അവൾ വാതിലിനരികിലേക്ക് നടന്നു.
ബെൽ അമർത്തി.
അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.
വീണ്ടും ബെൽ അമർത്താൻ പോകുമ്പോൾ, അകത്ത് നിന്ന് ശബ്ദം കേട്ടു.
വാതിൽ പതുക്കെ തുറന്നു.
മനു.
അവൻ അവളെ കണ്ടപ്പോൾ ഒരു നിമിഷം നിശ്ചലമായി നിന്നു.

“മെഹർ…”
അവന്റെ ശബ്ദത്തിൽ ഞെട്ടലും വേദനയും ഒരുമിച്ചുണ്ടായിരുന്നു.
മെഹർ അവനെ നോക്കി നിന്നു.
പറയാൻ വന്ന വാക്കുകൾ എല്ലാം ആ നിമിഷം കഴുത്തിൽ കുടുങ്ങി.
“ഞാൻ…”
അവൾ തുടങ്ങാൻ ശ്രമിച്ചു.
മനു വാതിലിന്റെ അരികിൽ നിന്ന് മാറി.
“അകത്ത് വാ.”
അവൾ അകത്തേക്ക് കയറി.
വാതിൽ അടഞ്ഞു.
കുറച്ച് നിമിഷങ്ങൾ രണ്ടുപേരും മിണ്ടാതെ നിന്നു.
മനൂ……
അവൾ അങ്ങിനെ പറഞ്ഞു കൊണ്ട് അവന്റെ അരികിലേക്ക് നടന്നുകൊണ്ട് അവനെ ചേർത്ത് കെട്ടിപിടിച്ചു…..
അവൾ പറഞ്ഞു പോയതിന്റെ എല്ലാ പശ്ചാത്താപവും അതിൽ ഉണ്ടായിരുന്നു….
കുറേ വിളിച്ചു ഞാൻ….. അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു
“കണ്ടു.”
“എന്തേ എടുകാഞ്ഞത്…”
“അതെന്താ.”
“എന്ത് പറയും എന്ന് അറിയില്ലായിരുന്നു.”
ആ മറുപടി കേട്ടപ്പോൾ മെഹറിന്റെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ അങ്ങനെ പറയേണ്ടിയിരുന്നില്ല, മനു.”
അവൻ ഒന്നും പറഞ്ഞില്ല.
“ഞാൻ ഒരുപാട് ആലോചിച്ച് വെച്ച കാര്യങ്ങൾ ആയിരുന്നു അത്…
പക്ഷേ നിന്നോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. നീ കേൾക്കുമ്പോൾ എങ്ങനെയാകും തോന്നുക എന്ന് ഞാൻ ആ നിമിഷം ചിന്തിച്ചില്ല.”
മനു പതുക്കെ ചോദിച്ചു.
“അതായത് നീ പറഞ്ഞത് കള്ളമായിരുന്നോ?”
മെഹർ ഉടനെ തലകുലുക്കി.
“കള്ളമല്ല…” അവൾ തല ഉയർത്തി മനുവിനെ നോക്കി
പിന്നെ….
ഞാൻ പറഞ്ഞത് നീ മനസിലാക്കിയത്തിലാണ് പ്രശ്നം
എങ്ങിനെ ?…
മെഹർ ഒരു ദീർഘശ്വാസം വിട്ടു.
“നീ മനസിലാക്കിയത് ഞാൻ നിന്നെ ഒഴിവാക്കാൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത് എന്നല്ലേ…
പക്ഷേ സത്യമെന്തെന്നാൽ
എനിക്ക് നിന്നെ വിട്ടു നിൽക്കാൻ പറ്റില്ല എന്നതാണ്.”
ആ വാക്ക് അവൾ പതിയെ പറഞ്ഞു
“ഞാൻ പറഞ്ഞതെല്ലാം എന്റെ പേടിയാണ്, മനു. എന്റെ കുറ്റബോധമാണ്. എന്റെ ജീവിതം നിന്റെ ജീവിതത്തിന് ഒരു തടസ്സമാകുമോ എന്ന ഭയമാണ്.”
അവളുടെ ശബ്ദം വിങ്ങി.
“പക്ഷേ അതുകൊണ്ട് ഞാൻ നിന്നെ കുറച്ച് സ്നേഹിക്കുന്നു എന്നല്ല. ഒരിക്കലും അല്ല.”
മനു അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല.
“അപ്പോൾ എന്തിനാണ് നീ എന്നെ മറ്റുള്ളവരിലേക്കു കണക്ട് ചെയ്യാൻ നോക്കുന്നത് ?”
“കാരണം ഞാൻ ഭയപ്പെടുന്നു.”
“എന്തിനെ?”
“നീ എന്നിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന്.
നാളെ ഒരിക്കൽ ഞാൻ നിന്റെ കൈ വിട്ടുപോകേണ്ടി വന്നാൽ നീ തകർന്നുപോകുമോ എന്ന്. എനിക്ക് എന്റെ ജീവിതം മുഴുവൻ നിനക്ക് വാഗ്ദാനം ചെയ്യാൻ പറ്റില്ലല്ലോ മനു…”
അവൾ കണ്ണുനീർ തുടച്ചു.
“പക്ഷേ…”
“ഇന്ന് ഫോൺ കട്ട് ആയതിനു ശേഷം എനിക്ക് മനസ്സിലായി. നിന്നെ രക്ഷിക്കണമെന്ന് പറഞ്ഞിട്ട്, നിന്നെ തന്നെ വേദനിപ്പിക്കുകയാണ് ഞാൻ ചെയ്തത്.”
മനുവിന്റെ മുഖത്തെ കടുപ്പം അല്പം മൃദുവായി.
“നിനക്ക് അറിയാമോ മെഹർ… നീ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നിയത് എന്താണെന്ന്?”
അവൾ അവനെ നോക്കി .
“നിനക്ക് ഞാൻ ഒരു ഭാരമായി പോയെന്ന്.”
“അല്ല…”
“ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് നിനക്ക് ഒരു പ്രശ്നമായി തോന്നുന്നു എന്ന്.”
“അല്ല മനു…”
“അങ്ങനെ ഒരിക്കലും വിചാരിക്കരുത്. നിന്റെ സ്നേഹം ആണ് എനിക്ക് ഇപ്പോൾ ജീവിക്കാൻ ഉള്ള ധൈര്യം. നീ ഇല്ലാത്ത ദിവസം ചിന്തിക്കാൻ പോലും എനിക്ക് പേടിയാണ്.”
പക്ഷേ നീ തന്നെയാണ് പറഞ്ഞത്… നമ്മുടെ ബന്ധത്തിന് പരിമിതികൾ ഉണ്ടെന്ന്.”
“ഉണ്ട്.”
അവൾ സത്യസന്ധമായി പറഞ്ഞു.
“അത് ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും. പക്ഷേ പരിമിതികൾ ഉണ്ടെന്ന് പറഞ്ഞാൽ സ്നേഹം ഇല്ലെന്നല്ലല്ലോ…”
