ഇതുകൂടി കേട്ടതോടെ മാനസയുടെ മുഖത്തെ പരിഭവമൊക്കെ കാറ്റിൽ പറന്നു! ആ പൊക്കിപ്പറച്ചിൽ കേട്ട് അവൾ ശരിക്കും പുളകം കൊള്ളുകയായിരുന്നു. അഭിമാനം കൊണ്ട് അവളുടെ മുഖം തിളങ്ങി. ആ പഴയ ഗൗരവം മുഖത്ത് വരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ സന്തോഷം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.
മാനസ ഒന്ന് കൂളായെന്ന് കണ്ടപ്പോൾ ആ പെൺകുട്ടി ഞങ്ങളെ നോക്കി വളരെ ഗൗരവത്തിൽ പറഞ്ഞു:
“ചേച്ചിക്ക് ഏത് രൂപം വേണമെങ്കിലും എടുക്കാനുള്ള കഴിവുണ്ട്… കാട്ടിലെ മൃഗങ്ങളായും, മറ്റ് മനുഷ്യരായും ഒക്കെ ചേച്ചിക്ക് മാറാൻ പറ്റും. എന്നാൽ നിങ്ങൾ ഇപ്പോൾ ഈ കാണുന്നതാണ് ചേച്ചിയുടെ യഥാർത്ഥ രൂപം.”
എന്നിട്ടവൾ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന സമപ്രായക്കാരായി തോന്നിക്കുന്ന നാലഞ്ചു പേരെയും ചൂണ്ടിക്കൊണ്ട് പറഞ്ഞുതുടങ്ങി…
“തുടക്കം മുതലേ… അതായത് നൂറുകണക്കിന് വർഷങ്ങളായി ചേച്ചിയുടെ കൂടെയുള്ളവരാണ് ഞങ്ങൾ ഈ നാലഞ്ചു പേർ….. കുറച്ചുപേർക്കൂടെ ഉണ്ടെങ്കിലും അവർ ഇവിടെയില്ല…ബാക്കിയുള്ളവരൊക്കെ സാധാരണ മനുഷ്യർ തന്നെയാണ്. പക്ഷെ അവർ എല്ലാവരും ഞങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ളവരാണ്. ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു വലിയ കുടുംബമാണ് ഇത്.”
ഇത്രയും കേട്ടതോടെ ഈ വീട്ടിലെ ആളുകളെക്കുറിച്ചുള്ള ഒരു വലിയ ചിത്രം എനിക്ക് കിട്ടി.
ഇവിടെ ചുറ്റും കാണുന്നവർ വെറും ജോലിക്കാരോ സാധാരണക്കാരോ അല്ല, മറിച്ച് വലിയൊരു രഹസ്യം കാത്തുസൂക്ഷിക്കുന്ന ഒരു കൂട്ടം വിശ്വസ്തരും, കാലാകാലങ്ങളായി മാനസയ്ക്ക് കാവലായി നിൽക്കുന്ന ചില അമാനുഷിക ശക്തികളുമാണ്.
പെട്ടെന്ന്, ആ പെൺകുട്ടിയുടെ നോട്ടം കൃതികയ്ക്ക് നേരെ തിരിഞ്ഞു. അതുവരെ വളരെ സൗമ്യമായി, കൊഞ്ചിച്ച് സംസാരിച്ചുകൊണ്ടിരുന്ന അവളുടെ മുഖം പെട്ടെന്ന് മാറി. ഒരു നിമിഷത്തേക്ക്, അവളുടെ മുഖത്ത് മനുഷ്യസഹജമല്ലാത്ത എന്തോ ഒന്ന് മിന്നിമറഞ്ഞു.
ആ നിമിഷം… അവളുടെ തിളങ്ങുന്ന കണ്ണുകളിലെ കൃഷ്ണമണികൾ പെട്ടെന്ന് ചുരുങ്ങി. വട്ടത്തിലുള്ള ആ കൃഷ്ണമണികൾ വലിഞ്ഞ് നീണ്ട്, ഇഴജന്തുക്കളുടേത് പോലെ… പാമ്പുകളുടേത് പോലെ കുത്തനെയുള്ള ഒരു നേർത്ത വരയായി മാറി!
കൃതിക ശരിക്കും ഞെട്ടിത്തരിച്ചുപോയി. അവൾ മാത്രമല്ല, അത് കണ്ട ഞാനും സച്ചിനുമൊക്കെ ശ്വാസം വിടാൻ മറന്നു. ഹൃദയമിടിപ്പ് വീണ്ടും നൂറിലെത്തി. ഒരു മനുഷ്യന്റെ കണ്ണുകൾ അങ്ങനെ മാറുന്നത് നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഭയം പറഞ്ഞറിയിക്കാൻ കഴിയില്ല.
പക്ഷെ ആ ഭയപ്പെടുത്തുന്ന മാറ്റം വെറുമൊരു നിമിഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത നിമിഷം, ആ കണ്ണ് വീണ്ടും പഴയതുപോലെ, സാധാരണ ഒരു മനുഷ്യപ്പെൺകുട്ടിയുടേത് പോലെയായി.
ആരും പേടിക്കാനോ നിലവിളിക്കാനോ തുടങ്ങുന്നതിന് മുൻപ് തന്നെ , അവൾ വീണ്ടും പഴയ കള്ളച്ചിരിയോടെ ഞങ്ങളെ നോക്കി കണ്ണിറുക്കി.
“മാനസ അക്കാ എങ്കളോടെ സാമി… അക്കാവോടെ സൊല്ലെ ഇപ്പടി നിസാരമാ എടുക്കാതിങ്കെ… കൊഞ്ചം ഭയത്തോട എടുക്കണുമ്മാ…” (മാനസ ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ദേവതയാണ്… അവരുടെ വാക്കുകളെ ഇത്ര നിസാരമായി എടുക്കരുത്… കുറച്ചു പേടിയോടെ തന്നെ എടുക്കണം…)
അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
അവൾ എന്തിനാണ് ആ പെട്ടെന്നുള്ള മാറ്റം കാണിച്ചതെന്ന് ഞങ്ങൾക്ക് അപ്പോൾ വ്യക്തമായി മനസ്സിലായി. അവൾ വെറുമൊരു സാധാരണ പെൺകുട്ടിയല്ല, അവളും ഈ നാഗകുലത്തിൽ പെട്ടവൾ തന്നെയാണെന്ന്, വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതാണ്. ഒപ്പം, മാനസയുടെ ശക്തിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന ഒരു മുന്നറിയിപ്പും.
എന്തായാലും, അവളുടെ ആ പ്രകടനവും പൊക്കിപ്പറച്ചിലും ശരിക്കും ഏറ്റു. മാനസയുടെ മുഖത്തെ ചമ്മലൊക്കെ പൂർണ്ണമായും മാറിയിരുന്നു. തന്റെ ആളുകൾ തനിക്ക് വലിയൊരു ബിൽഡപ്പ് തന്നതിന്റെ സന്തോഷത്തിൽ, ‘കണ്ടോടി എന്റെ പവർ’ എന്ന മട്ടിൽ അവൾ പാവം കൃതികയെ ഒന്ന് നോക്കി..
