അവൾ വേഗം ആരുടെയും മുഖത്തു നോക്കാതെ തല താഴ്ത്തി അടുക്കളയിലേക്ക് നടന്നു മറഞ്ഞു.
സാധാരണ ഇങ്ങനെയൊക്കെ കളിയാക്കുമ്പോൾ ചെറിയൊരു നാണത്തോടെ ചിരിച്ച് അവിടെത്തന്നെ നിൽക്കാറുള്ള ഹൻസിബ, പാത്രവും എടുത്ത് പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു മറഞ്ഞത്
കണ്ടപ്പോൾ അവന്മാർക്ക് എന്തോ പോലെ തോന്നി. മേശപ്പുറത്തിരുന്നവരുടെ ചിരിയൊക്കെ ഒന്നടങ്ങി.
“അല്ല ഷാജുക്കാ… ഇത്തയ്ക്ക് നമ്മൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ?” ശ്രീരാഗ് ഒരല്പം അമ്പരപ്പോടെ ചോദിച്ചു. “സാധാരണ തമാശ
പറയുമ്പോൾ കുഴപ്പമൊന്നുമില്ലല്ലോ, ഇതിപ്പോൾ എന്താ പെട്ടെന്ന് എണീറ്റ് പോയത്?”
“ഏയ്… അതൊന്നുമല്ലടാ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് രാവിലെ ഞങ്ങൾ തമ്മിൽ ചെറിയൊരു സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു. അതിന്റെ ഒരു ചെറിയ മൂഡൗട്ടിൽ ഇരിക്കുവാ കക്ഷി.
അപ്പോഴാ നിങ്ങൾ രാത്രിയിലെ കാര്യവും പറഞ്ഞ് അങ്ങോട്ട് ചൊറിയാൻ ചെന്നത്!”
“അയ്യോ… അങ്ങനെയാണോ!” ഫാസിൽ ചിരിച്ചുകൊണ്ട് ശ്രീരാഗിനെ ഒന്നു നോക്കി. “എങ്കിൽ പിന്നെ ഷാജുക്കാ… നിങ്ങൾ വെറുതെ ഇത്താനെ വിഷമിപ്പിക്കാൻ
നിൽക്കണ്ട കേട്ടോ! ഞങ്ങളുടെ ഇത്താനെ വിഷമിപ്പിച്ചാൽ ഇവിടെ ചോദിക്കാനും പറയാനും ആളൊക്കെയുണ്ട്!”
അവന്മാര് അങ്ങനെ പറഞ്ഞതും ഞാൻ കഴിച്ചെഴുന്നേറ്റ് കൈ കഴുകുന്നതിനിടയിൽ അടുക്കളയുടെ ഭാഗത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു: “എടീ… കേട്ടോടി! നിനക്ക് ഇവിടെ ചോദിക്കാനും പറയാനും ഒക്കെ ആളുകളുണ്ടത്രേ!
ഇനി ഞാൻ നിന്നെ വിഷമിപ്പിച്ചാൽ അവന്മാര് എന്നെ തല്ലും എന്ന്!”
അത് കേട്ട് രാമേന്ദ്രൻ ചേട്ടൻ ചായ കുടിച്ചു തീർത്ത് കപ്പും താഴെ വെച്ച് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതുപിന്നെ പറയാനുണ്ടോ ഷാജു…
ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്! ആ കൊച്ച് ഇവിടെ ഒറ്റയ്ക്കാണെന്ന് വിചാരിച്ച് നീ അതിനെ ആവശ്യമില്ലാതെ വിഷമിപ്പിക്കാൻ നിൽക്കണ്ട കേട്ടോ. ഞങ്ങൾ ആ കൊച്ചിന്റെ കൂടെത്തന്നെയാ!”
“ആ ഇക്ക കാണട്ടേ…” എന്ന്
അടുക്കളയ്ക്കുള്ളിൽ നിന്ന് ഹൻസിബയുടെ നാണം കലർന്ന മറുപടി കേട്ടു.
രാമേട്ടൻ കൂടി അങ്ങനെ പറഞ്ഞതോടെ മേശപ്പുറത്ത് വീണ്ടും തമാശയും ചിരിയും പടർന്നു. അവന്മാര് ഇത്താനെ സപ്പോർട്ട് ചെയ്യുന്നതും രാമേട്ടന്റെ ആ സംസാരവും കേട്ടപ്പോൾ ഹൻസിബയുടെ മനസ്സിലെ ആ ചെറിയ പിണക്കവും മാറി ഉള്ളിൽ സന്തോഷവും നിറഞ്ഞു.
രാമേന്ദ്രൻ ചേട്ടൻ എഴുന്നേറ്റ് വാച്ചിലേക്ക് നോക്കി: “ആഹാ… സമയം എട്ടാകാറായി! ഇറങ്ങാൻ നോക്കാം പിള്ളേരെ, വൈകിയാൽ പിന്നെ ട്രാഫിക്കിൽ കിടക്കേണ്ടി വരും.”
അത് കേട്ടതും ശ്രീരാഗും ഫാസിലിനും ബാഗുകളുമെടുത്ത് വേഗം റെഡിയായി. ഞാൻ അടുക്കളയുടെ വാതിൽക്കലേക്ക് ചെന്ന് ഹൻസിബയോട്
യാത്ര പറയാനായി നിന്നു. പാത്രം കഴുകുകയായിരുന്ന അവൾ തിരിഞ്ഞുനിന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി.
“ഞാൻ ഇറങ്ങുവാണെടി…” ഞാൻ പതുക്കെ പറഞ്ഞു.
“ഉം… സൂക്ഷിച്ചു പോയിട്ട് വാ ഇക്കാ,” അവൾ ചുണ്ടിൽ വിരിഞ്ഞ ചെറിയൊരു ചിരിയോടെ പറഞ്ഞു. തലേന്ന് രാത്രിയിലെ കളിയാക്കലുകളുടെയും രാവിലെ ഉണ്ടായിരുന്ന അസ്വസ്ഥതകളുടെയും നിഴലുകൾ ഇപ്പോൾ ആ കണ്ണുകളിൽ ഇല്ലായിരുന്നു.
പകരം, ആ ഫ്ലാറ്റിലെ എല്ലാവരും നൽകുന്ന സ്നേഹത്തിന്റെ നിറവായിരുന്നു.
“അല്ല… ചോദിക്കാനും പറയാനും ഒക്കെ ആളുള്ളതുകൊണ്ട് തമ്പുരാട്ടിക്ക് ഇപ്പോൾ നല്ല ധൈര്യമായിക്കാണുമല്ലോ?” ഞാൻ അവളോട് കുസൃതിമട്ടിൽ മന്ത്രിച്ചു.
“പിന്നല്ലാതെ! അതുകൊണ്ട് ഇനിമേലാൽ എന്നെ വെറുതെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞ് അസ്വസ്ഥയാക്കാൻ വരണ്ട കേട്ടോ,” അവൾ കഴുകിയ പാത്രം വശത്തേക്ക് വെച്ചുകൊണ്ട് കള്ളപ്പിണക്കത്തോടെ
പറഞ്ഞു. “ഇവിടെ എനിക്ക് സപ്പോർട്ടിന് രാമേട്ടനും പിള്ളേരുമൊക്കെയുണ്ട്!”
“ശരി ശരി… തോറ്റു തന്നിരിക്കുന്നു,” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ പതുക്കെ തൊട്ടു. “വൈകുന്നേരം വന്നിട്ട് കാണാം.”
ഞങ്ങൾ എല്ലാവരും ഫ്ലാറ്റിന്റെ പുറത്തിറങ്ങി വാതിലടച്ചു. ലിഫ്റ്റിലേക്ക് നടക്കുമ്പോൾ ഫാസിൽ എന്റെ തോളിൽ തട്ടി: “ഷാജുക്കാ… ഇത്ത പാവമാട്ടോ. ആ കൊച്ചിനെ വെറുതെ ഓരോന്ന് പറഞ്ഞ് കലിപ്പാക്കരുത്.
