നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

ഇപ്പൊ ആമി അക്കാ കൈയിലെ ഇറുക്കില്ലേ… അന്ത വെളള പാമ്പ്… അത് മാനസ അക്കാവോടെ സ്വന്തം കാവൽക്കാരൻ… കാവലൻ! (ഇപ്പോൾ ആമി ചേച്ചിയുടെ കയ്യിലുള്ള ആ വെളുത്ത പാമ്പില്ലേ… അത് മാനസ ചേച്ചിയുടെ സ്വന്തം കാവൽക്കാരനാണ്… കാവലൻ!)”

 

മീനാക്ഷിയുടെ ആ പറച്ചിൽ കൂടിയായപ്പോൾ കാര്യങ്ങൾ ഏറെക്കുറെ എനിക്ക് വ്യക്തമായി. ഇനി ഇതിൽ കൂടുതൽ വ്യക്തതയുടെ ആവശ്യം വരുമെന്ന് എനിക്ക് തോന്നിയില്ല. ഈ കേൾക്കുന്ന കഥകളിലൊക്കെ എന്തൊക്കെയോ വലിയ സത്യങ്ങളുണ്ട്. അത് ഉൾക്കൊള്ളാൻ എന്റെ മനസ്സ് പതിയെ തയ്യാറെടുക്കുകയായിരുന്നു.

 

അപ്പോഴാണ് അവിടേക്ക് വെറ്റില ചവച്ചുചുവപ്പിച്ച ഒരു തമിഴത്തി പാട്ടി വന്നത്.

 

“വാങ്കോ പാപ്പാ… സാപ്പാട് റെഡിയായിരുക്ക്… എല്ലോരും വന്ത് ഉക്കാറുങ്കോ…”

 

വിശപ്പ് അപ്പോഴേക്കും അതിന്റെ പണി തുടങ്ങിയിരുന്നതുകൊണ്ട് തലച്ചോറിലെ ചിന്തകൾക്ക് അവധി കൊടുത്ത് ഞങ്ങൾ എല്ലാവരും ആ പാട്ടിക്ക് പിന്നാലെ ഉള്ളിലേക്ക് നടന്നു.

 

വിശാലമായ ഒരു വലിയ ഡൈനിംഗ് ഹാളിലേക്കാണ് ഞങ്ങൾ ചെന്നെത്തിയത്. ഒരു രാജകൊട്ടാരത്തിലേത് പോലത്തെ അന്തരീക്ഷം. അതിന്റെ നടുവിലായി പത്തിരുപത് പേർക്കെങ്കിലും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിലുള്ള വളരെ നീളമുള്ള, മനോഹരമായി കൊത്തുപണികൾ ചെയ്ത ഒരു വലിയ തീന്മേശ.

 

ഞങ്ങൾ അവിടെയുള്ള കസേരകളിൽ പോയി ഇരുന്നു. ഒപ്പം അവിടെയുണ്ടായിരുന്ന ബാക്കിയുള്ളവരും അവരവരുടെ സ്ഥാനങ്ങളിൽ വന്നിരുന്നു. സച്ചിനും രാഹുലും ആമിയും നിധിയുമൊക്കെ എന്റെയടുത്തുതന്നെ ഇരിപ്പുറപ്പിച്ചു. യാതൊരു അപരിചിതത്വവുമില്ലാതെ, വളരെ സൗഹാർദ്ദത്തോടെയാണ് അവിടെയുള്ളവരൊക്കെ പരസ്പരം സംസാരിക്കുന്നതും ചിരിക്കുന്നതും. എല്ലാവരും കൂടെ ഒരു വലിയ കുടുംബം പോലെ.

 

അവിടേക്ക് ജോലിക്കാർ വലിയ പാത്രങ്ങളിൽ ആവി പറക്കുന്ന മൃദുവായ ഇഡ്ഡലിയും, സാമ്പാറും, പലതരം ചട്നികളും കൊണ്ടുവന്നു വെച്ചു. വറുത്തിട്ട കടുകിന്റെയും മല്ലിയിലയുടെയും സാമ്പാറിന്റെയും ആ കൊതിപ്പിക്കുന്ന മണം അടിച്ചപ്പോൾ തന്നെ എന്റെ വായിൽ വെള്ളമൂറി.

 

ഞാൻ ഒരു ഇഡ്ഡലി എടുക്കാൻ കൈ നീട്ടിയതും, പുറത്തുനിന്ന് പെട്ടെന്ന് ഒരു ഇളം കാറ്റ് ആ ഹാളിലേക്ക് വീശി. ആ കാറ്റിനൊപ്പം മുല്ലപ്പൂവിന്റെയും വല്ലാത്തൊരു കുളിർമയുള്ള സുഗന്ധവും അവിടെയാകെ പടർന്നു. ഒരു നിമിഷം കൊണ്ട് ഹാളിലെ എല്ലാവരുടെയും സംസാരം പെട്ടെന്ന് നിന്നു.

 

ഡൈനിംഗ് ഹാളിന്റെ വാതിലിലൂടെ സാക്ഷാൽ മാനസ അവിടേക്ക് നടന്നുവരികയായിരുന്നു.

 

അവളെ കണ്ടതും അവിടെ ഇരുന്നിരുന്ന എല്ലാവരും യാതൊരു ശബ്ദവുമുണ്ടാക്കാതെ, വലിയൊരു ബഹുമാനത്തോടെ കസേരകളിൽ നിന്നും എഴുന്നേറ്റു നിന്നു. ഇവിടുത്തെ രീതി അതായതുകൊണ്ടും, അവരുടെ ആ വരവിലെ ഗാംഭീര്യം കണ്ടതുകൊണ്ടും ഞങ്ങളും അറിയാതെ സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്നുപോയി.

ആ തീന്മേശയുടെ നടുക്കായി, മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമായ വളരെ ആഡംബരമുള്ള ഒരു വലിയ കസേരയുണ്ടായിരുന്നു. തികഞ്ഞ ശാന്തതയോടെയും എന്നാൽ രാജകീയമായ ഒരു വശ്യതയോടെയും അവൾ നടന്നുചെന്ന് ആ കസേരയിൽ ഇരുന്നു.

 

മാനസ ഇരുന്നതിന് ശേഷം മാത്രമാണ് ഹാളിലുണ്ടായിരുന്ന ബാക്കിയുള്ളവരെല്ലാം തിരികെ കസേരകളിലേക്ക് ഇരുന്നത്. ഞങ്ങൾ ഇരുന്നതും, എന്റെ അടുത്തായി നിന്ന മീനാക്ഷിമോൾ പെട്ടെന്ന് ഓടിപ്പോയി മാനസയുടെ മടിയിലേക്ക് ഒറ്റച്ചാട്ടത്തിന് കയറിയിരുന്നു.

 

അത്രയും നേരം ഗൗരവത്തിൽ ഇരുന്ന മാനസയുടെ മുഖത്ത് മീനാക്ഷിയെ കണ്ടതും വാത്സല്യം നിറഞ്ഞ അതിമനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. അവൾ ആ കുരുന്നിനെ ഇറുകെ കെട്ടിപ്പിടിച്ച്, അവളുടെ കുഞ്ഞിക്കവിളുകളിൽ സ്നേഹത്തോടെ തുരുതുരാ ഉമ്മവെച്ച് കൊഞ്ചിക്കാൻ തുടങ്ങി. ഭയപ്പെടുത്തുന്ന ഒരു നാഗദേവതയിൽ നിന്നും വാത്സല്യം തുളുമ്പുന്ന ഒരു അമ്മയിലേക്കുള്ള അവളുടെ ആ മാറ്റം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നുപോയി…..

Leave a Reply

Your email address will not be published. Required fields are marked *