“ഏട്ടാ” എന്ന് വിളിച്ചപ്പോൾ കസേരയിൽ പത്രം വായിച്ചിരുന്ന ദീപൻ പത്രമെടുത്തു മടക്കി വെച്ചുകൊണ്ട് ഭദ്രയുടെ മുറിയിലേക്ക് കയറി.
ഭദ്രയുടെ തലയിലെ തോർത്ത് ദീപൻ അഴിച്ചുകൊണ്ട്, അവളുടെ തല തോർത്തികൊടുത്തു.
ഭദ്ര ഏട്ടന്റെ മാറിലേക്ക് ചേർന്ന് നിന്നുകൊണ്ട് ആ ജോലി എളുപ്പമാക്കി.
തല തോർത്തുമ്പോൾ ദീപൻ അവളുടെ മുടിയുടെ സുഗന്ധം അറിയാൻ പതിവുപോലെ മുഖം അവളുടെ മൂർദ്ധാവിലേക്ക് അടുപ്പിച്ചു.
“വാസനയുണ്ടോ ഏട്ടാ.”
“ഇളം താളിയല്ലേ, വാസന ഉണ്ടാവുമല്ലോ..”
ദീപൻ അതോടപ്പം അവളുടെ നെറ്റിയിൽ ചുംബനം കൊടുത്തു.
ഭദ്രയുടെ കണ്ണുകൾ അത് ആസ്വദിച്ചുകൊണ്ട് പതിയെ കൂമ്പിയടഞ്ഞു. അവൾ ഏട്ടനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു,
“എത്ര നാളായി ഏട്ടൻ ഇതുപോലെ എന്നെ ഒന്ന് മുത്തമിട്ടിട്ട്.”
“ഇനി മോളിവിടെയല്ലേ, എപ്പോ വേണേലും തരാമല്ലോ.”
ഏട്ടന്റെ നെഞ്ചിൽ ഷർട്ടിനു മുകളിലൂടെ അവൾ ഒരുമ്മ തിരിച്ചു ഏട്ടനും കൊടുത്തു.
“കണ്ണെഴുതണ്ടേ?” ഭദ്ര ചോദിച്ചു.
“ഞാൻ എഴുതിത്തരാം.”
“‘ഉം..“ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളെ കരിമഷികൊണ്ട് കണ്ണെഴുതിക്കാനും അവൾക്ക് ദീപൻ തന്നെ വേണം. ചന്ദനം അരച്ചുകൊണ്ട് അവളുടെ തിരുനെറ്റിയിൽ ചെറിയ കുറി ഇട്ടുകൊടുത്തുകൊണ്ട് അവളുടെ മുഖം കൈക്കുമ്പിളിൽ ഏട്ടൻ കോരിയെടുത്തു.
“നല്ല ചേലാണ് എന്റെ കുട്ടിയെ കാണാൻ”
അവളുടെ കാർകൂന്തൽ ചീവികൊടുത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം ചേർത്തു.
“ഏട്ടൻ ഇപ്പോഴും എന്റെ മുടി ചീകുമ്പോ എന്തിനാ മുഖം അവിടെ ചേർത്ത് പിടിക്കുന്നത്?”
“അത് പണ്ടേ ഉള്ള ശീലമാണ് മോളെ, മാറ്റാൻ പറ്റുന്നില്ല”
“പണ്ടെന്നു പറയുമ്പോ?”
“മോളുടെ അമ്മയും ഇതുപോലെ മുടിയുള്ള പെണ്ണായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ കുളി കഴിഞ്ഞു ഈറൻ മുടിയുണക്കുമ്പോ ഞാൻ ആ കാർകൂന്തൽ കയ്യില് പിടിച്ചു മണത്തിരുന്ന ഓർമ്മയാ..”
“അപ്പൊ മുത്തശ്ശി എന്ത്യേ, ഇവിടെ ഇല്ലായിരുന്നോ ഏട്ടാ”
“നിന്റെ മുത്തശ്ശി നീ ജനിച്ചതിനു ശേഷമാണ് നമ്മുടെ അച്ഛനോടുള്ള പിണക്കം മറന്നു ഇങ്ങോട്ട് വന്നത്.”
“അതെന്താ ഏട്ടാ പിണങ്ങിപ്പോയത് ?”
“മുത്തശ്ശി നമ്മുടെ അച്ഛനെ അത്രയും സ്നേഹിച്ചു വളർത്തി, എന്നിട്ട് മുത്തശ്ശിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നപ്പോൾ, മുത്തശ്ശിയ്ക്ക് ദേഷ്യം വരില്ലേ? അതുകൊണ്ട് അവരുടെ കൂടപ്പിറപ്പുകൾക്ക് ഒപ്പം മുത്തശ്ശി പിന്നീട് താമസമായി.”
“ഓഹ് അത് ശരി.”
ദീപൻ അവളെ കട്ടിലിൽ ഇരുത്തി, ഒരു സ്വർണ പാദസരം അവളുടെ കാലിൽ അണിയിച്ചു.
“ഇത് അമ്മയുടെയാണ്….”
“നന്നായിട്ടുണ്ട് ഏട്ടാ ..”
അവളുടെ കാലിനെ അത് മനോഹാരിയാക്കിയപ്പോൾ കണ്ടു കൺ നിറഞ്ഞ ദീപൻ, അതിൽ ഒരു മുത്തം കൊടുത്തു.
ഭദ്ര നാണം കൊണ്ട് ചിരിച്ചു.
വീട് അടച്ചുകൊണ്ട് തന്റെ കാലൻ കുടയുമെടുത്തു ദീപൻ നടക്കുന്നതിനൊപ്പം വരമ്പത്തൂടെ പച്ച പട്ടു പാവാടയണിഞ്ഞുകൊണ്ട് ഏട്ടന്റെ പിറകെ അവളും അമ്പലത്തിലേക്ക് നടന്നു.
അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ, യേശുദാസിന്റെ ഗംഗാ തീർത്ഥം കേട്ടുതുടങ്ങി. അവിടെ ആൽത്തറയുടെ അരികിലായി ചില പുങ്കന്മാരുടെ നോട്ടം ഭദ്രയുടെ മുൻപിലും പിൻപിലും ഉണ്ടായിരുന്നു. അവൾ അവരെയൊന്നും നോക്കിയ ഭാവം പോലും ഇല്ലാതെ അമ്പലത്തിലേക്ക് നടന്നു.
ദീപൻ പിറകെ നടന്നുകൊണ്ട് അവരെ നോക്കിയപ്പോൾ അവർ മറ്റ് എവിടയോ കൈചൂണ്ടി പക്ഷി നീരീക്ഷണം വിവരണം നടത്തി.
ദീപൻ പുഷ്പാഞ്ജലിയും പ്രസാദവും വാങ്ങിക്കൊണ്ട് നടന്നു വരുമ്പോൾ ഭദ്ര ഏട്ടനോട് ചോദിച്ചു,
“ഏട്ടൻ എന്താണ് പ്രാർത്ഥിച്ചത്”
“എന്റെ മോൾക്ക് പൂർണ്ണ ഐശ്വര്യങ്ങളും നല്കാനല്ലാതെ മറ്റെന്താണ് ഞാൻ പ്രാർത്ഥിക്കേണ്ടത്?”
“എനിക്കറിയാം ഏട്ടാ ഞാൻ ചോദിച്ചെന്നുള്ളൂ… പിന്നെ ഇന്ന് എന്താണ് നമ്മൾ ചെയ്യാൻ പോകുന്നത്?”
“ഇന്ന് മോള് റ്റിവി കണ്ടിരുന്നോളു. ഏട്ടൻ അനന്തൻ ഡോക്ടറെ കണ്ടിട്ട് മോളുടെ ജോലിക്കാര്യം സംസാരിച്ചിട്ട് വരാം.”
“ഞാൻ ഏട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെയ്കാം ഊണിനു …”
