്ടു അവൾക്കത് ഭയങ്കര സന്തോഷം ഉള്ള കാര്യം ആയിരുന്നു. അങ്ങനെ അവർ സിനിമ കാണാൻ സൈക്കിളിൽ പോകുമ്പോൾ ഇങ്ങനെ തന്നെയാണ്. രണ്ടെണം അടിച്ചിട്ടുള്ള മുനിയാണ്ടി, അയാളുടെ കൂതറ ശബ്ദത്തിൽ പാട്ടുപാടും. മുത്തുലക്ഷ്മി അയാളുടെ വായപെത്തി ആ പാട്ടൊക്കെ മധുരമായ ശബ്ദത്തിൽ തിരിച്ച് പാടികൊടുക്കും. മുനിയാണ്ടി അതെല്ലാം കേട്ട് ആസ്വദിച്ചിങ്ങ് പോരും. എനിക്ക് പെട്ടന്നു നമ്മളു മുനിയാണ്ടിയും മുത്തുലക്ഷ്മിയും ആണെന്ന് തോന്നിപോയി. ഹി..ഹി…. ഹി..” എനിക്ക് നല്ല ചിരിവന്നു.
അതുവരെ ശ്രദ്ധയോടെ എല്ലാം കേട്ട് കൊണ്ടിരുന്ന മീനാക്ഷി ഉറക്കെ ഉറക്കെ പെട്ടിച്ചിരിച്ചു. ഒരു യക്ഷിയെപ്പോലെ. പക്ഷെ യക്ഷി ഇങ്ങനൊരു കക്ഷിയാണെങ്കിൽ, ആരാണ് അവളുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹിക്കാത്തത്.
അവർ വീണ്ടും കുറേ നേരം വീണു ചിരിച്ചു. സൈക്കിൾ അടിയുലഞ്ഞു. അവൾ തിരിഞ്ഞിരുന്ന് എൻ്റെ മീശ പിരിച്ചുവച്ച്, എന്നെ മുനിയാണ്ടിയാക്കി. അവളുടെ ഇടതൂർന്ന ചുരുൾമുടി വകഞ്ഞ് രണ്ടാക്കി മുൻപിലേക്കിട്ടു മുത്തുലക്ഷ്മിയായി. അവളുടെ വിസ്തൃതമായ പുറമഴക്ക് എനിക്ക് മുൻപിൽ അനാവൃതമായി. അവളാ കറുത്ത കുഞ്ഞുപൊട്ട് എടുത്ത് മൂക്കുത്തിയാക്കി കുത്തി, നിഷ്കളങ്കമായി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് കുഞ്ഞു കുട്ടികളെ പോലെ മുനിയാണ്ടി, മുത്തുലക്ഷ്മി എന്ന് മാറി മാറി ഉച്ചരിച്ചു കൊണ്ടിരുന്നു. അവൾക്കത് ഇഷ്ടമായി. ഞാൻ ഒരു കൈയിൽ സൈക്കിൾ നിയന്ത്രിച്ച് കൊണ്ട്, മറുകയ്യിൽ ആ കുറുമ്പിയെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഈ നിമിഷം ഒരിക്കലും തീരാതിരുന്നെങ്കിൽ. ഇനിയും മുഴുവനാക്കപ്പെടാത്ത മനോഹര കഥകളുടെ സുഭഗമായ ഈ ആയിരത്തൊന്ന് രാവുകൾ തുടർന്നു കൊണ്ടിരുന്നെങ്കിൽ.
***************
ഹോസ്റ്റലിനു പിൻവശം…..
അവൾക്ക് വേണമെങ്കിൽ സുഖമായി മുൻവശത്തുകൂടി വാച്ച്മാനോട് പറഞ്ഞ് കയറാം. അവൾ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് അല്ലാതെ, കോളേജ് സ്റ്റുഡൻ്റ് അല്ല. എന്നാലും എൻ്റെ മുതുകത്ത് ചവിട്ടി ആ പാരപ്പറ്റിൽ കയറിയാലേ അവൾക്കൊരു സമാധാനമുള്ളു. ഹൊ, വല്ലാത്തൊരു പെണ്ണ് തന്നെ.
ആദ്യത്തെ ചവിട്ടിൽ എൻ്റെ ഭൂമിയും, രണ്ടാമത്തെ ചവിട്ടിൽ പാതാളവും സ്വന്തമാക്കി, മൂന്നാമത്തെ ചവിട്ടിനായി മഹാബലിയെ പോലെ ഞാൻ തല വച്ച് കൊടുത്തു. ഭാഗ്യത്തിന് അതുണ്ടായില്ല അപ്പോഴേക്കും മരംകേറിപ്പെണ്ണ് പാരപ്പറ്റിൽ വലിഞ്ഞ് കയറി കഴിഞ്ഞിരുന്നു. ഒരു തോൾ ഉയർത്താൻ പറ്റാതെ ഞാൻ ലാലേട്ടനെപ്പോലെ അവളെ നോക്കി. എന്നിട്ട് എങ്ങനെയോക്കെയോ വലിഞ്ഞ് കയറി അവൾക്കടുത്തെത്തി. ജനൽപ്പടിയിലേക്ക് കയറാൻ എന്നെയും കാത്ത് നഖംകടിച്ച് നിൽപ്പാണ്. അവിടെ സ്ഥലം വളരെ കുറവാണ് പുറത്ത് ചവിട്ടി കയറുന്നത് അപകടം ഉണ്ടാക്കും. അതുകൊണ്ട് തന്നെ എന്നത്തേയുംപ്പോലെ എടുത്ത് പൊക്കികയറ്റണം, അതിനാണ്. ഞാൻ നടന്ന് ചെന്ന് അവളുടെ ഒത്ത തുടകളിൽ കൈകൾ അമർത്തി പുണർന്ന് എടുത്ത് പൊക്കി.എൻ്റെ കൈപിടിക്കു മുകളിൽ അവളുടെ നിതംബഗേളങ്ങളുടെ കൊതിപ്പിക്കുന്ന കയറ്റം തുടങ്ങുന്നുണ്ട്. ഞാൻ വളരെ കഷ്ടപ്പെട്ട് മനസ്സാന്നിദ്ധ്യത്തോടെ നിന്നു. അവൾ ജനൽപടികളിൽ ശക്തമായി പിടിമുറുക്കാൻ നോക്കുന്നുണ്ടു. അവളുടെ ആ പരാക്രമത്തിൽ ആഡംബരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇളംവയലറ്റു കോട്ടൻസാരി അൽപ്പം ഉലഞ്ഞ് നീങ്ങി, നിറഞ്ഞ് നിൽക്കുന്ന ചന്ദ്രികയിൽ എനിക്കു മുന്നിൽ അവളുടെ ഒതുങ്ങിയ ഉദരം അനാവൃതമായി. അതിലെ അളവൊത്ത കയറ്റിറക്കങ്ങളും, അരുമയായ പെക്കിൾചുഴിയും ബ്രഹ്മനെ പോലും പുളകം കൊള്ളിക്കാൻ പോന്നതായിരുന്നു.
അതിനു കീഴെ മദ്ധ്യത്തിൽ ഞൊറിഞ്ഞെടുത്തു കുത്തിയ മടിക്കുത്തിലോരത്ത്, നിലാവിൽ സ്വർണ്ണവർണ്ണത്തിലെന്തോ തിളങ്ങി. അത് ശരീരത്തോടേറെ ചേർന്ന് സാരിയുടെ അരികുകളിൽ കയറിയിറങ്ങി ആഴങ്ങളിൽ മുങ്ങിക്കിടക്കുന്നു. പൂർണ്ണ രൂപം കണ്ടില്ലെങ്കിലും എനിക്കു സംശയമില്ലാതെ പറയാൻ കഴിയും.
‘അരഞ്ഞാണം, മീനാക്ഷിയുടെ പൊന്നരഞ്ഞാണം’
എൻ്റെ തലക്കകത്ത് കൊള്ളിയാൻ മിന്നി, ഇത് ഇത്രയടുത്ത് കാണാൻ കഴിഞ്ഞ എൻ്റെ അഭിനിവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ലോഭത്തിൽ മുങ്ങിയ ആശയെ ആനപിടിച്ചാൽ പോലും കിട്ടില്ലല്ലോ. സർപ്പിളത്തിലകപ്പെട്ട പോലെ മനസ്സ് ചുഴലി ചുഴലി ആ അരഞ്ഞാണത്തിൻ്റെ ഗുരുത്വാഗർഷണ ബലത്തിൽ മുഴുകിയതിലേക്ക് പതിച്ച് കൊണ്ടിരുന്നു. അവളുടെ ഗന്ധം, കാറ്റിൽ കരിന്നെച്ചി പൂത്തുലയുന്ന ഗന്ധം.
“എന്താ മാഷെ അവിടെ പരിപാടി” ( ഞാൻ മുകളിലേക്ക് നോക്കി, അവളുടെ മുഖത്ത് കുസൃതിയാണ് )
ഞാനൊന്ന് ഇളിച്ചു
“ ഇതിപ്പൊ ആദ്യം അല്ലല്ലോ, എന്തേ എൻ്റെ വയറിനോടൊരു കൊതി. വഷളൻ തന്നെ.”
അവൾ എൻ്റെ കയ്യിൽ ഒന്നുകൂടി അമർന്നിരുന്ന്, എയറിൽ തന്നെ നിന്ന് കൈ രണ്ടും കെട്ടി, ഒരു ടീച്ചറുടെ ഗൗരവത്തോടെ, കുസൃതിയിൽ കലർന്ന ദേഷ്യത്തോടെ എന്നെ നോക്കി ഒരു പുരികമുനയുയർത്തി. ഇരിക്കുന്നതെന്നാലും കൊച്ചുകുഞ്ഞിനെപ്പോലെ എൻ്റെ കയ്യിലാണ്. പെട്ടന്നൊരു കാറ്റുവീശിയപ്പോൾ അവൾ പേടിച്ച് രണ്ടു കൈകളും എൻ്റെ തോളുകളിലമർത്തി, എന്നിട്ടും ഞാൻ പറയാൻ പോകുന്ന ഉത്തരം പ്രതീക്ഷിച്ച് മിഴികളെന്നിൽ തന്നെ ഊന്നിനിൽപുണ്ട്.
“ഞാൻ ഈ കണ്ട തല്ലും, ഇടിയുമൊക്കെ കൊണ്ട്, എൻ്റെയീ കഷ്ടപ്പാടിനിടയിലും കെട്ടിയതല്ലെ നിന്നെ.”
“അതിന്”
“അപ്പൊ ഇനീം കഷ്ടപ്പാട് വരുമ്പൊ എനിക്കിത് പണയം വക്കാൻ തരോ….”
“യെന്ത് യെൻ്റ വയറോ” ( അവളെരു കെറുവോടെ ചോദിച്ചു )
“യേയ്, ദതല്ല, ദിത്”
ഞാൻ അവളുടെ സാരിക്ക് പുറത്ത് മേനിയോട് പറ്റിക്കിടന്നിരുന്ന അരഞ്ഞാണ തൊങ്ങലിൽ കടിച്ച് അത് മുഴുവനായും ആ കോട്ടൻ സാരിക്ക് പുറത്തിട്ടു. അത്ര കൊതി തോന്നിയതോണ്ട് ചെയ്തതാണ്. പേരിനൊരു അരഞ്ഞാണമാണെങ്കിലും അവളുടെ അരയഴകാണ് അതിൻ്റെ മാറ്റ്. സ്വർണ്ണനൂലുപോലുള്ള അത്, അവളുടെ പൊന്നുടലിൽ ചേർന്നിരുന്നാൽ കണ്ടുപടിക്കാൻ പോലും പ്രയാസമാവും.
അവളുടെ നേർത്ത മേനിയിലെൻ്റെ ചുണ്ടുരഞ്ഞ് പോയി. പെട്ടന്നുണ്ടായ ഇന്ദ്രിയബോധത്തിൽ, അനുഭൂതിയിൽ അവൾ നടുങ്ങി കൈകൾ എൻ്റെ ഇടത് തോളിലും വലത്ത് നെഞ്ചിലും കുത്തി പുളഞ്ഞുയർന്നു.
ഇതുവരെ ഉലകിതിലാർക്കും ദർശനഭാഗ്യം സിദ്ധിക്കാത്ത മീനാക്ഷിയുടെ പൊന്നരഞ്ഞാണം ഞാൻ കൺനിറയെ കണ്ടു. അതിനവളുടെ രുചിയായിരുന്നു. കാലിൻ നഖമുനത്തൊട്ട്, വൈശിഷ്ട്യമായ നിമ്നോന്നതികളോടെ വളഞ്ഞ് പുളഞ്ഞൊഴുകി ലാളിത്യത്തിൻ്റെയും, സൗകുമാര്യത്തിൻ്റെയും, ഉത്തുംഗശൃംഗമായ സിരസ്സിലെത്തി നിൽക്കുന്ന അവളുടെ സർപ്പസൗന്ദര്യം, ഉലഞ്ഞ് മുടിയാട്ടമാടി എന്നെ നോക്കി സംഭ്രമപ്പെട്ട് തെല്ലൊരു പിണക്കത്തോടെ പറഞ്ഞു.