നവീന്റെ ഞെഞ്ചിടിപ്പു അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. തലനാഴിഴക്ക് ആണ് ഒരു അപകടം ഒഴുവായത്. വളവു പിന്നിട്ടതും നവീൻ കാർ ജംഗ്ഷനിൽ ഒതുക്കി രമേശന്റെ കടയിലേക്ക് നടന്നു.
മുൻപും അതുവഴി പോകുമ്പോൾ ആ കടയിൽ കയറാറുള്ളതിനാൽ നവീന് രമേശനെ പരിചയം ഉണ്ടായിരുന്നു.
“രമേഷേട്ടാ ഒരു പാക്കറ്റ് വിൽസ് എടുത്തേ.”
ഒരു ചിരിയോടെ രമേശൻ വിൽസ് പാക്കറ്റ് എടുത്തു കൊടുത്തു.
“മറ്റേ കൊച്ചു ഇന്ന് കൂടെ ഇല്ലല്ലോ.”
രമേശൻ കാവ്യയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലായ നവീൻ സിഗരറ്റിന്റെ പൈസ നൽകി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവളെ ഒരു കല്യാണത്തിന് കൊണ്ടക്കിട്ടു വരുന്ന വഴിയാണ്.”
നവീൻ കാറിനരികിലേക്ക് പോയി ഡോർ തുറന്നെങ്കിലും ഡ്രൈവിങ്ങിനുള്ള ഒരു മൂഡ് വന്നില്ല. ഡോർ അടച്ച് അവൻ എതിരെയുള്ള മൊട്ടകുന്നിലേക്ക് റോഡ് ക്രോസ്സ് ചെയ്തു നടന്നു.
സമയം 10 മണി കഴിഞ്ഞിരുന്നു. വെയിലിനു ചൂട് കൂടി വന്നതിനാൽ കുന്നു കയറി ചെന്ന അവൻ ആദ്യം തിരഞ്ഞത് ഒരു തണൽ ആയിരുന്നു. അവനു അവിടെ തണലിനായി ആകെ കാണാൻ കഴിഞ്ഞത് ഒരു വലിയ മാവ് മാത്രമാണ്. നവീൻ അതിന്റെ ചുവട്ടിൽ പോയി നിന്ന് സിഗരറ്റു കത്തിച്ചു. കുറച്ച് നേരത്തേക്ക് അവൻ എന്തെക്കെയോ ചിന്തിച്ച് നിന്ന് പോയി.
ചെറിയൊരു ഇളം കാറ്റ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയപ്പോഴാണ് നവീന് തന്റെ അരികിൽ ആരോ നിൽക്കുന്നതായി തോന്നിയത്. തന്റെ വലതു വശത്തേക്ക് നോക്കിയ അവൻ ഞെട്ടി പോയി.
അതി സുന്ദരിയായ ഒരു പെൺകുട്ടി തന്റെ അരികിൽ നിൽക്കുന്നു. ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം.തോളിനു കുറച്ച് താഴേക്ക് എത്തുന്ന മുടി. അതികം വണ്ണം ഇല്ലാത്ത ഒതുങ്ങിയ ശരീരം. ഒരു 25, 26 വയസ് കണ്ടാൽ തോന്നിക്കും.ഷർട്ടിന്റെ കൈ മുകളിലേക്ക് ചുരുട്ടി വച്ചിരിക്കുന്നതിനാൽ വലതു കൈ തണ്ടയിൽ പച്ച കുത്തിയിരിക്കുന്ന മൂന്നു സ്റ്റാറുകൾ കാണാൻ കഴിയും. ആരെയും ആകർഷിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ ആണ് അവൾക്കുള്ളത്.
നവീൻ കണ്ണിമവെട്ടാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ആ പെൺകുട്ടിയും അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോഴാണ് താൻ കുറച്ച് നേരമായി അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് നവീൻ ബോധവാനായത്.
ജാള്യത നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
“ഹായ്..”
അവൻ ഹായ് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് കൂടി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാവം കടന്നു പോയി.
ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.
“ഹായ്..”
“ഇവിടെ ഇങ്ങനെ കാറ്റ് കൊണ്ട് നില്ക്കാൻ ഒരു സുഖമുണ്ടല്ലേ.”
അവളൊന്നു മൂളുക മാത്രം ചെയ്തു.
നവീൻ അവളുടെ മുഖഭാവം ശ്രദ്ധിച്ചു. ഞെട്ടലോ അത്ഭുതമോ ഒക്കെ നിറഞ്ഞ ഒരു മുഖത്തോടെ നിൽക്കുകയാണ് അവൾ.
“ഞാൻ നവീൻ..”
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.
അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതായപ്പോൾ അവൻ ചോദിച്ചു.
“ഹലോ.. തന്റെ പേരെന്താ.”
അതിനു മറുപടി നൽകാതെ ഒരു മറു ചോദ്യമാണ് അവൾ തിരിച്ച് ചോദിച്ചത്.
“അത് തന്റെ കാറാണോ?”
അവൾ റോഡ് സൈഡിൽ ഒതുക്കി ഇട്ടിരിക്കുന്ന തന്റെ കാറിലേക്കാണ് കൈ ചൂണ്ടിയിരിക്കുന്നത് എന്ന് കണ്ട നവീൻ പറഞ്ഞു.
“അതെ എന്റെ കാർ ആണ്. എന്താ ലിഫ്റ്റ് വീണോ?”
“വേണ്ട..”
അതും പറഞ്ഞ് അവൾ കുന്നിറങ്ങി താഴേക്ക് നടന്നു. ഇതെന്താ ഈ പെൺകുട്ടി ഇങ്ങനെ എന്നുള്ള ചിന്തയിൽ നവീൻ നടന്നകലുന്ന അവളെ തന്നെ നോക്കി നിന്നു.
കുന്നിറങ്ങി താഴെ എത്തിയ ആ പെൺകുട്ടി തന്നെ നോക്കി നിൽക്കുന്ന നവീനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു.
“ഓരോരോ വട്ടു കേസുകള്..”
സ്വയം ചറുപിറുത്ത ശേഷം അവൻ കുറച്ച നേരം കൂടി അവിടെ നിന്നിട്ട് കുന്നിറങ്ങി രമേശന്റെ കടയിലേക്ക് നടന്നു.
“രമേഷേട്ടാ ഒരു കുപ്പി വെള്ളം.”
രമേശൻ എടുത്തു കൊടുത്ത വെള്ളം നവീൻ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവിടെ പത്രം വായിച്ച് കൊണ്ടിരുന്ന ഒരാൾ പറഞ്ഞത്.
“രമേശാ.. ജോസഫ് സാറിന്റെ മോനെതിരെ തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴുവാക്കിയെന്ന്.”