ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

“മോനെ… ഒരുതവണ ഭദ്രയെ കണ്ടാൽ മതി, പിന്നെ വിവാഹത്തിന് നീ സമ്മതിച്ചോളും..”

അമ്മ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രമാണ് നാട്ടുകാരിയായിട്ട് പോലും നേരിട്ടൊന്നു കാണാത്ത ഈ സുന്ദരിക്കൊച്ചിന്റെ പെയിന്റിംഗ് എന്റെ മുറിയിലെ വെളുത്ത ചുമരിൽ വെയ്ക്കാൻ സമ്മതിച്ചത്. പക്ഷെ ഓരോ ദിവസം കഴിയും തോറും ഇത് കണ്ടു ഉണരുമ്പോൾ അമ്മ പറഞ്ഞത് എത്ര സത്യമാണ് എന്ന് താൻ മനസിലാക്കുന്നു.

ഈ വിടർന്ന കണ്ണും നീണ്ട മൂക്കും കറുത്ത പുരികവും ഓവൽ ഷേപ്പ് മുഖവും.. എല്ലാം തന്റെ മനസിനെ ഇളക്കിമറിക്കുന്നു.

മോഹങ്ങളേ ഉണർത്തുന്നു…..

അങ്ങനെ ആദ്യമായി വളരെ ആദ്യമായി ഒരു പെണ്ണിനോട് 28 ആം വയസിൽ പ്രണയം തോന്നുന്നു.

കോളേജ് പഠിക്കുന്ന കാലത്തോ, അത് കഴിഞ്ഞു വിദേശതൊക്കെ ജോലിയും യാത്രയുമായി നടക്കുമ്പോഴും ഇതുപോലെ ഒരു അഭൗമ സൗന്ദര്യധാമത്തെ മുൻപ് താൻ എവിടെയും കണ്ടിട്ടില്ല.

ഓരോ ദിവസം കഴിയും തോറും ഭദ്രയോട് ഈ ഫോട്ടോ നോക്കി തന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം പങ്കുവെച്ചു. എത്രമാത്രം ശൈശവ ചാപല്യം ആണത് എന്ന് ഡോക്ടറായ തനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ എന്തോ…

പ്രണയം അത് തന്നെക്കൊണ്ട് ഭൂതകാലത്തിൽ മറഞ്ഞ തന്റെ കുട്ടിത്തം ഇനിയും നഷ്ടമായിട്ടില്ല എന്ന് തോന്നിപ്പിക്കുന്നു. ഇങ്ങനെ ഓരോന്ന് ചെയ്യിക്കുന്നു. ഓരോ ദിവസവും കഴിയുംതോറും അമ്മയ്ക്കും അച്ഛനും മനസിലായിത്തുടങ്ങി, ഭദ്രയുടെ സൗന്ദര്യത്തിൽ താൻ വീഴുകയൊന്നും ഇല്ല എന്ന് പറഞ്ഞിടത്തു നിന്നും ഉള്ള തന്റെ ഈ മാറ്റം.

ഇടയ്ക്ക് അമ്മയുടെ കൂടെ സോഫയിൽ അവരുടെ മടിയിൽ കിടക്കുമ്പോൾ പതിയെ അമ്മയുടെ കൂട്ടുകാരിയായ അകാലത്തിൽ മറഞ്ഞ ഗൗരിയെക്കുറിച്ചും അതു വഴി മകളിലേക്കും സംസാരം മനഃപൂർവം വഴിതിരിക്കുമ്പോൾ അമ്മയുടെ മുഖത്തെ ചിരി, തന്നെ വല്ലാതെ ലജ്ജിപ്പിച്ചിരുന്നു.

പക്ഷെ ഭദ്രയെ കൊതിച്ചു മൂന്നു മാസത്തിനു ശേഷം അന്ന് നേരിൽ ആദ്യമായി കണ്ടപ്പോൾ…

വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയില്ല, ജീവിതത്തിലെ ഏറ്റവും വർണ്ണ ശബളമായ ആ മുഹൂർത്തം. അന്ന് രാത്രി ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല. അമ്മ തനിക്ക് ഏറ്റവും നല്ല കുട്ടിയെത്തന്നെ തരുമെന്ന് മുൻപ് പലപ്പോഴും പറയുമെങ്കിലും അത് അച്ചിട്ട പോലെ ആവുമെന്ന് കരുതിയതല്ല.

ഇതാണ് പെണ്ണ്. ഇവൾക്ക് വേണ്ടി എന്തും ത്യജിക്കാം ഏതു യുദ്ധവും നേടാം.

അനന്തൻ പ്രണയാതുരമായി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ ഓർത്തെടുത്തെങ്കിലും തന്റെ ഹൃദയത്തിന് ഏറ്റ ആ മുറിവ്…

അതും ഇഷ്ടപെട്ട മോഹിച്ചു കാത്തിരുന്ന ആ കുട്ടിയുടെ നാവിൽ നിന്നും, മറ്റൊരാളെ ഇഷ്ടമാണ്, ഈ വിവാഹത്തിന് താല്പര്യമില്ല എന്നും കേട്ടപ്പോൾ. മനസ് പതറിപ്പോയി.

ഉറങ്ങാൻ കഴിയാതെ.

അമ്മയുടെയും അച്ഛന്റെ മുൻപിൽ അത് തുറന്നു പറയാനും കഴിയാതെ….

ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ അനന്തന്റെ മനസിനെ ഉലച്ചുകൊണ്ടിരുന്നു.

അമ്മയ്ക്കും അച്ഛനും ഇപ്പോൾ ഭദ്ര അല്ലെങ്കിലും മറ്റൊരു കുട്ടിയെ വിവാഹം കഴിച്ചാൽ മതിയെന്നാണ്. പക്ഷെ തന്റെ മനസ് അതിപ്പോഴും അഗാധമായ ഇരുണ്ടു നിറഞ്ഞ കൊക്കയിൽ എവിടെയോ ഭദ്രയ്ക്ക് വേണ്ടി കേഴുകയാണ്.

അനന്തന്‍ കണ്ണിലെ വെള്ളം തുടച്ചുകൊണ്ട് അമ്മയെ കാണാൻ അടുക്കളയിലേക്ക് ചെന്നു.

ബസിറങ്ങി ആൽത്തറയുടെ അരികിൽ ഉള്ള ചായക്കട ലക്ഷ്യമാക്കി ഒരു വൃദ്ധൻ നടന്നു വരുന്നു. കയ്യിലൊരു പഴയ സഞ്ചിയും കാലൻ കുടയുമുണ്ട്. നരച്ചമുടിയെല്ലാം പാറി പറന്നുകൊണ്ട്. യാചകനെ പോലെ കാണുന്നവർക്ക് തോന്നും. ചായ കുടിച്ചു കാശുകൊടുക്കാൻ നേരം അയാൾ ചോദിച്ചു.

“ഇവിടെയീ ഗൗരി, ദേവൻ എന്ന പേരിൽ രണ്ടു പേര് ഉണ്ടായിരുന്നില്ലേ?”

“15 വർഷങ്ങൾക്ക് മുൻപ് ഒരു കാറപടകത്തിൽ കൊല്ലപ്പെട്ട…

അവരുടെ മക്കൾ ഈ നാട്ടിൽ തന്നെയാണോ ഇപ്പോഴും?” അയാൾ കൂട്ടിച്ചേർത്തു.

“15 വര്‍ഷം എന്നൊക്കെ പറയുമ്പോ ഓര്‍മ്മ കിട്ടാണില്യല്ലോ..

ഗൗരി…ദേവൻ…അവരെന്തു ചെയ്തിരുന്നവരാണ്?”

“അവർ രണ്ടുപേരും നൃത്തം ചെയുമായിരുന്നു.”

“അങ്ങനെ ആണെങ്കിൽ ശിവക്ഷേത്രത്തിന്റെ പാട്ട് പുര നടത്തുന്ന മഹാദേവൻ നമ്പൂതിരിയോട് ഒന്ന് ചോദിച്ചോളൂ…മൂപ്പര്ക് നിശ്ചയം ഉണ്ടാകും..”

Leave a Reply

Your email address will not be published. Required fields are marked *