മൃഗം – 4 2

“മോളെ..എന്റെ പൊന്നുമോളെ..” അയാള്‍ വിതുമ്പി.

“അച്ഛാ..എന്റെ അച്ഛാ..എന്നോട് ക്ഷമിക്കണേ..എന്നോടു ക്ഷമിക്കണേ…..” ഏങ്ങലടിച്ചു കൊണ്ട് അവള്‍ അയാളുടെ നെഞ്ചിലേക്ക് വീണു. ശങ്കരന്‍ അവളെ ചേര്‍ത്തുപിടിച്ച് ശിരസ്സില്‍ തലോടി.

“മോള്‍ടെ മനസ് അച്ഛന്‍ വേദനിപ്പിച്ചു..എല്ലാം മോളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു..എന്നാലും എന്റെ കുഞ്ഞിനെ ഞാന്‍ കരയിച്ചല്ലോ..” ശങ്കരന്‍ വിതുമ്പലോടെ പറഞ്ഞു.

ദിവ്യ അച്ഛന്റെ കരങ്ങളുടെ സുരക്ഷിതത്വത്തില്‍ അലിഞ്ഞ്, വിട്ടുമാറാതെ അയാളെ ഇറുകെ പുണര്‍ന്നു.

“ഓഹോ..അച്ഛനും മോളും കൂടി ഇണങ്ങിയോ….ഇന്നാ ചേട്ടാ ചായ”

രുക്മിണി ചായ ഗ്ലാസ് ശങ്കരന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ ദിവ്യയെ വിടര്‍ത്തി തന്റെ കരവലയത്തില്‍ ചേര്‍ത്തു നിര്‍ത്തിയിട്ട് ചായ വാങ്ങി. അവളുടെ മുഖത്ത് സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തുന്നത് രുക്മിണി കണ്ടു. അവള്‍ മകളെ തലോടി.

“ഇന്നാണ് എന്റെ മോള്‍ ഞങ്ങളുടെ പൊന്നുമോള്‍ ആയത്…” അവള്‍ ദിവ്യയുടെ കവിളില്‍ അരുമയോടെ ചുംബിച്ചുകൊണ്ട് പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും നടുവില്‍ കൊച്ചു കുഞ്ഞിനെപ്പോലെ ഇരുവരെയും ഇറുകെ പിടിച്ചുകൊണ്ട് ദിവ്യ നിന്നു.

“എടീ..ഇന്നത്തെ ദിവസം പോലെ ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..അവനെവിടെ..അവന്‍ കൂടി വന്നിട്ട് വേണം വിശേഷം പറയാന്‍” ചായ ഊതിക്കുടിച്ചുകൊണ്ട്‌ ശങ്കരന്‍ പറഞ്ഞു.

“അവന്‍ കുളിക്കാന്‍ കയറി..നിങ്ങളും പോയി കുളിച്ചിട്ട് വാ…വിശേഷമൊക്കെ എന്നിട്ട് പറയാം..വാ മോളെ..” രുക്മിണി ദിവ്യയെയും കൂട്ടി ഉള്ളിലേക്ക് പോയി.

ശങ്കരന്‍ ചായ കുടിച്ചിട്ട് കുളിക്കാന്‍ കയറി.

“ങാ എടീ..ഇന്നൊന്നു സന്തോഷിക്കണം.. നീ അല്പം മീനോ മറ്റോ എടുത്ത് വച്ചേക്ക്..” കുളിമുറിയിലേക്ക് കയറുന്നതിനിടെ ശങ്കരന്‍ പറഞ്ഞു.

രുക്മിണി പുഞ്ചിരിച്ചു. ആളിന്ന് വലിയ സന്തോഷത്തിലാണ്; അതാണ്‌ അങ്ങനെ പറഞ്ഞത്. നല്ല സന്തോഷം ഉള്ളപ്പോള്‍ മാത്രമാണ് ശങ്കരന്‍ മദ്യപിക്കുക.

ജീവിതത്തില്‍ ആദ്യമായി ഡൈനിംഗ് മുറിയില്‍ അവര്‍ നാലുപേര് ഒത്തുകൂടി. രുക്മിണിക്ക് ഇത് സ്വപ്നമോ സത്യമോ എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വാസുവും ശങ്കരനും കൂടി ഒരുമിച്ച് ആദ്യമായി സുരപാനം നടത്തുകയാണ്. മേശയുടെ ഇരു വശത്തുമായി അവര്‍ നാലുപേരും ഇരുന്നു. ശങ്കരനെതിരെ രുക്മിണി ഇരുന്നപ്പോള്‍ വാസുവിനെതിരെ ദിവ്യ ഇരുന്നു. സന്ധ്യക്ക് അവള്‍ നെറ്റിയില്‍ ചാര്‍ത്തിയിരുന്ന ചന്ദനക്കുറി അവളുടെ സൌന്ദര്യം ഇരട്ടിപ്പിച്ചിരുന്നു.

“ചിയേഴ്സ്..” മദ്യഗ്ലാസ് വാസുവിന്റെ ഗ്ലാസുമായി മുട്ടിച്ച് ശങ്കരന്‍ പറഞ്ഞു. വാസു ഗ്ലാസ് മുട്ടിച്ചതെ ഉള്ളു.

മദ്യം അല്പം സിപ് ചെയ്ത് അതിന്റെ ചവര്‍പ്പ് മാറാന്‍ അല്പം മത്സ്യം കഴിച്ച ശേഷം ശങ്കരന്‍ സന്തോഷത്തോടെ രുക്മിണിയെ നോക്കി.

“നിനക്കറിയോ രുക്കൂ…” വളരെ സന്തോഷമുള്ള സമയത്താണ് രുക്കു എന്ന് അയാള്‍ ഭാര്യയെ വിളിക്കുക. “ഇന്ന് ഇവന്‍ കാരണം എന്റെ നഷ്ടമായ എത്ര രൂപ തിരികെ കിട്ടി എന്ന് നിനക്ക് അറിയാമോ..രൂപ കിട്ടിയതല്ല എന്റെ സന്തോഷത്തിനു കാരണം..

എന്നെ കബളിപ്പിക്കാനായി പദ്ധതി ഇട്ടിരുന്ന എല്ലാവര്‍ക്കും ഇന്നുണ്ടായ ഞെട്ടലാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്….എന്റെ ഈ പോന്നുമോനാണ് അത്ന്റെ കാരണം…..”

“ഇത്രയ്ക്ക് സന്തോഷിക്കാന്‍ ഇവനെന്താ ചെയ്തത്?” രുക്മിണി വാത്സല്യത്തോടെ അവനെ നോക്കി ചോദിച്ചു. ദിവ്യയുടെ കണ്ണുകള്‍ വാസുവിനെ തന്നെ ആരാധനയോടെ നോക്കുകയായിരുന്നു.

“മുസ്തഫ..ടൌണിലെ ഗുണ്ടാ നേതാവാണ്‌…പോലീസുകാര്‍ വരെ അവന്റെ പോക്കറ്റില്‍ ഉണ്ട്. നല്ല രാഷ്ട്രീയ പിന്‍ബലം…അവന്‍ എന്റെ പക്കല്‍ നിന്നും വാങ്ങിയ പണം തരാതായത്തോടെ പല വാലുമാക്രികളും പണം തരാതിരിക്കാന്‍ ഓരോരോ ഒഴികഴിവുകള്‍ പറയാന്‍ തുടങ്ങി. ഇന്ന് വാസുമോന്‍ ഓഫീസില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യമായി അവനോട് അബദ്ധവശാല്‍ മുസ്തഫയുടെ കാര്യമാണ് പറഞ്ഞത്..കഴിഞ്ഞ ഒരു വര്‍ഷമായി എന്നും കയറിയിറങ്ങിയിട്ടും ഒരൊറ്റ രൂപ തരാതെ എന്നെ ഇട്ടു കുരങ്ങ് കളിപ്പിച്ച മുസ്തഫ, രണ്ടുലക്ഷം രൂപ എണ്ണി കൈയില്‍ ഏല്‍പ്പിച്ചു…” ശങ്കരന്‍ ബാക്കി മദ്യം കുടിച്ചു. വാസു പക്ഷെ ഗ്ലാസില്‍ തൊട്ടതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *