എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഒരു വലിയ പുഞ്ചിരിയോടെ ഞാൻ ചെന്ന് എന്റെ ബാഗില്‍ നിന്ന് ഒരു ചെറിയ ടവലെടുത്ത് കൈയിൽ പറ്റിയിരുന്ന എണ്ണയൊക്കെ തുടച്ചുകളഞ്ഞു.
“സമ്മതിച്ചിരിക്കുന്നു മാഷേ..!! ഈ കൈപ്പുണ്യം വേറെ ആര്‍ക്കും കിട്ടില്ല കേട്ടോ..!” കാര്‍ത്തിക ആശ്ചര്യത്തോടെ പറഞ്ഞിട്ട് എന്റെ മുന്നിലേക്ക് വന്ന് ജ്യൂസ് നിറച്ച ഗ്ളാസ് എന്റെ നേര്‍ക്ക് നീട്ടി.
അവളുടെ പുകഴ്ത്തലിൽ എനിക്ക് സന്തോഷിച്ചിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ സന്തോഷമൊക്കെ ഒരു ചിരിയില്‍ ഒതുക്കി ആ ജ്യൂസ് ഗ്ളാസ് വാങ്ങിച്ച് അല്‍പ്പമൊന്ന് കുടിച്ചു.
“എന്റെ മരുമകൾ പറഞ്ഞത് ശെരിയാ ജിനു, നിന്റെ കൈപുണ്യം ആര്‍ക്കും കിട്ടില്ല.” സുബാഷ് സർ എന്റെ അടുത്ത് വന്ന് പറഞ്ഞപ്പോ നാവ് വായ്ക്കകത്ത് ഒട്ടിപ്പിടിച്ചത് പോലെ ഒന്നും പറയാനാവാതെ ഞാൻ നിന്നു.
“എന്നോട് ക്ഷമിക്കടാ കൊച്ചനെ…,” അന്നേരം അമ്മച്ചി നടന്നുവന്ന് മുന്നില്‍ നിന്നിട്ട് ക്ഷമ ചോദിച്ചപ്പോ ഞാൻ അന്തംവിട്ട് പോയി.
പുണ്യാളന്‍മിരെ ഇതെന്ത് മറിമായം!!
ശെരിക്കും ഞാൻ മാത്രമല്ല, മറ്റുള്ളവർ പോലും അന്തംവിട്ട് വായ് പൊളിച്ച് പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. അപ്പച്ചന്‍ പോലും അന്തംവിട്ട് സുബാഷ് സർനെ നോക്കി ആശ്ചര്യപ്പെട്ട് തലകുലുക്കി.
“നീ ചെയ്തതൊക്കെ ഞാൻ കണ്ടു കുഞ്ഞേ. നിന്റെ നോട്ടം മാന്യമായിരുന്നു, നിന്റെ സ്പര്‍ശം ശുദ്ധമായിരുന്നു, നിന്റെ ഏകാഗ്രത നീ ചെയ്യുന്ന കര്‍മ്മത്തിൽ മാത്രമായിരുന്നു, ഇങ്ങനെയുള്ളവർക്ക് സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി ആരെയും ദ്രോഹിക്കാൻ കഴിയില്ല. നേരത്തെ ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വെക്കാതെ മറന്നുകള കുഞ്ഞേ.” അമ്മച്ചി അങ്ങനെയൊക്കെ വികാരാധീതയായി പറഞ്ഞപ്പോ ഞാൻ സ്തംഭിച്ച് നിന്നുപോയി.
“സാരമില്ല അമ്മാമ്മേ. നേരത്തെ എനിക്ക് വിഷമം തോന്നിയെങ്കിലും ഇപ്പൊ ആ വിഷമം മാറി.” ഒടുവില്‍ സ്വബോധം വീണ്ടെടുത്ത് ഞാൻ സന്തോഷത്തോടെ പറഞ്ഞിട്ട് സമയം നോക്കി.
എട്ടു മണി കഴിഞ്ഞിരുന്നു.
ഞാൻ വേഗം എന്റെ ഗ്ളാസിലുള്ള ജ്യൂസ് കുടിച്ച് തീര്‍ത്തു. എന്റെ കയ്യീന്ന് ഗ്ലാസ്സ് വാങ്ങിക്കാൻ കാര്‍ത്തിക കൈ നീട്ടാന്‍ തുടങ്ങും മുമ്പ് സ്വർണ്ണ പെട്ടന്ന് എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യീന്ന് ആ ഗ്ളാസ് വാങ്ങി. അവളുടെ കണ്ണുകൾ എന്തൊക്കെയോ രഹസ്യങ്ങള്‍ എന്നോട് പറഞ്ഞു.
“ഞാൻ പോട്ടെ, എനിക്ക് കുറച്ച് ജോലി തിരക്കുണ്ട്.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“കഴിച്ചിട്ട് പോകാം ജിനു.” സുബാഷ് സർ പറഞ്ഞു.
“അതേ കഴിച്ചിട്ട് പോയാൽ മതി.” അംബിക മേഡവും എന്റെ അടുത്തുവന്ന് പറഞ്ഞു.
“ചോദിച്ചതിന് നന്ദി സർ, നന്ദി മേഡം, പക്ഷേ ക്ഷമിക്കണം, എനിക്ക് ഫുഡ് വേണ്ട. എന്റെ തിരക്കൊഴിയാതെ രാത്രി ഞാൻ കഴിക്കാറില്ല. അങ്ങനെ ഞാൻ ശീലിച്ചു പോയി.” ഞാൻ ക്ഷമ പറഞ്ഞു, “ഞാൻ പോട്ടെ…”
എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ എന്റെ ബാഗില്‍ നിന്ന് പുറത്തെടുത്തതൊക്കെ തിരിച്ച് അകത്താക്കി, എന്നിട്ട് ഒരു 200 മില്ലി തൈലം നിറച്ച കുപ്പി എടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റ് നോക്കി.
എല്ലാ മുഖത്തും പലപല വികാരങ്ങൾ ആയിരുന്നു. ഞാൻ നടന്ന് അമ്മച്ചിക്ക് മുന്നില്‍ ചെന്നു നിന്നു.
“ഈ തൈലം അമ്മാമ്മ ഉപയോഗിച്ചോളു, പുതിയ പരീക്ഷണങ്ങൾ നടത്തി ഇറക്കിയ ഇനമാണ്, മറ്റേ തൈലത്തേക്കാളും നാലിരട്ടി ഗുണം ചെയ്യും.” ഞാൻ ആ തൈലം അമ്മച്ചിയുടെ കൈയിൽ വച്ചു കൊടുത്തിട്ട് പോകാനായി തിരിഞ്ഞു.
“ജിനു, എനിക്ക് നിന്റെ നമ്പർ വേണം. ഓഫീസ് നമ്പറല്ല, അത് മോൾടെ കൈയിലുണ്ട്, നിന്റെ പേഴ്സണല്‍ നമ്പർ.” സുബാഷ് സർ എന്നോട് പറഞ്ഞു.
സാധാരണയായി ആര്‍ക്കും ഞാൻ എന്റെ പേഴ്സണല്‍ നമ്പർ കൊടുക്കാറില്ല, പക്ഷേ വര്‍ഷങ്ങളായി നാടിനെ സേവിച്ച ഈ ഉയർന്ന റാങ്കിലുണ്ടായിരുന്ന എക്സ് പട്ടാളക്കാരന് കൊടുക്കാതിരുന്നാൽ അയാളെ അപമാനിച്ചതിന് തുല്യമായി പോകും. അതുകൊണ്ട് ഒട്ടും മടിക്കാതെ എന്റെ നമ്പര്‍ ഞാൻ കൊടുത്തു. എന്നിട്ട് അവിടെ നിന്നിറങ്ങി.
