രണ്ടിനും അതിൻ്റേതായ മനോവലിപ്പവും ധൈര്യവും ആവശ്യമുള്ളത് തന്നെ. എങ്കിലും വിട്ടുകൊടുക്കുന്നവന് കാലംകൽപ്പിച്ച് നൽകിയിട്ടുള്ള ഒരു നായക പരിവേഷം ഉണ്ടെന്നുള്ളത്ത് ഒരു സത്യം തന്നെയാണ്. ഒരു യുദ്ധകളത്തിൽ ഒൻപത് ജീവൻ എടുക്കാൻ സാധ്യതയുള്ള ഒരാളെ കൊല്ലുന്നവനെക്കാൾ, സ്വന്തം ജീവൻ കൊടുത്ത് ഒരു ജീവൻ രക്ഷിക്കുന്നവനു തന്നെയല്ലെ നായകസ്ഥാനം.
ത്യാഗം എന്നും കേട്ടിരിക്കാൻ ഇമ്പമുള്ളൊരു കാര്യമാണ്. അതുകൊണ്ട് തന്നെയാണെല്ലോ വിശ്വപ്രസിദ്ധമായ പ്രണയകഥളെല്ലാം നഷ്ടപ്രണയളായി അവസാനിച്ചത്. തലച്ചോറിൻ്റെ ഈ ഊമ്പിയ ഫിലോസഫിക്ലാസ് എൻ്റെ തളർന്ന മനസ്സിനെ പിന്നെയും തളർത്തിയതേയുള്ളു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾ കുറച്ചൊന്നു ലളിതമാക്കാൻ മീനാക്ഷി ഹോസ്റ്റലിലേക്ക് തിരിച്ച് പോകുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി.
എനിക്ക് വയ്യാതിരിക്കുന്ന ഈ അവസ്ഥയിൽ ഇവിടം വിട്ട്പോകാൻ മീനാക്ഷിക്ക് ഒട്ടും മനസ്സില്ലായിരുന്നു. ഒരു കുഴപ്പവും ഇല്ല എന്ന എൻ്റെ ഉറപ്പിൻ്റെ പുറത്ത് നേരത്തെ തയ്യാറാക്കിവച്ചിരുന്ന ബാഗും എടുത്ത് അവളിറങ്ങി. ഞാൻ തന്നെ അവളെ ഓട്ടോയിൽ അവിടം വരെ കൊണ്ട് ചെന്ന് ആക്കി കെടുത്തു. അധികം ദീർഘമല്ലാത്ത ആ യാത്രയിൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. ഒട്ടോ ഹോസ്റ്റലിന് മുൻപിൽ നിർത്തി, ഞങ്ങൾ അതിൽ ചലനമില്ലാതെ എന്തോ ചിന്തയിൽ മുഴുകിയിരുന്നു.
“സാർ ഇറങ്ങ വേണ്ടിയ ഇടം വന്താച്ച്” അക്ഷമനായ ആ ഒട്ടോക്കാരൻ അണ്ണാച്ചി ഞങ്ങളെ കാടുകയറിയ ചിന്തകളിൽ നിന്ന് വലിച്ച് പറിച്ച് പുറത്തേക്കിട്ടു.
ഞെട്ടിയെഴുന്നേറ്റ ഞാൻ അയാളുടെ അണ്ണാക്കിൽ കുത്തികയറ്റാൻ കാശ് തപ്പി. എന്നെ ഒന്നു തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ അവളിറങ്ങി നടന്നു. ഒരു യാത്ര പോലും പറയാതെ. ഭാരിച്ച ആ ബാഗുംതാങ്ങി തലതാഴ്‌ത്തി അവൾ നടന്നു നീങ്ങുന്നത് നുറുങ്ങുന്ന ഹൃദയവുമായി ഞാൻ നോക്കിനിന്നു.
ഓട്ടോ പറഞ്ഞ് വിട്ട്, കൈകൾ ഇരുപോക്കറ്റിലും തിരുകി ഞാൻ തിരിച്ച് നടന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിഷമം ശരീരമാകെ പടർന്നു കയറി. എത്ര ദൂരം എന്ന് ഓർമ്മയില്ല നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യബോധമില്ലാതെ എവിടെയോ ചെന്നെത്തി നിന്നു. അപ്പോൾ ഫോണിൽ ഒരു മസ്സേജ് ട്യൂൺ കേട്ടു. മീനാക്ഷിയാണ് ‘മരുന്ന് മറക്കാതെ കഴിക്കണം. റെസ്റ്റ് എടുക്കണം’ ഇതാണ് അതിൽ എഴുതിയിരിക്കുന്നത്. ഞാൻ അത് എടുത്ത് വച്ച് ഏത് കോണേത്ത് കുന്നിലാണ്, ഞാൻ ചെന്ന് എത്തിപ്പെട്ടിരിക്കുന്നതെന്ന് നോക്കി. അവിടെ നിന്നു തിരികെ നടന്ന് എങ്ങനെയൊക്കെയോ വീടെത്തി. ഈ സമയമെല്ലാം തിന്നു തീർത്തത് അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു. അവളെ കുറിച്ച് ഓർമ്മിക്കാൻ മാത്രമായി നടക്കുക ആയിരുന്നു എന്നു പറയുന്നതാവണം ശരി.
എവിടെ നിന്നോ ഓടിവന്ന ഇരുട്ട് എൻ്റെ തോളത്ത് കയറിയിരുന്ന് ഞാൻ പറഞ്ഞ കഥകളും കേട്ട് എനിക്കൊപ്പം പോന്നു. വീട്ടിലെത്തിയതും തോളത്ത് നിന്നും ഇരുട്ടിനെ വലിച്ച് പുറത്തിട്ട് ഞാൻ ഉള്ളിൽ ലൈറ്റ് ഓൺ ചെയ്യ്തു. ഇതൊരു വലിയ ദിവസമായിരുന്നു. പോയി കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ.
**********************
കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം സ്വർണ്ണശോഭയിൽ പടർന്നു കിടന്നിരുന്നു. രണ്ട് മൂന്ന് ദിവസമായി മഞ്ഞിന് കുറവുണ്ട്. ജനവാതിൽക്കൽ മീനാക്ഷി ഇന്നലെ ഇട്ടുപോയ ഗോതമ്പ് മണികൾക്കായി പക്ഷികൾ തിരക്കുകൂട്ടി. അവൾ മറന്നിട്ടു പോയ ഓർമ്മയുടെ ഗോതമ്പുമണികൾ ഈ റൂമിലങ്ങോളം ഇങ്ങോളം ചിതറിക്കിടപ്പുണ്ട്. അവയിൽ വീണ് പോകാതെ മനസ്സിനെ പണിപ്പെട്ടു നിയന്ത്രിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഇന്നലെ മരുന്ന് കഴിക്കാൻ വരെ മറന്നു പോയിരിക്കുന്നു. ഞാൻ തലേന്നു ഇട്ടു വച്ച ലൈറ്റ് ഒഫ് ചെയ്തു. വേഗം തയ്യാറായി സ്റ്റുഡിയോയിലേക്ക് ഇറങ്ങി. ജോലിയിൽ ഇൻവോൾവ് ആകുന്നത് മാത്രമാണ് ഇതിൽ നിന്നെല്ലാം ഉള്ള ഏകരക്ഷാമാർഗ്ഗം എന്നെനിക്ക് അറിയാമായിരുന്നു.
അടുത്ത ദിവസങ്ങളിലേക്കുള്ള ഇൻ്റർവ്യൂ ഷെഡ്യൂൾ നോക്കി. ഒന്ന് പഴയ നടൻ ത്യാഗരാജൻ സാറിൻ്റെ ഇൻ്റർവ്യൂ ആണ്. ത്യാഗരാജൻ നസ്സീർ സാറിനും, സത്യൻ മാഷ്ക്കും, ജയനും ശേഷം മലയാള സിനിമ മമ്മുക്കയിലേക്കും, ലോലേട്ടനിലേക്കും കൂടുമാറുന്നതിനു മുൻപ്, ഒരുപാട് ആരാധകരും പ്രശസ്തിയും ആയി തിളങ്ങിനിന്ന നടൻ ആണ്. സിനിമയുടെ മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ ഒപ്പം നീന്തിയെത്താൻ കഴിയാതെ വന്നപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ച ഒരുപാട് പേരിൽ ഒരാൾ. അതിനു ശേഷം ഗൃഹസ്ഥ ജീവിതത്തിലേക്കും, എഴുത്തിലേക്കും തിരിഞ്ഞു ജീവിക്കുന്ന ഒരു പാവം മനുഷ്യൻ. അദ്ദേഹത്തിൻ്റെ മക്കൾ ഇങ്ങോട്ട് അഭ്യർത്ഥിച്ചതു പ്രകാരമുള്ള പ്രോഗ്രാം ആണ്. അഭിമുഖങ്ങളിൽ ഞാൻ തുടർന്നു കൊണ്ടിരിക്കുന്ന സൗഹൃദപരമായ രീതി തന്നെയാണ് കാരണം. ഇതുവരെ ആരെയും അടുപ്പിക്കാതിരുന്ന അദ്ദേഹം ഞാനാണെന്ന് പറഞ്ഞപ്പോൾ സമ്മതംമൂളിയിരുന്നു. നാളെ ദിൽബർ സൽമാനുമായുള്ള അഭിമുഖമാണ് അവൻ നല്ല ഒരു സുഹൃത്ത് ആയതുകൊണ്ടും, അവനെ മുൻപ് ഒരുപാട് വട്ടം ഇൻ്റർവ്യൂ ചെയ്തിട്ടുള്ളതു കൊണ്ടും അതിൽ സമാധാനം ഉണ്ട്. അവസാനത്തെ ഇൻസ്റ്റാ, ട്വീറ്റർ പോസ്റ്റ് മാത്രം നോക്കി പോയി ഇൻ്റർവ്യൂ ചെയ്താമതി. ഞാൻ അത് മാറ്റി വച്ച് ത്യാഗരാജനെ കുറിച്ച് ചികഞ്ഞ് തുടങ്ങി. സോഷ്യൽ മീഡിയയും, മറ്റ് സൗകര്യങ്ങൾക്കും അദ്ദേഹത്തിനെ പറ്റിയുള്ള അറിവുകൾ പരിമിതമായിരുന്നു. വിക്കിപീഡിയയിലെ പരിമിതമായ അറിവുകൾക്കൊപ്പം ഞാൻ പഴയകാല ജേണ്ണലുകളും, അദ്ദേഹത്തിൻ്റെ എഴുത്തുകളും ചികഞ്ഞ് ഞാൻ അറിവുകൾ ക്രോഡീകരിച്ചു. കണ്ടൻ്റ് അസ്സിസ്റ്റൻ്റിനെ പഴയ ഫോട്ടോകളും, വീഡിയോകളും ക്രമീകരിക്കാൻ ഏൽപ്പിച്ച്, ഞാൻ ഒന്നു മൂരി നിവർന്നു.
പുറത്ത് ചൈന്നൈ നഗരത്തിൻ്റെ പ്രശസ്തമായ കത്തുന്ന നൻപകൽ നേരം ആരംഭിച്ചിരുന്നു. വിശന്നപ്പോൾ വീണ്ടും അവളെ ഓർമ്മ വന്നു. വല്ലതും കഴിച്ചിട്ടുണ്ടാകുമോ പാവം. ഇന്നലെ മുഴുവൻ ജലപാനമില്ലാതെ എന്നെയും വലിച്ച് ടെൻഷനടിച്ച് ഓടിനടന്നതാണ്. ഉച്ചക്ക് നിർബന്ധിച്ച് ഒരു ദേശയും ചായയും കഴിപ്പിച്ചിരുന്നു. അതും നുള്ളിപറക്കി അവിടെ വച്ച് പോയി. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിരിക്കില്ല. എനിക്ക് ഇരുന്നിടത്ത് ഇരുപ്പുറച്ചില്ല. വേഗം ഇറങ്ങിനടന്നു. മൗണ്ട്റോഡിലുള്ള ദിൽഡുക്കൽ തലപ്പാകെട്ടി ബിരിയാണി കടയിൽ നിന്നും ഒരെണം പാർസൽ വാങ്ങി. കറിയിൽ പകുതി വെന്തകായമ്മ അരിയിട്ടു വേവിക്കുന്നത്കൊണ്ട്, അരിയിൽ ആവശ്യത്തിന് മസാല പറ്റിയിരിക്കും, ചിക്കൻ ആണെങ്കിൽ അരിക്കൊപ്പം കിടന്ന് വെന്ത് നല്ല മൃദുവായിരിയും. നല്ല കിളിന്ത് വാഴയിലയിൽ വിളമ്പിക്കഴിക്കുന്ന ബിരിയാണിയോളം പോന്ന വേറെ എന്താണ് നമ്മുക്ക് വിശന്നിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് കൊടുക്കാൻ കഴിയുക.