ഇത്രയും ആളുകളെ കണ്ടിട്ട് ഞാൻ കാറിൽ നിന്നിറങ്ങി അവിടേ തന്നെ മടിച്ചുനിന്നു.
“തെറാപ്പിസ്റ്റ് ജിനുവല്ലേ, എന്റെ മകള്‍ നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേറി വരൂ.” ആ സീരയസ് മുഖമുള്ള പുരുഷൻ നല്ല ഗൗരവായി കനത്ത ശബ്ദത്തിൽ പറഞ്ഞു.
അപ്പോഴാണ് സിറ്റൗട്ട് ചുമരില്‍ തൂക്കിയിട്ടിരുന്ന കുറെ ഫോട്ടോസിന്റെ കൂട്ടത്തിൽ അയാളുടെ പട്ടാള വേഷത്തിലുള്ള ഫ്രെയിം ചെയ്ത ഫോട്ടോ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ പദവിമുദ്ര കണ്ടിട്ട് ഏതോ ഉയർന്ന പദവിയിലുള്ള ആളായിരുന്നു എന്ന് മനസ്സിലായി.
“കേറി വാ ചേട്ടാ.” എന്നെ ക്ഷണിച്ചു കൊണ്ട് അവർണ സോഫയിൽ നിന്ന് മെല്ലെ എഴുനേറ്റു. ഇടുപ്പിൽ പിടിച്ചുകൊണ്ട് അല്‍പ്പം മുടന്തിയാണ് അവൾ നടന്നുവന്ന് സിറ്റൗട്ട് സ്റ്റെപ്പിനടുത്തായി പുഞ്ചിരിയോടെ നിന്നത്.
ഞാൻ ഓരോരുത്തരേയായി ഒന്ന് നോക്കി. ആ അമ്മച്ചിയും, അവർണയുടെ അച്ഛന്നും ഒഴികെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.
ആശ്വാസത്തോടെ ഞാൻ എന്റെ കാറിന്റെ ബാക് ഡോർ തുറന്ന് ട്രോളി ബാഗ് പുറത്തേക്കെടുത്ത് വച്ചിട്ട് കാർ ഡോറടച്ചു.
അന്നേരം ആ അമ്മച്ചി ആരോടെന്നില്ലാതെ പിറുപിറുത്തു, “ഇവന്മാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഈ വീട്ടില്‍ ആര് കേൾക്കാൻ. ഇവനൊക്കെ വിശ്വസിച്ച് പോകുന്ന എത്രയെത്ര പെണ്‍കുട്ടികൾക്കാണ് ദുരനുഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെ കേറി പിടിക്കാനും ഈ കൂട്ടർ മടിക്കില്ല, എത്രയെത്ര സംഭവങ്ങളാണ് നാട്ടില്‍ നടക്കുന്നത്, എന്നിട്ടും വീട്ടിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു ഒന്നിനെ.” എല്ലാവർക്കും വ്യക്തമായി കേള്‍ക്കുന്ന തരത്തിലായിരുന്നു പിറുപിറുക്കുന്നത് പോലെ പറഞ്ഞത്.
എനിക്ക് അതൊക്കെ വ്യക്തമായി തന്നെ കേട്ടു. ഞാൻ ശെരിക്കും അപമാനിതനായി അവിടെ നിന്നുരുകി.
മറ്റുള്ളവരും അത് കേട്ട് സ്തംഭിച്ചുപോയി. അല്‍പ്പം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ അവരൊക്കെ എഴുനേറ്റ് നിന്ന് ആ അമ്മച്ചിയും എന്നെയും മാറിമാറി നോക്കി. അവരുടെയൊക്കെ മുഖങ്ങള്‍ വിളറിപ്പോയിരുന്നു.
അന്നേരം എന്റെ നോട്ടം അവർണയുടെ മുഖത്ത് വീണു. പെട്ടന്ന് അവർണ ചുണ്ടുകൾ മാത്രമനക്കി എന്നോട് ശബ്ദമില്ലാതെ സോറി പറഞ്ഞു. പിന്നെ ആ രണ്ട് പെണ്‍കുട്ടികളും എന്നെ വിഷമത്തോടെ നോക്കുന്നത് ഞാൻ കണ്ടു. അവർണയുടെ അമ്മയാണെന്ന് തോന്നിച്ച ആ സ്ത്രീ എന്നെ ദയനീയമായി നോക്കി. കുട്ടികള്‍ക്ക് ഒന്നും മനസ്സിലാവാത്തത് കൊണ്ട് അവർ കളി തുടർന്നു.
“മിണ്ടാതിരിക്ക് ഭാർഗവി.” ആ അപ്പച്ചന്‍ അമ്മച്ചിയോട് അല്പം കടുപ്പിച്ച് പറഞ്ഞിട്ട് ക്ഷമ ചോദിക്കും പോലെ എന്നെ നോക്കി.
“ദയവായി ക്ഷമിക്കണം, ജിനു. എന്റെ അമ്മ പറഞ്ഞത് കാര്യമാക്കേണ്ട, ഒന്നും മനസ്സിൽ വൈക്കാതെ നിങ്ങൾ കേറി വരൂ.” അവർണയുടെ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയെ ദേഷ്യത്തില്‍ നോക്കിയിട്ട് എന്നോടായി പറഞ്ഞു.
“സാരമില്ല സർ, സർന്റെ അമ്മ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്… മസാജ് തെറാപ്പി ചെയ്യുന്ന ചിലരൊക്കെ സാഹചര്യം മുതലെടുത്ത് തെറ്റുകൾ ചെയ്യുന്നു എന്നതും വാസ്തവം. പക്ഷേ ആ ചിലർ മാത്രം ചെയ്യുന്ന തെറ്റുകൾക്ക് നമ്മുടെ സമൂഹത്തിൽ വലിയൊരു ശതമാനം ആളുകളും സകല തെറാപ്പിസ്റ്റുകളേയും അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. തെറ്റുക്കാരെന്ന മുൻവിധിയോടേയാണ് ആദ്യമായി കാണുന്നവരെ പോലും വിലയിരുത്തുന്നത്, ഇപ്പൊ സർന്റെ അമ്മ ചെയ്തത് പോലെ.” മനസ്സിനേറ്റ മുറിവിനെ മറച്ചു കൊണ്ട് പുഞ്ചിരിയോടെ തന്നെ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ഉടനെ അമ്മച്ചിയുടെ മുഖം വല്ലാണ്ടായിപ്പോയി. ആ കണ്ണുകളിൽ ചെറിയൊരു കുറ്റബോധം ഉണ്ടായത് പോലെ എനിക്ക് തോന്നി. എന്തുകൊണ്ടോ അമ്മച്ചിയുടെ ആ കുറ്റബോധ മുഖഭാവം കണ്ട് എല്ലാവരും ആശ്ചര്യപ്പെടുകയാണ് ചെയ്തത്.
“മസാജ് തെറാപ്പിസ്റ്റുകൾക്ക് ഈ സമൂഹത്തിൽ നല്ല പേരും വിശ്വാസവും നേടിയെടുക്കാൻ ബുദ്ധിമുട്ടാണ്, സർ. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് മുന്നില്‍ ഞാൻ അതൊക്കെ എപ്പോഴേ നേടിയെടുത്തുക്കഴിഞ്ഞിരിക്കുന്നു.” നല്ല ഗൗരവത്തിൽ തന്നെ തലയുയർത്തി നിന്ന് ഞാൻ പറഞ്ഞു.
