ഹോ! ഈ ചേട്ടന്റെ ഒരു കാര്യം!” ഫാസിൽ ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. “ചേട്ടൻ നമ്മളെ ഉപദേശിക്കാൻ നിന്നതാ, ഒടുവിൽ ചേട്ടൻ തന്നെ പോയി വീണല്ലോ!”
“അതെയതേ! ഇതാണ് പറയുന്നത്, ആരെയും
ഉപദേശിക്കാൻ നിൽക്കരുത് എന്ന്,” ശ്രീരാഗും ഒപ്പം ചേർന്ന് ചേട്ടനെ നോക്കി ആക്കി ചിരിച്ചു.
ചേട്ടന്റെ ആ നിഷ്കളങ്കമായ വെപ്രാളവും നാണവും കണ്ടപ്പോൾ ശ്രീരാഗും ഫാസിലിനും ചിരി കൺട്രോൾ ചെയ്യാൻ പറ്റിയില്ല. അവന്മാർ വായ പൊത്തി കടിച്ചമർത്തി ചിരിക്കാൻ തുടങ്ങി.
ഹൻസിബയുടെ മുഖത്തും നാണം പടർന്നെങ്കിലും അവൾ കാര്യം മനസ്സിലാക്കി വളരെ ശാന്തമായി മറുപടി പറഞ്ഞു:
“അയ്യോ! ചേട്ടാ… സാരമില്ല, ചേട്ടൻ ഇതിന് സോറിയൊന്നും പറയേണ്ട ആവശ്യമില്ല. ചേട്ടൻ എസിയുടെ കാര്യമാണ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി. ഇനിയിപ്പോ ഇതിൽ ചെറിയൊരു തമാശ തോന്നി അവന്മാര് ചിരിച്ചാലും എനിക്ക് കുഴപ്പമൊന്നുമില്ല. നമ്മളൊക്കെ ഒരേ ഫ്ലാറ്റിൽ ഒരുമിച്ച്
കഴിയുന്നവരല്ലേ… ശ്രീരാഗും ഫാസിലും നേരത്തെ സംസാരിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നല്ലോ, നിങ്ങളെയൊക്കെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഞാൻ കാണുന്നത് എന്ന്. അതുകൊണ്ട് ഇത്തരം തമാശകളോ വർത്തമാനങ്ങളോ ഒന്നും ഓർത്ത് ചേട്ടൻ സങ്കടപ്പെടേണ്ട.
ആരും ഇവിടെ വിഷമിച്ചിരിക്കാനോ റിലാക്സ് ചെയ്യാതിരിക്കാനോ പാടില്ല. നിങ്ങളൊക്കെ നിങ്ങളുടെ ആ പഴയ സന്തോഷത്തോടെ തമാശകൾ പറഞ്ഞ് ഇരുന്നാൽ മതി, എനിക്കതിൽ ഒരു പ്രശ്നവുമില്ല.”
ഹൻസിബ മുൻപത്തെ കാര്യങ്ങൾ കൂട്ടിയിണക്കി ആ രീതിയിൽ വ്യക്തമായി പറഞ്ഞപ്പോൾ രാമേന്ദ്രൻ ചേട്ടന് വലിയൊരു ആശ്വാസമായി.
“കണ്ടോ! അതാണ് ഞാൻ പറഞ്ഞത്, നമ്മുടെ ഇത്ത കട്ട പോസിറ്റീവാണെന്ന്!” ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
അല്ല ഷാജൂ…” രാമേന്ദ്രൻ ചേട്ടൻ പെട്ടന്ന്
വിഷയം മാറ്റി എന്നെ നോക്കി ചോദിച്ചു. “ഈ മാസത്തെ മെസ്സിന്റെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട്? അടുത്തെങ്ങാനും സാധനങ്ങൾ വാങ്ങാൻ ലുലുവിൽ പോവേണ്ടി വരുമോ?”
“അതൊന്നും ഇനി ഈ മാസം പേടിക്കണ്ട ചേട്ടാ,” ഞാൻ പ്ലേറ്റിലേക്ക് ചിക്കൻ കഷണം എടുത്തുവെച്ചുകൊണ്ട് പറഞ്ഞു. “കഴിഞ്ഞ ആഴ്ച ഞാൻ പോയപ്പോൾ തന്നെ ഈ
മാസത്തേക്ക് വേണ്ട അത്യാവശ്യം എല്ലാ സാധനങ്ങളും ബൾക്കായി വാങ്ങി വച്ചിട്ടുണ്ട്.
കണക്കൊക്കെ ഞാൻ ബുക്കിൽ നോട്ട് ചെയ്തു വച്ചിട്ടുമുണ്ട്. അതുകൊണ്ട് ഇനിയൊരു ഓട്ടത്തിന്റെ ആവശ്യമില്ല.”
“അത് നന്നായി ഷാജൂ… നീയുള്ളതുകൊണ്ടാ ഈ മെസ്സിന്റെ കാര്യത്തിലൊക്കെ ഒരു കൃത്യതയുള്ളത്,” ചേട്ടൻ ആശ്വാസത്തോടെ പറഞ്ഞു.
“അതു പിന്നെ പറയാനുണ്ടോ ചേട്ടാ,” ഫാസിൽ ഇടയിൽ കയറി തമാശ രൂപേണ പറഞ്ഞു.
“കണക്കിന്റെ കാര്യത്തിൽ ഷാജു ഇക്ക പക്കാ കെ.ആർ. നാരായണൻ സാറിനെപ്പോലെയാ! നമ്മൾ ഒരു അഞ്ചു ഫിൽസ് വെറുതെ ചെലവാക്കിയാൽ മതി, അന്നത്തെ ദിവസത്തെ ലിസ്റ്റിൽ അത് ‘അനാവശ്യ ചെലവ്’ എന്ന് പ്രത്യേകം മാർക്ക് ചെയ്തു വയ്ക്കും!”
ഫാസിലിന്റെ ആ കളിയാക്കൽ കേട്ടതും എല്ലാവരും ഉറക്കെ ചിരിച്ചുപോയി.
“പോടാ ചെറുക്കാ… അങ്ങനെ കൃത്യമായി നോക്കുന്നത് കൊണ്ടല്ലേ മാസാന്ത്യത്തിൽ വലിയ ബാധ്യതയില്ലാതെ നമ്മൾ മുന്നോട്ട് പോകുന്നത്,” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തു.
“അതു ശരിയാ,” ശ്രീരാഗ് പറഞ്ഞു. “നാട്ടിൽ ഇരിക്കുമ്പോൾ നമ്മൾ പണത്തിന്റെ വില അറിയില്ലായിരുന്നു. ഇവിടെ എത്തി ഷാജുക്കയുടെ ഈ കണക്കെഴുത്ത് കണ്ടപ്പോഴാ ഓരോ ഫിൽസിന്റെയും വില മനസ്സിലായത്!”
നാട്ടിലെ വിശേഷങ്ങളും, ആദ്യമായി കുവൈറ്റിൽ വന്ന സമയത്ത് ഓരോരുത്തർക്കും പറ്റിയ അമളികളും തമാശകളുമൊക്കെയായി പിന്നെയും കുറെ സമയം ഞങ്ങളവിടെ സംസാരിച്ചിരുന്നു.
ഭക്ഷണമെല്ലാം കഴിച്ച്, ബാക്കി വന്ന ബില്ലിന്റെ തുക എല്ലാവരും ഷെയർ ചെയ്ത് കൊടുത്ത് ഞങ്ങൾ റസ്റ്റോറന്റിൽ നിന്നിറങ്ങി.
ഫ്ലാറ്റിൽ തിരിച്ചെത്തി താക്കോലെടുത്ത് വാതിൽ തുറന്നതും എല്ലാവരും ലിവിംഗ് റൂമിലെ സോഫകളിലേക്ക് റിലാക്സ് ചെയ്ത് ഇരുന്നു. ഫാസിൽ പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുത്ത് എല്ലാവർക്കും പകർന്നു നൽകി.
