പ്രഹേളികഅടിപൊളി  

ഫുഡ് കോർട്ടിൽ എത്തിയ അവർ കഴിക്കാനായി ഇരുന്നു. മൂന്നു പേരും ഇരുന്നു കഴിഞ്ഞപ്പോൾ നവീൻ ഒരു കസേര വലിച്ചിട്ടുകൊണ്ടു മീരയോട് പറഞ്ഞു.

“നീ ഇവിടേക്ക് ഇരിക്ക്.”

അവരുടെ അടുത്ത ടേബിളിൽ ഉണ്ടായിരുന്നവർ നവീനെ ഒന്ന് പാളി നോക്കി. നവീൻ അന്തരീക്ഷത്തിൽ നോക്കി സംസാരിക്കുന്നതായാണ് അവർക്ക് തോന്നിയത്.

കാവ്യ പെട്ടെന്ന് എഴുന്നേറ്റ് നവീൻ നീക്കിയിട്ട കസേരയിൽ അവനടുത്തായി വന്നിരുന്നുകൊണ്ടു ശബ്‌ദം താഴ്ത്തി പറഞ്ഞു.

“ഒരുമാതിരി മണ്ടത്തരം കാണിക്കരുത്. ബാക്കി ഉള്ളവർക്കൊക്കെ നീ ഒരുമാതിരി വായുവിൽ നോക്കി സംസാരിക്കുന്നതായാണ് തോന്നുന്നത്.”

ഇത് കേട്ട മീര നവീനെ നോക്കി ചിരിച്ചുകൊണ്ട് കാവ്യ എഴുന്നേറ്റ് മാറിയ സീറ്റിലേക്ക് ഇരുന്നു.

നവീൻ ആകാശിനെ നോക്കിയപ്പോൾ അവനും കളിയാക്കി ചിരിക്കുകയാണ്.

പെട്ടെന്ന് നവീന്റെ ശ്രദ്ധ മീരയിലേക്ക് തിരിഞ്ഞു്. അവളുടെ മുഖം ആകെ ഭയം നിറഞ്ഞത് പോലെ. ഒരു നിമിഷം കൊണ്ട് തന്നെ അവൾ അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

നവീൻ ഉറക്കെ വിളിച്ചു.

“മീര.. മീര..”

കാവ്യ അവന്റെ കൈയിൽ കയറി പിടിച്ചു.

“എന്താടാ.. എന്ത് പറ്റി?”

“അവളിവിടെ ഇല്ല.. അവൾ പെട്ടെന്ന് മാഞ്ഞു പോയി.”

ആകാശും കാവ്യയും ആശ്ചര്യത്തോടെ അവനെ നോക്കി.

നവീൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി അവളുടെ പേര് ഉറക്കെ വിളിച്ചു.

അപ്പോഴേക്കും അവിടെ ഉള്ളവർ അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

“കാവ്യ.. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമുക്കിവിടന്ന് പോകാം.”

ആകാശിന്റെ വാക്കുകൾ കേട്ട കാവ്യ നവീന്റെ കൈയിൽ ബലമായി പിടിച്ച് വലിച്ച് പുറത്തക്ക് നടന്നു.അവളോടൊപ്പം നടക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും മീരക്കായി പരതുകയായിരുന്നു.

കാവ്യക്കൊപ്പം കാറിലേക്ക് കയറുമ്പോൾ കണ്ണുകൾ നിറഞ്ഞു പേടിയും സങ്കടവും നിറഞ്ഞ ഒരു മുഖഭാവത്തിൽ ആയിരുന്നു അവൻ.

ഇടറിയ സ്വരത്തിൽ അവൻ അവരോടു ചോദിച്ചു.

“അവൾക്ക് എന്താകും സംഭവിച്ചിട്ടുള്ളത്?”

“ഒന്നെങ്കിൽ മീര അവളുടെ ശരീരത്തിലേക്ക് തിരികെ പോയിട്ടുണ്ടാകും. അല്ലെങ്കിൽ…”

പാതി വഴിയിൽ വാക്കുകൾ നിർത്തിയ ആകാശിനെ നോക്കി നവീൻ ചോദിച്ചു.

“അല്ലെങ്കിൽ?”

“അവൾ മരിച്ചിട്ടുണ്ടാകും.”

നവീൻ മരവിച്ച അവസ്ഥയിൽ ഒരു നിമിഷം ആകാശിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.

“ഡാ.. കാർ മാന്ധ്രാ കുന്നിലേക്ക് ഓടിക്ക് നീ.”

നവീന്റെ വാക്കുകൾ കേട്ട ആകാശിന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു. അവൻ കാർ പെട്ടെന്ന് റിവേഴ്‌സ് എടുത്തു തിരിച്ച് മാന്ധ്രാ കുന്നിലേക്ക് ഓടിച്ചു. കാവ്യ നവീന്റെ കൈ അവനെ സമാധാനിപ്പിക്കാനെന്നവണ്ണം മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

ഇരുപത് മിനിറ്റ് കൊണ്ട് അവർ മാന്ധ്രായിൽ എത്തി. ആകാശ് രമേശന്റെ കടയ്ക്ക് മുന്നിൽ കാർ നിർത്തിയപ്പോഴേക്കും നവീൻ കാറിൽ നിന്നും ഇറങ്ങി കുന്നിന്റെ മുകളിലേക്ക് ഓടി. അവന്റെ തൊട്ടു പിന്നാലെ കാവ്യയും. അവന്റെ കൂടെ എത്താൻ കാവ്യ നന്നേ കഷ്ട്ടപെടുന്നുണ്ടായിരുന്നു.

ഓടുന്നതിനിടയിൽ മീര കുന്നിനു മുകളിൽ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു നവീന് ഉണ്ടായിരുന്നത്.

കുന്നിനു മുകളിൽ എത്തിയതും നവീൻ പെട്ടെന്ന് നിന്നു. അവന്റെ പിന്നാലെ ഓടി എത്തിയ കാവ്യ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.

“അവളിവിടെ ഉണ്ടോ?”

അവിടുണ്ടായിരുന്ന മാവിൻ ചുവട്ടിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.

“ഉണ്ട്.”

കാവ്യ ആശ്വാസത്തോടുകൂടി ഒരു ദീർഘ നിശ്വാസം വിട്ടു.

വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്ന മീര അവരുടെ ശാബതം കേട്ട് അവിടേക്ക് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.

നവീൻ അവളുടെ അടുത്തേക്ക് നടന്നു.

അവൻ അടുത്തെത്തിയപ്പോൾ മീര പറഞ്ഞു.

“എനിക്കറിയാമായിരുന്നു നീ എന്നെ തിരക്കി ഇവിടെ വരുമെന്ന്.”

നവീന് അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അതിനു കഴിയില്ലല്ലോ എന്നത് അവന്റെ മനസിനെ വിഷമിപ്പിച്ചു.

അത് മനസിലാക്കിയിട്ടെന്നവണ്ണം മീര അവന്റെ കൈയിൽ പിടിച്ചിരിക്കുന്നപോലെ നിന്നു.

“നിനക്കെന്താ പറ്റിയയത്?”

“അറിയില്ല.. ഫുഡ് കോർട്ടിൽ ഇരുന്നപ്പോൾ വെളിയിലൂടെ നടന്നു പോയ ഒരാളെ കണ്ടു മനസ്സിൽ ഭയം നിറഞ്ഞു. പിന്നെ കണ്ണടച്ച് തുടക്കുമ്പോൾ ഒരു മുറിക്കുള്ളിൽ ആയിരുന്നു. ചുറ്റും മെഡിക്കൽ എക്വിപ്മെന്റ്സ്, അടുത്ത് ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്റെ ബോധം മറഞ്ഞു. പിന്നെ ഉണരുമ്പോൾ താഴെ റോഡരികിൽ ആയിരുന്നു.”

നവീന്റെ അടുത്തേക്ക് വന്ന കാവ്യ അവന്റെ തോളിൽ കൈ ഇട്ടു താങ്ങി നിന്നുകൊണ്ട് പറഞ്ഞു.

“എന്ത് ഓട്ടം ആണെടാ ഓടിയത്. മനുഷ്യന് ഇവിടെ ശ്വാസം എടുക്കാൻ വയ്യ.”

അപ്പോഴേക്കും ആകാശും അവിടേക്ക് എത്തി.

അവനെ നോക്കികൊണ്ട്‌ കാവ്യ പറഞ്ഞു.

“അവളിവിടെ ഉണ്ട്.”

ആശ്വാസത്തോടെ ആകാശ് ചോദിച്ചു.

“അവൾക്കെന്താടാ പറ്റിയത്. എന്താ അവൾ പറയുന്നത്.”

നവീൻ മീര പറഞ്ഞതൊക്കെ അവരോടു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“അപ്പോൾ നമുക്ക് മുന്നോട്ടുള്ള അന്വേഷണത്തിന് ഒരു വഴി തെളിഞ്ഞിരിക്കുന്നു.”

കാവ്യ ആകാംഷയോടെ ചോദിച്ചു.

“എന്ത് വഴി?”

“മീര ഓർമ്മ നഷ്ട്ടപ്പെട്ട് ആദ്യമായി ഉണരുമ്പോഴും ഇവിടെ ആയിരുന്നു. പിന്നെ ഇപ്പോൾ ഉണരുമ്പോഴും ഇവിടെ ആയിരുന്നു.”

നവീൻ മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“നിനക്ക് അപ്പോൾ ഈ സ്ഥലവുമായി എന്തോ ബന്ധം ഉണ്ട്.”

“മിക്കവാറും ഇവിടെ വച്ചായിരിക്കണം മീരയ്ക്ക് അവളുടെ ശരീരം നഷ്ടപെട്ടത്.”

കാവ്യ പറഞ്ഞത് ശരിയാണെന്ന അർഥത്തിൽ ആകാശ് തല കുലുക്കി. എന്നിട്ട് പറഞ്ഞു.

“അത് മാത്രമല്ല. മീര ഭയക്കുന്ന ആരോ ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു.”

കുറച്ച് നേരത്തെ ആലോചനക്കൊടുവിൽ ആകാശ് പറഞ്ഞു.

“ഫുഡ് കോർട്ടിലുണ്ടായിരുന്ന ആളെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നമുക്ക് അന്വേഷണം ഇവിടെ നിന്നും തുടങ്ങാം.”

“എങ്ങനെ?”

“മീര അപ്രത്യക്ഷമായ ശേഷം കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു ഹോസ്പിറ്റൽ റൂം ആയിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.”

അത് കേട്ടതും കാവ്യ പെട്ടെന്ന് പറഞ്ഞു.

“എവിടെ വച്ച് മീരയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നിട്ടുണ്ടോ എന്ന് നമ്മളറിയണം.”

വഴികൾ ഓരോന്നായി അവർക്ക് മുന്നിൽ തുറക്കുന്നത് കണ്ടപ്പോൾ മീരയുടെ മുഖത്ത് പ്രത്യക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു.

അവർ സാവധാനം കുന്നിറങ്ങി താഴേക്ക് നടന്നു.

നവീൻ കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചപ്പോൾ രമേശൻ പരിചയത്തിന്റെ പുറത്ത് കാവ്യയെ നോക്കി ചിരിച്ചു.

കാവ്യയും ഒരു ചിരി മറുപടിയായി നൽകികൊണ്ട് നവീന്റെ കൈയിൽ നിന്നും കുപ്പി പിടിച്ച് വാങ്ങി വായിലേക്ക് കമിഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *