മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 4 17അടിപൊളി 

 

മെഹർ ഫോൺ കയ്യിൽ പിടിച്ച് കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.
അവൾ എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് അവൾക്കറിയില്ലായിരുന്നു.

 

ഫോൺ കട്ട് ആയതിന് ശേഷമാണ് മെഹർ ശരിക്കും സ്വബോധത്തിലേക്ക് വന്നത്.

കുറച്ച് നേരം അവൾ ഫോൺ കൈയിൽ പിടിച്ചുതന്നെ ഇരുന്നു.

അതിൽനിന്ന് മനുവിന്റെ ശബ്ദം കേൾക്കുന്നത് പോലെ അവൾക്ക് തോന്നി.

 

“ഞാൻ… എന്തെല്ലാമാണ് പറഞ്ഞത്…”

 

അവൾ പതുക്കെ സ്വയം ചോദിച്ചു.

 

അതെല്ലാം അവൾ മനസ്സിൽ പല ദിവസങ്ങളായി ചിന്തിച്ച കാര്യങ്ങളായിരുന്നു.

മനുവിന്റെ ഭാവി…
തന്റെ ജീവിതത്തിന്റെ പരിമിതികൾ…
അവനെ തനിക്കുള്ളിൽ മാത്രം ഒതുക്കി വയ്ക്കരുത് എന്ന തീരുമാനം…

 

പക്ഷേ അത് മനു അറിയാൻ പാടില്ലായിരുന്നു.

 

അവന്റെ മുന്നിൽ അവൾ അത്ര നഗ്നമായി തന്റെ ഭയങ്ങൾ തുറന്നുവെക്കാൻ പാടില്ലായിരുന്നു.

അവൻ കേൾക്കേണ്ടത് തന്റെ സ്നേഹമായിരുന്നു…
തന്റെ കണക്കുകൂട്ടലുകൾ അല്ല.

 

“അവൻ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്…”

 

ആ ചിന്ത വന്നതോടെ അവളുടെ നെഞ്ചിനകത്ത് എന്തോ മുറുകി.

 

മനു അവളെ വെറുതെ ഇഷ്ടപ്പെട്ടതല്ല.
ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്.

ആദ്യമായി ഒരു പെണ്ണിനോട് തോന്നുന്ന സ്നേഹമാണ്

 

അവൻ ഇപ്പോൾ തകർന്നിരിക്കണം.

ആ തിരിച്ചറിവ് വന്നതോടെ മെഹറിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അവൾ ഫോൺ എടുത്തു.
മനുവിന്റെ നമ്പറിൽ വിളിച്ചു.

റിംഗ് പോകുന്നു.

 

പക്ഷേ അവൻ എടുത്തില്ല.

 

അവൾ വീണ്ടും വിളിച്ചു.
ഇനിയും എടുത്തില്ല.

 

മൂന്നാം തവണ വിളിക്കാൻ കൈ പോയി…
പക്ഷേ ഒരു നിമിഷം അവൾ നിർത്തി.

 

“എടുക്കില്ല…”

 

അവൾ ഫോൺ താഴെ വച്ചു.
പക്ഷേ മനസ്സ് കൂടുതൽ അസ്വസ്ഥമായി.

 

സമയം ഏഴിനോട് അടുക്കുന്നു.

സമയം വൈകുന്നോടും മെഹറിന്റെ മനസ് അസ്വസ്ഥമായി തുടങ്ങി….

 

അവൾക്ക് ഇനി കാത്തിരിക്കാൻ കഴിഞ്ഞില്ല.

 

അവനെ കാണണം.

 

ഫോണിൽ പറഞ്ഞത് ഫോൺ വഴി തിരുത്താൻ പറ്റില്ല.

അവന്റെ കണ്ണിൽ നോക്കി പറയണം, താൻ പറഞ്ഞതിന്റെ അർത്ഥം അവനെ വിട്ടുകളയൽ അല്ലെന്ന്.

അവനെ വേദനിപ്പിക്കാൻ അല്ലെന്ന്.

അവനെ നഷ്ടപ്പെടുത്താൻ തനിക്ക് കഴിയില്ലെന്ന്.

 

അവൾ പെട്ടെന്ന് എഴുന്നേറ്റു.

 

കുട്ടിയെ ഉമ്മയുടെ അരികിൽ ഏൽപ്പിച്ചു.

“കൂടെ വർക്ക് ചെയ്യുന്ന ടീച്ചറുടെ വീട്ടിൽ ഒന്ന് പോയിട്ട് വരാം,”
എന്ന് ഒരു കള്ളം പറഞ്ഞു.

 

ആ കള്ളം പറയുമ്പോൾ പോലും അവളുടെ ശബ്ദം സ്വാഭാവികമായിരുന്നില്ല.
പക്ഷേ ആരും അധികം ചോദിച്ചില്ല.

അവൾ വേഗത്തിൽ തട്ടം എടുത്തു.

വാതിൽ കടന്ന് പുറത്തേക്കിറങ്ങി.

ടു വീലർ സ്റ്റാർട്ട് ചെയ്യുമ്പോൾ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

വീട് വിട്ടിറങ്ങിയതോടെ തണുത്ത കാറ്റ് മുഖത്ത് തട്ടി.

പക്ഷേ അവളുടെ മനസ്സ് തണുത്തില്ല.

രാത്രി പതിയെ ഉണർന്ന് തുടങ്ങുകയായിരുന്നു.
വഴികളിൽ ലൈറ്റുകൾ തെളിഞ്ഞു.
കടകളുടെ മുന്നിൽ ആളുകൾ.
ഇടയ്ക്ക് പോകുന്ന വാഹനങ്ങളുടെ വെളിച്ചം.

 

മനുവിന്റെ വീട്ടിലേക്ക് കുറച്ച് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ ആ കുറച്ച് ദൂരം പോലും അന്ന് അവൾക്ക് വളരെ നീണ്ടതായി തോന്നി.

 

“അവൻ എന്നോട് ദേഷ്യമായിരിക്കുമോ…”
“ഇനി സംസാരിക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ടാവുമോ…”
“ഞാൻ എന്തിനാണ് അങ്ങനെ പറഞ്ഞത്…”

 

ഓരോ ചിന്തയും അവളെ കൂടുതൽ അസ്വസ്ഥയാക്കി.

 

അവസാനം മനുവിന്റെ വാടകവീട്ടിന് മുന്നിൽ അവൾ എത്തി.

 

സ്കൂട്ടർ ഒന്ന് വശത്താക്കി നിർത്തി.
എഞ്ചിൻ ഓഫ് ചെയ്തതോടെ ചുറ്റും ഒരു നിശ്ശബ്ദത പടർന്നു.

 

ആ നിമിഷം മാത്രമാണ് അവൾക്ക് ഓർമ്മ വന്നത്
ഇങ്ങനെ ഇവിടെ വരുന്നത് എത്ര വലിയ അപകടമാണെന്ന്.

 

ആരെങ്കിലും കണ്ടാൽ…
സ്കൂളിൽ നിന്ന് ആരെങ്കിലും അറിഞ്ഞാൽ…
ഒന്നും വിശദീകരിക്കാൻ പറ്റില്ല.

 

പക്ഷേ അടുത്ത നിമിഷം തന്നെ അവൾ ആ ചിന്ത മാറ്റി.

 

ഇപ്പോൾ അവൾക്ക് ഭയത്തേക്കാൾ വലുത് മനുവിന്റെ വേദനയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *