“മീരയ്ക്ക് അറിയാം അത് ആരാണെന്ന്.”
“ഓക്കേ. എങ്കിൽ നമ്മൾ ഇപ്പോൾ തന്നെ ആകാശേട്ടന്റെ വീട്ടിലേക്ക് പോകുന്നു.”
അവർ റൂമിൽ നിന്നും പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ പത്രം വായിച്ച് കൊണ്ട് നവീന്റെ അച്ഛൻ വിജയൻ ഉണ്ടായിരുന്നു.
പാത്രത്തിൽ നിന്നും മുഖം ഉയർത്തിക്കൊണ്ടു വിജയൻ ചോദിച്ചു.
“എവിടെക്കാ രണ്ടുപേരും കൂടി തിരക്കിട്ടു പോകുന്നത്?”
അതിനുള്ള മറുപടി ഒരു ചിരിയോടെ കാവ്യ ആണ് നൽകിയത്.
ഞങ്ങൾ കുറച്ച് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ പോകുവാണ്. ചിലപ്പോൾ അതിന്റെ ഉത്തരം കിട്ടുമ്പോൾ വലിയൊരു പൊട്ടിത്തെറി തന്നെ ഉണ്ടായേക്കും.,”
ഒരു ചിരിയോടെ വിജയൻ പറഞ്ഞു.
“എങ്കിൽ ശരി, ഓൾ ദി ബെസ്ററ്.”
ആകാശിന്റെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ കാവ്യ ചോദിച്ചു.
“നമ്മൾ ഇപ്പോൾ എങ്ങനാണ് ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുന്നത്.”
“നിന്റെ റൂമിലേക്ക് മീരയെ പറഞ്ഞു വിട്ടപോലെ ആകാശിന്റെ എടുത്തേക്കും മീരയെ പറഞ്ഞു വിട്ടാലോ?”
കാവ്യ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
“അയ്യോ.. വേണ്ട. ആ മനുഷ്യൻ അവിടെ എന്ത് കോലത്തിലാണ് നിൽക്കുന്നതെന്ന് പറയാൻ പറ്റില്ല.”
അത് കേട്ട് നവീനും മീരയും ഒരുപോലെ ചിരിച്ച് പോയി.
“ഞാൻ പോയി ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിക്കാക്കി ഇവിടേക്ക് കൊണ്ട് വരാം. അതുവരെ നിങ്ങൾ ഇവിടെ ഇരിക്ക്.”
കാവ്യ ആകാശിന്റെ വീട്ടിലേക്ക് പോയി ഒരു അരമണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയത്. കൂടെ ആകാശും.
കാറിനരികിൽ എത്തി വിൻഡോയിൽ കൂടി അകത്തേക്ക് തലയിട്ട ആകാശ് ഗൗരവത്തിൽ ചോദിച്ചു.
“ഈ കാറിനുള്ളിൽ ഇപ്പോൾ നിനക്ക് മാത്രം കാണാനും കേൾക്കാനും കഴിയുന്ന ഒരു രൂപമുണ്ടെന്നാണ് അപ്പോൾ നിങ്ങൾ പറയുന്നത്.”
നവീൻ അതെ എന്ന അർഥത്തിൽ മൂളി.
മുഖത്തെ ഗൗരവം മാറ്റി ഒരു പൊട്ടിച്ചിരിയുടെ ആകാശ് പറഞ്ഞു.
“ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ലല്ലോ രണ്ടുപേരും കൂടി എന്നെ പറ്റിക്കാൻ.”
നവീൻ കാറിനു പുറത്ത് നിന്ന കാവ്യയുടെ മുഖത്തേക്ക് ഇനി എന്ത് ചെയ്യും എന്ന അർത്ഥത്തിൽ നോക്കി. മീരയുടെ മുഖഭാവവും ഏകദേശം അതെ പോലെ തന്നെയായിരുന്നു.
കാവ്യയുടെയും നവീന്റെയും മുഖഭാവം കണ്ട ആകാശ് കുറച്ച് നേരം ആലോചിച്ച ശേഷം കാറിന്റെ മുൻസീറ്റിലേക്ക് കയറി ഇരുന്നു.
“നമുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ, കാവ്യ നീ കാറിൽ കയറ്.”
ആകാശ് പറഞ്ഞത് കേട്ട് കാവ്യ പെട്ടെന്ന് തന്നെ കാറിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു.
നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ച് തുടങ്ങി. കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ആകാശ് പറഞ്ഞു.
“കാർ സൈഡിലേക്ക് ഒതുക്ക്.”
നവീൻ ആകാശിന്റെ വാക്ക് അനുസരിച്ചു.
കുറച്ചകലെ നിന്നിരുന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാശ് പറഞ്ഞു.
“ഞാൻ അയാളോട് പോയി കുറച്ച് കാര്യങ്ങൾ സംസാരിക്കും. നിന്റെ കൂടെ ഉള്ള രൂപത്തിനോട് എന്റെ കൂടെ വരാൻ പറയണം. എന്നിട്ട് ഞാനും അയാളും തമ്മിൽ സംസാരിക്കുന്ന കാര്യം നിന്നോട് വന്നു പറയണം. നീ അത് എന്നെ പറഞ്ഞു കേൾപ്പിക്കണം.”
നവീൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആകാശ് കാറിൽ നിന്നും ഇറങ്ങി പോയി. അവന്റെ തൊട്ടു പിന്നാലെ മീരയും.
“ഡാ അവൾ ആകാശേട്ടന്റെ കൂടെ പോയോ?”
അവൻ പോയി എന്ന അർത്ഥത്തിൽ മൂളി.
കുറച്ച് സമയത്തിനകം തിരികെ വന്ന ആകാശ് കാറിൽ കയറിയ ശേഷം ചോദിച്ചു.
“എന്താ അയാളോട് ഞാൻ സംസാരിച്ചത്.”
“നീ ഒന്ന് സമാധാനപ്പെട്. മീരക്ക് എന്നോട് സംസാരിക്കാനുള്ള സമയം കൊടുക്ക്.”
പിന്നിലെ സീറ്റിലേക്ക് കയറി ഇരുന്ന മീര നവീനോട് കാര്യങ്ങൾ പറഞ്ഞു.
അത് കെട്ടാൻ ശേഷം നവീൻ പറഞ്ഞു.
“നീ എവിടുന്ന് മടയാറിലേക്ക് എത്ര ദൂരം ഉണ്ടെന്ന് ചോദിച്ചു. അയ്യാൾ 5 കിലോമീറ്റെർ ഉണ്ടെന്നു പറഞ്ഞു. അവിടെ ഫുഡ് കഴിക്കാൻ നല്ല ഹോട്ടൽ ഏതു ഉണ്ടെന്നു ചോദിച്ചപ്പോൾ അവിടെ എല്ലാം ചെറിയ ഹോട്ടലുകൾ ആണെന്ന് അയ്യാൾ പറഞ്ഞു. അപ്പോൾ ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതുണ്ടെന്ന് നീ ചോദിച്ചു. അപ്പോൾ അയ്യാൾ പറഞ്ഞു രണ്ടു കിലോമീറ്റെർ മാറി ഭാഗ്യശ്രീ എന്നൊരു ഹോട്ടൽ ഉണ്ടെന്ന്.”